Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നോമ്പ്‌

മലയാളം ഹദീസുകള്‍


1) ത്വല്‍ഹ:(റ) നിവേദനം: തലമുടി പാറിക്കളിക്കുന്ന ഒരു ഗ്രാമീണന്‍ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്കാരത്തില്‍ നിന്ന് അല്ലാഹു എന്റെ മേല്‍ അനിവാര്യമാക്കിയത് താങ്കള്‍ പറഞ്ഞു തരിക. നബി(സ) അരുളി: അഞ്ച് നേരത്തെ നമസ്കാരം. നീ സുന്നത്തു എന്തെങ്കിലും നമസ്കരിക്കുന്നത് ഒഴികെ. അദ്ദേഹം ചോദിച്ചു. നോമ്പില്‍ നിന്ന് അല്ലാഹു അവന്റെ മേല്‍ നിര്‍ബന്ധമാക്കിയത് ഏതാണ്? നബി(സ) അരുളി: റമളാനിലെ നോമ്പ്. എന്നെങ്കിലും നീ സുന്നത്ത് നമസ്കരിക്കുന്നത് ഒഴികെ. സക്കാത്തില്‍ നിന്ന് എന്റെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് എന്താണ്? നബി(സ) അദ്ദേഹത്തോട് ഇസ്ളാം ശരീഅത്തു വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യംകൊണ്ട് താങ്കളെ ആദരിച്ചവന്‍ തന്നെ സത്യം. ഞാന്‍ യാതൊരു സുന്നത്തും അനുഷ്ഠിക്കുന്നതല്ല. എന്നാല്‍ അല്ലാഹു എന്റെ മേല്‍ നിര്‍ബന്ധമാക്കിയ യാതൊന്നും ഞാന്‍ കുറവ് വരുത്തുകയുമില്ല. അപ്പോള്‍ നബി(സ) അരുളി: അവന്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യമാക്കിയാല്‍ അവന്‍ വിജയിച്ചു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. (ബുഖാരി. 3. 31. 115)
 
2) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) മുഹറം പത്തിലെ നോമ്പ് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ അതു ഉപേക്ഷിക്കപ്പെട്ടു. ഇബ്നു ഉമര്‍(റ) മുഹറം പത്തില്‍(ആശൂറാഅ്)മാത്രമായി നോമ്പനുഷ്ഠിക്കാറില്ല. മുമ്പ് തന്നെ സുന്നത്തു നോമ്പ് അനുഷ്ഠിച്ച് വരികയും അതുമായി യോജിക്കുകയും ചെയ്താല്‍ ഒഴികെ. (ബുഖാരി. 3. 31. 116)
 
3) ആയിശ(റ) നിവേദനം: ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ ആശുറാഅ് ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അത് അനുഷ്ഠിക്കുവാന്‍ നബി(സ) കല്‍പ്പിച്ചു. റമളാന്‍ നിര്‍ബന്ധമാക്കുന്നതുവരെ അപ്പോള്‍ നബി(സ) പറഞ്ഞു: ഉദ്ദേശിക്കുന്നവന്‍ അത് അനുഷ്ഠിച്ചുകൊള്ളുക. ഉദ്ദേശിക്കാത്തവന്‍ അതു ഉപേക്ഷിക്കുക. (ബുഖാരി. 3. 31. 117)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
 
5) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 31. 120)
 
6) അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: വല്ലവനും ഒരു ജോലി സാധനങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചാല്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിച്ചു പറയപ്പെടും. ദേവദാസാ! ഈ കവാടമാണ് നിനക്ക് നല്ലത്. നമസ്കരിച്ചവരെ നമസ്കാരത്തിന്റെ കവാടത്തില്‍ നിന്നും ജിഹാദ് ചെയ്തവരെ ജിഹാദിന്റെ വാതില്‍ക്കല്‍ നിന്നും നോമ്പുകാരെ റയ്യാന്‍ വാതില്‍ക്കല്‍ നിന്നും ധര്‍മ്മം ചെയ്തവരെ ധര്‍മ്മത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിക്കപ്പെടും. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ! എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. ഈ വാതിലുകളില്‍ ഏതെങ്കിലുമൊരു വാതിലില്‍ നിന്ന് വല്ലവനെയും വിളിച്ചു കഴിഞ്ഞാല്‍ അവന് വിഷമമൊന്നുമില്ല. എന്നാല്‍ ഈ വാതിലുകളില്‍ എല്ലാറ്റില്‍ നിന്നും ആരെങ്കിലും വിളിക്കുമോ? നബി(സ) അരുളി: അതെ. വിളിക്കുന്നതാണ്. നീ അവരില്‍ പെട്ടവനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 3. 31. 121)
 
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായപ്പോള്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി. 3. 31. 122)
 
8) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി. 3. 31. 123)
 
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3. 31. 125)
 
10) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി. 3. 31. 127)
 
11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന് അവന്റെ നോമ്പ് ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പ്കാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി. 3. 31. 128)
 
12) ഇബ്നുമസ്ഊദ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നപ്പോള്‍ അവിടുന്ന് അരുളി: വല്ലവനും വിവാഹത്തിനുള്ള സാഹചര്യം ഉണ്ടായാല്‍ അവന്‍ വിവാഹം കഴിക്കട്ടെ. അതവന്റെ കണ്ണിനെ കൂടുതല്‍ നിയന്ത്രിക്കുകയും കാമവികാരത്തെ കൂടുതല്‍ അടക്കി നിര്‍ത്തുകയും ചെയ്യും. എന്നാല്‍ വല്ലവനും വിവാഹം ചെയ്യാന്‍ കഴിവില്ലെങ്കിലോ അവര്‍ നോമ്പനുഷ്ഠിക്കട്ടെ. അതു അവനൊരു ഷണ്ഡീകരണ നടപടിയാണ്. (ബുഖാരി. 3. 31. 129)
 
13) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതു ദിവസം എണ്ണിപ്പൂര്‍ത്തിയാക്കുക. (ബുഖാരി. 3. 31. 130)
 
14) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: മാസം ഇപ്രകാരം ഉണ്ടാവും. രണ്ടു കൈകളും മൂന്നു പ്രാവശ്യം ആംഗ്യം കാണിച്ചു. മൂന്നാമത്തെ പ്രാവശ്യം നബി(സ) പെരുവിരല്‍ താഴ്ത്തിപ്പിടിച്ചു. (29 എന്ന് പറയാന്‍). (ബുഖാരി. 3. 31. 132)
 
15) ഉമ്മുസലമ(റ) നിവേദനം: ഒരു മാസം തന്റെ ഭാര്യമാരെ സമീപിക്കുകയില്ലെന്ന് നബി(സ) സത്യം ചെയ്തു. ഇരുപത്തൊമ്പത് ദിവസം കഴിഞ്ഞപ്പോള്‍ അവിടുന്ന് ഭാര്യമാരെ സമീപിച്ചു. അപ്പോള്‍ ചിലര്‍ പറഞ്ഞു. അങ്ങ് ഒരു മാസക്കാലം ഉപേക്ഷിക്കുമെന്നല്ലേ സത്യം ചെയ്തത്? നബി(സ) പറഞ്ഞു: നിശ്ചയം മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസവും ആവാറുണ്ട്. (ബുഖാരി. 3. 31. 134)
 
16) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: രണ്ട് മാസങ്ങള്‍ അതായത് രണ്ടു പെരുന്നാള്‍ മാസങ്ങളായ റമളാന്‍, ദുല്‍ഹജ്ജ് എന്നീ രണ്ടു മാസങ്ങള്‍ (എണ്ണത്തില്‍ കുറഞ്ഞുപോയാലും) പുണ്യത്തില്‍ ഒരിക്കലും കുറയുകയില്ല. (ബുഖാരി. 3. 31. 136)
 
17) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: അക്ഷര ജ്ഞാനമില്ലാത്ത ജനതയാണ് നാം. നമുക്ക് എഴുതാനോ കണക്ക് കൂട്ടുവാനോ അറിയില്ല. മാസം ഇങ്ങനെയും അങ്ങിനെയും വരും. ചിലപ്പോള്‍ ഇരുപത്തൊമ്പതും ചിലപ്പോള്‍ മുപ്പതും ദിവസങ്ങളുണ്ടായിരിക്കും. (ബുഖാരി. 3. 31. 137)
 
18) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം. (ബുഖാരി. 3. 31. 138)
 
19) സഹ്ല്(റ) നിവേദനം: ഞാന്‍ എന്റെ കുടുംബത്തില്‍ വെച്ച് അത്താഴം കഴിക്കാറുണ്ട്. ശേഷം നബി(സ)യുടെ കൂടെ സുജൂദ്(സുബ്ഹി നമസ്കാരം) ലഭിക്കുവാന്‍ ഞാന്‍ വേഗത്തില്‍ പുറപ്പെടും. (ബുഖാരി. 3. 31. 143)
 
20) സൈദ്ബ്നു സാബിത്(റ) നിവേദനം: നബി(സ) യോടൊപ്പം ഞങ്ങള്‍ അത്താഴം കഴിച്ചു. നബി(സ) ശേഷം നമസ്കാരത്തിന് ഒരുങ്ങി. ഞാന്‍ (അനസ്) ചോദിച്ചു. അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു. അമ്പതു ആയത്തു ഓതുന്ന സമയം. (ബുഖാരി. 3. 31. 144)
 
21) അബ്ദുല്ല(റ) നിവേദനം: നബി(സ) രാത്രിയും പകലും യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം അതവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോള്‍ നബി(സ) അതിനെ വിരോധിച്ചു. അനുചരന്മാര്‍ പറഞ്ഞു. താങ്കള്‍ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ) അരുളി: ഞാന്‍ നിങ്ങളെപ്പോലെയല്ല. എന്റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. (ബുഖാരി. 3. 31. 145)
 
22) അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ അത്താഴം കഴിക്കുവീന്‍. നിശ്ചയം അത്താഴത്തില്‍ ബര്‍ക്കത്തുണ്ട്. (ബുഖാരി. 3. 31. 146)
 
23) സലമ(റ) നിവേദനം: ആശുറാഅ് ദിവസം നബി(സ) ഒരു മനുഷ്യനെ നിയോഗിക്കുകയും ഇപ്രകാരം വിളിച്ചു പറയുകയും ചെയ്തു. വല്ലവനും ആഹാരം കഴിച്ചിട്ടുണ്ടെങ്കില്‍ (ഇനി അതു ഉപേക്ഷിച്ച്) അവന്റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. കഴിച്ചിട്ടില്ലാത്തവന്‍ ആഹാരം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കട്ടെ. (ബുഖാരി. 3. 31. 148)
 
24) ആയിശ(റ) പറയുന്നു: നോമ്പ് അനുഷ്ഠിക്കുന്നവനായിക്കൊണ്ട് നബി(സ) തന്റെ ഭാര്യമാരെ ചുംബിക്കാറുണ്ട്. അവരുടെ കൂടെ സഹവസിക്കുകയും ചെയ്യാറുണ്ട്. കാമവികാരങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങളെക്കാളെല്ലാം കഴിവുള്ളവനായിരുന്നു നബി(സ). (ബുഖാരി. 3. 31. 149)
 
25) ആയിശ(റ) നിവേദനം: നബി(സ) തന്റെ ചില ഭാര്യമാരെ നോമ്പ്കാരനായി ചുംബിക്കാറുണ്ട്. ശേഷം അവര്‍ ചിരിച്ചു. (ബുഖാരി. 1928)
 
26) ഉമ്മു സലമ(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ നബി(സ)യുടെ വിരിപ്പില്‍ കിടക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി. അപ്പോള്‍ ഞാന്‍ തെറ്റിമാറുകയും എന്റെ ആര്‍ത്തവത്തിന്റെ സമയത്ത് ധരിക്കാറുള്ള വസ്ത്രം ഞാന്‍ എടുക്കുകയും ചെയ്തു. നബി(സ) ചോദിച്ചു. നീ ആര്‍ത്തവക്കാരിയായോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു: നബി(സ)യുടെ കൂടെ അവിടുത്തെ വിരിപ്പില്‍ ഞാന്‍ പ്രവേശിച്ചു. അവരും നബി(സ) യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്. നബി(സ) നോമ്പുകാരനായി അവരെ ചുംബിക്കാറുണ്ട്. (ബുഖാരി. 3. 31. 151)
 
27) ആയിശ(റ) നിവേദനം: സ്വപ്നസ്ഖലനം എന്ന നിലക്കല്ലാതെ തന്റെ ഭാര്യമാരുമായി ലൈംഗികബന്ധം സ്ഥാപിച്ചുകൊണ്ടു തന്നെ ജനാബത്തുകാരനായി നബി(സ) റമളാനില്‍ പ്രഭാതത്തില്‍ പിടികൂടാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ഠിക്കും. (ബുഖാരി. 3. 31. 152)
 
28) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്റെ നോമ്പ് അവന്‍ പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. (ബുഖാരി. 3. 31. 154)
 
29) ആയിശ(റ) പറയുന്നു: ഞാന്‍ നശിച്ചുവെന്ന് പറയുന്നവനായി ഒരാള്‍ നബി(സ)യുടെ അടുത്തു വന്നു. ഞാന്‍ ചോദിച്ചു: നിന്റെ പ്രശ്നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനിന്റെ പകലില്‍ ഞാന്‍ ഭാര്യയുമായി ബന്ധപ്പെട്ടു. അപ്പോള്‍ നബി(സ)യുടെ അടുത്ത് ഒരു കുട്ടയില്‍ ഈത്തപ്പഴം കൊണ്ടുവരപ്പെട്ടു. നബി(സ) ചോദിച്ചു: നശിച്ചു എന്ന് പറഞ്ഞവന്‍ എവിടെ. ഞാനാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു. നീ ഇതുകൊണ്ടുപോയി ദാനധര്‍മ്മം ചെയ്യുക. (ബുഖാരി. 3. 31. 156)
 
30) അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്റെ പ്രശ്നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്ട് ഞാനെന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. നബി(സ) ചോദിച്ചു. നിനക്ക് ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന് അയാള്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കുവാന്‍ സാധിക്കുമോ? നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാര്‍ക്ക് അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്ടാകുമോ? നബി(സ) തുടര്‍ന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു. നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക് നബി(സ)യുടെ അടുത്ത് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ഞാനിവിടെയുണ്ടെന്ന് അയാള്‍ മറുപടി പറഞ്ഞു. നബി(സ) നിര്‍ദ്ദേശിച്ചു. നീ ഇതെടുത്തുകൊണ്ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്കല്ലേ ഞാന്‍ ദാനം ചെയ്യേണ്ടത്? അല്ലാഹു സത്യം. മദീനയുടെ രണ്ട് കാല്‍ പ്രദേശങ്ങള്‍ക്കിടയില്‍ എന്റെ കുടുംബത്തേക്കാള്‍ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി(സ) തന്റെ അണപ്പല്ലുകള്‍ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3. 31. 157)
 
31) ഇബ്നു അബീഔഫ(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ഒരാളോട് നബി(സ) പറഞ്ഞു. നിങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി എനിക്ക് നോമ്പ് തുറക്കാന്‍ സവീക്ക് തയ്യാറാക്കിത്തരിക. അദ്ദേഹം പറഞ്ഞു: പ്രവാചകരേ? സൂര്യനസ്തമിച്ചിട്ടില്ലല്ലോ. നബി(സ) പറഞ്ഞു: നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക. പ്രവാചകരേ, സൂര്യനസ്തമിച്ചിട്ടില്ലല്ലോ. എന്നദ്ദേഹം വീണ്ടും പറഞ്ഞു. നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക എന്ന് നബി(സ) മൂന്നാമതും അരുളി: അപ്പോള്‍ അദ്ദേഹം പാനീയം തയ്യാറാക്കി കൊടുത്തു. നബി(സ) അതു കുടിച്ചു. അങ്ങോട്ടു കൈ ചൂണ്ടിക്കൊണ്ട് അരുളി: ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാല്‍ നോമ്പ്കാരന്ന് നോമ്പുമുറിക്കാം. (ബുഖാരി. 3. 31. 162)
 
32) ആയിശ(റ) നിവേദനം: അസ്ലം ഗോത്രക്കാരനായ ഹംസതുബ്നു അംറ് ഒരിക്കല്‍ നബി(സ) യോടു ചോദിച്ചു. ഞാന്‍ യാത്രയില്‍ നോമ്പ് അനുഷ്ഠിക്കട്ടെയോ? അദ്ദേഹം ധാരാളം നോമ്പനുഷ്ഠിക്കുന്നവനായിരുന്നു. അപ്പോള്‍ നബി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നോമ്പ് ഉപേക്ഷിക്കാം. (ബുഖാരി. 3. 31. 164)
 
33) ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു റമളാനില്‍ നബി(സ) മക്കയിലേക്ക് പുറപ്പെട്ടപ്പോള്‍ കദീദ് എന്ന സ്ഥലത്ത് എത്തുന്നതുവരെ നോമ്പനുഷ്ഠിച്ചു. അവിടെയെത്തിയപ്പോള്‍ നബി(സ) നോമ്പ് മുറിച്ചു. അപ്പോള്‍ ജനങ്ങളും മുറിച്ചു. (ബുഖാരി. 3. 31. 165)
 
34) അബൂദര്‍ദാഅ്(റ) പറയുന്നു: ചൂടുള്ള ഒരു ദിവസം നബി(സ)യുടെ കൂടെ ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ഉഷ്ണത്തിന്റെ കാഠിന്യം മൂലം ആളുകള്‍ തലയില്‍ കൈവെച്ചിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ അന്ന് നോമ്പുകാരായി നബി(സ) യും ഇബ്നു റവാഹത്തും മാത്രമാണുണ്ടായിരുന്നത്. (ബുഖാരി. 3. 31. 166)
 
35) ജാബിര്‍(റ) നിവേദനം: നബി(സ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ഒരു സ്ഥലത്തു ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒരാള്‍ക്ക് തണലുണ്ടാക്കിക്കൊടുക്കുന്നതും നബി(സ) കണ്ടു. ഇതെന്താണെന്ന് നബി(സ) ചോദിച്ചു. അവര്‍ പറഞ്ഞു. അദ്ദേഹം നോമ്പനുഷ്ഠിച്ചവനാണ്. നബി(സ) പ്രത്യുത്തരം അരുളി: യാത്രയില്‍ നോമ്പനുഷ്ഠിക്കല്‍ വലിയ പുണ്യമൊന്നുമല്ല. (ബുഖാരി. 3. 31. 167)
 
36) അനസ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെ യാത്ര ചെയ്യാറുണ്ട്. അപ്പോള്‍ നോമ്പുകാര്‍ നോമ്പില്ലാത്തവരെയോ നോമ്പില്ലാത്തവര്‍ നോമ്പുകാരെയോ പരസ്പരം ആക്ഷേപിക്കാറില്ല. (ബുഖാരി. 1947)
 
37) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മദീനയില്‍ നിന്ന് മക്കയിലേക്ക് യാത്ര പുറപ്പെട്ടു. ഉസ്ഫാന്‍ എന്ന സ്ഥലത്ത് എത്തുന്നതുവരെ അവിടുന്ന് നോമ്പനുഷ്ഠിച്ചു. ശേഷം കുറച്ചു വെള്ളം കൊണ്ടുവരാന്‍ അവിടുന്ന് ആവശ്യപ്പെടുകയും അങ്ങനെ തന്റെ കയ്യില്‍ ജനങ്ങള്‍ കാണുന്ന വിധം അതു ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ശേഷം അവിടുന്ന് അത് കുടിച്ച് നോമ്പ് മുറിച്ചു. മക്കയില്‍ എത്തുന്നതുവരെ. ഇതു ഒരു റമളാനില്‍ ആയിരുന്നു. ഇബ്നു അബ്ബാസ്(റ) പറയാറുണ്ട്. നബി(സ) നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അതു മുറിച്ചു. അതിനാല്‍ ഉദ്ദേശിക്കുന്നവന് നോമ്പ് അനുഷ്ഠിക്കാം. ഉദ്ദേശിക്കുന്നവന് നോമ്പ് മുറിക്കാം. (ബുഖാരി. 3. 31. 169)
 
38) അബൂസയിദ്(റ) നിവേദനം: നബി(സ) അരുളി: സത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠിക്കുകയോ നമസ്കരിക്കുകയോ ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്റെ കുറവ്. (ബുഖാരി. 3. 31. 172)
 
39) ആയിശ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും മരണപ്പെട്ടു. അവന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കില്‍ അവന്റെ ബന്ധുക്കള്‍ അത് പിടിച്ചു വീട്ടേണ്ടതാണ്. (ബുഖാരി. 3. 31. 173)
 
40) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതെ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട്. (ബുഖാരി. 3. 31. 174)
 
41) ഉമര്‍ (റ) നിവേദനം: നബി(സ) അരുളി: രാവ് ഇവിടെനിന്നു വരികയും പകല്‍ ഇവിടെനിന്ന് പിന്തിരിയുകയും സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പു മുറിച്ചു. (ബുഖാരി. 3. 31. 175)
 
42) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി. 3. 31. 178)
 
43) അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു മേഘം മൂടിയ ഒരു ദിവസം ഞങ്ങള്‍ നോമ്പ് മുറിച്ചു. അതിനു ശേഷം സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. ഹിശാമ്(റ) പറയുന്നു: അവര്‍ ആ നോമ്പ് ഖളാ വീട്ടിയോ ഇല്ലയോ എന്ന് എനിക്ക് അറിയുകയില്ല. (ബുഖാരി. 3. 31. 180)
 
44) മഅവദിന്റെ പുത്രി റുബയ്യിഅ്(റ) പറയുന്നു: മുഹറം പത്തിന്റെ പ്രഭാതത്തില്‍ അന്‍സാരികളുടെ ഗ്രാമങ്ങളിലേക്ക് ഒരാളെ ഇപ്രകാരം അറിയിക്കുവാന്‍ വേണ്ടി നബി(സ) നിയോഗിച്ചു. വല്ലവനും നോമ്പില്ലാതെയാണ് ഇന്ന് പ്രഭാതത്തില്‍ പ്രവേശിച്ചതെങ്കില്‍ അവന്‍ ബാക്കി ദിവസം പൂര്‍ത്തിയാകട്ടെ. നോമ്പ്കാരനായിക്കൊണ്ട് പ്രഭാതത്തില്‍ എഴുന്നേറ്റവന്‍ അവന്‍ ആ അവസ്ഥ തുടര്‍ന്നു പോവുകയും ചെയ്യട്ടെ. അവര്‍ പറയുന്നു. ഞങ്ങള്‍ മുഹറം പത്തിന്റെ നോമ്പനുഷ്ഠിക്കുകയും കുട്ടികളെക്കൊണ്ട് അത് നോല്‍പ്പിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് രോമം കൊണ്ട് കുപ്പായങ്ങളുാക്കികൊടുക്കും. വല്ല കുട്ടിയും ഭക്ഷണത്തിന് കരഞ്ഞാല്‍ നോമ്പ് മുറിക്കാന്‍ സമയമാകുന്നതു വരെ കളിപ്പാട്ടങ്ങള്‍ കൊടുത്ത് ഞങ്ങളവരെ കളിപ്പിക്കും. (ബുഖാരി. 3. 31. 181)
 
45) അനസ്(റ) നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കരുത്. അനുചരന്മാര്‍ പറഞ്ഞു: താങ്കള്‍ അപ്രകാരം അനുഷ്ഠിക്കുന്നതുണ്ടല്ലോ? നബി(സ) അരുളി: ഞാന്‍ നിങ്ങളില്‍ ആരെപ്പോലെയുമല്ല. ഞാന്‍ തീറ്റിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യുന്നു. (ബുഖാരി. 3. 31. 182)
 
46) അബൂഹുറൈറ(റ) നിവേദനം: രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കുന്നതിനെ നബി(സ) വിരോധിച്ചു. അപ്പോള്‍ മുസ്ളിംകളില്‍ പെട്ട ഒരു മനുഷ്യന്‍ പറഞ്ഞു. നിശ്ചയം താങ്കള്‍ അപ്രകാരം നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ) പ്രത്യുത്തരം നല്‍കി. എന്നപ്പോലെ നിങ്ങളിലാരുണ്ട്? ഞാന്‍ ഭക്ഷിക്കപ്പെടുന്നവനും പാനം ചെയ്യപ്പെടുന്നവനുമായി രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ അതില്‍ നിന്ന് വിരമിക്കുവാന്‍ മടി കാണിച്ചപ്പോള്‍ അവരേയുമായി നബി(സ) രണ്ടു ദിവസം വിസ്വാല്‍ നോമ്പ് അനുഷ്ഠിച്ചു. പിന്നീടവന്‍ ചന്ദ്രപ്പിറവി കണ്ടു. അപ്പോള്‍ നബി(സ) അരുളി: മാസപ്പിറവി കാണാന്‍ വൈകിയിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ദ്ധിപ്പിക്കുമായിരുന്നു. അവര്‍ വിശ്രമിക്കുവാന്‍ വിസമ്മതം കാണിച്ചപ്പോള്‍ അവരെ ശിക്ഷിക്കുവാന്‍ നബി(സ) ഉദ്ദേശിച്ചതുപോലെ. (ബുഖാരി. 3. 31. 186)
 
47) അബൂജുഹൈഫ(റ) പറയുന്നു: നബി(സ) സല്‍മാന്‍, അബൂദര്‍ദാഅ് എന്നിവര്‍ക്കിടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം സല്‍മാന്‍(റ) അബൂദര്‍ദാഇ(റ) നെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുദര്‍ദാഇനെ വസ്ത്രത്തിന്റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ സല്‍മാന്‍ കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളുടെ പ്രശ്നമെന്ത്? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബൂദര്‍ദാഅ്ന് ഐഹിക കാര്യങ്ങളില്‍ യാതൊരു താല്‍പര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അബൂദര്‍ദാഅ് കയറി വന്നു. സല്‍മാനു വേണ്ടി ഭക്ഷണം തയ്യാറാക്കി കൊണ്ടു വന്നു പറഞ്ഞു. നിങ്ങള്‍ കഴിച്ചുകൊള്ളുവിന്‍. ഞാന്‍ നോമ്പുകാരനാണ് സല്‍മാന്‍ പറഞ്ഞു. താങ്കള്‍ ഭക്ഷിക്കാതെ ഞാന്‍ ഭക്ഷിക്കുകയില്ല. അപ്പോള്‍ അബുദര്‍ദാഅ് ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി(സ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി(സ) നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി. 3. 31. 189)
 
48) ആയിശ(റ) നിവേദനം: നബി(സ) ചിലപ്പോള്‍ സുന്നത്തു നോമ്പ് നോല്‍ക്കുന്നത് കണ്ടാല്‍ ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി(സ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി(സ) നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി. 3. 31. 190)
 
49) ആയിശ(റ) നിവേദനം: ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി(സ) മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും നബി(സ) നോമ്പനുഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവീന്‍. നിശ്ചയം നിങ്ങള്‍ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്കാരം നിര്‍വ്വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു കുറച്ചാണെങ്കിലും. നബി(സ) ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്. (ബുഖാരി. 3. 31. 191)
 
50) അനസ്(റ) പറയുന്നു: നബി(സ) ചില മാസങ്ങളില്‍ നോമ്പു ഉപേക്ഷിച്ചു. ആ മാസത്തില്‍ നബി(സ) ഇനി തീരെ നോല്‍ക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് തോന്നാറുള്ളതുവരെ. അവിടുന്ന് ചില മാസങ്ങളില്‍ നോമ്പനുഷ്ഠിക്കും. ഇനി നോമ്പ് ഉപേക്ഷിക്കുകയില്ലെന്നും ഞങ്ങള്‍ക്ക് തോന്നുന്നതുവരെ രാത്രിയില്‍ അവിടുന്ന് നിന്ന് നമസ്കരിക്കുന്നവനായി ക്കൊണ്ട് കാണാന്‍ നീ ഉദ്ദേശിച്ചാല്‍ അതിന് നിനക്ക് സാധിക്കും. ഉറങ്ങുന്നവനായി കാണാന്‍ ഉദ്ദേശിച്ചാല്‍ അതിനും നിനക്ക് സാധിക്കും. (ബുഖാരി. 3. 31. 193)
 
51) അനസ്(റ) നിവേദനം: അദ്ദേഹത്തോട് നബി(സ)യുടെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഏതു മാസത്തില്‍ നോമ്പുകാരനായി കാണാന്‍ ഞാനുദ്ദേശിച്ചാലും നബി(സ)യെ ആ നിലക്ക് ഞാന്‍ കാണാറുണ്ട്. നബി(സ) നോമ്പുപേക്ഷിച്ചിരുന്നതു കാണാന്‍ ഏത് മാസത്തില്‍ ഞാനുദ്ദേശിച്ചാലും എനിക്കതും കാണാന്‍ കഴിയാതെ വന്നിട്ടില്ല. നബി(സ)യുടെ കൈപ്പത്തിയേക്കാള്‍ മാര്‍ദ്ദവമുള്ള പട്ട് ഞാന്‍ തൊട്ടിട്ടേയില്ല. നബി(സ)യുടെ ശരീരത്തിലെ സുഗന്ധത്തെ കവച്ചു വെക്കുന്ന കസ്തൂരിയോ മറ്റു സുഗന്ധദ്രവ്യങ്ങളോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുമില്ല. (ബുഖാരി. 3. 31. 194)
 
52) അംറ്(റ) നിവേദനം: നബി(സ) അദ്ദേഹത്തോട് പറഞ്ഞു: നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നില്‍ അവകാശമുണ്ട്. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ദാവൂദ് (അ) ന്റെ നോമ്പ് എങ്ങിനെയായിരുന്നു. നബി(സ) പ്രത്യുത്തരം നല്‍കി. ഒരു ദിവസം ഇടവിട്ടുകൊണ്ട് കൊല്ലത്തിന്റെ പകുതി. (ബുഖാരി. 3. 31. 195)
 
53) അബ്ദുല്ല(റ) നിവേദനം: നബി(സ) പറഞ്ഞു: അബ്ദുല്ലാ?! നീ എല്ലാ പകലിലും നോമ്പനുഷ്ഠിക്കുന്നതായും രാത്രി മുഴുവന്‍ നിന്ന് നമസ്കരിക്കുന്നതായും നിന്നെ സംബന്ധിച്ച് എനിക്ക് വിവരം ലഭിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: അതെ, പ്രവാചകരേ! നബി(സ) അരുളി: എങ്കില്‍ നീ അപ്രകാരം ചെയ്യരുത്. നീ നോമ്പനുഷ്ഠിക്കുക. ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുക. നീ രാത്രി നമസ്കരിക്കുക. ഉറങ്ങുകയും ചെയ്യുക. നിശ്ചയം നിന്റെ കണ്ണിനും നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നില്‍ അവകാശമുണ്ട്. നിനക്ക് മാസത്തില്‍ മൂന്നു ദിവസം നോമ്പനുഷ്ഠിച്ചാല്‍ മതിയാകുന്നതാണ്. കാരണം ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലം നിനക്ക് ലഭിക്കുന്നതാണ്. അതു ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാകുന്നു. ഞാന്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ടപ്പോള്‍ നബി(സ) അതു അനുവദിച്ചു. ഞാന്‍ പറഞ്ഞു:നബി(സ)യെ എനിക്ക് കൂടുതല്‍ ശക്തിയുണ്ട്. നബി(സ) പറഞ്ഞു. എങ്കില്‍ ദാവൂദിന്റെ നോമ്പ് നീ അനുഷ്ഠിക്കുക. അബ്ദുല്ലക്ക് വാര്‍ദ്ധക്യം പ്രാപിച്ച ശേഷം ഇപ്രകാരം പറയാറുണ്ട്. നബി(സ) അനുവദിച്ച ഇളവ് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. (ബുഖാരി. 3. 31. 196)
 
54) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നീ മാസത്തില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. അതു ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചതിന്(പ്രതിഫലത്തില്‍)തുല്യമാണ്. (ബുഖാരി. 3. 31. 199)
 
55) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി(സ) അരുളി: നീ മാസത്തില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. എനിക്ക് അതിനെക്കാള്‍ സാധിക്കും എന്ന് ഞാന്‍ പറഞ്ഞു. നബി(സ) പ്രത്യുത്തരം നല്‍കി. നീ ഒരു ദിവസം നോമ്പനുഷ്ഠിക്കുകയും അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക. (ഇപ്രകാരം ഇടവിട്ട് നോല്‍ക്കുക)എല്ലാ മാസത്തിലും ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി ഓതിക്കൊണ്ട് നീ രാത്രി നമസ്കരിക്കും. ഞാന്‍ പറഞ്ഞു. അതിനെക്കാള്‍ എനിക്ക് സാധിക്കും. ഇപ്രകാരം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മൂന്നു ദിവസംകൊണ്ട് എന്ന് അവിടുന്ന് പറയുന്നതുവരെ. (ബുഖാരി. 3. 31. 199)
 
56) അനസ്(റ) നിവേദനം: നബി(സ) ഉമ്മു സുലൈമിന്റെ വീട്ടില്‍ പ്രവേശിച്ചു. അവര്‍ കുറെ ഈത്തപ്പഴവും നെയ്യും കൊണ്ടു വന്നു. നബി(സ)യെ സല്‍ക്കരിച്ചു. നബി(സ) പറഞ്ഞു. നിങ്ങളുടെ നെയ്യ് തോല്‍ഭരണിയിലും ഈത്തപ്പഴം വട്ടിയിലും തിരികെ കൊണ്ട് വെച്ചേക്കുക. ഞാന്‍ നോമ്പ് നോറ്റിരിക്കുകയാണ്. നബി(സ) പിന്നെ വീടിന്റെ ഒരു ഭാഗത്തു ചെന്നു നിന്നു. (ബുഖാരി. 3. 31. 203)
 
57) ഇംറാനുബ്നു ഹുസൈന്‍(റ) പറയുന്നു: നബി(സ) ഒരൂ മനുഷ്യനോട് ചോദിച്ചു. ഹേ, ഇന്നവന്റെ പിതാവേ! നീ ഈ മാസാവസാനം നോമ്പ് നോറ്റോ? പ്രവാചകരേ! ഇല്ല എന്ന് ആ മനുഷ്യന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പ്രത്യുത്തരം നല്‍കി. എങ്കില്‍ രണ്ടു ദിവസം നീ നോമ്പനുഷ്ഠിക്കുക. മറ്റൊരു നിവേദനത്തില്‍ ശഅ്ബാന്‍ മാസത്തിന്റെ അവസാനം രണ്ടു ദിവസം നോമ്പ് നോല്‍ക്കുക എന്നാണുള്ളത്. (ബുഖാരി. 3. 31. 204)
 
58) മുഹമ്മദ്ബ്നു അബ്ബാസ് പറയുന്നു: നബി(സ) വെള്ളിയാഴ്ച നോമ്പനുഷ്ടിക്കുന്നത് വിരോധിച്ചിട്ടുണ്ടോ എന്ന് ജാബിര്‍(റ) നോട് ഞാന്‍ ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നതിനെ. (ബുഖാരി. 3. 31. 205)
 
59) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളില്‍ ആരും തന്നെ നോമ്പനുഷ്ഠിക്കരുത്. അതിന്റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാല്‍ ഒഴികെ. (ബുഖാരി. 3. 31. 206)
 
60) ജുവൈരിയ്യ(റ) പറയുന്നു: അവര്‍ നോമ്പനുഷ്ഠിച്ച ഒരു വെള്ളിയാഴ്ച ദിവസം നബി(സ) അവരുടെയടുക്കല്‍ പ്രവേശിച്ചു. നബി(സ) ചോദിച്ചു. നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ? ഇല്ലെന്നവര്‍ പറഞ്ഞു. നാളെ നോമ്പ് നോല്‍ക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നവര്‍ പ്രത്യുത്തരം നല്‍കി. നബി(സ) അരുളി: എങ്കില്‍ നീ നോമ്പ് മുറിക്കുക. (ബുഖാരി. 207)
 
61) അല്‍ഖമ(റ) പറയുന്നു: പ്രവാചകന്‍ ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസത്തിന് വല്ല പ്രത്യേകതയും കല്‍പ്പിക്കാറുണ്ടായിരുന്നോ എന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഇല്ല. അവിടുത്തെ പുണ്യകര്‍മ്മം ചെയ്യല്‍ പതിവാക്കലായിരുന്നു. നബി(സ)യുടെ കഴിവ് നിങ്ങളിലാര്‍ക്കുണ്ട്.?(ബുഖാരി. 3. 31. 208)
 
62) മൈമൂന(റ) നിവേദനം: മനുഷ്യര്‍ നബി(സ) അറഫാ ദിവസം നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്ന സംഗതിയില്‍ ഭിന്നിച്ചു. അപ്പോള്‍ ഞാന്‍ ഒരു പാല്‍ പാത്രം നബി(സ)ക്ക് അയച്ചു കൊടുത്തു. നബി(സ) അറഫായില്‍ നില്‍ക്കുകയായിരുന്നു. അവിടുന്ന് ജനങ്ങള്‍ കാണുന്നവിധം അതു കുടിച്ചു. (ബുഖാരി. 3. 31. 210)
 
63) ഉമര്‍ (റ) പറയുന്നു: ഈ രണ്ടു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിന് നബി(സ) വിരോധിച്ചിരിക്കുന്നു. ഒന്ന് നിങ്ങളുടെ നോമ്പ് മുറിക്കുന്ന ദിവസമായ ചെറിയപെരുന്നാള്‍ ദിനമാണ്. മറ്റൊന്ന് നിങ്ങളുടെ ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്ന ബലിപെരുന്നാള്‍ ദിനമാണ്. (ബുഖാരി. 3. 31. 211)
 
64) അബൂസഈദ്(റ) പറയുന്നു: സുബ്ഹിനു ശേഷവും അസറിനു ശേഷവും നമസ്കരിക്കുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 31. 212)
 
65) അബൂഹുറൈറ(റ) നിവേദനം: രണ്ടു നോമ്പും രണ്ട് കച്ചവടവും വിരോധിക്കപ്പെട്ടിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും നോമ്പനുഷ്ഠിക്കുന്നതിനെയും മൂലാമസത്തു, മുനാബദത്തു എന്നീ രണ്ടു കച്ചവടങ്ങളെയും. (ബുഖാരി. 3. 31. 213)
 
66) ഇബ്നു ഉമര്‍(റ) നിവേദനം: ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു. ഒരാള്‍ ഒരു ദിവസം നോമ്പനുഷ്ഠിക്കുവാന്‍ നേര്‍ച്ചയാക്കി. തിങ്കളാഴ്ച ദിവസം എന്നാണ് അയാള്‍ പറഞ്ഞത് എന്ന് ഞാന്‍ (നിവേദകന്‍)വിചാരിക്കുന്നു. യാദൃശ്ചികമായി ആ ദിവസം പെരുന്നാളായി. എങ്കില്‍ അയാള്‍ നേര്‍ച്ച പൂര്‍ത്തിയാക്കേണ്ടതുണ്ടോ? ഇബ്നു ഉമര്‍(റ) പറഞ്ഞു: അല്ലാഹു നേര്‍ച്ച പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നബി(സ) ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. (അതിനാല്‍ പാടില്ല). (ബുഖാരി. 3. 31. 214)
 
67) ആയിശ(റ)യും ഇബ്നുഉമര്‍(റ)യും പറയുന്നു: ബലിമൃഗം കൈവശമില്ലാത്ത ഹാജിമാര്‍ക്കല്ലാതെ അയ്യാമുത്തശ്രീഖില്‍ നോമ്പനുഷ്ഠിക്കുവാന്‍ നബി(സ) അനുവാദം നല്‍കിയിട്ടില്ല. (ബുഖാരി. 3. 31. 216)
 
68) ഇബ്നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ: നിര്‍വ്വഹിച്ച് ഹജ്ജ് വരെ സുഖിച്ചാല്‍ അറഫാ ദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാ ദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന്‍ മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം. (ബുഖാരി. 3. 31. 217)
 
69) സാലിം(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ആശുറാഅ് ദിവസത്തെ നോമ്പ് ഉദ്ദേശിക്കുന്നവന് നോല്‍ക്കാം. (ബുഖാരി. 3. 31. 218)
 
70) ആയിശ(റ) പറയുന്നു: നബി(സ) ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുവാന്‍ കല്‍പ്പിച്ചിരുന്നു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കാത്തവന്‍ നോല്‍ക്കാതിരിക്കുകയും ചെയ്യും. (ബുഖാരി. 3. 31. 219)
 
71) ആയിശ(റ) പറയുന്നു: ആശുറാഅ് ദിവസം ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ) ജാഹിലിയ്യാ കാലത്തു അതു അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി(സ) നോല്‍ക്കുകയും നോല്‍ക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ) അതു ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കുന്നവന്‍ ഉപേക്ഷിക്കുകയും ചെയ്തുവന്നു. (ബുഖാരി. 3. 31. 220)
 
72) മുആവിയ്യ(റ) നിവേദനം: അദ്ദേഹം ഹജജ് നിര്‍വ്വഹിച്ച വര്‍ഷത്തില്‍ മിമ്പറിന്മേല്‍ കയറി ഇപ്രകാരം പറഞ്ഞു. മദീനക്കാരേ! നിങ്ങളുടെ പണ്ഡിതന്മാര്‍ എവിടെപ്പോയി! നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. ഇതു ആശൂറാഅ് ദിവസമാണ്. അല്ലാഹു ഈ നോമ്പ് നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഞാന്‍ നോമ്പനുഷ്ഠിക്കുകയാണ്. ഉദ്ദേശിക്കുന്നവന്‍ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കുന്നവന്‍ അതു അനുഷ്ഠിക്കാതിരിക്കട്ടെ. (ബുഖാരി. 3. 31. 221)
 
73) അബൂമൂസ(റ) പറയുന്നു: ആശൂറാഅ് ദിവസം ജൂതന്മാര്‍ പെരുന്നാളായി ആഘോഷിച്ചിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അതില്‍ നോമ്പനുഷ്ഠിക്കുവിന്‍. (ബുഖാരി. 3. 31. 223)
 
74) ഇബ്നു അബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ നബി(സ) ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി(സ) ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാസം മുഴുവന്‍ അവിടുന്നു നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു. (ബുഖാരി. 3. 31. 224)
 
75) സലമ(റ) നിവേദനം: നബി(സ) അസ്ലം ഗോത്രത്തില്‍ പെട്ട ഒരു മനുഷ്യനെ നിയോഗിച്ച് ഇപ്രകാരം വിളിച്ചുപറയാന്‍ കല്‍പ്പിച്ചു. വല്ലവനും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ ബാക്കി ദിവസം അവന്‍ നോമ്പനുഷ്ഠിക്കട്ടെ. ഭക്ഷിക്കാത്തവന്‍ തന്റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. നിശ്ചയം ഇന്ന് ആശുറാഅ് ദിനമാണ്. (ബുഖാരി. 3. 31. 225)
 
79) ത്വല്‍ഹത്തി(റ)ല്‍ നിന്ന് നിവേദനം: നബി(സ) മാസപ്പിറവി കണ്ടാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! (ഇഹപരവിഷയങ്ങളില്‍ നിന്നുള്ള) നിര്‍ഭയത്തോടെയും നിലനില്‍ക്കുന്ന വിശ്വാസത്തോടെയും രക്ഷയോടെയും ഞങ്ങള്‍ക്കീ മാസത്തെ നീ പിറപ്പിക്കേണമേ! എന്റെയും നിന്റെയും സംരക്ഷകന്‍ അല്ലാഹുവാണ്. ഇത് നന്മയുടെയും സന്മാര്‍ഗ്ഗത്തിന്റെയും മാസമായി മാറട്ടെ!(തിര്‍മിദി)
 
80) അംറുബിന്‍ആസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നമ്മുടെയും വേദം നല്കപ്പെട്ടവരുടെയും നോമ്പ് തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്. (മുസ്ലിം) (ജൂതരും കൃസ്ത്യാനികളും അത്താഴം കഴിക്കുകയില്ല. ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ് അത്താഴം)
 
82) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്. (തിര്‍മിദി)
 
86) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുഹറമാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നമസ്കാരമാണ് ഫര്‍ളിനുശേഷമുള്ള നമസ്കാരങ്ങളില്‍ ഏറ്റവും ഉത്തമമായത്. (മുസ്ലിം)
 
89) അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
 
91) അബൂഅയ്യൂബി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍(സ) അരുള്‍ ചെയ്തു. വല്ലവനും റമസാനിലെ നോമ്പും തുടര്‍ന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാല്‍ (ഫലത്തില്‍) അത് കൊല്ലം മുഴുവന്‍ ഫര്‍ള് നോമ്പ് അനുഷ്ഠിച്ചതിന് തുല്യമായി. (മുസ്ലിം)
 
92) അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: തിങ്കളാഴ്ചയിലെ നോമ്പിനെ സംബന്ധിച്ച് റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ പ്രസവിക്കപ്പെടുകയും പ്രവാചകനായി നിയോഗിക്കപ്പെടുകയും ഖുര്‍ആന്‍ എനിക്കവതരിക്കുകയും ചെയ്തത് അന്നേ ദിവസമാണ്. (മുസ്ലിം)
 
93) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: വ്യാഴാഴ്ചയും തിങ്കളാഴ്ചയും (മനുഷ്യരുടെ) ഓരോ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിങ്കല്‍)വെളിവാക്കപ്പെടും. നോമ്പുകാരനായിക്കൊണ്ട് എന്റെ അമലുകള്‍ അല്ലാഹുവിങ്കല്‍ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. (തിര്‍മിദി)
 
99) സൈദി(റ)ല്‍ നിന്ന് നിവേദനം: വല്ലവനും നോമ്പ് തുറപ്പിച്ചാല്‍ നോമ്പുകാരന്റെ തുല്ല്യഫലം അവന് ലഭിക്കും. അതുകൊണ്ട് നോമ്പുകാരന്റെ പ്രതിഫലത്തില്‍ ഒന്നും ചുരുങ്ങുകയില്ല. (തിര്‍മിദി)
 
81) അബൂഅത്വിയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞാനും മസ്റൂഖും ആയിശ(റ) യുടെ അടുത്ത് കടന്നുചെന്നു. തത്സമയം മസ്റൂഖ് പറഞ്ഞു. റസൂല്‍(സ)യുടെ സന്തത സഹചാരികളില്‍ രണ്ടാളുകളുണ്ടായിരുന്നു. സദ്വൃത്തിയില്‍ അവരൊട്ടും പിന്നോക്കമല്ല. ഒരാള്‍ മഗ്രിബ് നമസ്കരിക്കലും നോമ്പ് മുറിക്കലും ധൃതിയില്‍ ചെയ്തുതീര്‍ക്കും. മറ്റെയാള്‍ മഗ്രിബ് നമസ്കരിക്കലും നോമ്പ് തുറക്കലും പിന്തിക്കും. ആയിശ(റ) ചോദിച്ചു: മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും ധൃതിയില്‍ കൊണ്ടുവരുന്നവനാരാണ്? മസ്റൂഖ് പറഞ്ഞു: അബ്ദുല്ലാഹിബ്നുമസ് ഊദാണ്. ആയിശ(റ) പറഞ്ഞു: ഇപ്രകാരമാണ് റസൂല്‍(സ) ചെയ്തിരുന്നത്. (മുസ്ലിം) (ധൃതിയിലാണ് മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും റസൂല്‍(സ) ചെയ്തുതീര്‍ത്തിരുന്നത്)
 
88) അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: അറഫാ നോമ്പിനെക്കുറിച്ച് റസൂല്‍(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു. കഴിഞ്ഞതും വരുന്നതുമായ ഓരോ കൊല്ലങ്ങളിലെ ചെറിയ പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
 
90) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ)ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്ലിം)
 
95) മുആദത്തി(റ)ല്‍ നിന്ന് നിവേദനം: ആയിശ(റ) യോട് ഒരിക്കല്‍ ഞാന്‍ അന്വേഷിച്ചു. എല്ലാ മാസവും മൂന്ന് ദിവസം റസൂല്‍(സ) നോമ്പനുഷ്ഠിക്കാറുണ്ടോ? അതെ എന്നവര്‍ മറുപടി പറഞ്ഞു. ഞാന്‍ ചോദിച്ചു: മാസത്തില്‍ ഏത് ദിവസത്തിലാണ് അവിടുന്ന് നോമ്പനുഷ്ഠിച്ചിരുന്നത്. അവര്‍ മറുപടി പറഞ്ഞു. മാസങ്ങളില്‍ ഏത് ദിവസവും നോമ്പനുഷ്ഠിക്കുന്നത് അവിടുന്ന് ഒരു പ്രശ്നമാക്കിയിരുന്നില്ല (മുസ്ലിം) (ഏതു ദിവസമെങ്കിലും നോമ്പനുഷ്ഠിക്കുമായിരുന്നു)
 
78) അമ്മാറി(റ)ല്‍ നിന്ന് നിവേദനം: മാസപ്പിറവി സംശയിക്കാറുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു. (അബൂദാവൂദ്, തിര്‍മിദി)
 
83) സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ് തുറന്നുകൊള്ളട്ടെ. ഇനി അത് കിട്ടിയില്ലെങ്കിലോ? വെള്ളംകൊണ്ട് നോമ്പുതുറക്കട്ടെ. നിശ്ചയം, അത് ശുദ്ധിയാക്കുന്നതാണ്. (അബൂദാവൂദ്, തിര്‍മിദി)
 
84) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) മഗ്രിബ് നമസ്കരിക്കുന്നതിന് മുമ്പുതന്നെ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിച്ചിരുന്നു. ഇനി ഈത്തപ്പഴമില്ലെങ്കില്‍ കാരക്ക. കാരക്കയുമില്ലെങ്കിലോ? അവിടുന്ന് വെള്ളം വലിച്ചുകുടിക്കും. (അബൂദാവൂദ്, തിര്‍മിദി)
 
85) ലഖീത്വി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! വുളുവിനെക്കുറിച്ച് അങ്ങ് എനിക്ക് പറഞ്ഞുതരിക. അവിടുന്ന് പറഞ്ഞു. നീ വുളു പൂര്‍ണ്ണമായി എടുക്കൂ! വിരലുകള്‍ വിടര്‍ത്തി കഴുകുകയും നോമ്പുകാരനല്ലെങ്കില്‍ മൂക്കില്‍ നല്ലവണ്ണം വെള്ളം കയറ്റുകയും വേണം. (അബൂദാവൂദ്, തിര്‍മിദി)
 
87) മുജീബത്ത്(റ) തന്റെ പിതാവില്‍നിന്നോ പിതൃവ്യനില്‍നിന്നോ നിവേദനം ചെയ്യുന്നു: അദ്ദേഹം ഒരിക്കല്‍ റസൂല്‍(സ)യുടെ അടുത്തു ചെന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് അദ്ദേഹം തിരിച്ചുപോയി. ഒരു കൊല്ലത്തിനുശേഷം വീണ്ടും അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവന്നു. അപ്പോഴേക്ക് അദ്ദേഹത്തിന്റെ സ്ഥിതിഗതികള്‍ അല്പം വ്യത്യാസപ്പെട്ടിട്ടുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു: പ്രവാചകരേ! അങ്ങെന്നെ അറിയുമോ? അവിടുന്ന് ചോദിച്ചു: നീ ആരാണ്? അദ്ദേഹം പറഞ്ഞു: കഴിഞ്ഞകൊല്ലം അങ്ങയുടെ അടുത്ത് വന്ന ബാഹിലിക്കാരനാണ് ഞാന്‍. അന്നേരം തിരുദൂതന്‍(സ) ചോദിച്ചു: നീ രൂപലാവണ്യമുള്ളവനായിരുന്നല്ലോ! നിനക്കെന്ത് പരിവര്‍ത്തന മാണ് സംഭവിച്ചത്? അദ്ദേഹം പറഞ്ഞു: അങ്ങയെ വിട്ടുപിരിഞ്ഞതു മുതല്‍ രാത്രിയിലല്ലാതെ ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. (ഞാന്‍ തുടര്‍ന്നു നോമ്പനുഷ്ഠിച്ചുപോന്നു)അന്നേരം റസൂല്‍(സ) പറഞ്ഞു: നിന്നെത്തന്നെ നീ ശിക്ഷിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. നീ റമസാന്‍ വ്രതം അനുഷ്ഠിക്കൂ! മാസംതോറും ഓരോ ദിവസവും അദ്ദേഹം പറഞ്ഞു: കുറച്ചുകൂടി ഏറ്റിത്തരിക. എനിക്കതിന് ത്രാണിയുണ്ട്. അവിടുന്ന് പറഞ്ഞു. എന്നാല്‍ (മാസംതോറും) രണ്ടുദിവസം നീ വ്രതമനുഷ്ഠിക്കൂ. പിന്നെയും അദ്ദേഹം പറഞ്ഞു. അല്പം കൂടി ഏറ്റിത്തരിക. അവിടുന്ന് പറഞ്ഞു. എങ്കില്‍ (മാസം തോറും) മൂന്നുദിവസം നോമ്പനുഷ്ഠിക്കൂ. വീണ്ടും അദ്ദേഹം പറഞ്ഞു. ഇനിയും അവിടുന്ന് എനിക്ക് ഏറ്റിത്തരിക. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എങ്കില്‍ (റജബ്, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നീ) യുദ്ധം നിഷിദ്ധമായ (നാല്) മാസങ്ങളില്‍ നീ നോമ്പനുഷ്ഠിക്കുകയും ഉപേക്ഷിക്കുകയും ചെയ്യൂ. മൂന്നു പ്രാവശ്യം അതാവര്‍ത്തിച്ചു. എന്നിട്ട് അവിടുന്ന് മൂന്ന് വിരലുകള്‍ ചേര്‍ത്തുപിടിക്കുകയും പിന്നീടത് വിടര്‍ത്തുകയും ചെയ്തുകൊണ്ട്(അവയില്‍ നിന്ന് മുമ്മൂന്ന് ദിവസം വ്രതമനുഷ്ഠിക്കാന്‍)ആംഗ്യം കാണിച്ചുകൊടുത്തു. (അബൂദാവൂദ്)
 
97) ഖത്താദ(റ)യില്‍ നിന്ന് നിവേദനം: അയ്യാമുല്‍ ബീള് അഥവാ പതിമൂന്ന്, പതിനാല്, പതിനഞ്ച് ഏന്നീ ദീവസങ്ങളില്‍ നോമ്പനുഷ്ഠിക്കാന്‍ ഞങ്ങളോട് റസൂല്‍(സ) കല്‍പിച്ചിരുന്നു. (അബൂദാവൂദ്)
 
101) അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ സഅ്ദ്(റ)ന്റെ അടുക്കല്‍ വിരുന്ന് ചെന്നു. ഉടനെ അദ്ദേഹം പത്തിരിയും ഒലിവെണ്ണയും കൊണ്ടുവന്നു. അത് ഭക്ഷിച്ചിട്ട് നബി(സ) പ്രാര്‍ത്ഥിച്ചു. നോമ്പുകാര്‍ നിങ്ങളുടെ അടുത്ത് നോമ്പ് തുറക്കട്ടെ! നിങ്ങളുടെ ആഹാരം ഉത്തമന്മാര്‍ ഭക്ഷിക്കട്ടെ. മലക്കുകള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. (അബൂദാവൂദ്) (ആഹാരത്തിനുവേണ്ടി ആരെയെങ്കിലും ക്ഷണിച്ചുവരുത്തിയാല്‍ ആഹാരത്തിനുശേഷം അവനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്)
 
76) ഇബ്നു അബ്ബാസില്‍(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയാറുണ്ട്. റമസാനു മുമ്പെ നിങ്ങള്‍ സുന്നത്തായ വ്രതമനുഷ്ഠിക്കരുത്. പക്ഷേ റമസാന്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘം കൊണ്ട് തടസ്സം നേരിട്ടാല്‍ മുപ്പത് ദിവസം നിങ്ങള്‍ പൂര്‍ത്തീകരിക്കൂ. (തിര്‍മിദി)
 
77) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ശഅ്ബാന്റെ അവസാനത്തെ പകുതി അവശേഷിച്ചാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. (തിര്‍മിദി)
 
94) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. (തിര്‍മിദി)
 
96) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ പതിമൂന്നിലും പതിനാലിലും നീ നോമ്പനുഷ്ഠിച്ചുകൊള്ളുക. (തിര്‍മിദി)
 
100) ഉമ്മഉമാറത്തില്‍(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) അവരുടെ അടുത്ത് കടന്നുചെന്നു. ഉടനെ കുറച്ചാഹാരം കൊണ്ട് വെച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് നീ ഭക്ഷിക്കു. ഞാന്‍ നോമ്പുകാരിയാണ് എന്ന് മറുപടി നല്കിയപ്പോള്‍ റസൂല്‍(സ) പറഞ്ഞു: നോമ്പുകാരന്റെയടുത്തുവെച്ച് ആഹാരം കഴിച്ചാല്‍ അത് ഭക്ഷിച്ച് കഴിയുന്നതുവരെ മലക്കുകള്‍ നോമ്പുകാരനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും ചിലപ്പോള്‍ അവിടുന്ന് പറയാറുണ്ട്. അവര്‍ക്ക് വയറ് നിറയുന്നതുവരെ. (തിര്‍മിദി)
 
98) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: നാട്ടില്‍വെച്ചും യാത്രയിലും അയ്യാമുല്‍ബീളില്‍ റസൂല്‍(സ) ഒരിക്കലും നോമ്പുപേക്ഷിക്കാറില്ല. (നസാഈ)