മനുഷ്യന്റെ ബാധ്യതകള്‍ , ഹദീസുകള്‍

14) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: (മുസ്ളിംകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന) ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിച്ച് നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു നല്‍കുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യുവാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തേയും ധനത്തേയും എന്റെ പിടുത്തത്തില്‍ നിന്ന് അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ, ഇസ്ളാം ചുമത്തിയ ബാധ്യതകള്‍ക്ക് വേണ്ടി അവരുടെ മേല്‍ കൈവെക്കാം. അവരെ വിചാരണ ചെയ്യുന്നത് അല്ലാഹുവായിരിക്കും. (ബുഖാരി. 1. 2. 24)
 
32) ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44)
 
37) അനസ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ല: യെ ഖിബ്ലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്. (ബുഖാരി. 1. 8. 386)
 
39) അനസ്(റ) നിവേദനം: ഒരു മനുഷ്യന്റെ രക്തവും ധനവും നിഷിദ്ധമാക്കുന്നത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ലാഇലാഹ ഇല്ലല്ലാഹു എന്നതിന് വല്ലവനും സാക്ഷി നില്‍ക്കുകയും നമ്മുടെ ഖിബ്ല: യെ അഭീമുഖീകരിക്കുകയും നാം നമസ്കരിച്ചത് പോലെ നമസ്കരിക്കയും നാം അറുത്തത് ഭക്ഷിക്കയും ചെയ്താല്‍ അവന്‍ മുസ്ലീമാണ്. മുസ്ലീമിന്ന് ലഭിക്കുന്ന അവകാശങ്ങള്‍ അവനുണ്ട്. ബാധ്യതകളും ഉണ്ട്. (ബുഖാരി. 1. 8. 387)
 
40) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതെ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട്. (ബുഖാരി. 3. 31. 174)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നിലധികം പേര്‍ക്കു പങ്കുള്ള ഒരടിമയില്‍ ഒരാളുടെ പങ്ക് അവന്‍ മോചിപ്പിച്ചാല്‍ തന്റെ ധനം വിനിയോഗിച്ച് ആ അടിമയെ പൂര്‍ണ്ണമായി മോചിപ്പിക്കേണ്ടത് അവന്റെ ബാധ്യതയാണ്. അവന്റെ പക്കല്‍ ധനമില്ലെങ്കിലോ ആ അടിമക്ക് നീതിപൂര്‍വ്വം വില കണക്കാക്കണം. അവനെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് പണമുണ്ടാക്കി പ്രതിഫലം വാങ്ങി ബാക്കി അവകാശികളും അവരുടെ അവകാശം കൈവിടണം. എന്നാല്‍ ജോലി ചെയ്യാന്‍ അവനെ പ്രയാസപ്പെടുത്തരുത്. (ബുഖാരി. 3. 44. 672)
 
14) ആയിശ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ! അലസത, വാര്‍ദ്ധക്യത്തിന്റെ പാരമ്യതയിലുണ്ടാകുന്ന അവശത, പാപകൃത്യങ്ങള്‍, കടബാധ്യത, ഖബറിലെ ശിക്ഷ, നരകശിക്ഷ, ധനത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ദാരിദ്യ്രത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ലോകത്ത് ചുറ്റിനടക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷ നേടുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു. (ബുഖാരി. 8. 75. 379)
 
58) സാലിം(റ) വില്‍ നിന്ന് നിവേദനം: നിശ്ചയം, അബ്ദുല്ലാഹിബ്നു ഉമര്‍(റ) യാത്ര ഉദ്ദേശിക്കുന്നവ്യക്തിയോട് പറയാറുണ്ടായിരുന്നു. നീ ഇങ്ങോട്ടു അടുത്തുവരൂ! നബി(സ) ഞങ്ങളോട് യാത്ര പറയാറുളളതുപോലെ ഞാന്‍ നിന്നോട് യാത്ര പറയട്ടെ. എന്നിട്ടദ്ദേഹം പറഞ്ഞു. നിന്റെ ദീനും അമാനത്തും നിന്നിലര്‍പ്പിതമായ ബാധ്യതകളും നിന്റെ പ്രവര്‍ത്തനങ്ങളുടെ പര്യവസാനവും സുരക്ഷിതമാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. (തിര്‍മിദി)
 
20) അംറുബ്നു സഅ്ദ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് അദ്ദേഹം കേട്ടു. ഞാന്‍ നിങ്ങളോട് സത്യം ചെയ്തുപറയുന്ന മൂന്ന് കാര്യം നിങ്ങള്‍ ഹൃദിസ്ഥമാക്കിക്കൊള്ളുക. 1. ധര്‍മ്മം നിമിത്തം ധനം കുറയുകയില്ല. 2. മര്‍ദ്ദനത്തിന്റെ പേരില്‍ ക്ഷമ പാലിച്ച മര്‍ദ്ദിതന് അല്ലാഹു ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നതാണ്. 3. യാചനയുടെ കവാടം ആര്‍ തുറന്നാലും അല്ലാഹു അവന് ദാരിദ്യ്രത്തിന്റെ വാതില്‍ തുറന്ന് കൊടുക്കുന്നതാണ്. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് പ്രവാചകന്‍ പറഞ്ഞത്. അതിനും പുറമെ ഞാന്‍ നിങ്ങളോട് പറയുന്ന പ്രസ്താവനയും നിങ്ങള്‍ ഹൃദിസ്ഥമാക്കുക. നിശ്ചയം, ഇഹലോകം നാലുതരം ആളുകള്‍ക്കാണ്. 1. അല്ലാഹു സമ്പത്തും വിജ്ഞാനവും പ്രദാനം ചെയ്തു. എന്നിട്ട് തന്റെ നാഥന്റെ വിധിവിലക്കുകള്‍ കൈകൊണ്ട്, ചാര്‍ച്ചയെ ചേര്‍ത്തു: അല്ലാഹുവിനോടുള്ള ബാധ്യത അറിഞ്ഞുപ്രവര്‍ത്തിച്ചു: ഇങ്ങനെയുള്ളവന്‍ ഉത്തമ പദവിയിലാണ്. 2. അല്ലാഹു ജ്ഞാനം നല്കി. ധനം അവന് നല്‍കിയതുമില്ല. എന്നാല്‍, ഉദ്ദേശ ശുദ്ധിയുള്ളവനായിരുന്നു അവന്‍. തന്നിമിത്തം അവന്‍ പറഞ്ഞു. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെപ്പോലെ ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ സദുദ്ദേശം നിമിത്തം അവരിരുവര്‍ക്കും ലഭിക്കുന്ന പ്രതിഫലം സമമത്രെ. 3. അല്ലാഹു ധനം നല്കിയവന്‍. ജ്ഞാനം അവന് നല്‍കിയതുമില്ല. അജ്ഞതയോടെ തനിക്കു ലഭിച്ച ധനത്തില്‍ അവന്‍ കൈകാര്യം ചെയ്തു. തന്റെ നാഥനെ അവന്‍ സൂക്ഷിച്ചില്ല. കുടുംബബന്ധം സംഘടിപ്പിച്ചതുമില്ല. അല്ലാഹുവിനോടുള്ള ബാധ്യത അവന്‍ അറിഞ്ഞു പ്രവര്‍ത്തിച്ചതുമില്ല. ഇവനോ ഏറ്റവും താഴ്ന്ന പടിയിലത്രെ. 4. അല്ലാഹു ജ്ഞാനവും ധനവും നല്‍കാത്തവന്‍. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെ പ്പോലെ തെറ്റ് ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ ദുരുദ്ദേശം കാരണം അവരിരുവരുടെയും പാപം സമമത്രെ. (തിര്‍മിദി)