Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പശ്ചാത്താപം

മലയാളം ഹദീസുകള്‍


1) അഗര്‍റ്(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു. ജനങ്ങളെ ! നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന്നഭ്യര്‍ത്ഥിക്കുകയും ചെയ്യുക: കാരണം ഞാന്‍ ദിവസവും നൂറുപ്രാവശ്യം മടങ്ങുന്നു. (മുസ്ലിം)
 
3) അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന്‍ അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന്‍ പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാള്‍ വരെ) തുടരും. (മുസ്ലിം)
 
6) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരേ സദസ്സില്‍വെച്ച് നാഥാ! എനിക്കു നീ പൊറുത്തുതരേണമേ! എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ! നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂല്‍(സ) പ്രാര്‍ത്ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
 
2) മുസ്ളിമിന്റെ റിപ്പോര്‍ട്ടിലുണ്ട്: യാത്രാമദ്ധ്യേമരുഭൂമിയില്‍വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ! നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞു. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.
 
5) അഗര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെ ത്തന്നെയാണെ, നിങ്ങള്‍ പാപംചെയ്യുന്നില്ലെങ്കില്‍ ഈ ഭൂലോകത്ത് നിന്ന് അല്ലാഹു നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവര്‍ത്തിക്കുകയും ഇസ്തിഗ്ഫാര്‍ ചെയ്യുകയും അനന്തരം അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും ചെയ്യും. (മുസ്ലിം)
 
9) സൌബാനി(റ)ല്‍ നിന്ന് നിവേദനം: നമസ്കരിച്ചതിനുശേഷം റസൂല്‍(സ) മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയ്തിട്ട് പറയുമായിരുന്നു. അല്ലാഹുവേ! നീ രക്ഷ മാത്രമാണ്. നിന്നില്‍ നിന്ന് മാത്രമാണ് രക്ഷ. മഹാനും പ്രതാപിയുമായവനേ! നീ ഗുണാഭിവൃദ്ധിയുള്ളവനാണ്. ഇതിന്റെ നിവേദകരില്‍പ്പെട്ട വൌസാഇ(റ) യോട് ചോദിക്കപ്പെട്ടു. ഇസ്തിഗ്ഫാര്‍ എങ്ങനെയായിരുന്നു. അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരുന്നത് 'അസ്തഗ്ഫിറുല്ലാ' എന്നായിരുന്നു. (മുസ്ലിം)
 
10) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)
 
7) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)
 
8) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്നെന്നും ജീവിച്ചിരിക്കുന്നവനും നിയന്താവുമായ അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. ഞാന്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു എന്ന് വല്ലവനും പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്‍ രണാങ്കണത്തില്‍ നിന്ന് ഓടിപ്പോയവനാണെങ്കിലും. (അബൂദാവൂദ്, തിര്‍മിദി, ഹാകിം)
 
4) അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൌബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്‍മിദി)