Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സമ്മതം ചോദിക്കല്‍

മലയാളം ഹദീസുകള്‍


1) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ചെറിയവര്‍ വലിയവര്‍ക്കും നടക്കുന്നവര്‍ ഇരിക്കുന്നവര്‍ക്കും ചെറിയസംഘം വലിയസംഘത്തിനും സലാം പറയണം. (ബുഖാരി. 8. 74. 250)
 
2) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ നടക്കുന്നവനും നടക്കുന്നവന്‍ ഇരിക്കുന്നവനും സലാം ചൊല്ലണം. (ബുഖാരി. 8. 74. 251)
 
3) അബ്ദുല്ല(റ) നിവേദനം: ഒരാള്‍ നബി(സ)യോട് ചോദിച്ചു: ഇസ്ലാമിലെ നടപടികളിലേതാണ് ഏറ്റവും ഉല്‍കൃഷ്ടം? നബി(സ) അരുളി: വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുകയും നിനക്ക് പരിചയമുളളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം ചൊല്ലുകയും ചെയ്യല്‍. (ബുഖാരി. 8. 74. 253ഃ)
 
4) സഹ്ല്(റ) പറയുന്നു: ഒരിക്കല്‍ ഒരു മനുഷ്യന്‍ നബി(സ)യുടെ വീട്ടിലേക്ക് ചുമരിലെ ഒരു പൊത്തിലൂടെ എത്തിനോക്കി. നബി(സ) ഒരു ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് തല ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. നബി(സ)അരുളി: നീ എത്തിനോക്കുന്നത് ഞാന്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ ഇതുകൊണ്ട് നിന്റെ കണ്ണില്‍ ഞാന്‍ കുത്തുമായിരുന്നു. സമ്മതം ചോദിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത് തന്നെ നോട്ടത്തിന്റെ കാരണമാണ്. (ബുഖാരി. 8. 74. 258)
 
5) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ആദമിന്റെ സര്‍വ്വസന്താനങ്ങളുടെ മേലും വ്യഭിചാരത്തില്‍ നിന്നുളളവരു ഓഹരി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതവന്‍ കരസ്ഥമാക്കുക തന്നെ ചെയ്യും. അതില്‍ അസംഭവ്യതയില്ല. കണ്ണിന്റെ വ്യഭിചാരം (വികാരപരമായ) നോട്ടമാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. മനസ്സ് അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അവയെ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യുന്നു. ഇബ്നുഅബ്ബാസ് (റ) പറയുന്നു: ചെറുപാപത്തിന് ഏറ്റവും ഉദാഹരണമായി ഞാന്‍ കാണുന്നത് അബൂഹൂറൈറ ( റ)യുടെ ഈ ഹദീസാണ്. (ബുഖാരി. 8. 74. 260)
 
6) അനസ്(റ) നിവേദനം: നബി(സ)ഒരു സംഘം കുട്ടികളുടെ അടുത്തുകൂടി നടന്നുപോയപ്പോള്‍ അവര്‍ക്ക് സലാം പറഞ്ഞു. അനസും അപ്രകാരം ചെയ്തു. (ബുഖാരി. 8. 74. 264)
 
7) അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: യഹൂദികള്‍ നിങ്ങള്‍ക്ക് സലാം പറയുമ്പോള്‍ അസ്സാമുഅലൈക്കും (നിനക്ക് മരണം) എന്നാണ് പറയുക. അതിനാല്‍ നിങ്ങള്‍ "വ അലൈക്ക എന്ന് പറയുക''. (ബുഖാരി. 8. 74. 274)
 
8) ഖതാദ(റ) പറയുന്നു: പരസ്പരം കൈ കൊടുക്കല്‍ നബി(സ)യുടെ കാലത്തുണ്ടായിരുന്നുവോ എന്ന് ഞാന്‍ അനസിനോട് ചോദിച്ചു; അതെയെന്ന് അദ്ദേഹം പ്രത്യുത്തരം നല്‍കി. (ബുഖാരി. 8. 74. 279)
 
9) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) കഅ്ബ: യുടെ മുറ്റത്ത് കൈകള്‍ മുട്ടിന്‍ കാലിന്മേല്‍ പിടിച്ച് ഇരിക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 8. 74. 289)
 
10) അനസ്(റ) പറയുന്നു: ഉമ്മുസുലൈം(റ) നബി(സ) ക്ക് കിടക്കുവാന്‍ ഒരു വിരിപ്പ് വിരിച്ച് കൊടുക്കാറുണ്ട്. നബി(സ) ഉറങ്ങിയാല്‍ അവര്‍ നബി(സ) യുടെ വിയര്‍പ്പ് എടുക്കും. അതുപോലെ മുടിയും. ശേഷം ഒരു കുപ്പിയില്‍ ശേഖരിക്കും. പിന്നീട് അതു സുഗന്ധത്തില്‍ കലര്‍ത്തും. നബി(സ) ഉറങ്ങുകയായിരിക്കും. അനസ്(റ) മരണസന്ദര്‍ഭത്തില്‍ തന്റെ കഫന്‍ പുടവയില്‍ പുരട്ടുന്ന സുഗന്ധത്തില്‍ ആ സുഗന്ധത്തില്‍ നിന്ന് കലര്‍ത്തുവാന്‍ ഉപദേശിക്കുകയുണ്ടായി. (ബുഖാരി. 8. 74. 298)
 
11) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ മൂന്ന് പേര്‍ ആയിരിക്കുമ്പോള്‍ രണ്ടാളുകള്‍ രഹസ്യസംഭാഷണം ചെയ്യരുത്-മൂന്നാമത്തെ വ്യക്തിയെ ഒഴിവാക്കിക്കൊണ്ട്. (ബുഖാരി. 8. 74. 303)
 
12) അനസ്(റ) നിവേദനം: നബി(സ) എന്നോട് ഒരു രഹസ്യം പറഞ്ഞു. ഞാനതു ഇതുവരെ ഒരു മനുഷ്യനോടും പറഞ്ഞിട്ടില്ല. ഉമ്മുസുലൈമ്(റ) ചോദിച്ചിട്ടു പോലും. ഞാനത് അവരോട് പറഞ്ഞിട്ടില്ല. (ബുഖാരി. 8. 74. 304)
 
13) ഇബ്നുഉമര്‍ (റ) പറയുന്നു: നിങ്ങള്‍ ഉറങ്ങുമ്പോള്‍ വീട്ടില്‍ തീ കെടുത്താതെ അവശേഷിപ്പിക്കരുത് എന്ന് നബി(സ)അരുളി. (ബുഖാരി. 8. 74. 308)
 
14) അബൂമൂസ:(റ) പറയുന്നു: രാത്രിയില്‍ ഒരു വീട് അതിലെ മനുഷ്യന്മാര്‍ ഉള്‍പ്പെടെ അഗ്നിക്കിരയായി. മദീനയില്‍ നടന്ന ഈ സംഭവം നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ) അരുളി: ഈ അഗ്നി നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ അതുകെടുത്തുവീന്‍. (ബുഖാരി. 8. 74. 309)
 
15) ഇബ്നുഉമര്‍ (റ) പറയുന്നു: നബി(സ)യുടെ കാലത്ത് എന്റെ വീട് എന്റെ കൈ കൊണ്ട് തന്നെയാണ് ഞാന്‍ നിര്‍മിച്ചത്. മഴയില്‍ നിന്ന് അതു എന്നെ സംരക്ഷിക്കും. വെയിലില്‍ നിന്ന് എനിക്ക് നിഴല്‍ നല്‍കും. (അത്രമാത്രം) ഒരു മനുഷ്യനും ഈ വീട് നിര്‍മ്മാണത്തില്‍ എന്നെ സഹായിക്കുകയുണ്ടായില്ല. (ബുഖാരി. 8. 74. 315)
 
16) ഇബ്നുഉമര്‍ (റ) പറയുന്നു: അല്ലാഹു സത്യം! ഒരു ഇഷ്ടികക്കു മുകളില്‍ മറ്റൊരു ഇഷ്ടിക ഞാന്‍ വെച്ചിട്ടില്ല. ഒരു ഈത്തപ്പനപോലും ഞാന്‍ കൃഷിചെയ്തിട്ടില്ല. നബി(സ) മരിച്ചതു മുതല്‍. (ബുഖാരി. 8. 74. 316)