Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഞ്ചില്‍ ഒന്ന്‌ നിര്‍ബന്ധം

മലയാളം ഹദീസുകള്‍


1) ഉമര്‍ (റ) പറയുന്നൂ: നബി(സ) അരുളി: നമ്മുടെ ധനം ആര്‍ക്കും അനന്തരാവകാശമായിലഭിക്കുകയില്ല. നാം ഉപേക്ഷിച്ചുപോകുന്ന സ്വത്തു ദൈവമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യാനുളളതായിരിക്കും. അല്ലാഹു യുദ്ധത്തില്‍ കൈവരുത്തി കൊടുത്ത ധനത്തില്‍ നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്ക് ആവശ്യമുളള ചിലവ് സംഖ്യ നീക്കികൊടുക്കുകയാണ് നബി(സ) ചെയ്തിരുന്നത്. ബാക്കിയുളള അല്ലാഹുവിന്റെ ധനം (ബൈത്തൂല്‍മാല്‍) ചിലവുചെയ്യുന്ന രംഗങ്ങളിലേക്ക് തിരിച്ചുവിടും. തുടര്‍ന്ന് നബി(സ)യുടെ അനുചരന്മാരായ സദസ്യരോട് ഉമര്‍(റ) ചോദിച്ചു. ആകാശഭൂമികള്‍ ഏത് രക്ഷിതാവിന്റെ നിയന്ത്രണത്തിലാണോ സ്ഥിതിചെയ്യുന്നത്, ആ നാഥനാണ് സത്യം. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കറിവില്ലേ? അതേ എന്ന് സദസ്യര്‍ മറുപടി നല്‍കി. സദസ്സില്‍ അലി, അബ്ബാസ്, ഉസ്മാന്‍, അബ്ദുറഹിമാന്ബ്ബ്നു ഔഫ്, സുബൈര്‍, സഅദ്(റ) എന്നിവരെല്ലാം ഉണ്ടായിരുന്നു. (ബുഖാരി. 4. 53. 326)
 
2) ആയിശ:(റ) നിവേദനം: തിരുമേനി(സ) മരണപ്പെട്ടപ്പോള്‍ കരളുളള ഒരു വസ്തുവിന് തിന്നാന്‍ പറ്റുന്ന യാതൊന്നും തന്നെ എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല. എനിക്കുണ്ടായിരുന്ന ഒരു പാത്രത്തില്‍ അല്പം ബാര്‍ലി മാത്രം. അത് തിന്നുകൊണ്ട് കുറേക്കാലം ഞാന്‍ ജീവിച്ചു. അങ്ങനെ അതു തീര്‍ന്നുപോയി. (ബുഖാരി. 4. 53. 329)
 
3) ആയിശ(റ) നിവേദനം: നബി(സ)ക്ക് രോഗം കഠിനമായപ്പോള്‍ എന്റെ വീട്ടില്‍വെച്ച് ചികിത്സ നടത്തുവാന്‍ അവിടുന്ന് തന്റെ പത്നിമാരോട് സമ്മതം ചോദിച്ചു. അപ്പോള്‍ അവര്‍ സമ്മതം നല്കി. (ബുഖാരി. 4. 53. 331)
 
4) ആയിശ(റ) നിവേദനം: നബി(സ) എന്റെ വീട്ടില്‍വെച്ച് എന്റെ ഊഴത്തിലാണ് മരണപ്പെട്ടത്. എന്റെ നെഞ്ചിനോട് ചാരികിടന്നുകൊണ്ട്. എന്റെയും അവിടുത്തെയും ഉമിനീരിനെ അല്ലാഹു യോജിപ്പിക്കുകയുണ്ടായി. ആയിശ:(റ) പറയുന്നു: അബ്ദുറഹ്മാന്‍ ഒരു മിസ്വാക്കുമായി അവിടെ പ്രവേശിച്ചു. നബി(സ) അതില്‍ നിന്ന് ഒരു കഷണം ആവശ്യപ്പെടുകയും ഞാനത് ചവച്ചശേഷം അതുകൊണ്ട് നബി(സ)ക്ക് മിസ് വാക്ക് ചെയ്തുകൊടുക്കുകയും ചെയ്തു. (ബുഖാരി. 4. 53. 332)
 
5) അനസ്(റ) നിവേദനം: പഴകി കറുത്തതും ഓരോ വാറോടുകൂടിയതുമായ രണ്ടു ചെരിപ്പുകൊണ്ടുവന്നിട്ട് അദ്ദേഹം പറഞ്ഞു. ഇവയാണ് നബി(സ)യുടെ ചെരിപ്പുകള്‍. (ബുഖാരി. 4. 53. 339)
 
6) അബുബുര്‍ദ(റ) പറയുന്നു: ആയിശ(റ) കണ്ടം വെച്ച ഒരു പുതപ്പ് എടുത്തുകാണിച്ചിട്ട് ഇതിനുളളില്‍ കിടന്നാണ് നബി(സ) പരലോകപ്രാപ്തനായത് എന്ന് അവര്‍ പറഞ്ഞു. യമനില്‍ നെയ്തുണ്ടാക്കുന്ന ഒരു പരുത്തിത്തുണിയും നിങ്ങള്‍ 'മലബ്ബദ്' എന്നു പറഞ്ഞുവരുന്ന ഒരു പുതപ്പും അവര്‍ എടുത്തുകാണിച്ചു. (ബുഖാരി. 4. 53. 340)
 
7) അനസ്(റ) നിവേദനം: നിശ്ചയം നബി(സ) ഉപയോഗിച്ചിരുന്ന ഒരു കോപ്പ ഒരിക്കല്‍ പൊട്ടിപ്പോയി. അപ്പോള്‍ പൊട്ടിയ സ്ഥലത്ത് തിരുമേനി(സ) വെള്ളിയുടെ ഒരു കഷണം പിടിപ്പിച്ചു. ആസിം(റ) പറയുന്നു: നബിയുടെ ആ കോപ്പ ഞാന്‍ കാണുകയും അതില്‍ കിടക്കുകയും ചെയ്തു. (ബുഖാരി. 4. 53. 341)
 
8) ജാബിര്‍(റ) നിവേദനം: അന്‍സാരികളില്‍പ്പെട്ട ഒരാള്‍ക്ക് ഒരാണ്‍കുട്ടി ജനിച്ചപ്പോള്‍ ആ കുട്ടിയ്ക്ക് 'മുഹമ്മദ്' എന്ന പേരിടാന്‍ അവര്‍ ഉദ്ദേശിച്ചു. അപ്പോള്‍ നബി(സ) അരുളി: നിങ്ങള്‍ എന്റെ പേര് ഇട്ടുകൊളളുക എന്നാല്‍ എന്റെ ഉപനാമം നിങ്ങള്‍ ഇടരുത്. (ബുഖാരി. 4. 53. 345)
 
9) ഖൌലത്തു(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചില ആളുകള്‍ അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവര്‍ക്കുളള പ്രതിഫലം. (ബുഖാരി. 4. 53. 347)