പള്ളി , ഹദീസുകള്‍

70) ഇബ്നുഉമര്‍(റ) നിവേദനം: (മദീന: ) പള്ളി തിരുമേനി(സ)യുടെ കാലത്ത് ചുടാത്ത ഇഷ്ടികകൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. അതിന്റെ മേല്‍പ്പുര ഈത്തപ്പനപട്ട കൊണ്ടും തൂണുകള്‍ ഈത്തപ്പനയുടെ താഴ്ത്തടികൊണ്ടും നിര്‍മ്മിക്കപ്പെട്ടതായിരുന്നു. പിന്നീട് അബൂബക്കര്‍(റ)ന്റെ കാലത്ത് അതിലൊന്നും കൂട്ടിച്ചേര്‍ത്തില്ല. ഹ: ഉമര്‍(റ)ന്റെ ഭരണകാലത്ത് അതില്‍ കുറച്ചൊക്കെ കൂട്ടിച്ചര്‍ത്തു. തിരുമേനി(സ)യുടെ കാലത്തുണ്ടായിരുന്ന തറയിന്മേല്‍ത്തന്നെ ചുടാത്ത ഇഷ്ടികയും ഈത്തപ്പനപട്ടയുംകൊണ്ട് അദ്ദേഹം പള്ളി പുതുക്കിപ്പണിതു. അന്നേരം തൂണുകള്‍ മാത്രം മരത്തിന്റേതാക്കി. പിന്നീട് ഉസ്മാന്‍(റ) അതില്‍ വലിയ മാറ്റങ്ങള്‍ വരുത്തി അത് വിപുലീകരിച്ചു. പള്ളിയുടെ ചുമര്‍ ചിത്രപണികളുള്ള കരിങ്കല്ലുകള്‍കൊണ്ടും കുമ്മായംകൊണ്ടും കെട്ടി. തൂണുകള്‍ കെട്ടിയതും, ചിത്രപണികളോടുകൂടിയ കരിങ്കല്ലുകള്‍ കൊണ്ടാണ്. മേല്‍പ്പുര തേക്കുകൊണ്ടും. (ബുഖാരി. 1. 8. 437)
 
74) ഉസ്മാന്‍(റ) നിവേദനം: മസ്ജിദുന്നബവി പുതുക്കിപ്പണിതപ്പോള്‍ മനുഷ്യര്‍ (സഹാബിമാര്‍) അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവസാനം അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എന്നെ വളരെയധികം വിമര്‍ശിച്ചു. നിശ്ചയം. തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹുവിന്റെ മാത്രം പ്രീതി ഉദ്ദേശിച്ചുകൊണ്ട് ഒരു പള്ളി പണിതാല്‍ തത്തുല്യമായൊരു മന്ദിരം അല്ലാഹു അവന്ന് വേണ്ടി സ്വര്‍ഗ്ഗത്തില്‍ പണിതുകൊടുക്കും. (ബുഖാരി. 1. 8. 441)
 
63) അനസ്(റ) നിവേദനം: ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രിക്കുന്നത് തിരുമേനി(സ) കണ്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. നിങ്ങള്‍ അവനെ ഉപദ്രവിക്കാതെ വിടുക. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു കുറച്ച് വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അത് മൂത്രത്തില്‍ ഒഴിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 218)
 
64) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ എഴുന്നേറ്റ് നിന്നു മൂത്രിച്ചു. സഹാബികള്‍ അവനെ വിരട്ടാന്‍ തുനിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു. അവനെ വിടുക അവന്‍ മൂത്രിച്ചതില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. ജനങ്ങള്‍ക്ക് സൌകര്യമുണ്ടാക്കാനാണ് പ്രയാസമുണ്ടാക്കാനല്ല നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (ബുഖാരി. 1. 4. 219)
 
49) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: പള്ളിയില്‍ തുപ്പുന്നത് ഒരു കുറ്റമാണ്. എന്നാല്‍ അതിന്റെ പ്രായശ്ചിത്തം അതു പള്ളിയില്‍ കുഴിച്ചുമൂടുന്നതാണ് (ബുഖാരി. 1. 8. 407)
 
1) ഇബ്നു അബ്ബാസ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: പള്ളികള്‍ അലങ്കരിക്കുവാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല. (അബൂദാവൂദ്)
 
2) ആയിശ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) വാസസ്ഥലങ്ങളില്‍ പള്ളി പണിയുവാനും അതു വൃത്തിയാക്കിയിടുവാനും സുഗന്ധിതമാക്കുവാനും ആജ്ഞാപിച്ചു. (അബൂദാവൂദ്)
 
4) ഖുര്‍റാ(റ) നിവേദനം ചെയ്തു: അല്ലാഹിവിന്റെ ദൂതന്‍(സ) ഈ രണ്ട് ചെടികളെ, അതായതു വേവിക്കാത്ത ചുവന്നുള്ളിയും, വെളുത്തുള്ളിയും തിന്നുന്നതിനെ നിരോധിച്ചുകൊണ്ട് പറഞ്ഞു: അവ തിന്നുന്നവന്‍, നമ്മുടെ പള്ളിയെ സമീപിക്കാതിരിക്കട്ടെ. കൂടിയെ കഴിയൂ എന്നുണ്ടെങ്കില്‍ അവയുടെ അസുഖമായ വാസന നശിപ്പിക്കുക. (അബൂദാവൂദ്)
 
68) അബൂമസ്ഉദ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതരേ! അല്ലാഹു സത്യം! ഇന്ന ഇമാം സൂബ്ഹി നമസ്കാരം അമിതമായി നീട്ടിക്കൊണ്ട് പോകുന്നത് കാരണം ഞാന്‍ ജമാഅത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് പോകാറില്ല. ഒരൊറ്റ ഉപദേശഘട്ടത്തിലെങ്കിലും അന്നത്തേക്കാള്‍ തിരുമേനി(സ) കുപിതനായത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. അവസാനം തിരുമേനി(സ) അരുളി: നിങ്ങളില്‍ ചിലര്‍ മനുഷ്യരെ വെറുപ്പിച്ചു കളയുകയാണ്. അതുകൊണ്ട് നിങ്ങളാരെങ്കിലും മനുഷ്യര്‍ക്ക് ഇമാമായിക്കൊണ്ട് നമസ്കരിക്കുന്ന പക്ഷം അവര്‍ ആ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം നിങ്ങളുടെ പിന്നില്‍ നമസ്കരിക്കുന്നവരില്‍ ശരീരശേഷി കുറഞ്ഞവരും, വൃദ്ധന്മാരും ജോലിത്തിരക്കുള്ളവരുമായിരിക്കും. (ബുഖാരി. 1. 11. 670)
 
153) ഇബ്നുഉമര്‍(റ) നിവേദനം: ഖൈബര്‍ യുദ്ധത്തില്‍ തിരുമേനി(സ) അരുളി: വല്ലവനും വെള്ളുള്ളി തിന്നാല്‍ നമ്മുടെ പള്ളിയെ അവന്‍ സമീപിക്കരുത്. (ബുഖാരി. 1. 12. 812)
 
154) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ ചെടി (വെള്ളുള്ളിയെയാണ് നബി(സ) ഉദ്ദേശിക്കുന്നത്) വല്ലവനും തിന്നാല്‍ നമ്മുടെ പള്ളികളില്‍ വെച്ച് അവന്‍ നമ്മോടൊപ്പം ചേരരുത്. റാവി പറയുന്നു: ഇതു പറഞ്ഞപ്പോള്‍ തിരുമേനി(സ) എന്താണുദ്ദേശിക്കുന്നതെന്ന് ഞാന്‍ ജാബിര്‍(റ) ചോദിച്ചു. അപ്പോള്‍ ജാബിര്‍(റ) പറഞ്ഞു: പച്ച വെള്ളുള്ളിയല്ലാതെ മറ്റൊന്നുമല്ല തിരുമേനി(സ) ഉദ്ദേശിക്കുന്നത്. അതിന്റെ ദുര്‍ഗന്ധത്തെ മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു ഇബ്നുജുറൈദ്(റ) പറയുന്നു. (ബുഖാരി. 1. 12. 813)
 
155) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വെള്ളുള്ളിയോ ചുവന്നുള്ളിയോ തിന്നു എന്നാല്‍ അവന്‍ നമ്മെ അല്ലെങ്കില്‍ നമ്മുടെ പള്ളിയെ വിട്ടകന്നുനില്‍ക്കട്ടെ. അല്ലെങ്കില്‍ സ്വഗൃഹത്തില്‍ ഇരുന്നുകൊള്ളട്ടെ. ഒരിക്കല്‍ തിരുമേനി(സ)യുടെ മുമ്പില്‍ വേവിച്ച ചീരയുടെ ഒരു കുടുക്ക ചിലര്‍ കൊണ്ടുവന്നു. അപ്പോള്‍ തിരുമേനി(സ) അതിന്നൊരു ദുര്‍ഗന്ധം കണ്ടു. തിരുമേനി(സ) അതിനെക്കുറിച്ചു ചോദിച്ചു. അതില്‍ ഇന്ന ചീരയാണുള്ളതെന്നു തിരുമേനി(സ)യെ അവരറിയിച്ചു. അപ്പോള്‍ തിരുമേനി(സ)യുടെ കൂടെയുണ്ടായിരുന്ന തന്റെ അനുചരന്മാരില്‍ ഒരാളുടെ അടുക്കലേക്ക് അതുവെച്ചുകൊടുക്കാന്‍ തിരുമേനി(സ) ഉപദേശിച്ചു. ആ ആള്‍ക്ക് അതു അനിഷ്ടകരമാണെന്നു കണ്ടപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എനിക്കാകട്ടെ, നിങ്ങള്‍ സ്വകാര്യ സംഭാഷണം ചെയ്യുന്ന ആളുകളുമായി മാത്രമല്ല അതിന്നുപുറമേ മറ്റു ചിലരുമായും സ്വകാര്യ സംഭാഷണം നടത്തേണ്ടതുണ്ട്. തിരുമേനി(സ)യുടെ പച്ചക്കറികള്‍ വിളമ്പിയ ഒരു തളിക കൊണ്ടുവന്നു വെച്ചുവെന്നാണ് ഇബ്നു വഹബ് പറയുന്നത്. കുടുക്ക എന്നത് സുഹ്രി(റ)യുടെ വാക്കായിരിക്കാം. (ബുഖാരി. 1. 12. 814)
 
7) അബൂദര്‍റി(റ)ല്‍ നിന്ന് നബി വിവരിക്കുന്നു: എന്റെ പ്രജകളുടെ നല്ലതും ചീത്തയുമായ അമലുകള്‍ എനിക്ക് വ്യക്തമാക്കപ്പെടുകയുണ്ടായി. വഴികളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ നീക്കം ചെയ്യുന്നത് സല്‍ക്കര്‍മ്മവും പള്ളികളില്‍ കാണപ്പെടുന്ന കാര്‍ക്കിച്ച കഫം നീക്കം ചെയ്യാതിരിക്കുന്നത് ദുഷ്കര്‍മ്മവുമായാണ് എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. (മുസ്ലിം)
 
79) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)
 
83) അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും റസൂല്‍(സ) നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി)
 
84) ഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച ഖുത്തുബയില്‍ അദ്ദഹം പ്രസംഗിച്ചു: ജനങ്ങളേ! നിങ്ങള്‍ ഈ രണ്ട് ചെടി ഭക്ഷിക്കുന്നു. അവ രണ്ടും ചീത്തയായിട്ടാണ് ഞാന്‍ കാണുന്നത്. അഥവാ ചുവന്നുള്ളിയും വെള്ളുള്ളിയും. പള്ളിയില്‍വെച്ച് അതിന്റെ വാസന ആരില്‍ നിന്നെങ്കിലും നബി(സ) ക്കെത്തിയാല്‍ അവിടുത്തെ നിര്‍ദ്ദേശമനുസരിച്ച് ബഖീഇ (ശ്മശാനത്തി) ലേക്ക് അവനെ പുറംതള്ളുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അവ ആരെങ്കിലും തിന്നുന്നപക്ഷം അവന്‍ പുഴുങ്ങി ദുര്‍ഗന്ധം അകറ്റിക്കൊള്ളട്ടെ. (മുസ്ലിം)
 
3) പള്ളിയില്‍ കവിതോച്ചാരണവും, അതില്‍വെച്ചു ക്രയവിക്രയവും അല്ലാഹുവിന്റെ ദൂതന്‍(സ) നിരോധിച്ചിരിക്കുന്നു. വെളളിയാഴ്ച നമസ്കാരത്തിന് മുമ്പ് ചുറ്റിയിരുന്നു സംസാരിക്കുന്നതും (നിരോധിച്ചിരിക്കുന്നു) (അബൂദാവൂദ്)
 
89) യഈശി(റ)ല്‍ നിന്ന് നിവേദനം: എന്റെ പിതാവ് - ത്വിഖ്ഫത്ത്(റ)- പറഞ്ഞു: ഞാന്‍ ഒരിക്കല്‍ പള്ളിയില്‍ കമിഴ്ന്നുകിടന്നപ്പോള്‍ ഒരാള്‍ കാലുകൊണ്ട് എന്നെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു. ഇത് അല്ലാഹുവിന് കോപമുള്ള കിടത്തമാണ്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അത് റസൂല്‍(സ) ആയിരുന്നു. (അബൂദാവൂദ്)
 
141) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തു: പതിവായി പള്ളിയില്‍ പോകുന്നവരെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അവന് ഈമാനുണ്ടെന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളു.! അല്ലാഹു പറഞ്ഞിട്ടുണ്ട്. നിശ്ചയം, അല്ലാഹുവിനും അന്ത്യദിനത്തിലും വിശ്വാസമുള്ളവരേ അല്ലാഹുവിന്റെ പള്ളി പരിപാലിക്കുകയുള്ളു. (തിര്‍മിദി)
 
81) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പള്ളിയില്‍ വെച്ച് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിര്‍മിദി)