Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തൗഹീദ്‌

മലയാളം ഹദീസുകള്‍


1) ആയിശ(റ) പറയുന്നു: നബി(സ) ഒരുപട്ടാളസംഘത്തിന്റെ നേതാവായിക്കൊണ്ട് ഒരാളെ അയച്ചു. അദ്ദേഹം ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതിയിട്ട് ഖുല്‍ഹുവല്ലാഹു അഹദ് എന്ന അധ്യായത്തിലാണ് ഓത്ത് അവസാനിപ്പിക്കുക. തിരിച്ചുവന്നപ്പോള്‍ ഇതുകൂട്ടുകാര്‍ നബി(സ)യെ ഉണര്‍ത്തി. അങ്ങിനെ ചെയ്യാന്‍ കാരണമെന്താണെന്ന് ചോദിക്കുവാന്‍ കൂട്ടുകാരെ നബി(സ) ഉപദേശിച്ചു. അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആ അധ്യായം അല്ലാഹുവിന്റെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നവന്നാണ്. തന്നിമിത്തം അതു നമസ്കാരത്തിലോതാന്‍ ഞാനിഷ്ടപ്പെടുന്നു. നബി(സ) അരുളി: അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ അറിയിച്ചുകൊള്ളുവീന്‍. (ബുഖാരി. 9. 93. 472)
 
2) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നീയല്ലാതെ ഒരു ആരാധ്യനുമില്ല. നിന്റെ പ്രതാപത്തെ ഞാനിതാ അഭയം പ്രാപിക്കുന്നു. നിനക്ക് മരണമില്ല. ജിന്നും ഇന്‍സുമെല്ലാം മരണമടയുകതന്നെ ചെയ്യും. (ബുഖാരി. 9. 93. 480)
 
3) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ തന്റെ പക്കലുള്ള ഒരുഗ്രന്ഥത്തില്‍ താന്‍ സ്വീകരിച്ച തത്വങ്ങളെല്ലാം സിംഹാസനത്തിന്മേല്‍ വെച്ചു. എന്റെ കാരുണ്യം എന്റെ കോപത്തെ അതിര് കവിയും എന്നതാണത്. (ബുഖാരി. 9. 93. 501)
 
4) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു പറയും: എന്നെക്കുറിച്ച് എന്റെ അടിമക്കുള്ള ധാരണ എവിടെയാണോ അവിടെയായിരിക്കും ഞാന്‍. എന്നെ അവന്‍ സ്മരിക്കുമ്പോള്‍ ഞാനവനോടൊപ്പമുണ്ടായിരിക്കും. എന്നെ സ്മരിച്ചതു അവന്റെ മനസ്സുകൊണ്ടാണെങ്കില്‍ എന്റെ മനസ്സുകൊണ്ട് ഞാനവനെയും സ്മരിക്കും. ഒരു സദസ്സില്‍ വെച്ച് അവന്‍ എന്നെ സ്മരിച്ചെങ്കില്‍ അവരേക്കാളുന്നതരായ ഒരു സമൂഹത്തില്‍വെച്ച് ഞാനവനെയും സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാനങ്ങോട്ടടുക്കും. ഒരു മുഴം അവന്‍ എന്നിലേക്കടുത്താല്‍ ഒരുകൈ ഞാനങ്ങോട്ടടുക്കും. അവന്‍ എന്റെയടുക്കലേക്ക് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുക്കലേക്ക് ഓടിച്ചെല്ലും. (ബുഖാരി. 9. 93. 502)
 
5) അബ്ദുല്ല(റ) പറയുന്നു: ഒരു ജൂതപണ്ഡിതന്‍ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: മുഹമ്മദേ! അല്ലാഹു തീര്‍ച്ചയായും ആകാശത്തെ ഒരു വിരലിലും ഭൂമി ഒരു വിരലിലും പര്‍വ്വതം ഒരു വിരലിലും മരങ്ങളും നദികളും ഒരു വിരലിലും മറ്റുള്ള സൃഷ്ടികള്‍ ഒരു വിരലിലും വെയ്ക്കുന്നതാണ്. ശേഷം അവന്‍ പറയും. ഞാനാണ് രാജാവ്. അപ്പോള്‍ നബി(സ) ചിരിച്ചു. ശേഷം ഇപ്രകാരം ഓതി: അവര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ടത് പോലെ പരിഗണിച്ചില്ല. (ബുഖാരി. 9. 93. 510)
 
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: എന്റെ അടിമ ഒരുതിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവനതു പ്രവര്‍ത്തിക്കുന്നതുവരെ അവന്റെ പേരില്‍ അതു നിങ്ങള്‍ (മലക്കുകള്‍) എഴുതരുത്. പ്രവര്‍ത്തിച്ചുകഴിഞ്ഞാലോ ഒരുതിന്മ മാത്രം പ്രവര്‍ത്തിച്ചതായി രേഖപ്പെടുത്തിക്കൊള്ളുക. പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചശേഷം എന്നെ ഓര്‍മ്മിച്ചു ആ തിന്മയെ അവര്‍ വിട്ടുകളഞ്ഞാലോ അതവന്റെ പേരില്‍ ഒരു നന്മയായി രേഖപ്പെടുത്തിക്കൊള്ളുക. എന്നും ഞാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി. 9. 93. 592)
 
7) അബൂഹുറൈറ(റ) നിവേദനം: എന്റെ അടിമ എന്നെ കണ്ടുമുട്ടുവാന്‍ ഉദ്ദേശിച്ചാല്‍ ഞാന്‍ അവനെയും കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കും. വെറുത്താല്‍ ഞാന്‍ അവനെയും വെറുക്കും എന്ന് അല്ലാഹു പറഞ്ഞതായി നബി(സ) അരുളി. (ബുഖാരി. 9. 93. 595)
 
8) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യന്‍ ഒരു തെറ്റ് ചെയ്തിട്ട് രക്ഷിതാവേ! ഞാനൊരു തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് നീ മാപ്പ് ചെയ്തുതരേണമേ എന്ന് പറഞ്ഞു. അപ്പോള്‍ രക്ഷിതാവ് ചോദിച്ചു: തനിക്കൊരു രക്ഷിതാവുണ്ടെന്നും അവന്‍ ശിക്ഷിക്കുകയും പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും എന്റെ അടിമ ഗ്രഹിച്ചിരിക്കുന്നു. എന്റെ ദാസന്് ഞാനിതാ മാപ്പ് ചെയ്തിരിക്കുന്നു. കുറേക്കാലം കഴിഞ്ഞ് വീണ്ടും അവനൊരു തെറ്റുചെയ്തു. അപ്പോഴും രക്ഷിതാവേ! ഞാന്‍ മറ്റൊരു തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് നീ പൊറുത്ത് തരേണമേ! എന്നവന്‍ പ്രാര്‍ത്ഥിക്കും. പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ടെന്ന് എന്റെ ദാസന്‍ മനസിലാക്കിയിട്ടുണ്ട്. എന്റെ ദാസന് ഞാനിതാ മാപ്പ് ചെയ്യുന്നു. അപ്പോഴും അല്ലാഹു പറയും. കുറെ കാലങ്ങള്‍ക്കുശേഷം ഇതുപോലെ വീണ്ടും അവന്‍ ആവര്‍ത്തിക്കും. അല്ലാഹു പറയും: ഞാനിതാ മൂന്ന് പ്രാവശ്യം ദാസന് പൊറുത്തുകൊടുത്തിരിക്കുന്നു. അതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് അവന്‍ ചെയ്തുകൊള്ളട്ടെ എന്ന് മൂന്ന് പ്രാവശ്യം അല്ലാഹു അന്നേരം ആവര്‍ത്തിച്ചുപറയും. (ബുഖാരി. 9. 93. 598)
 
9) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ട് വാക്യങ്ങള്‍ പരണകാരുണികന് വളരെ ഇഷ്ടപ്പെട്ടവയാണ്. അവ നാവുകൊണ്ട് ഉച്ചരിക്കാന്‍ വളരെ ലഘുവാണ്. എന്നാല്‍ തുലാസില്‍ വളരെ ഭാരം തൂങ്ങും. സുബ്ഹാനല്ലാഹി വബിഹംദിഹീ (അല്ലാഹുവിന്റെ പരിശുദ്ധതയേയും അവന്റെ മഹത്വത്തേയും ഞാനിതാ പ്രകീര്‍ത്തനം ചെയ്യുന്നു) സുബ്ഹാനല്ലാഹില്‍ അളിം (മഹാനായ അല്ലാഹു പരിശുദ്ധനാണ്) എന്നീ രണ്ടു വാക്യങ്ങളാണവ. (ബുഖാരി. 9. 93. 652)