ആര്‍ത്തവം , ഹദീസുകള്‍

69) അസ്മാഅ്(റ) നിവേദനം: അവര്‍ പറയുന്നു. ഒരു സ്ത്രീ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്ന് ചോദിച്ചു. ഞങ്ങളില്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ ആര്‍ത്തവരക്തമായാല്‍ എങ്ങിനെ വൃത്തിയാക്കണമെന്നാണ് താങ്കള്‍ പറയുന്നത്? അവിടുന്ന് അരുളി: അത് തിരുമ്മി ഉടച്ചു കളയണം. എന്നിട്ട് വെള്ളമൊഴിച്ച് അതിന്റെ അവശിഷ്ടമെല്ലാം നീക്കി ശുചീകരിക്കണം. പിന്നെ അതേ വസ്ത്രം ധരിച്ച് നമസ്കരിക്കാം. (ബുഖാരി. 1. 4. 227)
 
70) ആയിശ(റ) നിവേദനം: അബീഹുബൈശിന്റെ മകള്‍ ഫാത്തിമ ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! നിത്യേന രക്തം പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് ഞാന്‍. ശുചിത്വം പാലിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. അതുകൊണ്ട് നമസ്കാരം ഉപേക്ഷിക്കണോ? തിരുമേനി(സ) അരുളി: വേണ്ട. അത് ആര്‍ത്തവമല്ല. ഞരമ്പ് സംബന്ധമായ ഒരു രോഗമാണ്. അതുകൊണ്ട് ആര്‍ത്തവദിനങ്ങള്‍ വന്നാല്‍ നമസ്കാരം വിട്ടു കളയുക. ആ ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍ രക്തം കഴുകി ശുചീകരിച്ചു നമസ്കരിക്കുക. അങ്ങനെ അടുത്ത മാസം വീണ്ടും ആര്‍ത്തവദിനങ്ങള്‍ വരുന്നതുവരെ ഒരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു ചെയ്യുക. (ബുഖാരി. 1. 4. 228)
 
1) ആയിശ(റ) നിവേദനം: ഞങ്ങള്‍ പുറപ്പെട്ടു. ഹജ്ജ് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. തിരുമേനി(സ) എന്റെയടുക്കല്‍ കടന്നുവന്നു. ഞാന്‍ കരയുകയാണ്. അവിടുന്ന് ചോദിച്ചു. നിനക്കെന്തു സംഭവിച്ചു? ആര്‍ത്തവം തുടങ്ങിയോ? അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. തിരുമേനി(സ) അരുളി: ആദമിന്റെ പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച കാര്യമാണത്. അതുകൊണ്ട് മറ്റു ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യരുത്. ആയിശ(റ) പറഞ്ഞു. നബി(സ) പത്നിമാര്‍ക്ക് വേണ്ടി പശുക്കളെയാണ് അന്ന് ബലികഴിച്ചത്. (ബുഖാരി. 1. 6. 293)
 
2) ആയിശ(റ) നിവേദനം: ഞാന്‍ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ തിരുമേനി(സ)യുടെ മുടി വാര്‍ന്ന് കൊടുക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 6. 294)
 
3) ഉര്‍വ്വ(റ) നിവേദനം: ഭാര്യ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ അവള്‍ എനിക്ക് ശുശ്രൂഷ ചെയ്യാമോ, അവള്‍ ജനാബത്തുകാരി യായിരിക്കുമ്പോള്‍ എന്നെ സമീപിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ഉര്‍വ്വ(റ) പറഞ്ഞു. ഇവയെല്ലാം നിസ്സാര പ്രശ്നമാണ്. അവരെല്ലാം എന്നെ ശുശ്രൂഷിക്കുകയും എനിക്ക് സേവനം ചെയ്യുകയും ചെയ്യാറുണ്ട്. ആരുടെ മേലിലും ഇതിന്ന് വിരോധമില്ല. ആയിശ(റ) ആര്‍ത്തവഘട്ടത്തിലായിരിക്കുമ്പോള്‍ നബി(സ)യുടെ മുടി ചീകികൊടുക്കാറുണ്ടെന്ന് അവര്‍ എന്നോട് പറയുകയുണ്ടായി. നബി(സ) പള്ളിയില്‍ ഭജനമിരിക്കുകയായിരിക്കും. തല അവരുടെ അടുക്കലേക്ക് നീട്ടിക്കൊടുക്കും. ആയിശ(റ) അവരുടെ മുറിയിലായിരിക്കും. അങ്ങനെ അവര്‍ ആര്‍ത്തവഘട്ടത്തിലായിരിക്കവേ അവിടുത്തെ മുടി വാര്‍ന്നു കൊടുക്കും. (ബുഖാരി. 1. 6. 295)
 
4) ആയിശ(റ) നിവേദനം: തിരുമേനി(സ) എന്റെ മടിയിലേക്ക് ചാരികിടന്നിട്ട് ഖുര്‍ആന്‍ ഓതാറുണ്ട്. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1. 6. 296)
 
5) ഉമ്മുസല്‍മ(റ) നിവേദനം: ഒരു ദിവസം ഞാന്‍ ഒരു പുതപ്പില്‍ തിരുമേനി(സ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. അതിന്നിടക്ക് എനിക്ക് ആര്‍ത്തവം ആരംഭിച്ചു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു. എന്നിട്ട് ആര്‍ത്തവസമയത്ത് ധരിക്കാറുള്ള വസ്ത്രം എടുത്തു. അപ്പോള്‍ തിരുമേനി ചോദിച്ചു. നിനക്ക് നിഫാസ് ആരംഭിച്ചുവോ? അതെ, ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി(സ) എന്നെ വിളിച്ചു. എന്നിട്ട് തിരുമേനി(സ) യോടൊപ്പം ഒരേ പുതപ്പില്‍ ഞാന്‍ കിടന്നു. (ബുഖാരി. 1. 6. 297)
 
7) ആയിശ(റ) നിവേദനം: ചിലപ്പോള്‍ ആര്‍ത്തവഘട്ടത്തില്‍ എന്നോട് വസ്ത്രം ധരിക്കാന്‍ തിരുമേനി(സ) നിര്‍ദ്ദേശിക്കും. എന്നിട്ട് അവിടുന്ന് എന്നോട് ചേര്‍ന്ന് കിടക്കും. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1. 6. 300)
 
8) ആയിശ(റ) നിവേദനം: ഞങ്ങളില്‍ വല്ലവര്‍ക്കും ആര്‍ത്തവമുണ്ടായി അവളോടൊപ്പം കിടക്കാന്‍ തിരുമേനി(സ) ഉദ്ദേശിച്ചു. എങ്കില്‍ അവളുടെ ശക്തിയായ ആര്‍ത്തവത്തിന്റെ ഘട്ടത്തില്‍ വസ്ത്രം (അടിയില്‍) ധരിക്കാന്‍ ഉപദേശിക്കും. ശേഷം അവളോടൊപ്പം കിടക്കാം. ആയിശ(റ) പറയുന്നു. തിരുമേനി(സ)ക്ക് കഴിഞ്ഞിരുന്നതുപോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ? (ബുഖാരി. 1. 6. 299)
 
10) അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്. (ബുഖാരി. 1. 6. 301)
 
11) ആയിശ(റ) പറയുന്നു: അബൂഹുബൈശിന്റെ മകള്‍ ഫാത്തിമ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ ശുദ്ധിയാവാത്ത ഒരു സ്ത്രീയാണ്. അതുകൊണ്ട് ഞാന്‍ നമസ്ക്കാരം ഉപേക്ഷിക്കട്ടെയോ? തിരുമേനി(സ) അരുളി : നിശ്ചയമായും അതു ഒരു ഞരമ്പുരോഗമാണ്. ആര്‍ത്തവമല്ല. അതുകൊണ്ട് ആര്‍ത്തവം ആസന്നമായാല്‍ നീ നമസ്ക്കാരം ഉപേക്ഷിക്കണം. അതിന്റെ അവധി അവസാനിച്ചാല്‍ രക്തം കഴുകി നീ നമസ്ക്കരിക്കണം. (ബുഖാരി. 1. 6. 303)
 
12) ആയിശ(റ) നിവേദനം: ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ ശുദ്ധിയാക്കുമ്പോള്‍ കൈവിരലിന്റെ അറ്റം കൊണ്ടു വസ്ത്രത്തില്‍ നിന്നും രക്തം കഴുകും. പിന്നീട് വെള്ളം ചേര്‍ത്ത് ബാക്കി സ്ഥലം കഴുകും. എന്നിട്ട് അതില്‍ നമസ്ക്കരിക്കും. (ബുഖാരി. 1. 6. 305)
 
16) ആയിശ(റ) നിവേദനം: ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്ന ആ ഏക വസ്ത്രമല്ലാതെ മറ്റൊന്നും ചിലപ്പോള്‍ ഉണ്ടാവാറില്ല. ആര്‍ത്തവരക്തം അതില്‍ ബാധിച്ചാല്‍ ഉമിനീര്‍ നഖത്തിലാക്കിക്കൊണ്ട് അതിനെ ഉരസികളയാറുണ്ട്. (ബുഖാരി. 1. 6. 309)
 
17) ഉമ്മഅത്വിയ്യ(റ) നിവേദനം: ഒരാള്‍ മരിച്ചാല്‍ മൂന്ന് ദിവസത്തിലധികം ദുഃഖമാചരിക്കുന്നത് ഞങ്ങളോട് വിരോധിച്ചിരുന്നു. ഭര്‍ത്താവ് ഒഴികെ. അദ്ദേഹത്തിന്റെ മേല്‍ നാല്മാസവും പത്തു ദിവസവും കല്‍പ്പിച്ചിരുന്നു. ആ ഘട്ടത്തില്‍ സുറുമയിടരുത്, സുഗന്ധദ്രവ്യം ഉപയോഗിക്കരുത്, ചായം പിടിപ്പിച്ച നൂലുകൊണ്ട് നെയ്ത വസ്ത്രമല്ലാതെ ചായം പൂശിയ വസ്ത്രം ധരിക്കരുത് എന്നും ഞങ്ങളോട് കല്‍പ്പിച്ചിരുന്നു. ആര്‍ത്തവം നിന്ന് ഞങ്ങള്‍ കുളിച്ച് ശുദ്ധീകരിക്കുമ്പോള്‍ അല്‍പം സുഗന്ധമുള്ള വസ്തു (കസ്ത്അള്ഫൌ) ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിച്ചിരുന്നു. മയ്യത്തിനെ അനുഗമിക്കുന്നതും ഞങ്ങളോട് വിരോധിച്ചിരുന്നു. (ബുഖാരി. 1. 6. 310)
 
18) ആയിശ(റ) നിവേദനം: ആര്‍ത്തവം നിന്ന ശേഷം കുളിക്കുന്നതിനെക്കുറിച്ച് ഒരു സ്ത്രീ തിരുമേനി(സ) യോട് ചോദിച്ചു. കുളിക്കേണ്ടതെങ്ങിനെയെന്നുപദേശിച്ചുകൊണ്ട് തിരുമേനി(സ) അരുളി : നീ ഒരു കഷ്ണം കസ്തൂരിയെടുത്തു അതുകൊണ്ട് ശുദ്ധീകരിക്കുക. അവള്‍ ചോദിച്ചു. കസ്തൂരികൊണ്ടു ഞാന്‍ ശുദ്ധീകരിക്കേണ്ടതെങ്ങിനെയാണ്. തിരുമേനി(സ) അരുളി: നീ അതു അതുകൊണ്ട് ശൂദ്ധീകരിക്കുക. അവള്‍ വീണ്ടും ചോദിച്ചു. എങ്ങിനെ? തിരുമേനി(സ) അരുളി: സുബ്ഹാനല്ലാ! നീ ശുദ്ധീകരിച്ചു. കൊള്ളുക. ആയിശ(റ) പറയുന്നു. അന്നേരം അവളെ എന്റെ അടുക്കലേക്ക് പിടിച്ചുവലിച്ചു ഞാന്‍ പറഞ്ഞു ആ കസ്തൂരിയുടെ കഷ്ണം രക്തം തട്ടിയ സ്ഥലങ്ങളില്‍ ഉപയോഗിക്കുക. (ബുഖാരി. 1. 6. 311)
 
19) ആയിശ(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ഒരു സ്ത്രീ തിരുമേനി(സ) യോടു ചോദിച്ചു. ഞാന്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുമ്പോള്‍ എങ്ങിനെ കുളിക്കണം? നീ കൈകൊണ്ട് ഒരു കഷ്ണം സുഗന്ധം എടുത്തു വൃത്തിയാക്കുക. എങ്ങിനെയെന്ന് അവള്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. ശേഷം നബി(സ) ലജ്ജിക്കുകയും മുഖം തിരിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അവളെ പിടിച്ചു വലിച്ചു. ശേഷം നബി(സ) ഉദ്ദേശിച്ച സ്ഥലം ഞാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. (ബുഖാരി. 1. 6. 312)
 
20) ആയിശ(റ) നിവേദനം : ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി(സ) യോടൊപ്പം ഞാന്‍ ഇഹ്റാം കെട്ടി. ബലിമൃഗങ്ങളെ കൊണ്ടുപോകാത്തവരുടെയും ഹജ്ജിനു മുമ്പ് ഉംറക്കുവേണ്ടി മാത്രം ഇഹ്റാം കെട്ടിയവരുടെയും വിഭാഗത്തിലായിരുന്നു ഞാന്‍. അവര്‍ പറയുന്നു. അവര്‍ക്ക് ആര്‍ത്തവമാരംഭിച്ചു. അറഫ രാത്രി വന്നെത്തും വരേക്കും ശുദ്ധിയായില്ല. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! ഇത് അറഫാ ദിനത്തിന്റെ രാത്രിയാണ്. ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടിയവളാണ്. തിരുമേനി(സ) അവരോട് പറഞ്ഞു. നീ നിന്റെ മുടിയുടെ കെട്ടഴിക്കുക. മുടി വാര്‍ന്നു കൊള്ളുക. ഉംറയുടെ നടപടികള്‍ നിറുത്തിവെക്കുക. ആയിശ പറയുന്നു. ഞാന്‍ അങ്ങനെ ചെയ്തു. ഹജ്ജില്‍ പ്രവേശിച്ചു. അതു നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ് പ്രവേശിച്ചു കഴിഞ്ഞിരുന്ന ഉംറക്ക് പകരം തന്‍ഈമില്‍ നിന്ന് എന്നെ ഉംറക്ക് ഇഹ്റാം കെട്ടിച്ചുകൊണ്ടുവരാന്‍ അബ്ദുറഹ്മാനോട് ഹസ്ബായുടെ രാവില്‍ തിരുമേനി നിര്‍ദ്ദേശിച്ചു. (ബുഖാരി.1. 6. 313)
 
23) ആയിശ(റ) നിവേദനം: ഹുബൈശിന്റെ പുത്രിക്ക് രക്തസ്രാവമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അവര്‍ നബി(സ) യോട് അന്വേഷിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി, അതു ഒരു ഞരമ്പ് രോഗമാണ് ആര്‍ത്തവ ദിവസമായാല്‍ നീ നമസ്കാരം ഉപേക്ഷിക്കുക. അതു പിന്നിട്ടാല്‍ കുളിച്ചു നമസ്കരിക്കുക. (ബുഖാരി. 1. 6. 317)
 
24) ആയിശ(റ) നിവേദനം: സ്ത്രീ ആര്‍ത്തവമില്ലാതെ ശുദ്ധിയായിരിക്കുമ്പോള്‍ മാത്രം നമസ്കരിച്ചാല്‍ മതിയാകുമോ എന്ന് ഒരു സ്ത്രീ അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. നീ ഹറൂരിയ്യ സംഘത്തില്‍ പെട്ടവളാണോ? നബി(സ) യോടൊപ്പം താമസിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളോട് നമസ്കാരം നഷ്ടപ്പെട്ടത് നിര്‍വ്വഹിക്കുവാന്‍ തിരുമേനി(സ) കല്‍പ്പിക്കാറുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആയിശ(റ) പറഞ്ഞത് ഞങ്ങള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നില്ല എന്നാണ്. (ബുഖാരി. 1. 6. 318)
 
25) ഹഫ്സ: പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന് പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനൂഖലഫിന്റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്റെ സഹോദരി നബി(സ) യോട് ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ? പര്‍ദ്ദയില്ലാത്തവര്‍ക്ക് കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. ഉമ്മു അത്വിയ്യ(റ) വന്നപ്പോള്‍ ഞാന്‍ അവരോടും ചോദിച്ചു. നബി(സ) ഇപ്രകാരം അരുളിയതു നിങ്ങള്‍ കേട്ടിട്ടുണ്ടോ? അവര്‍ പറഞ്ഞു. അതെ! കേട്ടിട്ടുണ്ട്. എന്റെ പിതാവ് പ്രായശ്ചിത്തമാണ്. അവര്‍ നബി(സ)യെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്റെ പിതാവ് പ്രായശ്ചിത്തമാണ് എന്ന് പറയാതിരിക്കാറില്ല - അവര്‍ പറയുന്നു. യുവതികളും വീട്ടില്‍ അന്തഃപുരത്ത് ഇരിക്കുന്ന സ്ത്രീകളും ആര്‍ത്തവമുള്ള സ്ത്രീകളുമെല്ലാം പെരുന്നാള്‍ മൈതാനത്തേക്ക് വരണം, നന്മയുടെയും മുസ്ളിംകളുടെ പ്രാര്‍ത്ഥനയുടെയും രംഗങ്ങളില്‍ അവര്‍ ഹാജറാവട്ടെ, നമസ്കാരസ്ഥലത്ത് നിന്ന് ആര്‍ത്തവകാരികള്‍ ഒഴിഞ്ഞിരിക്കുകയും ചെയ്യട്ടെ, ഇപ്രകാരം നബി(സ) അരുളുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹഫ്സ: പറഞ്ഞു എന്ത്! ആര്‍ത്തവമുള്ള സ്ത്രീകളെ? ഉമ്മു അത്വിയ്യ(റ) പറഞ്ഞു. അതെ അവര്‍ അറഫായില്‍ പങ്കെടുക്കുന്നില്ലേ? അതിനു പുറമെ ഇന്നിന്ന രംഗങ്ങളിലും പങ്കെടുക്കുന്നില്ലേ? (ബുഖാരി. 1. 6. 321)
 
26) ഉമ്മുഅത്വിയ്യ(റ) നിവേദനം: മഞ്ഞനിറമോ കലര്‍പ്പോ ഉള്ള വല്ലതും ജനനേന്ദ്രിയത്തില്‍ നിന്നും പുറത്തുവന്നാല്‍ അതു ആര്‍ത്തവമായി ഞങ്ങള്‍ പരിഗണിക്കാറില്ല. (ബുഖാരി. 1. 6. 323)
 
27) ആയിശ(റ) നിവേദനം: അവര്‍ (ഹജ്ജ് സന്ദര്‍ഭത്തില്‍) തിരുമേനി(സ) യോട് പറഞ്ഞു. സഫിയ്യക്ക് ആര്‍ത്തവം ആരംഭിച്ചിരിക്കുന്നു. നബി(സ) അരുളി. അവള്‍ നമ്മുടെ യാത്ര തടഞ്ഞേക്കാം. അവര്‍ നിങ്ങളോടൊപ്പം ഇഫാളത്തിന്റെ ത്വവാഫ് ചെയ്തില്ലേ എന്ന് തിരുമേനി(സ) ചോദിച്ചു. അതെ, എന്നവര്‍ ഉത്തരം നല്‍കി. എന്നാല്‍ യാത്ര പുറപ്പെട്ടുകൊള്‍കയെന്ന് തിരുമേനി(സ) അരുളി. (ബുഖാരി. 1. 6. 325)
 
28) ഇബ്നുഅബ്ബാസ(റ) നിവേദനം: ആര്‍ത്തവകാരിക്ക് (ത്വവാഫുല്‍ വദാഅ് നിര്‍വ്വഹിക്കാതെ തന്നെ) പുറപ്പെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. (ബുഖാരി. 1. 6. 326)
 
30) മൈമൂന:(റ) നിവേദനം: അവര്‍ക്ക് ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കാറില്ല. തിരുമേനി(സ) നമസ്കരിക്കുന്ന സ്ഥലത്തിന്റെ നേരെ വിരിപ്പ് വിരിച്ച് അവര്‍ കിടക്കും. തിരുമേനി(സ) തന്റെ നമസ്കാരപ്പായ വിരിച്ച് അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും. തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ തിരുമേനി(സ)യുടെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും. (ബുഖാരി. 1. 6. 329)
 
1) ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347)
 
26) മൈമൂന(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍(സ) നമസ്കരിക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി ക്കൊണ്ട് അവിടുത്തെ വിലങ്ങ് കിടക്കും. ചിലപ്പോള്‍ അവിടുത്തെ വസ്ത്രം എന്റെ ശരീരത്തില്‍ സുജൂദ് ചെയ്യുമ്പോള്‍ സ്പര്‍ശിക്കാറുണ്ട്. മൈമൂന(റ) പറയുന്നു. തിരുമേനി(സ) വിരിപ്പില്‍ നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 376)
 
19) ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക് കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ളിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും. (ബുഖാരി. 2. 15. 97)
 
70) ആയിശ(റ) നിവേദനം: ഞാന്‍ മക്കയില്‍ വന്നത് ആര്‍ത്തവക്കാരിയായിട്ടാണ്. കഅ്ബയെ ഞാന്‍ ത്വവാഫ് ചെയ്യുകയോ സ്വഫാ-മര്‍വക്കിടയില്‍ നടക്കുകയോ ചെയ്തിരുന്നില്ല. ആയിശ(റ) പറയുന്നു: ഇതിനെ സംബന്ധിച്ച് ഞാന്‍ നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്. (ബുഖാരി. 2. 26. 712)
 
71) ജാബിര്‍(റ) നിവേദനം: നബി(സ) യും അനുചരന്മാരും ഹജ്ജിന്ന് ഇഹ്റാം കെട്ടി. അപ്പോള്‍ നബി(സ)യുടെയും ത്വല്‍ഹത്തിന്റെയും കൂടെ മാത്രമായിരുന്നു ബലിമൃഗം ഉണ്ടായിരുന്നത്. അലി(റ) ബലിമൃഗത്തെയുമായി യമനില്‍ നിന്നും വന്നു. അദ്ദേഹം പറഞ്ഞു: നബി(സ) ഇഹ്റാം കെട്ടിയതിന് ഞാനും ഇഹ്റാം കെട്ടിയിരിക്കുന്നു. അന്നേരം നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി(സ)യുടെ അനുചരന്മാര്‍ അന്യോന്യം പറഞ്ഞു: ഞങ്ങളുടെ ലിംഗത്തില്‍ നിന്ന് ബീജം ഉറ്റി വീഴുമ്പോള്‍ (ഭാര്യയുമായി സഹവസിച്ചു കഴിഞ്ഞു) ഞങ്ങള്‍ മിനായിലേക്ക് ഇഹ്റാം കെട്ടി പുറപ്പെടുകയോ? നബി(സ) ഇതറിഞ്ഞപ്പോള്‍ അരുളി: പിന്നീടുണ്ടായ അനുഭവം മുന്‍കൂട്ടി കാണുവാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ഞാന്‍ ബലിമൃഗത്തെ അടയാളം കെട്ടിക്കൊണ്ടു വരികയില്ലായിരുന്നു. കൂടെ ബലിമൃഗം ഇല്ലായിരുന്നെങ്കില്‍ ഞാനും ഇഹ്റാമില്‍ നിന്നു വിരമിക്കുമായിരുന്നു. ആയിശ(റ)ക്ക് ആര്‍ത്തവം ഉണ്ടായി. അപ്പോള്‍ അവര്‍ ഹജ്ജിന്റെ എല്ലാകര്‍മ്മവും ആര്‍ത്തവകാരിയായികൊണ്ടു തന്നെ ചെയ്തു. കഅ്ബയെ ത്വവാഫ് ചെയ്യല്‍ ഒഴികെ. ശുദ്ധിയായാപ്പോള്‍ ത്വവാഫും ചെയ്തു. (ബുഖാരി. 2. 26. 713)
 
92) ആയിശ(റ) നിവേദനം: സ്വഫിയ്യക്ക് ആര്‍ത്തവം ഉണ്ടായതിനെ സംബന്ധിച്ച് നബി(സ) യോടു പറയപ്പെട്ടു. നബി(സ) പറഞ്ഞു: അവള്‍ നമ്മെ തടഞ്ഞു വെക്കുമോ? അവര്‍ പറഞ്ഞു: അവള്‍ ത്വവാഫുല്‍ ഇഫാള: ചെയ്തിട്ടുണ്ട്. നബി(സ) അരുളി: എങ്കില്‍ യാത്ര പുറപ്പെടാം. (ബുഖാരി. 2. 26. 812)
 
26) ഉമ്മു സലമ(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ നബി(സ)യുടെ വിരിപ്പില്‍ കിടക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി. അപ്പോള്‍ ഞാന്‍ തെറ്റിമാറുകയും എന്റെ ആര്‍ത്തവത്തിന്റെ സമയത്ത് ധരിക്കാറുള്ള വസ്ത്രം ഞാന്‍ എടുക്കുകയും ചെയ്തു. നബി(സ) ചോദിച്ചു. നീ ആര്‍ത്തവക്കാരിയായോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു: നബി(സ)യുടെ കൂടെ അവിടുത്തെ വിരിപ്പില്‍ ഞാന്‍ പ്രവേശിച്ചു. അവരും നബി(സ) യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്. നബി(സ) നോമ്പുകാരനായി അവരെ ചുംബിക്കാറുണ്ട്. (ബുഖാരി. 3. 31. 151)
 
38) അബൂസയിദ്(റ) നിവേദനം: നബി(സ) അരുളി: സത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠിക്കുകയോ നമസ്കരിക്കുകയോ ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്റെ കുറവ്. (ബുഖാരി. 3. 31. 172)
 
1) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്ത് തന്റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ അദ്ദേഹം അവളുമായുളള വിവാഹ ബന്ധം വേര്‍പെടുത്തി. ഉമര്‍ (റ) ഇതിനെക്കുറിച്ച് നബി(സ)യോട് ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ് അവള്‍ ശുദ്ധിപ്രാപിക്കുകയും വീണ്ടും ആര്‍ത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന്‍ അവളെ സ്പര്‍ശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുളളവിവാഹ ബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചത് നടപ്പില്‍ വരുന്നത് ഇപ്രകാരമാണ്. (ബുഖാരി. 7. 63. 178)
 
2) ഇബ്നുഉമര്‍ (റ) പറയുന്നു: അദ്ദേഹം തന്റെ ഭാര്യ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ത്വലാഖ് പിരിച്ചു. ഉമര്‍ (റ) ഈ വിവരം നബിയോട് പറഞ്ഞപ്പോള്‍ അവന്‍ അവളെ തിരിച്ചു കൊണ്ടുവരട്ടെ എന്ന് നബി(സ) കല്‍പ്പിച്ചു. ഞാന്‍ ചോദിച്ചു: (ഇബ്നുസീറിന്‍) അതു ത്വലാഖായി പരിഗണിക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: ഛേ! മറ്റൊരു നിവേദനത്തില്‍ പറയുന്നു. അവന്‍ അശക്തനാവുകയും വിഡ്ഢിത്തം പ്രവര്‍ത്തിക്കുകയും ചെയ്താലോ?. (ബുഖാരി. 7. 63. 179)
 
35) അനസ്(റ) പറഞ്ഞു: യഹൂദ സ്ത്രീ ഋതുമതിയായിരിക്കുമ്പോള്‍, അവര്‍ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയില്‍ അവളുമായി ഇരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് സഹചാരികള്‍ പ്രവാചകനോട് ചോദിക്കുകയും, അല്ലാഹു അവിടുന്നിന് ദിവ്യോദ്ബോധനം നല്‍കുകയും ചെയ്തു: ആര്‍ത്തവത്തെ ക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. (ഖു. 2: 222). അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു. സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക. (മുസ്ലിം)