നോമ്പ് , ഹദീസുകള്‍

182) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: റമസാനിലേതല്ലാത്തനോമ്പുകളില്‍വെച്ച് ഏറ്റവും ഉത്തമമായത് മുഹറ മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫര്‍ളു നമസ്കാരത്തിനുശേഷം നമസ്കാരങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്കാരമാകുന്നു. (മുസ്ലിം)
 
42) സൈദ്ബ്നു സാബിത്ത്(റ) നിവേദനം: സഹാബികള്‍ തിരുമേനി(സ) യോടൊപ്പം നോമ്പ് കാലത്ത് അത്താഴം കഴിക്കാറുണ്ട്. എന്നിട്ട് അവര്‍ സുബ്ഹി നമസ്കരിക്കാന്‍ നില്‍ക്കും. അന്നേരം സൈദ്ബ്നു സാബിത്തിനോടു ചോദിച്ചു. അത് രണ്ടിനുമിടയില്‍ എത്ര സമയത്തെ ഒഴിവുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു: അന്‍പത് അല്ലെങ്കില്‍ അറുപത് ആയത്തു ഓതാനുള്ള സമയം. (ബുഖാരി. 1. 10. 549)
 
10) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നിശ്ചയം നബി(സ) അരുളി: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി(സ)യുടെ നമസ്കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(അ)യുടെ നോമ്പാണ്. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നില്‍ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അദ്ദേഹം ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പുപേക്ഷിക്കും. (ബുഖാരി. 2. 21. 231)
 
17) അനസ്(റ) നിവേദനം: ചില മാസങ്ങളില്‍ നബി(സ) നോമ്പ് ഉപേക്ഷിക്കുന്നത് കണ്ടാല്‍ നമുക്ക് തോന്നും നബി(സ) ഇനി ആ മാസത്തില്‍ നോമ്പു നോല്‍ക്കുകയില്ലെന്ന്. ചില മാസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടാല്‍ തോന്നും ഇനി ആ മാസത്തില്‍ നബി(സ) നോമ്പുപേക്ഷിക്കുകയില്ലെന്ന്. നബി(സ) രാത്രി നമസ്കരിക്കുന്നത് കാണാനുദ്ദേശിച്ചാല്‍ അതും നബി(സ) രാത്രി ഉറങ്ങുന്നത് കാണാനുദ്ദേശിച്ചാല്‍ അതും നിനക്ക് കാണാന്‍ സാധിക്കും. (ബുഖാരി. 2. 21. 242)
 
40) അബൂഹുറൈറ(റ) നിവേദനം: എന്റെ ആത്മമിത്രം മൂന്നുകാര്യം അനുഷ്ഠിക്കുവാന്‍ എന്നോട് ഉപദേശിച്ചിരിക്കുന്നു. ഞാന്‍ മരിക്കുന്നതുവരെ അവ ഉപേക്ഷിക്കുകയില്ല. എല്ലാ മാസത്തിലും മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. ളുഹാ നമസ്കാരവും. വിത്ത്റാക്കി ഉറങ്ങല്‍. (ബുഖാരി. 2. 21. 274)
 
6) അബൂസഈദ്(റ) നിവേദനം: നാല് സംഗതികള്‍ അദ്ദേഹം നബി(സ) യില്‍ നിന്ന് ഉദ്ധരിച്ചത് എന്നെ(നിവേദകനായ ഖസ്അ:യെ)അല്‍ഭുതപ്പെടുത്തുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ഒരു സ്ത്രീ ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു പുരുഷനോ ഇല്ലാതെ രണ്ട് ദിവസത്തെ യാത്രചെയ്യുവാന്‍ പാടില്ല. ബലിപെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല. സുബ്ഹ് നമസ്കാരത്തിനുശേഷം സൂര്യന്‍ ഉദിക്കുന്നതുവരേയും അസര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരേയും നമസ്കരിക്കുവാന്‍ പാടില്ല. പുണ്യയാത്ര മൂന്ന് പള്ളികളിലേക്കല്ലാതെ പാടില്ല. കഅ്ബ, മസ്ജിദുല്‍ അഖ്സ്വാ, എന്റെ പള്ളി. (ബുഖാരി. 2. 21. 288)
 
1) ത്വല്‍ഹ:(റ) നിവേദനം: തലമുടി പാറിക്കളിക്കുന്ന ഒരു ഗ്രാമീണന്‍ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്കാരത്തില്‍ നിന്ന് അല്ലാഹു എന്റെ മേല്‍ അനിവാര്യമാക്കിയത് താങ്കള്‍ പറഞ്ഞു തരിക. നബി(സ) അരുളി: അഞ്ച് നേരത്തെ നമസ്കാരം. നീ സുന്നത്തു എന്തെങ്കിലും നമസ്കരിക്കുന്നത് ഒഴികെ. അദ്ദേഹം ചോദിച്ചു. നോമ്പില്‍ നിന്ന് അല്ലാഹു അവന്റെ മേല്‍ നിര്‍ബന്ധമാക്കിയത് ഏതാണ്? നബി(സ) അരുളി: റമളാനിലെ നോമ്പ്. എന്നെങ്കിലും നീ സുന്നത്ത് നമസ്കരിക്കുന്നത് ഒഴികെ. സക്കാത്തില്‍ നിന്ന് എന്റെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് എന്താണ്? നബി(സ) അദ്ദേഹത്തോട് ഇസ്ളാം ശരീഅത്തു വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യംകൊണ്ട് താങ്കളെ ആദരിച്ചവന്‍ തന്നെ സത്യം. ഞാന്‍ യാതൊരു സുന്നത്തും അനുഷ്ഠിക്കുന്നതല്ല. എന്നാല്‍ അല്ലാഹു എന്റെ മേല്‍ നിര്‍ബന്ധമാക്കിയ യാതൊന്നും ഞാന്‍ കുറവ് വരുത്തുകയുമില്ല. അപ്പോള്‍ നബി(സ) അരുളി: അവന്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യമാക്കിയാല്‍ അവന്‍ വിജയിച്ചു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. (ബുഖാരി. 3. 31. 115)
 
2) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) മുഹറം പത്തിലെ നോമ്പ് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ അതു ഉപേക്ഷിക്കപ്പെട്ടു. ഇബ്നു ഉമര്‍(റ) മുഹറം പത്തില്‍(ആശൂറാഅ്)മാത്രമായി നോമ്പനുഷ്ഠിക്കാറില്ല. മുമ്പ് തന്നെ സുന്നത്തു നോമ്പ് അനുഷ്ഠിച്ച് വരികയും അതുമായി യോജിക്കുകയും ചെയ്താല്‍ ഒഴികെ. (ബുഖാരി. 3. 31. 116)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
 
5) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 31. 120)
 
6) അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: വല്ലവനും ഒരു ജോലി സാധനങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചാല്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിച്ചു പറയപ്പെടും. ദേവദാസാ! ഈ കവാടമാണ് നിനക്ക് നല്ലത്. നമസ്കരിച്ചവരെ നമസ്കാരത്തിന്റെ കവാടത്തില്‍ നിന്നും ജിഹാദ് ചെയ്തവരെ ജിഹാദിന്റെ വാതില്‍ക്കല്‍ നിന്നും നോമ്പുകാരെ റയ്യാന്‍ വാതില്‍ക്കല്‍ നിന്നും ധര്‍മ്മം ചെയ്തവരെ ധര്‍മ്മത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിക്കപ്പെടും. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ! എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. ഈ വാതിലുകളില്‍ ഏതെങ്കിലുമൊരു വാതിലില്‍ നിന്ന് വല്ലവനെയും വിളിച്ചു കഴിഞ്ഞാല്‍ അവന് വിഷമമൊന്നുമില്ല. എന്നാല്‍ ഈ വാതിലുകളില്‍ എല്ലാറ്റില്‍ നിന്നും ആരെങ്കിലും വിളിക്കുമോ? നബി(സ) അരുളി: അതെ. വിളിക്കുന്നതാണ്. നീ അവരില്‍ പെട്ടവനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 3. 31. 121)
 
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3. 31. 125)
 
11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന് അവന്റെ നോമ്പ് ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പ്കാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി. 3. 31. 128)
 
12) ഇബ്നുമസ്ഊദ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നപ്പോള്‍ അവിടുന്ന് അരുളി: വല്ലവനും വിവാഹത്തിനുള്ള സാഹചര്യം ഉണ്ടായാല്‍ അവന്‍ വിവാഹം കഴിക്കട്ടെ. അതവന്റെ കണ്ണിനെ കൂടുതല്‍ നിയന്ത്രിക്കുകയും കാമവികാരത്തെ കൂടുതല്‍ അടക്കി നിര്‍ത്തുകയും ചെയ്യും. എന്നാല്‍ വല്ലവനും വിവാഹം ചെയ്യാന്‍ കഴിവില്ലെങ്കിലോ അവര്‍ നോമ്പനുഷ്ഠിക്കട്ടെ. അതു അവനൊരു ഷണ്ഡീകരണ നടപടിയാണ്. (ബുഖാരി. 3. 31. 129)
 
13) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതു ദിവസം എണ്ണിപ്പൂര്‍ത്തിയാക്കുക. (ബുഖാരി. 3. 31. 130)
 
18) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം. (ബുഖാരി. 3. 31. 138)
 
21) അബ്ദുല്ല(റ) നിവേദനം: നബി(സ) രാത്രിയും പകലും യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം അതവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോള്‍ നബി(സ) അതിനെ വിരോധിച്ചു. അനുചരന്മാര്‍ പറഞ്ഞു. താങ്കള്‍ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ) അരുളി: ഞാന്‍ നിങ്ങളെപ്പോലെയല്ല. എന്റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. (ബുഖാരി. 3. 31. 145)
 
24) ആയിശ(റ) പറയുന്നു: നോമ്പ് അനുഷ്ഠിക്കുന്നവനായിക്കൊണ്ട് നബി(സ) തന്റെ ഭാര്യമാരെ ചുംബിക്കാറുണ്ട്. അവരുടെ കൂടെ സഹവസിക്കുകയും ചെയ്യാറുണ്ട്. കാമവികാരങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങളെക്കാളെല്ലാം കഴിവുള്ളവനായിരുന്നു നബി(സ). (ബുഖാരി. 3. 31. 149)
 
25) ആയിശ(റ) നിവേദനം: നബി(സ) തന്റെ ചില ഭാര്യമാരെ നോമ്പ്കാരനായി ചുംബിക്കാറുണ്ട്. ശേഷം അവര്‍ ചിരിച്ചു. (ബുഖാരി. 1928)
 
26) ഉമ്മു സലമ(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ നബി(സ)യുടെ വിരിപ്പില്‍ കിടക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി. അപ്പോള്‍ ഞാന്‍ തെറ്റിമാറുകയും എന്റെ ആര്‍ത്തവത്തിന്റെ സമയത്ത് ധരിക്കാറുള്ള വസ്ത്രം ഞാന്‍ എടുക്കുകയും ചെയ്തു. നബി(സ) ചോദിച്ചു. നീ ആര്‍ത്തവക്കാരിയായോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു: നബി(സ)യുടെ കൂടെ അവിടുത്തെ വിരിപ്പില്‍ ഞാന്‍ പ്രവേശിച്ചു. അവരും നബി(സ) യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്. നബി(സ) നോമ്പുകാരനായി അവരെ ചുംബിക്കാറുണ്ട്. (ബുഖാരി. 3. 31. 151)
 
27) ആയിശ(റ) നിവേദനം: സ്വപ്നസ്ഖലനം എന്ന നിലക്കല്ലാതെ തന്റെ ഭാര്യമാരുമായി ലൈംഗികബന്ധം സ്ഥാപിച്ചുകൊണ്ടു തന്നെ ജനാബത്തുകാരനായി നബി(സ) റമളാനില്‍ പ്രഭാതത്തില്‍ പിടികൂടാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ഠിക്കും. (ബുഖാരി. 3. 31. 152)
 
28) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്റെ നോമ്പ് അവന്‍ പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. (ബുഖാരി. 3. 31. 154)
 
30) അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്റെ പ്രശ്നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്ട് ഞാനെന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. നബി(സ) ചോദിച്ചു. നിനക്ക് ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന് അയാള്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കുവാന്‍ സാധിക്കുമോ? നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാര്‍ക്ക് അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്ടാകുമോ? നബി(സ) തുടര്‍ന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു. നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക് നബി(സ)യുടെ അടുത്ത് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ഞാനിവിടെയുണ്ടെന്ന് അയാള്‍ മറുപടി പറഞ്ഞു. നബി(സ) നിര്‍ദ്ദേശിച്ചു. നീ ഇതെടുത്തുകൊണ്ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്കല്ലേ ഞാന്‍ ദാനം ചെയ്യേണ്ടത്? അല്ലാഹു സത്യം. മദീനയുടെ രണ്ട് കാല്‍ പ്രദേശങ്ങള്‍ക്കിടയില്‍ എന്റെ കുടുംബത്തേക്കാള്‍ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി(സ) തന്റെ അണപ്പല്ലുകള്‍ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3. 31. 157)
 
31) ഇബ്നു അബീഔഫ(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ഒരാളോട് നബി(സ) പറഞ്ഞു. നിങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി എനിക്ക് നോമ്പ് തുറക്കാന്‍ സവീക്ക് തയ്യാറാക്കിത്തരിക. അദ്ദേഹം പറഞ്ഞു: പ്രവാചകരേ? സൂര്യനസ്തമിച്ചിട്ടില്ലല്ലോ. നബി(സ) പറഞ്ഞു: നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക. പ്രവാചകരേ, സൂര്യനസ്തമിച്ചിട്ടില്ലല്ലോ. എന്നദ്ദേഹം വീണ്ടും പറഞ്ഞു. നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക എന്ന് നബി(സ) മൂന്നാമതും അരുളി: അപ്പോള്‍ അദ്ദേഹം പാനീയം തയ്യാറാക്കി കൊടുത്തു. നബി(സ) അതു കുടിച്ചു. അങ്ങോട്ടു കൈ ചൂണ്ടിക്കൊണ്ട് അരുളി: ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാല്‍ നോമ്പ്കാരന്ന് നോമ്പുമുറിക്കാം. (ബുഖാരി. 3. 31. 162)
 
32) ആയിശ(റ) നിവേദനം: അസ്ലം ഗോത്രക്കാരനായ ഹംസതുബ്നു അംറ് ഒരിക്കല്‍ നബി(സ) യോടു ചോദിച്ചു. ഞാന്‍ യാത്രയില്‍ നോമ്പ് അനുഷ്ഠിക്കട്ടെയോ? അദ്ദേഹം ധാരാളം നോമ്പനുഷ്ഠിക്കുന്നവനായിരുന്നു. അപ്പോള്‍ നബി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നോമ്പ് ഉപേക്ഷിക്കാം. (ബുഖാരി. 3. 31. 164)
 
33) ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു റമളാനില്‍ നബി(സ) മക്കയിലേക്ക് പുറപ്പെട്ടപ്പോള്‍ കദീദ് എന്ന സ്ഥലത്ത് എത്തുന്നതുവരെ നോമ്പനുഷ്ഠിച്ചു. അവിടെയെത്തിയപ്പോള്‍ നബി(സ) നോമ്പ് മുറിച്ചു. അപ്പോള്‍ ജനങ്ങളും മുറിച്ചു. (ബുഖാരി. 3. 31. 165)
 
34) അബൂദര്‍ദാഅ്(റ) പറയുന്നു: ചൂടുള്ള ഒരു ദിവസം നബി(സ)യുടെ കൂടെ ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ഉഷ്ണത്തിന്റെ കാഠിന്യം മൂലം ആളുകള്‍ തലയില്‍ കൈവെച്ചിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ അന്ന് നോമ്പുകാരായി നബി(സ) യും ഇബ്നു റവാഹത്തും മാത്രമാണുണ്ടായിരുന്നത്. (ബുഖാരി. 3. 31. 166)
 
35) ജാബിര്‍(റ) നിവേദനം: നബി(സ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ഒരു സ്ഥലത്തു ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒരാള്‍ക്ക് തണലുണ്ടാക്കിക്കൊടുക്കുന്നതും നബി(സ) കണ്ടു. ഇതെന്താണെന്ന് നബി(സ) ചോദിച്ചു. അവര്‍ പറഞ്ഞു. അദ്ദേഹം നോമ്പനുഷ്ഠിച്ചവനാണ്. നബി(സ) പ്രത്യുത്തരം അരുളി: യാത്രയില്‍ നോമ്പനുഷ്ഠിക്കല്‍ വലിയ പുണ്യമൊന്നുമല്ല. (ബുഖാരി. 3. 31. 167)
 
36) അനസ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെ യാത്ര ചെയ്യാറുണ്ട്. അപ്പോള്‍ നോമ്പുകാര്‍ നോമ്പില്ലാത്തവരെയോ നോമ്പില്ലാത്തവര്‍ നോമ്പുകാരെയോ പരസ്പരം ആക്ഷേപിക്കാറില്ല. (ബുഖാരി. 1947)
 
37) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മദീനയില്‍ നിന്ന് മക്കയിലേക്ക് യാത്ര പുറപ്പെട്ടു. ഉസ്ഫാന്‍ എന്ന സ്ഥലത്ത് എത്തുന്നതുവരെ അവിടുന്ന് നോമ്പനുഷ്ഠിച്ചു. ശേഷം കുറച്ചു വെള്ളം കൊണ്ടുവരാന്‍ അവിടുന്ന് ആവശ്യപ്പെടുകയും അങ്ങനെ തന്റെ കയ്യില്‍ ജനങ്ങള്‍ കാണുന്ന വിധം അതു ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ശേഷം അവിടുന്ന് അത് കുടിച്ച് നോമ്പ് മുറിച്ചു. മക്കയില്‍ എത്തുന്നതുവരെ. ഇതു ഒരു റമളാനില്‍ ആയിരുന്നു. ഇബ്നു അബ്ബാസ്(റ) പറയാറുണ്ട്. നബി(സ) നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അതു മുറിച്ചു. അതിനാല്‍ ഉദ്ദേശിക്കുന്നവന് നോമ്പ് അനുഷ്ഠിക്കാം. ഉദ്ദേശിക്കുന്നവന് നോമ്പ് മുറിക്കാം. (ബുഖാരി. 3. 31. 169)
 
38) അബൂസയിദ്(റ) നിവേദനം: നബി(സ) അരുളി: സത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠിക്കുകയോ നമസ്കരിക്കുകയോ ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്റെ കുറവ്. (ബുഖാരി. 3. 31. 172)
 
39) ആയിശ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും മരണപ്പെട്ടു. അവന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കില്‍ അവന്റെ ബന്ധുക്കള്‍ അത് പിടിച്ചു വീട്ടേണ്ടതാണ്. (ബുഖാരി. 3. 31. 173)
 
40) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതെ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട്. (ബുഖാരി. 3. 31. 174)
 
41) ഉമര്‍ (റ) നിവേദനം: നബി(സ) അരുളി: രാവ് ഇവിടെനിന്നു വരികയും പകല്‍ ഇവിടെനിന്ന് പിന്തിരിയുകയും സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പു മുറിച്ചു. (ബുഖാരി. 3. 31. 175)
 
42) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി. 3. 31. 178)
 
43) അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു മേഘം മൂടിയ ഒരു ദിവസം ഞങ്ങള്‍ നോമ്പ് മുറിച്ചു. അതിനു ശേഷം സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. ഹിശാമ്(റ) പറയുന്നു: അവര്‍ ആ നോമ്പ് ഖളാ വീട്ടിയോ ഇല്ലയോ എന്ന് എനിക്ക് അറിയുകയില്ല. (ബുഖാരി. 3. 31. 180)
 
44) മഅവദിന്റെ പുത്രി റുബയ്യിഅ്(റ) പറയുന്നു: മുഹറം പത്തിന്റെ പ്രഭാതത്തില്‍ അന്‍സാരികളുടെ ഗ്രാമങ്ങളിലേക്ക് ഒരാളെ ഇപ്രകാരം അറിയിക്കുവാന്‍ വേണ്ടി നബി(സ) നിയോഗിച്ചു. വല്ലവനും നോമ്പില്ലാതെയാണ് ഇന്ന് പ്രഭാതത്തില്‍ പ്രവേശിച്ചതെങ്കില്‍ അവന്‍ ബാക്കി ദിവസം പൂര്‍ത്തിയാകട്ടെ. നോമ്പ്കാരനായിക്കൊണ്ട് പ്രഭാതത്തില്‍ എഴുന്നേറ്റവന്‍ അവന്‍ ആ അവസ്ഥ തുടര്‍ന്നു പോവുകയും ചെയ്യട്ടെ. അവര്‍ പറയുന്നു. ഞങ്ങള്‍ മുഹറം പത്തിന്റെ നോമ്പനുഷ്ഠിക്കുകയും കുട്ടികളെക്കൊണ്ട് അത് നോല്‍പ്പിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് രോമം കൊണ്ട് കുപ്പായങ്ങളുാക്കികൊടുക്കും. വല്ല കുട്ടിയും ഭക്ഷണത്തിന് കരഞ്ഞാല്‍ നോമ്പ് മുറിക്കാന്‍ സമയമാകുന്നതു വരെ കളിപ്പാട്ടങ്ങള്‍ കൊടുത്ത് ഞങ്ങളവരെ കളിപ്പിക്കും. (ബുഖാരി. 3. 31. 181)
 
45) അനസ്(റ) നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കരുത്. അനുചരന്മാര്‍ പറഞ്ഞു: താങ്കള്‍ അപ്രകാരം അനുഷ്ഠിക്കുന്നതുണ്ടല്ലോ? നബി(സ) അരുളി: ഞാന്‍ നിങ്ങളില്‍ ആരെപ്പോലെയുമല്ല. ഞാന്‍ തീറ്റിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യുന്നു. (ബുഖാരി. 3. 31. 182)
 
46) അബൂഹുറൈറ(റ) നിവേദനം: രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കുന്നതിനെ നബി(സ) വിരോധിച്ചു. അപ്പോള്‍ മുസ്ളിംകളില്‍ പെട്ട ഒരു മനുഷ്യന്‍ പറഞ്ഞു. നിശ്ചയം താങ്കള്‍ അപ്രകാരം നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ) പ്രത്യുത്തരം നല്‍കി. എന്നപ്പോലെ നിങ്ങളിലാരുണ്ട്? ഞാന്‍ ഭക്ഷിക്കപ്പെടുന്നവനും പാനം ചെയ്യപ്പെടുന്നവനുമായി രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ അതില്‍ നിന്ന് വിരമിക്കുവാന്‍ മടി കാണിച്ചപ്പോള്‍ അവരേയുമായി നബി(സ) രണ്ടു ദിവസം വിസ്വാല്‍ നോമ്പ് അനുഷ്ഠിച്ചു. പിന്നീടവന്‍ ചന്ദ്രപ്പിറവി കണ്ടു. അപ്പോള്‍ നബി(സ) അരുളി: മാസപ്പിറവി കാണാന്‍ വൈകിയിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ദ്ധിപ്പിക്കുമായിരുന്നു. അവര്‍ വിശ്രമിക്കുവാന്‍ വിസമ്മതം കാണിച്ചപ്പോള്‍ അവരെ ശിക്ഷിക്കുവാന്‍ നബി(സ) ഉദ്ദേശിച്ചതുപോലെ. (ബുഖാരി. 3. 31. 186)
 
47) അബൂജുഹൈഫ(റ) പറയുന്നു: നബി(സ) സല്‍മാന്‍, അബൂദര്‍ദാഅ് എന്നിവര്‍ക്കിടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം സല്‍മാന്‍(റ) അബൂദര്‍ദാഇ(റ) നെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുദര്‍ദാഇനെ വസ്ത്രത്തിന്റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ സല്‍മാന്‍ കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളുടെ പ്രശ്നമെന്ത്? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബൂദര്‍ദാഅ്ന് ഐഹിക കാര്യങ്ങളില്‍ യാതൊരു താല്‍പര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അബൂദര്‍ദാഅ് കയറി വന്നു. സല്‍മാനു വേണ്ടി ഭക്ഷണം തയ്യാറാക്കി കൊണ്ടു വന്നു പറഞ്ഞു. നിങ്ങള്‍ കഴിച്ചുകൊള്ളുവിന്‍. ഞാന്‍ നോമ്പുകാരനാണ് സല്‍മാന്‍ പറഞ്ഞു. താങ്കള്‍ ഭക്ഷിക്കാതെ ഞാന്‍ ഭക്ഷിക്കുകയില്ല. അപ്പോള്‍ അബുദര്‍ദാഅ് ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി(സ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി(സ) നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി. 3. 31. 189)
 
48) ആയിശ(റ) നിവേദനം: നബി(സ) ചിലപ്പോള്‍ സുന്നത്തു നോമ്പ് നോല്‍ക്കുന്നത് കണ്ടാല്‍ ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി(സ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി(സ) നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി. 3. 31. 190)
 
49) ആയിശ(റ) നിവേദനം: ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി(സ) മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും നബി(സ) നോമ്പനുഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവീന്‍. നിശ്ചയം നിങ്ങള്‍ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്കാരം നിര്‍വ്വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു കുറച്ചാണെങ്കിലും. നബി(സ) ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്. (ബുഖാരി. 3. 31. 191)
 
50) അനസ്(റ) പറയുന്നു: നബി(സ) ചില മാസങ്ങളില്‍ നോമ്പു ഉപേക്ഷിച്ചു. ആ മാസത്തില്‍ നബി(സ) ഇനി തീരെ നോല്‍ക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് തോന്നാറുള്ളതുവരെ. അവിടുന്ന് ചില മാസങ്ങളില്‍ നോമ്പനുഷ്ഠിക്കും. ഇനി നോമ്പ് ഉപേക്ഷിക്കുകയില്ലെന്നും ഞങ്ങള്‍ക്ക് തോന്നുന്നതുവരെ രാത്രിയില്‍ അവിടുന്ന് നിന്ന് നമസ്കരിക്കുന്നവനായി ക്കൊണ്ട് കാണാന്‍ നീ ഉദ്ദേശിച്ചാല്‍ അതിന് നിനക്ക് സാധിക്കും. ഉറങ്ങുന്നവനായി കാണാന്‍ ഉദ്ദേശിച്ചാല്‍ അതിനും നിനക്ക് സാധിക്കും. (ബുഖാരി. 3. 31. 193)
 
51) അനസ്(റ) നിവേദനം: അദ്ദേഹത്തോട് നബി(സ)യുടെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഏതു മാസത്തില്‍ നോമ്പുകാരനായി കാണാന്‍ ഞാനുദ്ദേശിച്ചാലും നബി(സ)യെ ആ നിലക്ക് ഞാന്‍ കാണാറുണ്ട്. നബി(സ) നോമ്പുപേക്ഷിച്ചിരുന്നതു കാണാന്‍ ഏത് മാസത്തില്‍ ഞാനുദ്ദേശിച്ചാലും എനിക്കതും കാണാന്‍ കഴിയാതെ വന്നിട്ടില്ല. നബി(സ)യുടെ കൈപ്പത്തിയേക്കാള്‍ മാര്‍ദ്ദവമുള്ള പട്ട് ഞാന്‍ തൊട്ടിട്ടേയില്ല. നബി(സ)യുടെ ശരീരത്തിലെ സുഗന്ധത്തെ കവച്ചു വെക്കുന്ന കസ്തൂരിയോ മറ്റു സുഗന്ധദ്രവ്യങ്ങളോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുമില്ല. (ബുഖാരി. 3. 31. 194)
 
52) അംറ്(റ) നിവേദനം: നബി(സ) അദ്ദേഹത്തോട് പറഞ്ഞു: നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നില്‍ അവകാശമുണ്ട്. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ദാവൂദ് (അ) ന്റെ നോമ്പ് എങ്ങിനെയായിരുന്നു. നബി(സ) പ്രത്യുത്തരം നല്‍കി. ഒരു ദിവസം ഇടവിട്ടുകൊണ്ട് കൊല്ലത്തിന്റെ പകുതി. (ബുഖാരി. 3. 31. 195)
 
53) അബ്ദുല്ല(റ) നിവേദനം: നബി(സ) പറഞ്ഞു: അബ്ദുല്ലാ?! നീ എല്ലാ പകലിലും നോമ്പനുഷ്ഠിക്കുന്നതായും രാത്രി മുഴുവന്‍ നിന്ന് നമസ്കരിക്കുന്നതായും നിന്നെ സംബന്ധിച്ച് എനിക്ക് വിവരം ലഭിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: അതെ, പ്രവാചകരേ! നബി(സ) അരുളി: എങ്കില്‍ നീ അപ്രകാരം ചെയ്യരുത്. നീ നോമ്പനുഷ്ഠിക്കുക. ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുക. നീ രാത്രി നമസ്കരിക്കുക. ഉറങ്ങുകയും ചെയ്യുക. നിശ്ചയം നിന്റെ കണ്ണിനും നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നില്‍ അവകാശമുണ്ട്. നിനക്ക് മാസത്തില്‍ മൂന്നു ദിവസം നോമ്പനുഷ്ഠിച്ചാല്‍ മതിയാകുന്നതാണ്. കാരണം ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലം നിനക്ക് ലഭിക്കുന്നതാണ്. അതു ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാകുന്നു. ഞാന്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ടപ്പോള്‍ നബി(സ) അതു അനുവദിച്ചു. ഞാന്‍ പറഞ്ഞു:നബി(സ)യെ എനിക്ക് കൂടുതല്‍ ശക്തിയുണ്ട്. നബി(സ) പറഞ്ഞു. എങ്കില്‍ ദാവൂദിന്റെ നോമ്പ് നീ അനുഷ്ഠിക്കുക. അബ്ദുല്ലക്ക് വാര്‍ദ്ധക്യം പ്രാപിച്ച ശേഷം ഇപ്രകാരം പറയാറുണ്ട്. നബി(സ) അനുവദിച്ച ഇളവ് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. (ബുഖാരി. 3. 31. 196)
 
54) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നീ മാസത്തില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. അതു ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചതിന്(പ്രതിഫലത്തില്‍)തുല്യമാണ്. (ബുഖാരി. 3. 31. 199)
 
55) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി(സ) അരുളി: നീ മാസത്തില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. എനിക്ക് അതിനെക്കാള്‍ സാധിക്കും എന്ന് ഞാന്‍ പറഞ്ഞു. നബി(സ) പ്രത്യുത്തരം നല്‍കി. നീ ഒരു ദിവസം നോമ്പനുഷ്ഠിക്കുകയും അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക. (ഇപ്രകാരം ഇടവിട്ട് നോല്‍ക്കുക)എല്ലാ മാസത്തിലും ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി ഓതിക്കൊണ്ട് നീ രാത്രി നമസ്കരിക്കും. ഞാന്‍ പറഞ്ഞു. അതിനെക്കാള്‍ എനിക്ക് സാധിക്കും. ഇപ്രകാരം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മൂന്നു ദിവസംകൊണ്ട് എന്ന് അവിടുന്ന് പറയുന്നതുവരെ. (ബുഖാരി. 3. 31. 199)
 
56) അനസ്(റ) നിവേദനം: നബി(സ) ഉമ്മു സുലൈമിന്റെ വീട്ടില്‍ പ്രവേശിച്ചു. അവര്‍ കുറെ ഈത്തപ്പഴവും നെയ്യും കൊണ്ടു വന്നു. നബി(സ)യെ സല്‍ക്കരിച്ചു. നബി(സ) പറഞ്ഞു. നിങ്ങളുടെ നെയ്യ് തോല്‍ഭരണിയിലും ഈത്തപ്പഴം വട്ടിയിലും തിരികെ കൊണ്ട് വെച്ചേക്കുക. ഞാന്‍ നോമ്പ് നോറ്റിരിക്കുകയാണ്. നബി(സ) പിന്നെ വീടിന്റെ ഒരു ഭാഗത്തു ചെന്നു നിന്നു. (ബുഖാരി. 3. 31. 203)
 
57) ഇംറാനുബ്നു ഹുസൈന്‍(റ) പറയുന്നു: നബി(സ) ഒരൂ മനുഷ്യനോട് ചോദിച്ചു. ഹേ, ഇന്നവന്റെ പിതാവേ! നീ ഈ മാസാവസാനം നോമ്പ് നോറ്റോ? പ്രവാചകരേ! ഇല്ല എന്ന് ആ മനുഷ്യന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പ്രത്യുത്തരം നല്‍കി. എങ്കില്‍ രണ്ടു ദിവസം നീ നോമ്പനുഷ്ഠിക്കുക. മറ്റൊരു നിവേദനത്തില്‍ ശഅ്ബാന്‍ മാസത്തിന്റെ അവസാനം രണ്ടു ദിവസം നോമ്പ് നോല്‍ക്കുക എന്നാണുള്ളത്. (ബുഖാരി. 3. 31. 204)
 
58) മുഹമ്മദ്ബ്നു അബ്ബാസ് പറയുന്നു: നബി(സ) വെള്ളിയാഴ്ച നോമ്പനുഷ്ടിക്കുന്നത് വിരോധിച്ചിട്ടുണ്ടോ എന്ന് ജാബിര്‍(റ) നോട് ഞാന്‍ ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നതിനെ. (ബുഖാരി. 3. 31. 205)
 
59) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളില്‍ ആരും തന്നെ നോമ്പനുഷ്ഠിക്കരുത്. അതിന്റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാല്‍ ഒഴികെ. (ബുഖാരി. 3. 31. 206)
 
60) ജുവൈരിയ്യ(റ) പറയുന്നു: അവര്‍ നോമ്പനുഷ്ഠിച്ച ഒരു വെള്ളിയാഴ്ച ദിവസം നബി(സ) അവരുടെയടുക്കല്‍ പ്രവേശിച്ചു. നബി(സ) ചോദിച്ചു. നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ? ഇല്ലെന്നവര്‍ പറഞ്ഞു. നാളെ നോമ്പ് നോല്‍ക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നവര്‍ പ്രത്യുത്തരം നല്‍കി. നബി(സ) അരുളി: എങ്കില്‍ നീ നോമ്പ് മുറിക്കുക. (ബുഖാരി. 207)
 
62) മൈമൂന(റ) നിവേദനം: മനുഷ്യര്‍ നബി(സ) അറഫാ ദിവസം നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്ന സംഗതിയില്‍ ഭിന്നിച്ചു. അപ്പോള്‍ ഞാന്‍ ഒരു പാല്‍ പാത്രം നബി(സ)ക്ക് അയച്ചു കൊടുത്തു. നബി(സ) അറഫായില്‍ നില്‍ക്കുകയായിരുന്നു. അവിടുന്ന് ജനങ്ങള്‍ കാണുന്നവിധം അതു കുടിച്ചു. (ബുഖാരി. 3. 31. 210)
 
63) ഉമര്‍ (റ) പറയുന്നു: ഈ രണ്ടു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിന് നബി(സ) വിരോധിച്ചിരിക്കുന്നു. ഒന്ന് നിങ്ങളുടെ നോമ്പ് മുറിക്കുന്ന ദിവസമായ ചെറിയപെരുന്നാള്‍ ദിനമാണ്. മറ്റൊന്ന് നിങ്ങളുടെ ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്ന ബലിപെരുന്നാള്‍ ദിനമാണ്. (ബുഖാരി. 3. 31. 211)
 
65) അബൂഹുറൈറ(റ) നിവേദനം: രണ്ടു നോമ്പും രണ്ട് കച്ചവടവും വിരോധിക്കപ്പെട്ടിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും നോമ്പനുഷ്ഠിക്കുന്നതിനെയും മൂലാമസത്തു, മുനാബദത്തു എന്നീ രണ്ടു കച്ചവടങ്ങളെയും. (ബുഖാരി. 3. 31. 213)
 
66) ഇബ്നു ഉമര്‍(റ) നിവേദനം: ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു. ഒരാള്‍ ഒരു ദിവസം നോമ്പനുഷ്ഠിക്കുവാന്‍ നേര്‍ച്ചയാക്കി. തിങ്കളാഴ്ച ദിവസം എന്നാണ് അയാള്‍ പറഞ്ഞത് എന്ന് ഞാന്‍ (നിവേദകന്‍)വിചാരിക്കുന്നു. യാദൃശ്ചികമായി ആ ദിവസം പെരുന്നാളായി. എങ്കില്‍ അയാള്‍ നേര്‍ച്ച പൂര്‍ത്തിയാക്കേണ്ടതുണ്ടോ? ഇബ്നു ഉമര്‍(റ) പറഞ്ഞു: അല്ലാഹു നേര്‍ച്ച പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നബി(സ) ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. (അതിനാല്‍ പാടില്ല). (ബുഖാരി. 3. 31. 214)
 
67) ആയിശ(റ)യും ഇബ്നുഉമര്‍(റ)യും പറയുന്നു: ബലിമൃഗം കൈവശമില്ലാത്ത ഹാജിമാര്‍ക്കല്ലാതെ അയ്യാമുത്തശ്രീഖില്‍ നോമ്പനുഷ്ഠിക്കുവാന്‍ നബി(സ) അനുവാദം നല്‍കിയിട്ടില്ല. (ബുഖാരി. 3. 31. 216)
 
68) ഇബ്നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ: നിര്‍വ്വഹിച്ച് ഹജ്ജ് വരെ സുഖിച്ചാല്‍ അറഫാ ദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാ ദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന്‍ മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം. (ബുഖാരി. 3. 31. 217)
 
69) സാലിം(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ആശുറാഅ് ദിവസത്തെ നോമ്പ് ഉദ്ദേശിക്കുന്നവന് നോല്‍ക്കാം. (ബുഖാരി. 3. 31. 218)
 
70) ആയിശ(റ) പറയുന്നു: നബി(സ) ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുവാന്‍ കല്‍പ്പിച്ചിരുന്നു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കാത്തവന്‍ നോല്‍ക്കാതിരിക്കുകയും ചെയ്യും. (ബുഖാരി. 3. 31. 219)
 
71) ആയിശ(റ) പറയുന്നു: ആശുറാഅ് ദിവസം ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ) ജാഹിലിയ്യാ കാലത്തു അതു അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി(സ) നോല്‍ക്കുകയും നോല്‍ക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ) അതു ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കുന്നവന്‍ ഉപേക്ഷിക്കുകയും ചെയ്തുവന്നു. (ബുഖാരി. 3. 31. 220)
 
72) മുആവിയ്യ(റ) നിവേദനം: അദ്ദേഹം ഹജജ് നിര്‍വ്വഹിച്ച വര്‍ഷത്തില്‍ മിമ്പറിന്മേല്‍ കയറി ഇപ്രകാരം പറഞ്ഞു. മദീനക്കാരേ! നിങ്ങളുടെ പണ്ഡിതന്മാര്‍ എവിടെപ്പോയി! നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. ഇതു ആശൂറാഅ് ദിവസമാണ്. അല്ലാഹു ഈ നോമ്പ് നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഞാന്‍ നോമ്പനുഷ്ഠിക്കുകയാണ്. ഉദ്ദേശിക്കുന്നവന്‍ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കുന്നവന്‍ അതു അനുഷ്ഠിക്കാതിരിക്കട്ടെ. (ബുഖാരി. 3. 31. 221)
 
73) അബൂമൂസ(റ) പറയുന്നു: ആശൂറാഅ് ദിവസം ജൂതന്മാര്‍ പെരുന്നാളായി ആഘോഷിച്ചിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അതില്‍ നോമ്പനുഷ്ഠിക്കുവിന്‍. (ബുഖാരി. 3. 31. 223)
 
74) ഇബ്നു അബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ നബി(സ) ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി(സ) ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാസം മുഴുവന്‍ അവിടുന്നു നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു. (ബുഖാരി. 3. 31. 224)
 
75) സലമ(റ) നിവേദനം: നബി(സ) അസ്ലം ഗോത്രത്തില്‍ പെട്ട ഒരു മനുഷ്യനെ നിയോഗിച്ച് ഇപ്രകാരം വിളിച്ചുപറയാന്‍ കല്‍പ്പിച്ചു. വല്ലവനും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ ബാക്കി ദിവസം അവന്‍ നോമ്പനുഷ്ഠിക്കട്ടെ. ഭക്ഷിക്കാത്തവന്‍ തന്റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. നിശ്ചയം ഇന്ന് ആശുറാഅ് ദിനമാണ്. (ബുഖാരി. 3. 31. 225)
 
80) അംറുബിന്‍ആസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നമ്മുടെയും വേദം നല്കപ്പെട്ടവരുടെയും നോമ്പ് തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്. (മുസ്ലിം) (ജൂതരും കൃസ്ത്യാനികളും അത്താഴം കഴിക്കുകയില്ല. ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ് അത്താഴം)
 
82) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്. (തിര്‍മിദി)
 
86) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുഹറമാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നമസ്കാരമാണ് ഫര്‍ളിനുശേഷമുള്ള നമസ്കാരങ്ങളില്‍ ഏറ്റവും ഉത്തമമായത്. (മുസ്ലിം)
 
89) അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
 
91) അബൂഅയ്യൂബി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍(സ) അരുള്‍ ചെയ്തു. വല്ലവനും റമസാനിലെ നോമ്പും തുടര്‍ന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാല്‍ (ഫലത്തില്‍) അത് കൊല്ലം മുഴുവന്‍ ഫര്‍ള് നോമ്പ് അനുഷ്ഠിച്ചതിന് തുല്യമായി. (മുസ്ലിം)
 
92) അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: തിങ്കളാഴ്ചയിലെ നോമ്പിനെ സംബന്ധിച്ച് റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ പ്രസവിക്കപ്പെടുകയും പ്രവാചകനായി നിയോഗിക്കപ്പെടുകയും ഖുര്‍ആന്‍ എനിക്കവതരിക്കുകയും ചെയ്തത് അന്നേ ദിവസമാണ്. (മുസ്ലിം)
 
93) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: വ്യാഴാഴ്ചയും തിങ്കളാഴ്ചയും (മനുഷ്യരുടെ) ഓരോ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിങ്കല്‍)വെളിവാക്കപ്പെടും. നോമ്പുകാരനായിക്കൊണ്ട് എന്റെ അമലുകള്‍ അല്ലാഹുവിങ്കല്‍ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. (തിര്‍മിദി)
 
99) സൈദി(റ)ല്‍ നിന്ന് നിവേദനം: വല്ലവനും നോമ്പ് തുറപ്പിച്ചാല്‍ നോമ്പുകാരന്റെ തുല്ല്യഫലം അവന് ലഭിക്കും. അതുകൊണ്ട് നോമ്പുകാരന്റെ പ്രതിഫലത്തില്‍ ഒന്നും ചുരുങ്ങുകയില്ല. (തിര്‍മിദി)
 
2) അബൂ ഹൂറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ മുമ്പില്‍ വന്നിട്ട് പറഞ്ഞു. ധര്‍മ്മയുദ്ധത്തിന് തുല്യമായ ഒരു പ്രവര്‍ത്തനം താങ്കള്‍ എനിക്ക് അറിയിച്ചു തന്നാലും. നബി(സ) അരുളി: ഞാനതു ദര്‍ശിക്കുന്നില്ല. ശേഷം നബി(സ) തുടര്‍ന്നു. ഒരു യോദ്ധാവ് യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍ നിന്റെ പള്ളിയില്‍ പ്രവേശിച്ച് ക്ഷീണിക്കാതെ നമസ്കരിച്ച് കൊണ്ടിരിക്കുവാനും മുറിക്കാതെ നോമ്പനുഷ്ഠിക്കുവാനും നിനക്ക് സാധിക്കുമോ? അയാള്‍ പറഞ്ഞു: ആര്‍ക്കാണതിന് സാധിക്കുക. അബൂഹൂറൈറ(റ) പറയുന്നു. നിശ്ചയം യോദ്ധാവിന്റെ കുതിര അതിന്റെ കയറിലായി ഉന്മേഷം കൊള്ളുന്നതുപോലും അവന് നന്മയായി രേഖപ്പെടുത്തപ്പെടും. (ബുഖാരി. 4. 52. 44)
 
4) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളിയതായി ഞാന്‍ കേട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്റെ ഉപമ-ആരാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവനെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ - നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവന്റെതുപോലെയാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ മരിക്കുന്നപക്ഷം അവന് സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങിനെയല്ല, സുരക്ഷിതമായി യുദ്ധത്തില്‍ നിന്ന് മടങ്ങുന്ന പക്ഷം അവനില്‍ നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്ന് ലഭിക്കുന്നു. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്ന് ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു. (ബുഖാരി. 4. 52. 46)
 
5) അബൂഹൂറൈ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്. അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുകയോതാന്‍ ജനിച്ച ഭൂമിയില്‍(വെറുതെ)ഇരിക്കുകയോ ചെയ്താലും ശരി. അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ? നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്. അവ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് അവന്‍ ഒരുക്കി വെച്ചിരിക്കുന്നു. അവയിലെ ഈ രണ്ടു പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളത്ര അന്തരമുണ്ട്. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ ഫിര്‍ദൌസിനെ ചോദിക്കുവിന്‍. നിശ്ചയം അതാണ്. സ്വര്‍ഗ്ഗത്തിലെ മധ്യഭാഗവും ഏറ്റവും ഉന്നതപദവിയുമാണ്. അല്ലാഹുവിന്റെ സിംഹാസനം അതിനു മുകളിലാണ് എന്നുകൂടി നബി(സ) അരുളിയെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അവിടെ നിന്നാണ് സ്വര്‍ഗ്ഗത്തിലെ അരുവികള്‍ പൊട്ടി ഒഴുകുന്നത്. (ബുഖാരി. 4. 52. 48)
 
27) അനസ്(റ) നിവേദനം: അബൂത്വല്‍ഹ:(റ) നബി(സ)യുടെ കാലത്തു യുദ്ധം കാരണം (സുന്നത്ത്) നോമ്പ് നോല്‍ക്കാറുണ്ടായിരുന്നില്ല. നബി(സ) മരണപ്പെട്ടശേഷം ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്നീ രണ്ടു ദിവസങ്ങളിലല്ലാതെ അദ്ദേഹം നോമ്പുപേക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുമില്ല. (ബുഖാരി. 4. 52. 81)
 
36) അബുസഈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (യുദ്ധം ചെയ്യുവാന്‍) ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ 70 കൊല്ലത്തെ യാത്രാ ദൂരം വരെ അല്ലാഹു അവന്റെ മുഖത്തെ നരകത്തില്‍ നിന്ന് വിദൂരമാക്കുന്നതാണ്. (ബുഖാരി. 4. 52. 93)
 
1) അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
 
3) അല്‍ഖമ:(റ) പറയുന്നു: ഞാന്‍ അബ്ദുല്ലയുടെ കൂടെയായിരുന്നു. അപ്പോള്‍ മിനയില്‍വെച്ച് ഉസ്മാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: അബാ അബ്ദുറഹ്മാന്‍! നിങ്ങളിലേക്ക് എനിക്കൊരു ആവശ്യമുണ്ട്. അങ്ങിനെ അവര്‍ ഇരുപേരും ഒഴിവായി നിന്നു. ഉസ്മാന്‍(റ) പറഞ്ഞു: അല്ലയോ അബാഅബ്ദുഹ്മാന്‍! നിനക്ക് ഞാനൊരു കന്യകയെ വിവാഹം ചെയ്തുതരട്ടെയോ? നിന്റെ പഴയ ബന്ധത്തെ അവള്‍ ഓര്‍മ്മിപ്പിക്കും. അബ്ദുല്ലക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് കണ്ടപ്പോള്‍ എന്നോട് ഉസ്മാന്‍ പറഞ്ഞു: നബി(സ) ഞങ്ങളോട് പറയാറുണ്ട്. അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് സാധ്യതയുളളവര്‍ വിവാഹം ചെയ്യുവീന്‍. സാധിക്കാത്തവന്‍ നോമ്പനുഷ്ഠിക്കണം. നിശ്ചയം അതു അവനൊരു പരിചയാണ്. (ബുഖാരി. 7. 62. 3)
 
29) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ അയാളുടെ അനുമതിയില്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുവാന്‍ പാടില്ല. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ ഒരു അന്യപുരുഷനെ വീട്ടില്‍ പ്രവേശിപ്പിക്കുവാനും പാടില്ല. അദ്ദേഹത്തിന്റെ അനുമതി കൂടാതെ അവള്‍ ചിലവഴിച്ച ഏതൊന്നിന്റെയും പ്രതിഫലത്തില്‍ പകുതി അദ്ദേഹത്തിന് ലഭിക്കും. (ബുഖാരി. 7. 62. 120)
 
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 7. 64. 265)
 
37) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കട്ടെ. നോമ്പുകാരനാണ് അവനെങ്കില്‍ ക്ഷണിച്ചവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കില്‍ ഭക്ഷിക്കുകയും ചെയ്യട്ടെ. (മുസ്ലിം) (ഈ രണ്ടവസ്ഥയിലും ക്ഷണം സ്വീകരിക്കേണ്ടതാണ്)
 
6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സിന്റെ ഒരു ഭാഗത്തു ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. നബി(സ) അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അതു അബുഇസ്രാഈല്‍ ആണെന്നും അദ്ദേഹം ഇരിക്കുകയോ സംസാരിക്കുകയോ തണലില്‍ ചെന്നിരിക്കുകയോ ചെയ്യുകയില്ലെന്നും നോമ്പ് അനുഷ്ഠിച്ചു കൊണ്ടേയിരിക്കുമെന്നും നേര്‍ച്ചയാക്കിയിരിക്കുകയാണെന്ന് സദസ്യര്‍ പറഞ്ഞു. നബി(സ) അരുളി: അയാളോട് സംസാരിക്കുവാനും ഇരിക്കുവാനും തണല്‍ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ. (ബുഖാരി. 8. 78. 695)
 
111) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ രാത്രിയുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്കരിക്കുകയോ ദിവസങ്ങളുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പനുഷ്ഠിക്കുകയോ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ഓരോരുത്തരും നോറ്റു പോരുന്നനോമ്പുമായി അതൊത്തുകൂടിയാലൊഴികെ. (മുസ്ലിം)
 
81) അബൂഅത്വിയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞാനും മസ്റൂഖും ആയിശ(റ) യുടെ അടുത്ത് കടന്നുചെന്നു. തത്സമയം മസ്റൂഖ് പറഞ്ഞു. റസൂല്‍(സ)യുടെ സന്തത സഹചാരികളില്‍ രണ്ടാളുകളുണ്ടായിരുന്നു. സദ്വൃത്തിയില്‍ അവരൊട്ടും പിന്നോക്കമല്ല. ഒരാള്‍ മഗ്രിബ് നമസ്കരിക്കലും നോമ്പ് മുറിക്കലും ധൃതിയില്‍ ചെയ്തുതീര്‍ക്കും. മറ്റെയാള്‍ മഗ്രിബ് നമസ്കരിക്കലും നോമ്പ് തുറക്കലും പിന്തിക്കും. ആയിശ(റ) ചോദിച്ചു: മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും ധൃതിയില്‍ കൊണ്ടുവരുന്നവനാരാണ്? മസ്റൂഖ് പറഞ്ഞു: അബ്ദുല്ലാഹിബ്നുമസ് ഊദാണ്. ആയിശ(റ) പറഞ്ഞു: ഇപ്രകാരമാണ് റസൂല്‍(സ) ചെയ്തിരുന്നത്. (മുസ്ലിം) (ധൃതിയിലാണ് മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും റസൂല്‍(സ) ചെയ്തുതീര്‍ത്തിരുന്നത്)
 
88) അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: അറഫാ നോമ്പിനെക്കുറിച്ച് റസൂല്‍(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു. കഴിഞ്ഞതും വരുന്നതുമായ ഓരോ കൊല്ലങ്ങളിലെ ചെറിയ പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
 
95) മുആദത്തി(റ)ല്‍ നിന്ന് നിവേദനം: ആയിശ(റ) യോട് ഒരിക്കല്‍ ഞാന്‍ അന്വേഷിച്ചു. എല്ലാ മാസവും മൂന്ന് ദിവസം റസൂല്‍(സ) നോമ്പനുഷ്ഠിക്കാറുണ്ടോ? അതെ എന്നവര്‍ മറുപടി പറഞ്ഞു. ഞാന്‍ ചോദിച്ചു: മാസത്തില്‍ ഏത് ദിവസത്തിലാണ് അവിടുന്ന് നോമ്പനുഷ്ഠിച്ചിരുന്നത്. അവര്‍ മറുപടി പറഞ്ഞു. മാസങ്ങളില്‍ ഏത് ദിവസവും നോമ്പനുഷ്ഠിക്കുന്നത് അവിടുന്ന് ഒരു പ്രശ്നമാക്കിയിരുന്നില്ല (മുസ്ലിം) (ഏതു ദിവസമെങ്കിലും നോമ്പനുഷ്ഠിക്കുമായിരുന്നു)
 
78) അമ്മാറി(റ)ല്‍ നിന്ന് നിവേദനം: മാസപ്പിറവി സംശയിക്കാറുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു. (അബൂദാവൂദ്, തിര്‍മിദി)
 
83) സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ് തുറന്നുകൊള്ളട്ടെ. ഇനി അത് കിട്ടിയില്ലെങ്കിലോ? വെള്ളംകൊണ്ട് നോമ്പുതുറക്കട്ടെ. നിശ്ചയം, അത് ശുദ്ധിയാക്കുന്നതാണ്. (അബൂദാവൂദ്, തിര്‍മിദി)
 
84) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) മഗ്രിബ് നമസ്കരിക്കുന്നതിന് മുമ്പുതന്നെ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിച്ചിരുന്നു. ഇനി ഈത്തപ്പഴമില്ലെങ്കില്‍ കാരക്ക. കാരക്കയുമില്ലെങ്കിലോ? അവിടുന്ന് വെള്ളം വലിച്ചുകുടിക്കും. (അബൂദാവൂദ്, തിര്‍മിദി)
 
85) ലഖീത്വി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! വുളുവിനെക്കുറിച്ച് അങ്ങ് എനിക്ക് പറഞ്ഞുതരിക. അവിടുന്ന് പറഞ്ഞു. നീ വുളു പൂര്‍ണ്ണമായി എടുക്കൂ! വിരലുകള്‍ വിടര്‍ത്തി കഴുകുകയും നോമ്പുകാരനല്ലെങ്കില്‍ മൂക്കില്‍ നല്ലവണ്ണം വെള്ളം കയറ്റുകയും വേണം. (അബൂദാവൂദ്, തിര്‍മിദി)
 
97) ഖത്താദ(റ)യില്‍ നിന്ന് നിവേദനം: അയ്യാമുല്‍ ബീള് അഥവാ പതിമൂന്ന്, പതിനാല്, പതിനഞ്ച് ഏന്നീ ദീവസങ്ങളില്‍ നോമ്പനുഷ്ഠിക്കാന്‍ ഞങ്ങളോട് റസൂല്‍(സ) കല്‍പിച്ചിരുന്നു. (അബൂദാവൂദ്)
 
101) അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ സഅ്ദ്(റ)ന്റെ അടുക്കല്‍ വിരുന്ന് ചെന്നു. ഉടനെ അദ്ദേഹം പത്തിരിയും ഒലിവെണ്ണയും കൊണ്ടുവന്നു. അത് ഭക്ഷിച്ചിട്ട് നബി(സ) പ്രാര്‍ത്ഥിച്ചു. നോമ്പുകാര്‍ നിങ്ങളുടെ അടുത്ത് നോമ്പ് തുറക്കട്ടെ! നിങ്ങളുടെ ആഹാരം ഉത്തമന്മാര്‍ ഭക്ഷിക്കട്ടെ. മലക്കുകള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. (അബൂദാവൂദ്) (ആഹാരത്തിനുവേണ്ടി ആരെയെങ്കിലും ക്ഷണിച്ചുവരുത്തിയാല്‍ ആഹാരത്തിനുശേഷം അവനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്)
 
76) ഇബ്നു അബ്ബാസില്‍(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയാറുണ്ട്. റമസാനു മുമ്പെ നിങ്ങള്‍ സുന്നത്തായ വ്രതമനുഷ്ഠിക്കരുത്. പക്ഷേ റമസാന്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘം കൊണ്ട് തടസ്സം നേരിട്ടാല്‍ മുപ്പത് ദിവസം നിങ്ങള്‍ പൂര്‍ത്തീകരിക്കൂ. (തിര്‍മിദി)
 
77) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ശഅ്ബാന്റെ അവസാനത്തെ പകുതി അവശേഷിച്ചാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. (തിര്‍മിദി)
 
94) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. (തിര്‍മിദി)
 
96) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ പതിമൂന്നിലും പതിനാലിലും നീ നോമ്പനുഷ്ഠിച്ചുകൊള്ളുക. (തിര്‍മിദി)
 
100) ഉമ്മഉമാറത്തില്‍(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) അവരുടെ അടുത്ത് കടന്നുചെന്നു. ഉടനെ കുറച്ചാഹാരം കൊണ്ട് വെച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് നീ ഭക്ഷിക്കു. ഞാന്‍ നോമ്പുകാരിയാണ് എന്ന് മറുപടി നല്കിയപ്പോള്‍ റസൂല്‍(സ) പറഞ്ഞു: നോമ്പുകാരന്റെയടുത്തുവെച്ച് ആഹാരം കഴിച്ചാല്‍ അത് ഭക്ഷിച്ച് കഴിയുന്നതുവരെ മലക്കുകള്‍ നോമ്പുകാരനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും ചിലപ്പോള്‍ അവിടുന്ന് പറയാറുണ്ട്. അവര്‍ക്ക് വയറ് നിറയുന്നതുവരെ. (തിര്‍മിദി)
 
13) സുദിയ്യ്ബ്നു അജ്ലാനില്‍ നിന്ന്: ഹജ്ജത്തുല്‍വദാഇല്‍ നബി(സ) പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അഞ്ചുനേരത്തെ നമസ്കാരം നിര്‍വ്വഹിക്കുകയും റംസാന്‍ മാസത്തില്‍ നോമ്പനുഷ്ടിക്കുകയും ധനത്തിനു സകാത്തുകൊടുക്കുകയും ഭരണകര്‍ത്താക്കളെ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. (തിര്‍മിദി)
 
6) സല്‍മാനുബ്നു ആമിര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങളില്‍ നിന്നാരെങ്കിലും നോമ്പു തുറക്കുമ്പോള്‍ കാരക്കകൊണ്ട് അവന്‍ നോമ്പ് മുറിച്ചുകൊള്ളട്ടെ. അതില്‍ ബര്‍ക്കത്തുണ്ട്. ഇനി കാരക്ക അവനു ലഭിച്ചില്ലെങ്കില്‍ വെള്ളം കൊണ്ട്. അതവന്റെ ബാഹ്യവും ആന്തരികവുമായ അഴുക്കുകളെ നീക്കം ചെയ്യുന്നതാണ്. നബി(സ) വീണ്ടും പ്രഖ്യാപിച്ചു. ദരിദ്രന് ധര്‍മ്മം ചെയ്യുന്നതു കൊണ്ട് ധര്‍മ്മത്തിന്റെ കൂലി മാത്രം ലഭിക്കും. എന്നാല്‍, കുടുംബത്തില്‍ ചെലവഴിക്കുന്നതുകൊണ്ട് ധര്‍മ്മം ചെയ്തതിന്റെയും കുടുംബന്ധം ചേര്‍ത്തതിന്റെയും രണ്ടു പ്രതിഫലമാണ് ലഭിക്കുക. (തിര്‍മിദി)
 
98) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: നാട്ടില്‍വെച്ചും യാത്രയിലും അയ്യാമുല്‍ബീളില്‍ റസൂല്‍(സ) ഒരിക്കലും നോമ്പുപേക്ഷിക്കാറില്ല. (നസാഈ)