Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രോഗികള്‍

മലയാളം ഹദീസുകള്‍


1) ആയിശ(റ) നിവേദനം: നബി(സ)അരുളി: ഒരു മുസ്ലിമിന് ഏതുതരം വിപത്തു ബാധിച്ചാലും അതുമൂലം അല്ലാഹു അവന്റെ പാപങ്ങളില്‍ നിന്ന് മാപ്പ് ചെയ്തുകൊടുക്കാതിരിക്കില്ല. അവന്‍ ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന മുളളുവരെ. (ബുഖാരി. 7. 70. 544)
 
2) അബുസഈദ്റ(റ) അബൂഹുറൈറ(റ) എന്നിവര്‍ നിവേദനം: നബി(സ) അരുളി: ഒരു മുസ് ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കില്‍ അവന്റെ ശരീരത്തില്‍ മുളള് കുത്തുകയെങ്കിലും ചെയ്തു. എങ്കില്‍ അവന്റെ തെറ്റുകളില്‍ ചിലത് അല്ലാഹു മാച്ച് കളയാതിരിക്കുകയില്ല. (ബുഖാരി. 7. 70. 545)
 
3) കഅ്ബ്(റ) നിവേദനം: സത്യവിശ്വാസിയുടെ ഉപമ പുതുതായി മുളച്ചുവന്ന ഒരു ചെടിയുടേതുപോലെയാണ്. കാറ്റു തട്ടുമ്പോള്‍ അതങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. അമിതമായ കാറ്റില്ലാതിരിക്കുമ്പോഴോ നിവര്‍ന്നു നില്‍ക്കും. അങ്ങിനെ പ്രതികൂലാവസ്ഥകളെ നേരിടും. എന്നാല്‍ കപടവിശ്വാസിയുടെ ഉപമ 'ഉറുസത്ത്' ചെടിയുടേതാണ്. അത് ചായുകയും ചരിയുകയും ചെയ്യാതെ ഉറച്ച് നിവര്‍ന്ന് തന്നെ നില്‍ക്കും. അവസാനം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനെ കടപുഴക്കി എറിഞ്ഞുകളയും. (ബുഖാരി. 7. 70. 546)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു വല്ലവനും നന്മചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവനെ ആപത്തില്‍ അകപ്പെടുത്തും. (ബുഖാരി. 7. 70. 548)
 
5) ആയിശ(റ) പറയുന്നു: നബി(സ)യേക്കാള്‍ കൂടുതല്‍ രോഗവേദനയനുഭവിച്ച ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 7. 70. 549)
 
6) അബ്ദുല്ല(റ) നിവേദനം: നബി(സ)ക്ക് കഠിനജ്വരം ബാധിച്ച് കിടക്കുന്ന അവസരത്തില്‍ ഞാന്‍ നബി(സ)യുടെയടുക്കല്‍ പ്രവേശിച്ചു. ഞാന്‍ പറഞ്ഞു. തീര്‍ച്ചയായും താങ്കള്‍ക്ക് കഠിനജ്വരം ബാധിച്ചിരിക്കുന്നത് അങ്ങേക്ക് ഇരട്ടി പുണ്യം ലഭിക്കാന്‍ വേണ്ടിയായിരിക്കാം. നബി(സ) അരുളി: അതെ, ഏതൊരു മുസ്ലീമിനാവട്ടെ വല്ല അസുഖവും അവന് ബാധിച്ചാല്‍ മരത്തിന്റെ ഇല ഉണങ്ങിവീഴും പോലെ അവന്റെ പാപങ്ങള്‍ അവനില്‍ നിന്ന് ഉണങ്ങി വീണുപോയിക്കൊണ്ടിരിക്കും. (ബുഖാരി. 7. 70. 550)
 
7) അത്വാഅ്(റ) നിവേദനം: എന്നോട് ഒരിക്കല്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: സ്വര്‍ഗ്ഗാവകാശിയായ ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാണിച്ചുതരട്ടെയോ? അതെയെന്ന് ഞാനുത്തരം നല്‍കി. അപ്പോള്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. നബി(സ)യുടെ അടുക്കല്‍ വന്നിട്ട് അവള്‍ പറഞ്ഞു. ഞാന്‍ ചിലപ്പോള്‍ അപസ്മാരമിളകി നിലത്തു വീഴും. എന്റെ വസ്ത്രം നീങ്ങി ശരീരം വെളിപ്പെടും. അവിടുന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാലും. നബി(സ) അരുളി: നീ ക്ഷമ കൈക്കൊളളുന്ന പക്ഷം സ്വര്‍ഗ്ഗം കരസ്ഥമാക്കാം. നിനക്ക് വേണമെങ്കില്‍ നിന്റെ രോഗശാന്തിക്കായി ഞാനല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അവള്‍ പറഞ്ഞു: ഞാന്‍ ക്ഷമ കൈകൊളളാം. പക്ഷെ, അബോധാവസ്ഥയില്‍ എന്റെ നഗ്നത വെളിപ്പെട്ടുപോകുന്നു. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ നബി(സ) അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. (ബുഖാരി. 7. 70. 555)
 
8) അനസ്(റ) നിവേദനം: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു പറയും ഞാന്‍ എന്റെ ദാസനെ അവന്ന് ഏറ്റവും പ്രിയപ്പെട്ട രണ്ട് കാമുകിമാരെ നശിപ്പിച്ചു പരീക്ഷിച്ചു. അപ്പോള്‍ അവന്‍ ക്ഷമ കൈക്കൊണ്ടു. എങ്കില്‍ അവരണ്ടിനും പകരമായി അവന്നു നാം സ്വര്‍ഗ്ഗം നല്‍കും. പ്രിയപ്പെട്ട രണ്ട് കാമുകിമാര്‍ എന്നതുകൊണ്ട് അല്ലാഹുവിവക്ഷിക്കുന്നത് അവന്റെ രണ്ടു കണ്ണുകളാണ്. (ബുഖാരി. 7. 70. 557)
 
9) ജാബിര്‍ (റ) പറയുന്നു: നബി(സ) എന്റെ രോഗം കാണാന്‍ വന്നത് കോവര്‍ കഴുതയുടെ പുറത്തോ തുര്‍ക്കിക്കുതിരയുടെ പുറത്തോ ആയിരുന്നില്ല. (ബുഖാരി. 7. 70. 568)
 
10) ആയിശ(റ) പറയുന്നു: എന്നെ തലവേദന പിടികൂടിയപ്പോള്‍ ഹാ! എന്റെ തല തകര്‍ന്നല്ലോ എന്ന് ഞാന്‍ വിലപിച്ചു. നബി(സ) അരുളി: ഞാന്‍ ജീവിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് നിന്നെ മരണം ബാധിച്ചതെങ്കില്‍ ഞാന്‍ നിനക്ക് പാപമോചനത്തിനായി അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. ആയിശ(റ) പറയുന്നു: ആഹാ! സങ്കടം. അല്ലാഹു സത്യം. താങ്കള്‍ ഞാന്‍ മരിക്കാനാഗ്രഹിക്കുന്നുവെന്ന് ഞാന്‍ ഊഹിക്കുന്നു. അപ്രകാരം സംഭവിക്കുന്നപക്ഷം താങ്കള്‍ അന്ന് വൈകുന്നേരം തന്നെ താങ്കളുടെ മറ്റൊരു ഭാര്യയുമായി കൂടിക്കഴിയും! നബി(സ) അരുളി: യഥാര്‍ത്ഥത്തില്‍ എന്റെ തലക്കാണ് കേട്. ആളുകള്‍ അതുമിതും പറയാതിരിക്കുവാനും അതിമോഹികള്‍ ഭരണകാര്യത്തില്‍ കണ്ണുവെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്റെയും അദ്ദേഹത്തിന്റെ പുത്രന്റെയുമടുക്കലേക്ക് ആളെ നിയോഗിക്കുവാന്‍ വരെ ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി. അതല്ലാഹുവിന് സമ്മതമാവുകയില്ല. സത്യവിശ്വാസികള്‍ അതു നിരസിക്കുകയും ചെയ്തേക്കും. (ബുഖാരി. 7. 70. 570)
 
11) അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങളെ ബാധിച്ച ഒരു വിപത്തുകാരണം ആരും തന്നെ മരിക്കാനാഗ്രഹിക്കരുത്. അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ ! ജീവിതമാണെനിക്കുത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ! മരണമാണെങ്കില്‍ എന്നെ നല്ല നിലക്ക് മരിപ്പിക്കുകയും ചെയ്യേണമേ! (ബുഖാരി. 7. 70. 575)
 
12) ഖബ്ബാബ്(റ) നിവേദനം: അദ്ദേഹത്തിന്റെ ശരീരത്തില്‍ ഏഴു സ്ഥലങ്ങളില്‍ ചൂട് വെച്ചിട്ടുണ്ടായിരുന്നു. ഖബ്ബാബ്(റ) പറയുന്നു: എന്റെ പൂര്‍വ്വസുഹൃത്തുക്കളെല്ലാം എന്നെ വിട്ടുപിരിഞ്ഞുപോയി. ഐഹികസൌകര്യങ്ങള്‍ അനുഭവിച്ച് അവരുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും കുറവ് വരികയുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്കിതാ വമ്പിച്ച സമ്പത്തുകള്‍ കൈവന്നിരിക്കുന്നു. മണ്ണിലല്ലാതെ അത് സൂക്ഷിക്കുവാന്‍ മറ്റൊരിടവും കാണുന്നില്ല. മരണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നബി(സ) വിരോധിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാനതുചെയ്യുമായിരുന്നു. നിവേദകന്‍ (ഖൈസ്) പറയുന്നു: മറ്റൊരിക്കല്‍ ഞങ്ങള്‍ ഖബ്ബാബിനെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ തോട്ടത്തില്‍ ഒരു വീട് നിര്‍മ്മിക്കുകയാണ്. അദ്ദേഹം ഞങ്ങളെ ദര്‍ശിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും ഒരു മുസ്ലിം ചിലവ് ചെയ്യുന്ന എല്ലാറ്റിനും അവന്ന് പ്രതിഫലം ലഭിക്കപ്പെടും. മണ്ണില്‍ (വീട് നിര്‍മ്മാണത്തില്‍) അവന്‍ ചിലവ് ചെയ്യുന്നതിന് ഒഴികെ. (ബുഖാരി. 7. 70. 576)
 
13) ആയിശ(റ) പറയുന്നു: നബി(സ) ഒരു രോഗിയെ സന്ദര്‍ശിച്ചു അല്ലെങ്കില്‍ അവിടുത്തെ അടുക്കല്‍ ഒരു രോഗിയെ കൊണ്ട് വരപ്പെട്ടു. എങ്കില്‍ ഇപ്രകാരം അവന്ന് വേണ്ടി പ്രാര്‍ത്ഥിക്കും. മനുഷ്യരുടെ നാഥാ! ഈ അവശതയെ ദുരീകരിക്കുകയും ഇദ്ദേഹത്തിന്റെ രോഗം സുഖപ്പെടുത്തുകയും ചെയ്യണമേ. യഥാര്‍ത്ഥത്തില്‍ രോഗശമനം നല്‍കുന്നവന്‍ നീയാണ്. നിന്റെ ശമനം ഒരു രോഗത്തെയും സുഖപ്പെടുത്താതെ ഉപേക്ഷിക്കുകയില്ല. (ബുഖാരി. 7. 70. 579)
 
23) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങളില്‍ മരണമാസന്നമായവര്‍ക്ക് ലാ ഇലാഹ ഇല്ലല്ലാഹു എന്ന് നിങ്ങള്‍ ചൊല്ലിക്കൊടുക്കുക. (മുസ്ലിം)
 
14) സൌബാന്‍(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. നിശ്ചയം, ഒരു മുസ്ളിം സഹോദരനെ സന്ദര്‍ശിച്ചാല്‍ താന്‍ തിരിച്ചുവരുന്നവരെ സ്വര്‍ഗ്ഗത്തിന്റെ ഖുര്‍ഫത്തിലാണവന്‍ നിലകൊള്ളുന്നത്. ചോദിക്കപ്പെട്ടു. പ്രവാചകരെ! ഖുര്‍ഫത്തുല്‍ ജന്ന എന്നാല്‍ എന്താണ്? അവിടുന്ന് മറുപടി പറഞ്ഞു. അത് അതില്‍ നിന്നും പറിച്ചെടുക്കപ്പെട്ട പഴവര്‍ഗ്ഗങ്ങളാണ്. (മുസ്ലിം)
 
16) സഅ്ദുബിന്‍ അബീവഖാസി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) എന്നെ സന്ദര്‍ശിച്ചു. അന്നേരം അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! സഅ്ദിന്ന് നീ ആശ്വാസം നല്കേണമേ! മൂന്നുപ്രാവശ്യം അതാവര്‍ത്തിച്ചു. (മുസ്ലിം)
 
17) ഉസ്മാനുബിന്‍ അബില്‍ ആസ്(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം തന്നെ ബാധിച്ചിട്ടുള്ള ഒരു വേദനയെപ്പറ്റി നബി(സ)യോടുപരാതിപ്പെട്ടു. അന്നേരം റസൂല്‍(സ) പറഞ്ഞു. നിന്റെ ശരീരത്തില്‍ വേദനയുള്ള ഭാഗത്ത് കൈവച്ചുകൊണ്ട് ബിസ്മില്ലാഹി എന്ന് മൂന്നും ഞാന്‍ അനുഭവിക്കുന്ന വേദനയെത്തൊട്ടും ഭയപ്പെടുന്ന രോഗത്തെത്തൊട്ടും അല്ലാഹുവിന്റെ കഴിവിന്റെ പേരിലും പ്രതാപത്തിന്റെ പേരിലും ഞാന്‍ അവനില്‍ അഭയം പ്രാപിക്കുന്നു. എന്ന് ഏഴ് പ്രാവശ്യവും നീ പ്രാര്‍ത്ഥിക്കൂ!. (മുസ്ലിം)
 
19) അബൂസഈദ്(റ)വില്‍ നിന്ന് നിവേദനം: ജിബ്രീല്‍ (അ) ഒരിക്കല്‍ നബി(സ)യുടെ അടുത്ത് വന്ന് ചോദിച്ചു. മുഹമ്മദെ! അങ്ങ് രോഗിയാണോ? അതെ! എന്നവിടുന്ന് മറുപടി പറഞ്ഞു. ജീബ്രീല്‍ പറഞ്ഞു. അല്ലാഹുവിന്റെ തിരുനാമത്തില്‍ അങ്ങയെ ബുദ്ധിമുട്ടിക്കുന്നു. എല്ലാവരെത്തൊട്ടും അസൂയാലുക്കളുടെ കണ്ണിനെത്തൊട്ടും അങ്ങയെ ഞാന്‍ മന്ത്രിക്കുന്നു. വാസ്തവത്തില്‍ അങ്ങയെ സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്. അല്ലാഹുവിന്റെ തിരുനാമത്തില്‍ ഞാന്‍ അങ്ങയെ മന്ത്രിക്കുന്നു. (മുസ്ലിം)
 
24) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: മരണാനന്തരം അബൂസലമയുടെ അടുത്ത് നബി(സ) കയറിവന്നു. അദ്ദേഹത്തിന്റെ കണ്ണ് തുറന്നിരിക്കുകയായിരുന്നു. നബി(സ) ആ കണ്ണ് അടച്ചുകൊണ്ട് പറഞ്ഞു. നിശ്ചയം, ആത്മാവ് പിടിക്കപ്പെടുമ്പോള്‍ കണ്ണ് അതിനെ പിന്തുടരും, ഇതു കേട്ടമാത്രയില്‍ തന്റെ കുടുംബത്തില്‍ പെട്ട ചിലര്‍ അത്യുച്ചത്തില്‍ അട്ടഹസിച്ചു. അന്നേരം നബി(സ) പറഞ്ഞു. നിങ്ങള്‍ നന്മ കൊണ്ടല്ലാതെ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കരുത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും. അനന്തരം അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! അബൂസലമക്ക് നീ പൊറുത്തുകൊടുക്കേണമെ! സന്മാര്‍ഗ്ഗികളുടെ നിലയിലേക്ക് അദ്ദേഹത്തിന്റെ പദവി നീ ഉയര്‍ത്തണമേ. ഇദ്ദേഹത്തിനുശേഷം സന്മാര്‍ഗ്ഗികളില്‍പ്പെട്ട പ്രതിനിധിയെ നീ ഏര്‍പ്പെടുത്തിക്കൊടുക്കേണമേ! സര്‍വ്വലോകപരിപാലകാ! ഞങ്ങള്‍ക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ! അദ്ദേഹത്തിന്റെ ഖബറ് വിശാലപ്പെടുത്തുകയും പ്രകാശപൂരിതമാക്കുകയും ചെയ്യേണമേ. (മുസ്ലിം)
 
18) ഇബ്നുഅബ്ബാസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. മരണാസന്നനല്ലാത്ത രോഗിയെ വല്ലവനും സന്ദര്‍ശിക്കുകയും, അവന്റെ അടുത്തുവെച്ച് നിനക്ക് രോഗശമനം നല്‍കാന്‍ മഹോന്നതനായ അര്‍ശിന്റെ നാഥനായ അല്ലാഹുവിനോട് ഞാന്‍ ആവശ്യപ്പെടുന്നുവെന്ന് അവന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ രോഗത്തില്‍ നിന്ന് അവനു മുക്തിലഭിക്കും തീര്‍ച്ച! (അബൂദാവൂദ്)
 
22) മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ആരുടെയെങ്കിലും ഒടുവിലത്തെ സംസാരം ലാഇലാഹ ഇല്ലല്ലാഹു എന്നായിത്തീര്‍ന്നാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (അബൂദാവൂദ്) (ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞുകൊണ്ട് മരണപ്പെട്ടുപോകുന്നവന്‍ സത്യവിശ്വാസിയത്രെ. സത്യവിശ്വാസി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. തീര്‍ച്ച)
 
15) അലി(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. പ്രഭാതത്തില്‍ മുസ്ളിമിനെ സന്ദര്‍ശിച്ചാല്‍ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ഇനി വൈകീട്ടാണ് അവന്‍ സന്ദര്‍ശിച്ചതെങ്കിലോ, നേരം പുലരുന്നതുവരെ എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. തന്നിമിത്തം സുഖസമൃദ്ധമായ സ്വര്‍ഗ്ഗം അവനു ലഭിക്കും. (തിര്‍മിദി)
 
20) അബൂസഈദി(റ)ല്‍ നിന്നും അബൂഹുറയ്റ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറഞ്ഞതായി അവരിരുവരും സാക്ഷ്യം വഹിച്ചിരിക്കുന്നു - അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല; അല്ലാഹുവാണ് വലിയവന്‍ എന്ന് ആരെങ്കിലും പറയുന്നപക്ഷം അവനെ തന്റെ നാഥന്‍ സത്യവാനാക്കിക്കൊണ്ട് പറയും. ഞാന്‍ അല്ലാതെ മറ്റാരാധ്യനില്ല; ഞാനാണ് വലിയവന്‍. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല, അവന്‍ ഏകനാണ്, അവനൊരുകൂട്ടുകാരനില്ല, എന്നവന്‍ പറയുമ്പോള്‍ അല്ലാഹു പറയും: ഞാനല്ലാതെ ആരാധ്യനില്ല, ഞാനേകനാണ്, എനിക്ക് ഒരുപങ്കാളിയുമില്ല. അല്ലാഹുവല്ലാതെ ആരാധ്യനില്ല, അധീശാധികാരം അവന്നാണ്, അവന് മാത്രമാണ് സര്‍വ്വസ്തുതിയും എന്ന് അവന്‍ പറഞ്ഞാല്‍, അല്ലാഹു പറയും ഞാനല്ലാതെ (സത്യത്തില്‍) ആരാധ്യനില്ല; സ്തുതിക്കര്‍ഹന്‍ ഞാനാണ്; രാജാധികാരവും എനിക്കാണ്. അല്ലാഹു അല്ലാതെ (യഥാര്‍ത്ഥത്തില്‍) ആരാധ്യനില്ല, പാപങ്ങളില്‍ നിന്നും അകന്ന് നില്ക്കലും ആരാധനയില്‍ ശുഷ്കാന്തിയും ശേഷിയും കരഗതമാവലും അല്ലാഹുവില്‍ നിന്ന് മാത്രമാണ് എന്നവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും. ഞാന്‍ തന്നെയാണ് (സാക്ഷാല്‍) ആരാധ്യന്‍; പാപത്തില്‍ നിന്നുള്ള വ്യതിചലനവും, ആരാധനാശേഷിയും എന്നില്‍ നിന്നു മാത്രമാണ്. നബി(സ) പറയാറുണ്ടായിരുന്നു. വല്ലവനും രോഗശയ്യയിലായാല്‍ ഇത് ചൊല്ലിക്കൊണ്ട് മരണപ്പെട്ടുവെങ്കില്‍ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. (തിര്‍മിദി)
 
21) ആയിശ(റ)യില്‍ നിന്ന് നിവേദനം: മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ റസൂല്‍(സ)യെ ഞാന്‍ കണ്ടു. ഒരുപാത്രം വെള്ളം അവിടുത്തെ അരികിലുണ്ടായിരുന്നു. അവിടുന്ന് കൈ പാത്ര ത്തില്‍ മുക്കി വെള്ളം കൊണ്ട് മുഖം തടവി. എന്നിട്ടുപ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! മരണത്തിലും വേദനകളിലും എന്നെ നീ സഹായിക്കേണമെ! (തിര്‍മിദി)