മനുഷ്യസൃഷ്ടിപ്പും മലക്കുകളും , ഹദീസുകള്‍

22) അനസ്(റ) നിവേദനം : തിരുമേനി(സ) അരുളി: അല്ലാഹു ഗര്‍ഭപാത്രത്തില്‍ ഒരു മലക്കിനെ നിയമിച്ചിട്ടുണ്ട്. ആ മലക്ക് വിളിച്ചു പറയും. എന്റെ രക്ഷിതാവേ! ഇപ്പോള്‍ ഭ്രൂണമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ രക്തപിണ്ഡമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ മാംസക്കഷ്ണമായി, അങ്ങനെ അതിന്റെ സൃഷ്ടിപ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയും. ആണോ പെണ്ണോ? നിര്‍ഭാഗ്യവാനോ? സൌഭാഗ്യവാനോ? ആഹാരം എന്ത്? അവധി എത്ര? അങ്ങനെ അവന്റെ മാതാവിന്റെ ഗര്‍ഭപ്രാതത്തില്‍ വെച്ച് തന്നെ എഴുതപ്പെടും. (ബുഖാരി. 1. 6. 315)
 
4) അബ്ദുല്ല(റ) നിവേദനം: പ്രവാചകന്‍ - അവിടുന്ന് സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് - അരുളി: നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് നിങ്ങളുടെ മാതാവിന്റെ ഗര്‍ഭാശയത്തില്‍വെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളില്‍ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കല്‍പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങള്‍, അവന്റെ ആഹാരം, അവന്റെ ആയുസ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാന്‍ അല്ലാഹു ആ മലക്കിനോട് നിര്‍ദ്ദേശിക്കും. അനന്തരം അവനില്‍ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തെ സമീപിക്കും. അവന്നും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തില്‍ അവന്റെ കാര്യത്തിലുളള എഴുത്തു അവന്റെ കര്‍മ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കര്‍മ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യന്‍ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവന്നും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്റെ പ്രശ്നത്തിലുളള എഴുത്ത് അവന്റെ പ്രവര്‍ത്തനത്തെ കവച്ചു വെയ്ക്കും. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. (ബുഖാരി. 4. 54. 430)
 
1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ആദമിനെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നീളം അറുപതു മുഴമായിരുന്നു. ശേഷം അല്ലാഹു പറഞ്ഞു: നീ പോയിട്ട് ആ മലക്കുകള്‍ക്ക് സലാം ചൊല്ലുക. എങ്ങിനെയാണ് നിന്റെ സലാമിന് അവര്‍ മറുപടി പറയുന്നതെന്ന് നീ ശ്രദ്ധിക്കുക. അതുതന്നെയായിരിക്കും നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യം. ആദം അവര്‍ക്ക് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു. അസ്സലാമു അലൈക്ക വറഹ് മത്തുല്ലാഹി'' എന്ന്. അതായത്, വറഹ്മതുല്ലാഹി എന്ന് അവര്‍ അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരെല്ലാവരും ആദമിന്റെ രൂപത്തിലായിരിക്കും. അവരുടെ വലിപ്പമോ അതു ഇന്നുവരേക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. (ബുഖാരി. 4. 55. 543)