ഉല്‍കൃഷ്ട ഗുണങ്ങള്‍ , ഹദീസുകള്‍

4) അബൂമൂസാ(റ) നിവേദനം: അനുചരന്മാര്‍ ഒരിക്കല്‍ നബി(സ) യോട് ചോദിച്ചു. ദൈവദൂതരേ! ഇസ്ളാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍ ഉല്‍കൃഷ്ടം? തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ളിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ് (അവന്റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടന്‍. (ബുഖാരി. 1. 2. 10)
 
48) അബൂസഈദ്(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ചിലര്‍ നബി(സ)യോട് യാചിച്ചു. നബി(സ) അവര്‍ക്ക് ധര്‍മ്മം നല്‍കി. വീണ്ടും അവര്‍ യാചിച്ചു. അപ്പോഴും നബി(സ) അവര്‍ക്ക് കൊടുത്തു. വീണ്ടും അവര്‍ യാചിച്ചു. നബി(സ) വീണ്ടും അവര്‍ക്ക് ധര്‍മ്മം ചെയ്തു. അവസാനം നബി(സ)യുടെ അടുക്കലുണ്ടായിരുന്ന ധനം മുഴുവനും തീര്‍ന്നു. ശേഷം അവിടുന്ന് അരുളി: എന്റെയടുക്കല്‍ വല്ല ധനവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞാനത് സൂക്ഷിച്ചുവെക്കുകയില്ല. വല്ലവനും മറ്റുള്ളവരോട് യാചിക്കാതെ അഭിമാനം പുലര്‍ത്തിക്കൊണ്ട് ജീവിച്ചാല്‍ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ രഹിതനായി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവനും തന്റെ കഷ്ടപ്പാടുകള്‍ മനസ്സില്‍ ഒതുക്കി നിര്‍ത്തിയാല്‍ അല്ലാഹു അവന് ആത്മനിയന്ത്രണശക്തി നല്‍കും. ക്ഷമയേക്കാള്‍ വിശാലവും ഉല്‍കൃഷ്ടവുമായ ഒരു ദാനം അല്ലാഹുവില്‍ നിന്ന് ആര്‍ക്കും ലഭിക്കാനില്ല. (ബുഖാരി. 2. 24. 548)
 
3) അബ്ദുല്ല(റ) നിവേദനം: ഒരാള്‍ നബി(സ)യോട് ചോദിച്ചു: ഇസ്ലാമിലെ നടപടികളിലേതാണ് ഏറ്റവും ഉല്‍കൃഷ്ടം? നബി(സ) അരുളി: വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുകയും നിനക്ക് പരിചയമുളളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം ചൊല്ലുകയും ചെയ്യല്‍. (ബുഖാരി. 8. 74. 253ഃ)