ജിന്ന് , ഹദീസുകള്‍

84) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ജിന്നുകളില്‍ പെട്ട ഒരു മല്ലന്‍ ഇന്നലെ രാത്രി എന്റെ മുമ്പില്‍ വന്നു ചാടി - അല്ലെങ്കില്‍ അതുപോലെ ഒരു വാക്കാണ് നബി(സ) അരുളിയത് - എന്റെ നമസ്കാരം മുറിച്ചുകളയാനാണ് അവനങ്ങനെ ചെയ്തത്. എനിക്ക് അവനെ പിടികൂടാന്‍ അല്ലാഹു സൌകര്യം ചെയ്തുതന്നു. എന്നിട്ട് പള്ളിയിലെ ഒരു തൂണിന്മേല്‍ അവനെ പിടിച്ചുകെട്ടാന്‍ ഞാനുദ്ദേശിച്ചു. എന്നാല്‍ നിങ്ങളെല്ലാവര്‍ക്കും പ്രഭാതത്തില്‍ അവനെ കാണാന്‍ കഴിയുമായിരുന്നു. പക്ഷെ, എന്റെ സഹോദരന്‍ സുലൈമാന്‍ നബി (അ) യുടെ പ്രാര്‍ത്ഥന ഞാന്‍ ഓര്‍മ്മിച്ചുപോയി. രക്ഷിതാവേ! എനിക്കു ശേഷം മറ്റാര്‍ക്കും പിടിച്ചടക്കുക ക്ഷിപ്രസാധ്യമല്ലാത്ത ഒരാധിപത്യം എനിക്ക് നീ പ്രദാനം ചെയ്യേണമേ (38:35) എന്നത്. അതിനാല്‍ ഞാനവനെ ആട്ടി ഓടിച്ചു കൊണ്ട് വിട്ടയച്ചു. (ബുഖാരി. 1. 8. 450)
 
5) അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ ഞാന്‍ കാണുന്നു. നീ നിന്റെ ആടുകളുടെ കൂട്ടത്തില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ ആയിരിക്കുകയും നമസ്കാരത്തിന് നീ ബാങ്ക് വിളിക്കുകയും ചെയ്താല്‍ നിന്റെ ശബ്ദം നീ ഉയര്‍ത്തുക. നിശ്ചയം ബാങ്കു വിളിക്കുന്നവന്റെ ശബ്ദം അങ്ങേയറ്റം വരെ കേള്‍ക്കുന്ന ജിന്ന്, ഇന്‍സ്, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തില്‍ സാക്ഷ്യം വഹിക്കുന്നതാണ്. (ബുഖാരി. 1. 11. 583)
 
61) അനസ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് അതിന്റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍ രണ്ട് മലക്കുകള്‍ വന്ന് അവനെ പിടിച്ചിരുത്തി ചോദിക്കും. ഈ മനുഷ്യന്‍ അഥവാ മുഹമ്മദിനെ സംബന്ധിച്ച് നീ എന്താണ് പറഞ്ഞിരുന്നത്? അവന്‍ പറയും: അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ പറയപ്പെടും അതാ, നരകത്തിലെ നിന്റെ ഇരിപ്പിടം നോക്കൂ! അതിനു പകരമായി അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു ഇരിപ്പിടം തന്നിരിക്കുന്നു. നബി(സ) പറഞ്ഞു. അപ്പോള്‍ ഈ രണ്ടു ഇരിപ്പിടങ്ങളും അവന്‍ നോക്കിക്കാണും. സത്യനിഷേധി അല്ലെങ്കില്‍ കപടവിശ്വാസി പറയും: എനിക്ക് യാഥാര്‍ത്ഥ്യം അറിയില്ല. ജനങ്ങള്‍ പറയുംപോലെ ഞാനും പറഞ്ഞുകൊണ്ടിരുന്നു. അവനോട് മലക്കുകള്‍ പറയും. നീ കാര്യത്തെക്കുറിച്ച് ചിന്തിച്ചു നോക്കുകയോ വായിച്ചു പഠിക്കുകയോ ചെയ്തില്ല. പിന്നെ ഒരു ഇരുമ്പ് ദണ്ഡുകൊണ്ട് അവര്‍ അവന്റെ ചെവികള്‍ക്കിടയില്‍ അടിക്കും. അപ്പോഴവന്‍ ഉച്ചത്തില്‍ നിലവിളിക്കും. ജിന്നുകളും മനുഷ്യനുമൊഴിച്ച് അവന്നടുത്തുള്ള എല്ലാ വസ്തുക്കളും അതു കേള്‍ക്കുന്നതാണ്. (ബുഖാരി. 2. 23. 422)
 
2) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നീയല്ലാതെ ഒരു ആരാധ്യനുമില്ല. നിന്റെ പ്രതാപത്തെ ഞാനിതാ അഭയം പ്രാപിക്കുന്നു. നിനക്ക് മരണമില്ല. ജിന്നും ഇന്‍സുമെല്ലാം മരണമടയുകതന്നെ ചെയ്യും. (ബുഖാരി. 9. 93. 480)
 
135) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പ്രകാശംകൊണ്ടാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടത്. കത്തിജ്ജ്വലിക്കുന്ന അഗ്നിയില്‍ നിന്നാണ് ജിന്ന് വംശം സൃഷ്ടിക്കപ്പെട്ടത്. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നിങ്ങള്‍ക്ക് വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുക്കളാലാണ്. (മുസ്ലിം)