Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ

മലയാളം ഹദീസുകള്‍


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് വല്ലതും സമ്മാനിച്ചാല്‍ അതിനെ അവള്‍ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നല്‍കിയത് ഒരാട്ടിന്റെ കുളമ്പാണെങ്കിലും ശരി. (ബുഖാരി. 3. 47. 740)
 
2) ആയിശ(റ) നിവേദനം: അവര്‍ ഉര്‍വ്വാ(റ) യോട് പറഞ്ഞു: എന്റെ സഹോദരിപുത്രാ! നിശ്ചയം ഞങ്ങള്‍ ചന്ദ്രപ്പിറവി കാണും. പിന്നെയും ഒരു ചന്ദ്രപ്പിറവി കാണും. അങ്ങനെ മൂന്ന് ചന്ദ്രപ്പിറവികള്‍ കണ്ടുകൊണ്ട് രണ്ടു പൂര്‍ണ്ണമാസം കടന്നുപോകും. എന്നാലും നബി(സ)യുടെ വീടുകളില്‍ തീയും പുകയുമുണ്ടായിരിക്കുകയില്ല. ഉര്‍വ(റ) അപ്പോള്‍ ആയിശ(റ) യോട് ചോദിച്ചു: എന്റെ മാതൃസഹോദരി, എങ്കില്‍ നിങ്ങളെങ്ങിനെയാണ് ജീവിക്കുക?! ആയിശ(റ) പറഞ്ഞു: രണ്ടു കറുത്ത സാധനങ്ങള്‍ - ഈത്തപ്പഴവും പച്ചവെളളവും - പക്ഷെ നബി(സ)ക്ക് അയല്‍വാസികളായി ചില അന്‍സാരികളും അവര്‍ക്ക് പാല്‍ കറക്കുന്ന ചില മൃഗങ്ങളുമുണ്ടായിരുന്നു. അവയുടെ പാല്‍ നബി(സ)ക്ക് അവര്‍ സമ്മാനിക്കും. അവിടുന്ന് അതില്‍ നിന്ന് ഒരംശം ഞങ്ങള്‍ക്ക് നല്‍കും. (ബുഖാരി. 3. 47. 741)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മൃഗത്തിന്റെ കയ്യോ കാലോ എനിക്ക് വല്ലവനും സമ്മാനമായി നല്‍കിയാല്‍ ഞാനതു സ്വീകരിക്കും. വല്ലവനും ഒരു മൃഗത്തിന്റെ കയ്യോ കാലോ തിന്നാന്‍ എന്നെ വിളിച്ചാല്‍ ഞാനാ വിളിക്ക് ഉത്തരം നല്‍കും. (ബുഖാരി. 3. 47. 742)
 
4) അനസ്(റ) പറയുന്നു: മര്‍ദള്ളഹ്റാന്‍ എന്ന സ്ഥലത്തുവെച്ച് ഞങ്ങളൊരു മുയലിനെ ഇളക്കിവിട്ടു. ആളുകള്‍ അതിന്റെ പിന്നാലെ ഓടി ക്ഷീണിച്ചു പോയി. അവസാനം ഞാന്‍ അതിനെ പിടികൂടി അബൂത്വല്‍ഹത്തിന്റെയടുക്കല്‍ കൊണ്ടു വന്നു. അദ്ദേഹം അതിനെ അറുത്തു. അതിന്റെ തുട രണ്ടും നബി(സ)ക്ക് കൊടുത്തയച്ചു. നബി(സ) അതു സ്വീകരിച്ചു. നബി(സ) അതില്‍ നിന്ന് ഭക്ഷിച്ചുവോ എന്ന് ഞാന്‍(ഒരു നിവേദകന്‍)ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 3. 47. 746)
 
5) ആയിശ(റ) നിവേദനം: ആയിശ(റ) യുടെ ദിവസത്തില്‍ അനുചരന്മാര്‍ സമ്മാനം നല്‍കുവാന്‍ ശ്രദ്ധിക്കാറുണ്ട്. നബി(സ)യുടെ തൃപ്തിയായിരുന്നു അവര്‍ അതുകൊണ്ട് കാംക്ഷിച്ചിരുന്നത്. (ബുഖാരി. 3. 47. 748)
 
6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ)ന്റെ മാതൃസഹോദരി ഉമ്മുഹുഫൈദ് നബി(സ)ക്ക് കുറച്ച് പാല്‍ക്കട്ടിയും നെയ്യും ഉടുമ്പ് മാംസവും സമ്മാനമായി നല്കി. നബി(സ) പാല്‍ക്കട്ടിയും നെയ്യും കഴിച്ചു. അറപ്പ് കാരണം ഉടുമ്പിന്റെ മാംസം കഴിച്ചില്ല. ഇബ്നുഅബ്ബാസ്(റ) പറയുന്നു: എന്നാല്‍ നബി(സ)യുടെ മുമ്പിലുള്ള സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ അത് തിന്നു. അതു നിഷിദ്ധമാണെങ്കില്‍ നബി(സ)യുടെ സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ തിന്നുകയില്ലായിരുന്നു. (ബുഖാരി. 3. 47. 749)
 
7) അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ അടുത്തു വല്ല ഭക്ഷണസാധനവും കൊണ്ട് വരപ്പെട്ടാല്‍ അത് ദാനമാണോ അതല്ല എനിക്കുള്ള സമ്മാനമാണോ എന്ന് ചോദിക്കും. ദാനമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ തിന്നുകൊള്ളുവീന്‍ എന്ന് അനുചരന്മാരോട് പറയും. നബി(സ) ഭക്ഷിക്കുകയില്ല. സമ്മാനമാണെന്ന് പറയപ്പെട്ടാല്‍ വേഗത്തില്‍ അതു അവരുടെ കൂടെ ഭക്ഷിക്കും. (ബുഖാരി. 3. 47. 750)
 
8) അനസ്(റ) നിവേദനം: ഒരിക്കല്‍ നബി(സ)യുടെ അടുത്തു കുറച്ച് മാംസം കൊണ്ട് വരപ്പെട്ടു. അതു ബരീറക്ക് ദാനമായി ലഭിച്ചതാണെന്ന് പറയപ്പെട്ടു. നബി(സ) പറഞ്ഞു. അവള്‍ക്കത് ദാനമായി ലഭിച്ചതാണെങ്കില്‍ നമുക്കിപ്പോള്‍ സമ്മാനമായി മാറിയിരിക്കുന്നു. (ബുഖാരി. 3. 47. 752)
 
9) ഉമ്മുഅത്വിയ്യ(റ) പറയുന്നു: നബി(സ) ഒരിക്കല്‍ ആയിശ(റ) യുടെ അടുത്ത് പ്രവേശിച്ചു. അവിടുന്ന് ചോദിച്ചു; നിങ്ങളുടെ അടുത്ത് എന്തെങ്കിലും ഉണ്ടോ? ഇല്ലെന്ന് അവര്‍ മറുപടി പറഞ്ഞു: സകാത്തില്‍ നിന്ന് ഉമ്മുഅത്വിയ്യക്ക് ലഭിച്ച ആട്ടിന്റെ മാംസത്തില്‍ നിന്ന് അവര്‍ സമ്മാനമായി നല്‍കിയതു ഒഴികെ. നബി(സ) പറഞ്ഞു: അതു അനുവദനീയമായിരിക്കുന്നു. (ബുഖാരി. 3. 47. 753)
 
10) ആയിശ(റ) നിവേദനം: എന്റെ ദിവസം സമ്മാനം നല്‍കുവാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധി ക്കാറുണ്ടായിരുന്നു. ഉമ്മു സലമ(റ) പറയുന്നു: എന്റെ സ്നേഹിതകള്‍ ഇതിനെതിരായി ഒരുമിച്ച് കൂടി നബി(സ)യോട് പറഞ്ഞു. അവിടുന്ന് അവരില്‍ നിന്ന് പിന്തിരിഞ്ഞു. (ബുഖാരി. 3. 47. 754)
 
11) അനസ്(റ) നിവേദനം: നബി(സ) സുഗന്ധദ്രവ്യം സമ്മാനമായി ലഭിച്ചാല്‍ അതൊരിക്കലും നിരസിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 3. 47. 756)
 
12) ആയിശ(റ) നിവേദനം: നബി(സ) ഒരു യാത്രക്ക് ഉദ്ദേശിച്ചാല്‍ തന്റെ ഭാര്യമാര്‍ക്കിടയില്‍ നറുക്കിടും. നറുക്ക് വീഴുന്ന് പത്നിയെ നബി(സ) കൂടെ കൊണ്ടുപോകും. നബി(സ) ഓരോ ഭാര്യക്കും ഓരോ രാവും പകലും ഊഴമായി നിശ്ചയിച്ചിരുന്നു. നബി(സ)യുടെ തൃപ്തി കാംക്ഷിച്ചുകൊണ്ട് തന്റെ ദിവസം ആയിശ(റ)ക്ക് വിട്ടുകൊടുത്തിരുന്നു. (ബുഖാരി. 3. 47. 766)
 
13) ആയിശ(റ) നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് രണ്ടു അയല്‍വാസികള്‍ ഉണ്ട്. ഞാന്‍ അവരില്‍ ആര്‍ക്കാണ് സമ്മാനം നല്‍കുവാന്‍ ഏറ്റവും അവകാശപ്പെട്ടത്? നബി(സ) അരുളി: നീയുമായി വാതില്‍ ഏറ്റവും അടുത്തവള്‍ക്ക്. (ബുഖാരി. 3. 47. 767)
 
14) മിസ്വര്‍(റ) പറയുന്നു: നബി(സ) തന്റെ അനുയായികള്‍ക്കിടയില്‍ കുറെ ഓവര്‍ കോട്ടുകള്‍ വിതരണം ചെയ്തു. മഖ്റമക്ക് അതില്‍ ഒന്നും കൊടുത്തില്ല. മഖ്റമ: പറഞ്ഞു: മകനെ വരൂ. നമുക്ക് നബി(സ)യുടെയടുക്കല്‍ പോകാം. അങ്ങനെ ഞാന്‍ കൂടെപോയി. അകത്തു കടന്നു നബി(സ) ഒരു ഓവര്‍കോട്ടുമായി മഖ്റമയുടെ അടുത്തേക്ക് വന്നു. ഇതു നാം നിങ്ങള്‍ക്കുവേണ്ടി മാറ്റി വെച്ചിരുന്നതാണ്. എന്ന് നബി(സ) അരുളി. മഖ്റമ: അതിലേക്ക് സന്തോഷത്തോട് കൂടി നോക്കി. നബി(സ) പറഞ്ഞു: മഖ്റമക്ക് സംതൃപ്തിയായി. (ബുഖാരി. 3. 47. 771)
 
15) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) ഒരിക്കല്‍ ഫാത്വിമാ(റ) യുടെ വീട്ടില്‍ ചെന്നു. അകത്തു പ്രവേശിച്ചില്ല. അലി വന്നപ്പോള്‍ ഫാത്വിമ അദ്ദേഹത്തോട് വിവരം പറഞ്ഞു. അലി(റ) അതു നബിയോട് പറഞ്ഞു. നബി(സ) അരുളി: ഞാനവളുടെ വാതില്‍ക്കല്‍ ചിത്രപ്പണികളുളള ഒരു വിരി കണ്ടു. ഭൌതികാഢംബരങ്ങളുമായി എനിക്കെന്തു ബന്ധം? അലി(റ) ഫാത്വിമ(റ) യുടെ അടുത്തു ചെന്ന് ഈ വിവരം അവരോട് പറഞ്ഞു. അപ്പോള്‍ ഫാത്തിമ(റ) ഞാനെന്ത് വേണമെന്ന് നബി(സ) എന്നോട് കല്‍പ്പിച്ചാലും. അലി(റ) പറഞ്ഞു: ഇന്നയാളുടെ വീട്ടിലേക്ക് അതുകൊടുത്തയക്കുക. അവര്‍ക്കത് വല്ല ആവശ്യവും കാണും എന്ന് നബി(സ) അരുളിയിട്ടുണ്ട്. (ബുഖാരി. 3. 47. 783)
 
16) അലി(റ) നിവേദനം: നബി(സ) എനിക്കൊരു പട്ടുവസ്ത്രം സമ്മാനമായി നല്‍കി. ഞാനതു ധരിച്ചു. അപ്പോള്‍ നബി(സ)യുടെ മുഖത്ത് കോപത്തെ ഞാന്‍ കണ്ടു. ഉടനെ ഞാനതു എന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുറിച്ചു കൊടുത്തു. (ബുഖാരി. 3. 47. 784)
 
17) അനസ്(റ) നിവേദനം: ഒരു ജൂതസ്ത്രീ നബി(സ)ക്ക് വിഷം കലര്‍ത്തിയ ആട്ടിന്റെ മാംസം പാരിതോഷികം നല്‍കി. നബി(സ) അതില്‍ നിന്ന് തിന്നു. ഞങ്ങള്‍ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി(സ) പറഞ്ഞു. അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുനാക്കില്‍ അതിന്റെ ശല്യം ദര്‍ശിച്ചു കൊണ്ടിരുന്നു. (ബുഖാരി. 3. 47. 786)
 
18) അബ്ദുറഹ്മാനുബ്നു അബീബക്കര്‍(റ) നിവേദനം: ഒരിക്കല്‍ ഒരു യാത്രയില്‍ നബി(സ)യുടെ കൂടെ ഞങ്ങള്‍ 130 പേരുണ്ടായിരുന്നു. നിങ്ങളാരുടെയെങ്കിലും പക്കല്‍ വല്ല ഭക്ഷണവുമുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഒരാളുടെ കയ്യില്‍ ഏതാണ്ടൊരു സാഅ് ധാന്യമുണ്ടായിരുന്നു. അതു പൊടിച്ചു. ഒരു ഉയരമുളള ബഹുദൈവ വിശ്വാസി കുറെ ആടുകളെ തെളിച്ചു കൊണ്ടു ആ വഴിക്ക് വന്നു. വില്പനക്കോ സമ്മാനമോ എന്ന് നബി(സ) ചോദിച്ചു. വില്‍പ്പനക്കാണെന്ന് അയാള്‍ മറുപടി പറഞ്ഞു. ഒരു ആടിനെ നബി(സ) വിലക്ക് വാങ്ങി എന്നിട്ടത് അറുത്തു. കരളെടുത്തു ചുടുവാന്‍ നബി(സ) കല്‍പ്പിച്ചു. അല്ലാഹു സത്യം! ആ 130 പേര്‍ക്കും ആ കരളില്‍ നിന്നും നബി(സ) ഓരോ കഷ്ണം മുറിച്ചു കൊടുത്തു. സദസ്സിലുളളവര്‍ക്ക് കയ്യില്‍ കൊടുക്കുകയും ഇല്ലാത്തവര്‍ക്ക് പ്രത്യേകം കരുതി വെക്കുകയും ചെയ്തു. അവസാനം അതിന്റെ മാംസം രണ്ടു പാത്രങ്ങളിലാക്കി എല്ലാവരും വയറു നിറയുന്നതുവരെ തിന്നു. എന്നിട്ടും രണ്ടുപാത്രങ്ങളിലും ബാക്കി വന്നു. അതു ഞങ്ങള്‍ ഒട്ടകപ്പുറത്തു വഹിച്ചുകൊണ്ടുപോയി. അല്ലെങ്കില്‍ നിവേദകന്‍ പറഞ്ഞതുപോലെ. (ബുഖാരി. 3. 47. 787)
 
19) അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു എന്റെ മാതാവ് എന്റെയടുക്കല്‍ വന്നു. അവരന്ന് ബഹുദൈവ വിശ്വാസിനിയായിരുന്നു. എന്നില്‍ നിന്ന് ഔദാര്യം പ്രതീക്ഷിച്ചുകൊണ്ട് എന്റെ ഉമ്മ വന്നിട്ടുണ്ട്. ഉമ്മാക്ക് വല്ലതും നല്‍കാന്‍ എനിക്ക് പാടുണ്ടോയെന്ന് ഞാന്‍ നബി(സ)യോട് ചോദിച്ചു നബി(സ) അരുളി: നിന്റെ മാതാവിനോട് ബന്ധം പുലര്‍ത്തിപ്പോരുക. (ബുഖാരി. 3. 47. 789)
 
20) ജാബിര്‍(റ) പറയുന്നു: ഉംറാ സമ്പ്രദായമനുസരിച്ചു ഒരു വസ്തു ഒരാള്‍ക്ക് സമ്മാനം നല്‍കിയാല്‍ അതു സമ്മാനം ചെയ്യപ്പെട്ടവന്റെതു തന്നെയാണ് എന്ന് നബി(സ) വിധികല്‍പ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 47. 793)
 
21) ആയിശ(റ) നിവേദനം: ഒരിക്കല്‍ ഐമന്‍(റ) അവരുടെ വീട്ടില്‍ ചെന്നു. പരുക്കന്‍ നൂലുകൊണ്ട് നെയ്ത ഒരു കുപ്പായമാണ് ആയിശ(റ) ധരിച്ചിരുന്നത്. അതിന്റെ വില അഞ്ച് വെള്ളി നാണയമായിരുന്നു. എന്റെ പരിചാരികയെ നിങ്ങളൊന്നു ശ്രദ്ധിച്ചുനോക്കൂ. വീട്ടില്‍ ഇരിക്കുമ്പോള്‍ ഈ വസ്ത്രം ധരിക്കുന്നത് അവള്‍ക്ക് പോരായ്മയാണ്. നബി(സ)യുടെ കാലത്തു ഇതുപോലെ ഒരു കുപ്പായം എനിക്കുണ്ടായിരുന്നു. മദീനയില്‍ വെച്ച് വിവാഹവേളയിലും മറ്റും ചമയിക്കപ്പെടുന്ന ഒരു പെണ്ണും ഇതു വായ്പ ചോദിച്ചുകൊണ്ട് എന്റെയടുക്കലേക്ക് ആളെ അയക്കാതിരുന്നിട്ടില്ല. എന്നു ആയിശ(റ) പറഞ്ഞു. (ബുഖാരി. 3. 47. 796)
 
22) അനസ്(റ) പറയുന്നു: മക്കയില്‍ നിന്ന് മുഹാജിറുകള്‍ മദീനയില്‍ വന്നപ്പോള്‍ അവരുടെ കൈകളില്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. അന്‍സാരികള്‍ ഭൂവുടമകളും തോട്ടമുടമകളുമായിരുന്നു. കൃഷിക്കുവേണ്ട ചിലവും അധ്വാനവും മുഹാജിറുകള്‍ വഹിക്കുമെന്നും അന്‍സാരികളുടെ തോട്ടങ്ങളില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന പഴങ്ങളില്‍ പകുതി അവര്‍ക്ക് കൊടുക്കുമെന്നുമുളള വ്യവസ്ഥയില്‍ അന്‍സാരികള്‍ തങ്ങളുടെ സ്വത്തുകളില്‍ മുഹാജിറുകളെ പങ്കു ചേര്‍ത്തു. അനസ്(റ)ന്റെ മാതാവ് ഉമ്മുസുലൈം അബ്ദുല്ലയുടെയും മാതാവായിരുന്നു. അവര്‍ നബി(സ)ക്ക് കുറെ ഈത്തപ്പനകള്‍ വിട്ടുകൊടുത്തിരുന്നു. നബി(സ) യാകട്ടെ ഉസാമത്തിന്റെ മാതാവും മുമ്പ് നബി(സ)യുടെ ദാസിയുമായിരുന്ന ഉമ്മു ഐമനിന് അവ നല്‍കി. അനസ്(റ) പറയുന്നു: നബി(സ)യെ ഖൈബര്‍ യുദ്ധത്തില്‍ നിന്നും വിരമിച്ച് മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ അന്‍സാരി കള്‍ പഴം പറിക്കാന്‍ വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകള്‍ അന്‍സാരികള്‍ക്കു തന്നെ തിരിച്ചു കൊടുത്തു. (അനസിന്റെ മാതാവ് വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകള്‍ കൈവശം വെച്ചിരുന്ന)ഉമ്മുഐമിനിന് തല്‍സ്ഥാനത്തു നബി(സ) തന്റെ തോട്ടത്തില്‍ നിന്നും കുറെ ഈത്തപ്പനകള്‍ കൊടുത്തു. (ബുഖാരി. 3. 47. 799)
 
23) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു കര്‍മ്മത്തിന്റെ പ്രതിഫലം കാംക്ഷിച്ചും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നു മനസ്സിലാക്കിക്കൊണ്ടും ചെയ്താല്‍ അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അങ്ങനെയുളള 40 സംഗതികളുണ്ട്. അവയിലേറ്റവും മേന്മയേറിയത് പാല്‍ കറക്കുന്ന ആടിനെ ദാനമായി നല്‍കലാണ്. ഹസ്സന്‍ പറയുന്നു. സലാം മടക്കല്‍, തുമ്മിയാല്‍ സ്തുതിക്കല്‍, വഴിയില്‍ നിന്ന് ഉപദ്രവകാരിയായ വസ്തുക്കളെ നീക്കം ചെയ്യല്‍ എന്നിവ അവയില്‍ ഞങ്ങള്‍ എണ്ണുകയുണ്ടായി. 15 സംഗതികള്‍ മാത്രമേ ഞങ്ങള്‍ക്ക് എത്തിക്കുവാന്‍ സാധിച്ചുളളൂ. (ബുഖാരി. 3. 47. 800)
 
24) ആയിഷ(റ) നിവേദനം ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു: അന്യോന്യം സമ്മാനങ്ങള്‍ നല്‍കുക, എന്തുകൊണ്ടെന്നാല്‍ സമ്മാനങ്ങള്‍ പക എടുത്തുകളയുന്നു. (തിര്‍മിദി)
 
25) ഉസാമ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ആരൊരുവന് നന്മചെയ്കയും അയാള്‍ നന്മചെയ്തയാളോട് അല്ലാഹു നിങ്ങള്‍ക്കു പ്രതിഫലം തരട്ടെ എന്നു പറകയും ചെയ്താല്‍ അവന്‍ സ്തുതിക്കുന്നതില്‍ അവന്റെ കഴിവ് മുഴുവന്‍ ചെയ്തുകഴിഞ്ഞു. (തിര്‍മിദി)