ലൈലത്തുല്‍ ഖദര്‍ , ഹദീസുകള്‍

23) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 34)
 
34) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ളിമിനെ ശകാരിക്കുന്നത് ദുര്‍മാര്‍ഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവുമാണ്. ഉബാദത്ത്ബ്നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് വിവരമറിയിക്കാന്‍ വേണ്ടി രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത് അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്റിനെക്കുറിച്ചുള്ള ജ്ഞാനം എന്റെ മനസ്സില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങള്‍ക്ക് നന്മയായിപരിണമിച്ചേക്കാം. ലൈലത്തുല്‍ ഖദ്റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍. (ബുഖാരി. 1. 2. 46)
 
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3. 31. 125)
 
1) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ)യുടെ അനുചരന്മാരില്‍ കുറെ പേര്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ ഒടുവിലത്തെ ആഴ്ചയില്‍ വരുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ നബി(സ) അരുളി: നിങ്ങളുടെയെല്ലാം സ്വപ്നങ്ങള്‍ അവസാനത്തെ എഴുദിവസങ്ങളില്‍ ഒത്തു ചേരുന്നതായി കാണുന്നു. അതുകൊണ്ട് വല്ലവനും ലൈലത്തുല്‍ ഖദ്റിനെ അന്വേഷിക്കുന്നെങ്കില്‍ അവന്‍ റമളാനിന്റെ ഒടുവിലത്തെ ആഴ്ചയിലന്വേഷിക്കട്ടെ. (ബുഖാരി. 3. 32. 232)
 
2) അബൂസഈദ്(റ) പറയുന്നു: റമളാനിലെ നടുവിലത്തെ പത്തില്‍ നബി(സ) യോടൊപ്പം ഞങ്ങള്‍ ഇഅ്തികാഫ് ഇരുന്നു. റമളാന്‍ ഇരുപതിന് പ്രഭാതത്തില്‍ നബി(സ) പള്ളിയില്‍ നിന്നും പുറത്തുവന്ന് ഞങ്ങളോട് പ്രസംഗിച്ചു. ലൈലത്തുല്‍ ഖദ്ര്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. പിന്നീട് ഞാനതു മറന്നുപോയി. അവസാനത്തെ പത്തിലെ ഒറ്റയൊറ്റ ദിവസങ്ങളില്‍ നിങ്ങള്‍ ഇതിനെ അന്വേഷിക്കുക. കളിമണ്ണിലും വെള്ളത്തിലും ഞാന്‍ സുജൂദ് ചെയ്യുന്നതായും സ്വപ്നം കണ്ടു. അതിനാല്‍ എന്റെ കൂടെ ഇഅ്തികാഫ് ചെയ്യുന്നവരെല്ലാം പള്ളിയിലേക്ക് തന്നെ മടങ്ങട്ടെ. അപ്പോള്‍ ഞങ്ങള്‍ മടങ്ങി. ആകാശത്തില്‍ ഒരു മേഘപാളി പോലുമുണ്ടായിരുന്നില്ല. പെട്ടെന്ന് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ വന്ന് ശക്തിയായി മഴ വര്‍ഷിക്കാന്‍ തുടങ്ങി. മഴയുടെ ശക്തിമൂലം ഈത്തപ്പന മടലുകൊണ്ടുള്ള പള്ളിയുടെ മേല്‍ത്തട്ട് ചോര്‍ന്നൊലിച്ചുകൊണ്ടിരുന്നു. ശേഷം നമസ്കാരത്തിന് ഇഖാമത്തു വിളിച്ചു. നബി(സ) കളിമണ്ണിലും വെള്ളത്തിലും സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടു. അവിടുത്തെ തിരുനെറ്റിയില്‍ കളിമണ്ണിന്റെ അവശിഷ്ടങ്ങള്‍ ഞാന്‍ കാണുന്നതുവരെ. (ബുഖാരി. 3. 32. 235)
 
3) ആയിശ(റ) നിവേദനം: നബി(സ) അരുളി: റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തൂല്‍ ഖദ്റിനെ തേടുവീന്‍. (ബുഖാരി. 3. 32. 236)
 
5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ റമളാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍. (ബുഖാരി. 3. 32. 238)
 
6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്ര്‍ അവസാത്തെ പത്തിലാണ്. 29 ലോ അല്ലെങ്കില്‍ 7 അവശേഷിക്കുന്ന സന്ദര്‍ഭത്തിലോ മറ്റൊരു നിവേദനത്തില്‍ 24 ല്‍ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു. (ബുഖാരി. 3. 32. 239)
 
191) ആയിശ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദ്ര്‍ ഏതാണെന്ന് ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ് പറയേണ്ടത്: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ് കൊടുക്കുന്നവനാണ്. മാപ്പ് കൊടുക്കാന്‍ നിനക്കിഷ്ടമാണ്. അതുകൊണ്ട് എനിക്ക് നീ മാപ്പു തരേണമെ!. (മുസ്ലിം)