Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സക്കാത്ത്‌

മലയാളം ഹദീസുകള്‍


1) ജരീര്‍(റ) പറയുന്നു: നമസ്കാരം നിലനിര്‍ത്തുവാനും സക്കാത്തു കൊടുക്കുവാനും സര്‍വ്വ മുസ്ളിംകള്‍ക്കും നന്മ കാംക്ഷിക്കാനും ഞാന്‍ നബി(സ)ക്ക് ബൈഅത്തു ചെയ്തു. (ബുഖാരി. 2. 24. 484)
 
2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒട്ടകത്തിന്റെ സക്കാത്ത് കൊടുക്കാതിരുന്നാല്‍ അന്ത്യദിവസം ആ ഒട്ടകം അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ട് വരും. ആ ഒട്ടകത്തിന്റെ ജീവിതത്തില്‍ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് വരിക. എന്നിട്ട് തന്റെ കുളമ്പുകള്‍ കൊണ്ട് അവനെ അത് ചവിട്ടിക്കൊണ്ടിരിക്കും. ആടിന്റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ടുവരും. ആ ആടിന്റെ ജീവിതത്തിന്റെ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് അത് വരിക. ആട് അതിന്റെ കുളമ്പുകള്‍കൊണ്ട് അവനെ ചവിട്ടിക്കൊണ്ടിരിക്കുകയും കൊമ്പുകള്‍ക്കൊണ്ട് കുത്തുകയും ചെയ്യും. ആടുകള്‍ വെള്ളം കുടിക്കുവാന്‍ ചെല്ലുന്ന ജലാശയങ്ങള്‍ക്കടുത്ത് വെച്ച് അവയെ കറന്നെടുക്കേണ്ടതും ആ ആടുകളിലുള്ള ബാധ്യതയില്‍പ്പെടുന്നതാണ്. നിങ്ങളില്‍ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്ടിരിക്കുന്ന ഒരു ആടിനെ ചുമലില്‍ വഹിച്ചു കൊണ്ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസരം ഉണ്ടാവരുത്. അപ്പോള്‍ ഞാന്‍ പറയും. നിനക്ക് യാതൊരു സഹായവും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്ന സന്ദേശങ്ങള്‍ ഞാന്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മനുഷ്യന്‍ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലില്‍ ചുമന്നുകൊണ്ട് വരും. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാന്‍ പറയും: നിങ്ങള്‍ക്ക് അല്ലാഹുവിങ്കില്‍ നിന്ന് യാതൊന്നും ഞാന്‍ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്നത് ഞാന്‍ നിങ്ങളെ അറിയിച്ചു കഴിഞ്ഞു. (ബുഖാരി. 2. 24. 485)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)
 
4) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അഞ്ചു ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നിര്‍ബന്ധമില്ല. അഞ്ചില്‍ താഴെ എണ്ണമുള്ള ഒട്ടകത്തിന് സക്കാത്തില്ല. അഞ്ചു വസ്ഖില്‍ കുറഞ്ഞ ധാന്യത്തിനും സക്കാത്തില്ല. (ബുഖാരി. 2. 24. 487)
 
5) സൈദ്ബ്നുവഹബ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ റബ്ദ യില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അബൂദര്‍റ്(റ) നെ കണ്ടുമുട്ടി. അപ്പോള്‍ ഞാന്‍ പറഞ്ഞു. താങ്കള്‍ എങ്ങിനെയാണ് ഇവിടെ താമസമാക്കിയത്? അബൂദര്‍റ്(റ) പറഞ്ഞു: ഞാന്‍ ശാമില്‍ ജീവിക്കുമ്പോള്‍ സ്വര്‍ണ്ണവും വെള്ളിയും നിധിയാക്കുകയും എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഞാനും മുആവിയ്യ:യും തമ്മില്‍ ഭിന്നിച്ചു. മുആവിയ്യ: പറഞ്ഞു: ഇതു വേദക്കാരെ സംബന്ധിച്ച് പ്രസ്താവിച്ചതാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഈ സൂക്തം അവരെ സംബന്ധിച്ചും നമ്മെ സംബന്ധിച്ചും അവതരിപ്പിക്കപ്പെട്ടതാണ്. ഇത് എന്റെയും മുആവിയ്യ:യുടെയും ഇടയില്‍ ശത്രുതയുണ്ടാക്കി. എന്നെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് മുആവിയ്യ: ഉസ്മാന്‍(റ) ന് കത്തെഴുതി. ഉസ്മാന്‍(റ) എന്നെ മദീനയിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി. അങ്ങനെ ഞാന്‍ മദീനയില്‍ വന്നു. അപ്പോള്‍ എന്നെ മുമ്പ് കാണാത്തതുപോലെ ജനങ്ങള്‍ ധാരാളമായി എന്നെ സമീപിക്കുകയും എന്റെ ആഗമനത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. ഇത് ഉസ്മാന്‍(റ) നോട് പറഞ്ഞു. അപ്പോള്‍ എന്നോട് പറഞ്ഞു: താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അടുത്ത സ്ഥലത്തേക്ക് അകന്ന് ജീവിക്കുക. ഇതാണ് എന്നെ ഇവിടെ വരുത്തിയത്. അവര്‍ എന്റെ മേല്‍ ഒരു നീഗ്രോ അടിമയെ നേതാവാക്കിയാലും ഞാന്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യും. (ബുഖാരി. 2. 24. 488)
 
6) അഹ്നഫ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ഖുറൈശികളില്‍ പെട്ട നേതാക്കന്മാരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുടിയും വസ്ത്രവും രൂപവും പരുക്കനായ ഒരാള്‍ കയറിവന്ന് സലാം പറഞ്ഞു: ശേഷം അയാള്‍ പറഞ്ഞു: ധനം നിക്ഷേപിച്ച് വെക്കുന്നവര്‍ക്ക് ചൂട് കഠിനമായ ശിലയെക്കുറിച്ച് സന്തോഷവാര്‍ത്ത നീ അറിയിക്കുക. നരകത്തില്‍ അതുകൊണ്ട് അവരെ ചൂട് വെക്കും. അവരില്‍പ്പെട്ട ഒരാളുടെ ഇരുമുലക്കണ്ണിന്മേല്‍ അതു വെക്കുന്നതാണ്. അവന്റെ ചുമലിന്റെ മുകളിലുള്ള സൂക്ഷ്മ അസ്ഥിയിലൂടെ അതിന്റെ ചൂട് പുറത്തു വരുന്നതാണ്. അനന്തരം ആ ശില അവന്റെ ചുമലിലുള്ള അസ്ഥിയില്‍ വെക്കും. അപ്പോള്‍ അതിന്റെ ചൂട് അവന്റെ മുലക്കണ്ണില്‍കൂടി പുറത്തുവരും. അവന്‍ പിടച്ച് കൊണ്ടിരിക്കും. ഇത്രയും പറഞ്ഞ് അദ്ദേഹം പിന്തിരിഞ്ഞുപോയി. ഒരു തൂണിന്മേല്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു. അദ്ദേഹം ആരാണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കിയിരിക്കുമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. അദ്ദേഹം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ ഒന്നും ചിന്തിക്കാത്തവരാണ്. അബൂദര്‍റ്(റ) നിവേദനം: എന്റെ ആത്മസ്നേഹിതന്‍ നബി(സ) എന്നോട് പറഞ്ഞു: അബൂദര്‍റ്! നീ ഉഹ്ദ് മല ദര്‍ശിക്കുന്നുണ്ടോ? പകലില്‍ നിന്ന് അവശേഷിച്ചത് എന്താണെന്ന് ഗ്രഹിക്കുവാന്‍ വേണ്ടി ഞാന്‍ സൂര്യനിലേക്ക് നോക്കി. കാരണം നബി(സ) എന്നെ എന്തെങ്കിലും ആവശ്യത്തിന് നിയോഗിക്കുമെന്ന് ഞാന്‍ ദര്‍ശിച്ചു. അതെ! എന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) അരുളി: എനിക്ക് ഉഹ്ദ് മലയുടെ അത്രത്തോളം സ്വര്‍ണ്ണം ലഭിച്ചു. എല്ലാം ഞാന്‍ ദാനധര്‍മ്മം ചെയ്തു അതില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം ബാക്കിയായാല്‍ പോലും എനിക്ക് സംതൃപ്തിയാവുകയില്ല. നിശ്ചയം ഈ മനുഷ്യന്മാര്‍ ചിന്തിക്കുന്നില്ല. അവര്‍ ഭൌതിക ജീവിതത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്. അല്ലാഹു സത്യം! ഞാന്‍ നിങ്ങളോട് നിങ്ങളുടെ ദുന്‍യാവ് ആവശ്യപ്പെടുന്നില്ല. മത വിഷയത്തില്‍ നിങ്ങളോട് ഞാന്‍ മതവിധി തേടുന്നില്ല. അല്ലാഹുവിനെ ഞാന്‍ കണ്ടുമുട്ടുന്നതുവരെ. (ബുഖാരി. 2. 24. 489)
 
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ആരെങ്കിലും തന്റെ പരിശുദ്ധ സമ്പാദ്യത്തില്‍ നിന്നും പരിശുദ്ധ വസ്തു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ-ഒരു കാരക്കയോളം ധനം ദാനം ചെയ്താല്‍ അല്ലാഹു അത് തന്റെ വലം കൈകൊണ്ട് സ്വീകരിക്കും. പിന്നീട് നിങ്ങളിലൊരാള്‍ തന്റെ ശിശുവിനെ പോറ്റി വളര്‍ത്തും പോലെ ഒരു മലയോളം വലുതാകും വരേക്കും അല്ലാഹു അതിനെ വളര്‍ത്തിക്കൊണ്ടുപോരുന്നതാണ്. (ബുഖാരി. 2. 24. 491)
 
8) ഹാരിസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍. ഒരാള്‍ തന്റെ ധര്‍മ്മവുമായി നടന്നാല്‍ അത് സ്വീകരിക്കാനാളെ കിട്ടാത്ത ഒരു കാലം നിങ്ങള്‍ക്ക് വരും. ഇന്നലെ കൊണ്ടു വന്നിരുന്നെങ്കില്‍ ഞാനിതു സ്വീകരിക്കുമായിരുന്നു. ഇന്നെനിക്ക് ഇതിന്റെ ആവശ്യമില്ല എന്ന് ആളുകള്‍ അന്ന് പറയുന്നതാണ്. (ബുഖാരി. 2. 24. 492)
 
9) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ധനം വര്‍ദ്ധിക്കുകയും അത് സര്‍വ്വത്ര ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അവസാനം തന്റെ ധര്‍മ്മം സ്വീകരിക്കാന്‍ ആരെയാണ് കിട്ടുക എന്നത് ഒരു ചിന്താപ്രശ്നമായിത്തീരും. ധനത്തിന്റെ ഉടമസ്ഥന്‍ അന്നു മറ്റുള്ളവരുടെ മുന്നില്‍ ധനം എടുത്ത് കാണിക്കും. അപ്പോള്‍ എനിക്കതാവശ്യമില്ല എന്ന് അവര്‍ പറയും. (ബുഖാരി. 2. 24. 493)
 
10) അദിയ്യ്(റ) നിവേദനം: ഞാനൊരിക്കല്‍ നബി(സ)യുടെയടുക്കലിരിക്കുമ്പോള്‍ രണ്ടാളുകള്‍ നബി(സ)യുടെയടുക്കല്‍ വന്നു. അവരില്‍ ഒരാള്‍ ദാരിദ്യ്രത്തെക്കുറിച്ചും മറ്റൊരാള്‍ വഴിയിലെ കവര്‍ച്ചക്കാരെക്കുറിച്ചും ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: വഴിക്കൊള്ളക്കാരുടെ ശല്യം അല്‍പകാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് കഴിഞ്ഞാല്‍ മക്കയിലേക്ക് യാതൊരു സംരക്ഷകന്റെയും സഹായം കൂടാതെ കച്ചവടസംഘം യാത്ര ചെയ്യുന്നതാണ്. ദാരിദ്യ്രത്തിന്റെ അവസ്ഥയാണെങ്കില്‍ നിങ്ങളിലൊരാള്‍ തന്റെ സക്കാത്തുമായി ചുറ്റിനടക്കും. അതു സ്വീകരിക്കുന്ന ഒരാളെയും കാണുകയില്ല. ഇങ്ങനെയുള്ള ഒരു കാലഘട്ടം വന്നെത്തും വരേക്കും അന്ത്യദിനം ഉണ്ടാവുകയില്ല. ശേഷം നിങ്ങളില്‍ ഓരോരുത്തരും അല്ലാഹുവിന്റെ മുമ്പില്‍ ചെന്നു നില്‍ക്കും. മനുഷ്യനും അല്ലാഹുവിന്നുമിടയില്‍ ഒരു മറയോ പരിഭാഷകനോ ഉണ്ടായിരിക്കുകയില്ല. അല്ലാഹു മനുഷ്യനോട് ചോദിക്കും. നിങ്ങള്‍ക്ക് ഞാന്‍ ധനം നല്‍കിയിരുന്നില്ലേ? അവര്‍ പറയും: അതെ നിന്റെയടുക്കലേക്ക് ഞാന്‍ ദൂതനെ അയച്ചിരുന്നില്ലേ. അല്ലാഹു ചോദിക്കും. അതെ എന്ന് മനുഷ്യന്‍ മറുപടി പറയും. പിന്നീട് മനുഷ്യന്‍ വലഭാഗത്തേക്ക് നോക്കും. അപ്പോള്‍ നരകമല്ലാതെ മനുഷ്യന്‍ കാണുകയില്ല. ശേഷം അവന്‍ തന്റെ ഇടതുഭാഗത്തേക്കു നോക്കും. അപ്പോഴും നരകത്തെ മാത്രമെ അവന്‍ കാണുകയുള്ളൂ. അതുകൊണ്ട് ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്തുസൂക്ഷിക്കുവീന്‍, അതും കൈവശമില്ലാത്തവന്‍ നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ. (ബുഖാരി. 2. 24. 494)
 
11) അബൂമസ്ഊദ്(റ) പറയുന്നു: ദാനധര്‍മ്മത്തിന്റെ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാന്‍ തുടങ്ങി. അങ്ങനെ ഒരാള്‍ തന്റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോള്‍ ജനങ്ങളെ കാണിക്കുവാന്‍ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു സ്വാഅ് കൊണ്ട് വന്ന് ധര്‍മ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളില്‍ നിന്ന് സ്വമനസ്സാല്‍ ധര്‍മ്മം ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ - അവര്‍ അവരുടെ അധ്വാന ഫലമല്ലാതെ മറ്റൊന്നും ദര്‍ശിക്കുന്നില്ല. (ബുഖാരി. 2. 24. 496)
 
12) അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്. (ബുഖാരി. 2. 24. 497)
 
13) അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2. 24. 498)
 
14) ആയിശ(റ) പറയുന്നു: ഒരു ദിവസം ഒരു സ്ത്രീക്ക് രണ്ടു പെണ്‍കുട്ടികളുമായി ഭിക്ഷ യാചിച്ചു കൊണ്ടു വന്നു. ഒരു കാരക്കയല്ലാതെ മറ്റു യാതൊന്നും തന്നെ അവള്‍ എന്റെയടുക്കല്‍ ദര്‍ശിച്ചില്ല. ഞാനത് അവള്‍ക്ക് നല്‍കി. അവള്‍ അത് രണ്ടു കുട്ടികള്‍ക്ക് ഭാഗിച്ചുകൊടുത്തു. അവള്‍ അതില്‍ നിന്ന് യാതൊന്നും ഭക്ഷിച്ചില്ല. അവള്‍ എഴുന്നേറ്റു പോയി ഉടനെ നബി(സ) കടന്നു വന്നു. ഞാന്‍ ഈ വിവരം നബി(സ)യോട് പറഞ്ഞു. അവിടുന്നു അരുളി: വല്ലവനും ഈ പെണ്‍കുട്ടികള്‍ മൂലം പരീക്ഷണ വിധേയനായി. എങ്കില്‍ അവര്‍ അന്ന് നരകാഗ്നിയില്‍ നിന്നും ഒരു മറയാണ്. (ബുഖാരി. 2. 24. 499)
 
15) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ! ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി(സ) പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്റെതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി. 2. 24. 500)
 
16) ആയിശ(റ) നിവേദനം: നബി(സ)യുടെ ഭാര്യമാരില്‍ ചിലര്‍ നബി(സ)യോട് ചോദിച്ചു: ഞങ്ങളില്‍ ആരാണ് ഏറ്റവുമാദ്യം (പരലോകത്ത്)താങ്കളെ സമീപിക്കുക. നബി(സ) അരുളി: നിങ്ങളില്‍ കൈ നീളം കൂടിയ ആള്‍. പിന്നീട് നബി(സ)യുടെ പത്നിമാര്‍ ഒരു മുളക്കഷ്ണമെടുത്ത് കൈ അളക്കാന്‍ തുടങ്ങി. സൌദയായിരുന്നു കൈ ഏറ്റവും നീളമുള്ള സ്ത്രീ. കൈ നീളം കൂടിയവള്‍ എന്ന് നബി(സ) പറഞ്ഞതിന്റെ വിവക്ഷ അവള്‍ കൂടുതല്‍ ദാനധര്‍മ്മം ചെയ്തിരുന്നുവെന്നാണെന്ന് ശേഷം ഞങ്ങള്‍ ഗ്രഹിച്ചു. സൌദയാണ് ഏറ്റവും വേഗം നബി(സ)യെ പിന്‍തുടര്‍ന്നത്. അവര്‍ ദാനധര്‍മ്മം കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 2. 24. 501)
 
17) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഇന്ന് ഒരു ദാനധര്‍മ്മം ചെയ്യുമെന്ന് ഒരാള്‍ പറഞ്ഞു. തന്റെ ദാനവുമായി അയാള്‍ പുറപ്പെട്ടു. ഒരു കള്ളന്റെ കയ്യിലാണ് അദ്ദേഹം അത് വെച്ചത്. പ്രഭാതത്തില്‍ ആളുകള്‍ പറഞ്ഞു. ഒരു കള്ളന് ദാനം ചെയ്തുവെന്ന് അയാള്‍ പറഞ്ഞു: അല്ലാഹുവേ! നിനക്ക് സ്തുതി. നിശ്ചയം ഞാനിന്നും മറ്റൊരു ദാനം ചെയ്യും. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു ഒരു വ്യഭിചാരിണിക്കാണ് നല്‍കിയത്. പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു: വ്യഭിചാരിണിക്ക് ദാനം ചെയ്തുവെന്ന്. അയാള്‍ പറഞ്ഞു: അല്ലാഹുവേ! നിനക്ക് സര്‍വ്വ സ്തുതിയും. ഞാനിന്നും ഒരു ദാനം തീര്‍ച്ചയായും ചെയ്യുന്നതാണ്. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു ഒരു ധനികന്റെ കൈയിലാണ് നിക്ഷേപിച്ചത്. ധനികന് ദാനം ചെയ്തുവെന്ന് പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു. അയാള്‍ പറഞ്ഞു: അല്ലാഹുവേ! കള്ളനും, വ്യഭിചാരിണിക്കും ധനികനും ദാനം ചെയ്യാന്‍ കഴിഞ്ഞതില്‍ നിനക്ക് സ്തുതി. അപ്പോള്‍(അല്ലാഹുവിങ്കല്‍ നിന്ന്) ഒരാള്‍ പറഞ്ഞു: താങ്കള്‍ കള്ളന് കൊടുത്ത ദാനം മൂലം കളവില്‍ നിന്നും അയാള്‍ വിരമിക്കാനിടയുണ്ട്. വ്യഭിചാരിണി വ്യഭിചാരത്തില്‍ നിന്നും വിരമിച്ചേക്കാം. ധനികനാവട്ടെ, താങ്കളുടെ ദാനത്തില്‍ നിന്ന് ഗുണപാഠം പഠിച്ച് അല്ലാഹു നല്‍കിയ ധനത്തില്‍ നിന്ന് ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. (ബുഖാരി. 2. 24. 502)
 
18) മഅ്നു(റ) നിവേദനം: ഞാനും എന്റെ പിതാവും പിതാമഹനും നബി(സ) യുമായി പ്രതിജ്ഞ ചെയ്തിരുന്നു. നബി(സ) യാണ് എനിക്ക് വിവാഹലോചന നടത്തി വിവാഹം ചെയ്തുതന്നതും. ഞാന്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്ത് ആവലാതി ബോധിപ്പിച്ചു. എന്റെ പിതാവ് കുറെ സ്വര്‍ണ്ണനാണയം ദാനം ചെയ്യാനായി പള്ളിയിലുള്ള ഒരാളുടെയടുക്കല്‍ കൊടുത്തു. ഞാന്‍ അയാളോട് അതു വാങ്ങി എന്റെ പിതാവിന്റെയടുക്കല്‍ വന്നു. എന്റെ പിതാവ് പറഞ്ഞു: അല്ലാഹു സത്യം! ഞാന്‍ നിനക്ക് തരാന്‍ ഉദ്ദേശിച്ചിട്ടില്ല. അപ്പോഴാണ് ഞാന്‍ നബി(സ)യോട് ആവലാതി പറഞ്ഞത്. അവിടുന്ന് അരുളി: യസീദ്! നിനക്ക് നിന്റെ ഉപദേശമനുസരിച്ച് പ്രതിഫലം കിട്ടും. മഅ്നേ! നിനക്ക് ലഭിച്ചത് നീ എടുത്തുകൊള്ളുക. (ബുഖാരി. 2. 24. 503)
 
19) ആയിശ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീ അവളുടെ വീട്ടിലെ ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്ന് നശിപ്പിക്കണമെന്ന ദുരുദ്ദേശ്യം ഇല്ലാതെ ദാനം ചെയ്താല്‍ ദാനം ചെയ്തതിന്റെ പ്രതിഫലം അവള്‍ക്കുണ്ട്. അധ്വാനിച്ചുണ്ടാക്കിയതിന്റെ പ്രതിഫലം അവളുടെ ഭര്‍ത്താവിനും അതുപോലുള്ള പ്രതിഫലം അതിന്റെ കാവല്‍ക്കാരനും ലഭിക്കും. അവരില്‍ ആര്‍ക്കും മറ്റേയാള്‍ക്ക് കൊടുത്തതു കാരണം പ്രതിഫലം ചുരുങ്ങുകയില്ല. (ബുഖാരി. 2. 24. 506)
 
20) ഹക്കീം(റ) നിവേദനം: നബി(സ) അരുളി: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. ആദ്യമായി നിന്റെ പരിപാലനത്തിന്‍ കീഴിലുള്ളവര്‍ക്ക് നീ ദാനം ചെയ്യുക. മന:സംതൃപ്തിയോടു കൂടി നല്‍കുന്ന ദാനമാണ് ഏറ്റവും ഉത്തമം. വല്ലവരും അന്യരോട് ധനസഹായം ആവശ്യപ്പെടാതെ അകന്നു നിന്നാല്‍ അല്ലാഹു അവനെ ഐശ്വര്യവാനാക്കും. വല്ലവനും പരാശ്രയരഹിതനായി ജീവിക്കാനുദ്ദേശിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കും. (ബുഖാരി. 2. 24. 508)
 
21) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മിമ്പറില്‍ നിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാനത്തെയും അഭിമാനബോധത്തോടെ മറ്റുള്ളവരോട് ചോദിക്കാതെ ഒഴിഞ്ഞു മാറിനില്‍ക്കുന്നതിനെയും യാചനയേയും കുറിച്ച് പ്രസ്താവിച്ചു. അവിടുന്നു പറഞ്ഞു: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. മേലെ കൈ ദാനം ചെയ്യുന്നവനും താഴെ കൈ അതു വാങ്ങുന്നതുമാണ്. (ബുഖാരി. 2. 24. 509)
 
22) അബൂമൂസാ(റ) നിവേദനം: നബി(സ)യുടെ അടുക്കല്‍ വല്ല യാചകനും വരികയോ ആരെങ്കിലും എന്തെങ്കിലും സഹായമാവശ്യപ്പെടുകയോ ചെയ്താല്‍ അവിടുന്ന് അരുളും: നിങ്ങള്‍ മറ്റുള്ളവരോട് ശുപാര്‍ശ ചെയ്യുവീന്‍. നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. അല്ലാഹു ഉദ്ദേശിച്ചത് അവന്റെ പ്രവാചകന്റെ നാവിലൂടെ അവന്‍ വിധിക്കും. (ബുഖാരി. 2. 24. 512)
 
23) അസ്മാഅ്(റ) നിവേദനം: നബി(സ) എന്നോട് പറഞ്ഞു; സമ്പത്തു സൂക്ഷിച്ച് പാത്രത്തിന്റെ വായ നീ കെട്ടിവെക്കരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം തന്റെ പാത്രത്തിന്റെ വായ നിനക്കെതിരായി അല്ലാഹുവും കെട്ടി വെക്കും. നീ ധനം എണ്ണിക്കണക്കാക്കി വെക്കരുത്. നിനക്കെതിരില്‍ അല്ലാഹുവും എണ്ണിക്കണക്കാക്കി വെച്ചുകളയും. (ബുഖാരി. 2. 24. 513)
 
24) അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ സന്നിധിയില്‍ അവര്‍ വന്നപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: നീ ധനം പാത്രത്തില്‍ ആക്കി കെട്ടിവെക്കരുത്. അപ്പോള്‍ അല്ലാഹുവും തന്റ പാത്രത്തിന്റെ വായ നിനക്കെതിരായി കെട്ടി വെക്കും. കഴിവുള്ളത്ര ദാനം നീ ചെയ്തുകൊള്ളുക. (ബുഖാരി. 2. 24. 515)
 
25) ഹക്കീം(റ) നിവേദനം: അദ്ദേഹം നബി(സ)യോട് ചോദിച്ചു. പ്രവാചകരേ! ഞാന്‍ അജ്ഞാനകാലത്ത് പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുകയും അടിമകളെ മോചിപ്പിക്കുകയും കുടുംബബന്ധം പുലര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. എനിക്ക് അതിന് പ്രതിഫലം ലഭിക്കുമോ? അപ്പോള്‍ നബി(സ) പറഞ്ഞു: മുമ്പ് നിര്‍വ്വഹിച്ച പുണ്യകര്‍മ്മങ്ങളോടുകൂടിയിട്ടു തന്നെയാണ് നീ ഇസ്ലാമില്‍ പ്രവേശിച്ചിരിക്കുന്നത്. (ബുഖാരി. 2. 24. 517)
 
26) ആയിശ(റ) നിവേദനം: നബി(സ) അരുളി: ദുര്‍വ്യയം ചെയ്യാത്ത നിലക്ക് ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ധനത്തില്‍ നിന്നും ദാനം ചെയ്താല്‍ അവള്‍ക്ക് അതിന്റെ പ്രതിഫലമുണ്ട്. അവളുടെ ഭര്‍ത്താവിന് സമ്പാദിച്ചതിന്റെ പ്രതിഫലമുണ്ട്. ഭൃത്യനും അതുപോലെ പ്രതിഫലമുണ്ട്. (ബുഖാരി. 2. 24. 518)
 
27) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: വിശ്വസ്ഥനും ഏതു ധനം ആര്‍ക്ക് കൊടുക്കുവാന്‍ വേണ്ടി തന്നോട് കല്‍പ്പിച്ചിട്ടുണ്ടോ അത് പരിപൂര്‍ണ്ണമായും മനഃസംതൃപ്തിയോട് കൂടിയും വിട്ടുകൊടുക്കുന്നവനും ആയ മുസ്ലീം ഖജാഞ്ചി ആ ധനം ദാനധര്‍മ്മം ചെയ്യുന്ന അതിന്റെ ഉടമസ്ഥനോടൊപ്പം പ്രതിഫലത്തില്‍ പങ്കാളിയാണ്. (ബുഖാരി. 2. 24. 519)
 
28) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ ദിവസവും മനുഷ്യന്മാര്‍ പ്രഭാതത്തില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. അവരിലൊരാള്‍ പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ദാനധര്‍മ്മം ചെയ്യുന്നവന് നീ പകരം നല്‍കേണമേ! മറ്റേ മലക്ക് പ്രാര്‍ത്ഥിക്കും: അല്ലാഹുവേ! പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ! (ബുഖാരി. 2. 24. 522)
 
29) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ രണ്ടു മനുഷ്യന്മാരെപ്പോലെയാണ്. അവര്‍ ഇരുമ്പിന്റെ ഓരോ ജൂബ്ബ ധരിച്ചിട്ടുണ്ട്. ആ ജൂബ്ബ രണ്ടും അവരുടെ മുല മുതല്‍ കഴുത്തില് എല്ല് വരേയുണ്ട്. ദാനശീലമുള്ളവന്‍ ദാനം ചെയ്യുമ്പോഴെല്ലാം ആ ജൂബ്ബ വലിഞ്ഞു നീണ്ടിട്ട് അവന്റെ ശരീരമാകെ മൂടും. അവന്റെ കൈവിരലുകളുടെ അറ്റങ്ങള്‍ പോലും കുപ്പായത്തിനുള്ളിലാവും. ഭൂമിയില്‍ പതിഞ്ഞു അവന്റെ കാലടികള്‍ ഈ കുപ്പായം ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുക കാരണം മാഞ്ഞ് പോകും. എന്നാല്‍ പിശുക്കന്‍ വല്ലതും ചിലവ് ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്റെ ജൂബയുടെ ഒരു കണ്ണിയും അവയുടെ സ്ഥാനങ്ങളിലേക്ക് ചേര്‍ന്ന് ഒട്ടിപ്പിടിച്ച് നില്‍ക്കും. അവന്‍ കുപ്പായം വലിച്ച് നീട്ടി വികസിപ്പിക്കാനൊരുങ്ങും. പക്ഷെ അത് വികസിക്കുകയില്ല. (ബുഖാരി. 2. 24. 523)
 
30) സഈദ്(റ) തന്റെ പിതാമഹനില്‍ നിന്ന്(അബൂമൂസ) നിവേദനം ചെയ്യുന്നു. നബി(സ) അരുളി; സര്‍വ്വ മുസ്ലീംകളും സക്കാത്തു കൊടുക്കേണ്ടതുണ്ട്. അനുചരന്മാര്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ! അതിന് കഴിവില്ലെങ്കിലോ? നബി(സ) പ്രത്യുത്തരം നല്‍കി: അവര്‍ സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം. എന്നിട്ട് തന്റെ ദേഹത്തെ ശുശ്രൂഷിക്കണം. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയും വേണം. അതിനും സാധ്യമായില്ലെങ്കിലോ അന്ന് അവര്‍ വീണ്ടും ചോദിച്ചു: നബി(സ) അരുളി. ആപത്തു ബാധിച്ചു ദുരിതമനുഭവിക്കുന്നവരെ അവന്‍ സഹായിക്കട്ടെ അതിനും കഴിവില്ലെങ്കിലോ? അനുചരന്മാര്‍ വീണ്ടും ചോദിച്ചു: നബി(സ) അരുളി. അവന്‍ നന്മ പ്രവര്‍ത്തിക്കുകയും തിന്മയെ സൂക്ഷിച്ച് അകന്നു നില്‍ക്കുകയും ചെയ്യട്ടെ. നിശ്ചയം അത് അന് ദാനധര്‍മ്മമാണ്. (ബുഖാരി. 2. 24. 524)
 
31) ഉമ്മു അതിയ്യ(റ) നിവേദനം: അന്‍സാരി വനിത നുസൈബക്ക്(റ) നബി(സ) സക്കാത്തിന്റെ ഓഹരിയില്‍ നിന്ന് ഒരാടിനെ കൊടുത്തയച്ചു. ആ ആടിനെ അറുത്തു അതില്‍ നിന്ന് അല്‍പം അവര്‍ ആയിശ(റ) ക്ക് കൊടുത്തയച്ചു. നബി(സ) പ്രവേശിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു: നിങ്ങളുടെയടുക്കല്‍ ആഹാരം വല്ലതുമുണ്ടോ? ആയിശ(റ) പറഞ്ഞു: ഇല്ല. സക്കാത്തുവകയില്‍ നുസൈബക്ക് കിട്ടിയ ആടിന്റെ മാംസത്തില്‍ അല്‍പം അവള്‍ കൊടുത്തയച്ചത് മാത്രമുണ്ട്. നബി(സ) പറഞ്ഞു: അത് കൊണ്ടുവരിക. സക്കാത്തു അതിന്റെ സ്ഥാനത്തെത്തിക്കഴിഞ്ഞു. (ബുഖാരി. 2. 24. 525)
 
32) അബൂസഈദ്(റ) നിവദേനം: ഒട്ടകത്തില്‍ അഞ്ചിന് താഴെയുള്ളതിന് സക്കാത്തില്ല. വെള്ളിക്ക് അഞ്ച് ഊഖിയ്യ: താഴെയുള്ളതിന് സക്കാത്തില്ല. ധാന്യത്തില്‍ അഞ്ച് അൌസ്ഖ് താഴേയുള്ളതിന് സക്കാത്തില്ല. (ബുഖാരി. 2. 24. 526)
 
33) അനസ്(റ) പറയുന്നു: അല്ലാഹുവിന്റെയും റസൂലിന്റേയും കല്‍പ്പന അബൂബക്കര്‍(റ) അനസിന് എഴുതി അയച്ചു. ഒരുത്തന്റെ സക്കാത്തില്‍ ഒരു വയസ്സുള്ള പെണ്ണൊട്ടകം നല്‍കേണ്ട ഘട്ടമെത്തി. അവന്റെയടുക്കല്‍ അതില്ല. രണ്ടു വയസ്സുള്ള പെണ്ണൊട്ടകമുണ്ട് താനും എങ്കില്‍ അതു വാങ്ങാം. പക്ഷെ സക്കാത്ത് പിരിച്ചെടുക്കുന്നവന്‍ ഇരുപത് ദിര്‍ഹമോ രണ്ടാടോ അവന് നഷ്ടപരിഹാരമായി കൊടുക്കണം. ഇനി കൊടുക്കാന്‍ പറ്റിയ ഒരു വയസ്സ് പ്രായമായ പെണ്ണൊട്ടകം അവന്റെ കൈയിലില്ല. രണ്ടു വയസ്സായ ഒരു ആണൊട്ടകം മാത്രമേയുള്ളൂ. എങ്കില്‍ അതവനില്‍ നിന്ന് സ്വീകരിക്കാം. കൂടുതലൊന്നും വാങ്ങേണ്ടതില്ല. (ബുഖാരി. 2. 24. 528)
 
34) അനസ്(റ) പറയുന്നു: നബി(സ) നിശ്ചയിച്ചതായി അബൂബക്കര്‍(റ) അനസിനെഴുതിയ കത്തില്‍ ഇതുകൂടി ഉണ്ടായിരുന്നു. സക്കാത്ത് ഭയന്നിട്ട് വേര്‍പ്പെട്ടു കിടക്കുന്ന ധനം ഒന്നായി കണക്ക് കൂട്ടുവാനോ ഒന്നായിക്കിടക്കുന്ന ധനം വേര്‍പ്പെടുത്തിക്കൊണ്ട് കണക്കാക്കുവാനോ പാടില്ല. (ബുഖാരി. 2. 24. 530)
 
35) അനസ്(റ) പറയുന്നു: അബൂബക്കര്‍(റ) നബി(സ) നിശ്ചയിച്ചതായി അനസിന്നെഴുതിയ കത്തില്‍ ഇപ്രകാരം കൂടിയുണ്ട്. രണ്ടു പങ്കാളികളുടേതാണ് ധനമെങ്കില്‍ രണ്ടുപേരും സക്കാത്തിന്റെ ബാധ്യത തുല്യനിലക്ക് വഹിക്കണം. (ബുഖാരി. 2. 24. 531)
 
36) അബൂസഈദ്(റ) നിവേദനം: ഒരു ഗ്രാമീണന്‍ പ്രവാചകന്റെ അടുത്തു വന്ന് ഹിജ്റക്ക് അനുവാദം ചോദിച്ചു. നബി(സ) പറഞ്ഞു. നിനക്ക് നാശം! നിശ്ചയം അതിന്റെ പ്രശ്നം വിഷമകരമായതാണ്. നിനക്ക് സക്കാത്ത് കൊടുക്കുവാന്‍ മാത്രം ഒട്ടകമുണ്ടോ? അതെ, അയാള്‍ മറുപടി പറഞ്ഞു: അപ്പോള്‍ നബി(സ) പ്രത്യുത്തരം നല്‍കി. നീ കടലിനപ്പുറം പോയി സല്‍കര്‍മ്മം ചെയ്താലും നിന്റെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലത്തില്‍ ഒരു കുറവും അല്ലാഹു വരുത്തുകയില്ല. (ബുഖാരി. 2. 24. 532)
 
37) അനസ്(റ) പറയുന്നു: അല്ലാഹുവും അവന്റെ ദൂതനും നിശ്ചയിച്ച സക്കാത്തിന്റെ വിധി അബൂ ബക്കര്‍(റ) അനസിന് എഴുതി അയച്ചു. അതില്‍ ഇപ്രകാരം ഉണ്ടായിരുന്നു. ഒരാളുടെ ഒട്ടകത്തിന് നാല് വയസ്സുള്ള പെണ്ണൊട്ടകത്തെ സകാത്ത് കൊടുക്കേണ്ട നിലപാടെത്തി. അവന്റെ പക്കല്‍ അതില്ല. മൂന്ന് വയസ്സുള്ള പെണ്ണൊട്ടകം മാത്രമാണുള്ളത്. എങ്കില്‍ അതവന്റെ പക്കല്‍ നിന്ന് സ്വീകരിക്കാം. അതോടൊപ്പം അവന് സാധിക്കുമെങ്കില്‍ രണ്ടാടുകൂടി അവന്‍ കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇരുപതു ദിര്‍ഹം. മൂന്നു വയസ്സുള്ള ഒരു പെണ്ണൊട്ടകം സക്കാത്തില്‍ കൊടുക്കേണ്ട ഘട്ടം ഒരാള്‍ക്കെത്തി. അവന്റെ പക്കല്‍ ആ ഒട്ടകം ഇല്ല. ഉള്ളത് നാല് വയസ്സുളള പെണ്ണൊട്ടകം മാത്രമാണ്. എങ്കില്‍ അത് സ്വീകരിച്ച് സക്കാത്ത് പിരിച്ചെടുക്കുന്നവന്‍ ഇരുപത് ദിര്‍ഹം അങ്ങോട്ട് കൊടുക്കണം അല്ലെങ്കില്‍ രണ്ടാടുകള്‍. മൂന്ന് വയസ്സുള്ള പെണ്ണൊട്ടകം സക്കാത്ത് കൊടുക്കേണ്ട ഘട്ടം ഒരാള്‍ക്കെത്തി. അവന്റെ പക്കല്‍ ആ ഒട്ടകമില്ല. ഉള്ളത് രണ്ടു വയസ്സുള്ള പെണ്ണൊട്ടകമാണ്. എങ്കില്‍ അത് സ്വീകരിക്കാം. അതോടൊപ്പം രണ്ടാട് അല്ലെങ്കില്‍ ഇരുപത് ദിര്‍ഹം അവന്‍ കൊടുക്കണം. (ബുഖാരി. 2. 24. 533)
 
38) അനസ്(റ) നിവേദനം: അബൂബക്കര്‍(റ) അനസ്(റ) നെ ബഹ്റൈനിലേക്ക് ഭരണാധികാരിയായി അയച്ചപ്പോള്‍ ഈ കല്‍പ്പന എഴുതിക്കൊടുത്തു. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഇത് മുസ്ളിംകളുടെ മേല്‍ അല്ലാഹുവിന്റെ ദൂതന്‍ നിശ്ചയിച്ചുകൊടുത്ത സക്കാത്തിന്റെ നിര്‍ബന്ധവിധിയാണ്. അതുകൊണ്ട് മുസ്ളിംകളിലാരോടെങ്കിലും ഈ തോതനുസരിച്ച് സക്കാത്താവശ്യപ്പെട്ടാല്‍ അവരത് കൊടുക്കട്ടെ. അതിന്നപ്പുറം ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കുകയും ചെയ്യട്ടെ. ഇരുപത്തിനാലെണ്ണം വരെ വരുന്ന ഒട്ടകത്തിന് സക്കാത്തായി കൊടുക്കേണ്ടത് ആടാണ്. അഞ്ച് ഒട്ടകത്തിന് ഒരാടെന്ന തോതില്‍. ഇരുപത്തഞ്ച് മുതല്‍ മുപ്പത്തഞ്ച് വരെ വരുന്ന ഒട്ടകത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണൊട്ടകക്കിടാവ് കൊടുക്കണം. മുപ്പത്താറു മുതല്‍ അറുപതു വരെ എണ്ണം ഒട്ടകത്തിന് മൂന്ന് വയസ്സുള്ളതും ആണൊട്ടകത്തിന് ചവിട്ടാന്‍ പറ്റിയതുമായ ഒരു പെണ്ണൊട്ടകത്തെ കൊടുക്കണം. അറുപത്തൊന്നു മുതല്‍ എഴുപത്തഞ്ച് വരെ വരുന്ന ഒട്ടകത്തിന് നാല് വയസ്സ് പ്രായമായ ഒരു പെണ്ണൊട്ടകം നല്‍കണം. എഴുപത്താറു മുതല്‍ തൊണ്ണൂറ് വരെ എണ്ണം വരുന്ന ഒട്ടകത്തിന് രണ്ടു വയസ്സ് പ്രായമുള്ള രണ്ടു പെണ്ണൊട്ടകക്കിടാവുകളെ നല്‍കണം. തൊണ്ണൂറ്റൊന്നു മുതല്‍ നൂറ്റിരുപതു വരെ എണ്ണം വരുന്ന ഒട്ടകത്തിന് മൂന്ന് വയസ്സുവരെ പ്രായമുള്ളതും ആണൊട്ടകത്തിന് ചവിട്ടാന്‍ പറ്റിയതുമായ രണ്ടു പെണ്ണൊട്ടകത്തെ കൊടുക്കണം. 120ല്‍ വര്‍ദ്ധിച്ച എണ്ണം ഒട്ടകമുള്ളവര്‍ ഓരോ നാല്‍പ്പതെണ്ണത്തിനും രണ്ടു വയസ്സ് പ്രായമായ ഓരോ പെണ്ണൊട്ടകവും ഓരോ അമ്പതെണ്ണത്തിനും മൂന്നു വയസ്സ് പ്രായമായ ഓരോ പെണ്ണൊട്ടകം വീതവും നല്‍കണം. ഒരാള്‍ക്ക് നാലൊട്ടകം മാത്രമെ ഉള്ളുവെങ്കില്‍ അതിന് സക്കാത്തില്ല തന്നെ. അതിന്റെ ഉടമസ്ഥന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ കൊടുക്കാം. അഞ്ചൊട്ടകം തികഞ്ഞാല്‍ അവര്‍ക്ക് സക്കാത്തായി ഒരാടിനെ നല്‍കണം. നാല്‍പത് മുതല്‍ നൂറ്റിരുപത് വരെ എണ്ണം വരുന്ന ആടുകള്‍ക്ക് - അവ മേഞ്ഞു തിന്നുന്നവയാണെങ്കില്‍ - ഒരാട് നല്‍കണം. നൂറ്റിരുപത് മുതല്‍ ഇരുനൂറ് വരെ എണ്ണം വരുന്ന ആടുകള്‍ക്ക് രണ്ടാട് കൊടുക്കണം. ഇരുനൂറ് മുതല്‍ മുന്നൂറ് വരെ എണ്ണം വരുന്ന ആടുകള്‍ക്ക് മൂന്ന് ആട് വീതം കൊടുക്കണം. മുന്നൂറില്‍ വര്‍ദ്ധിച്ച എണ്ണം ഉണ്ടായാല്‍ ഓരോ നൂറിനും ഓരോ ആടുവീതം നല്‍കണം. മേഞ്ഞു തിന്നുന്ന ആടുകള്‍ നാല്‍പ്പതില്‍ കുറവാണെങ്കില്‍ അവക്ക് സക്കാത്ത് കൊടുക്കേണ്ടതില്ല. അതിന്റെ ഉടമസ്ഥന്‍ ഉദ്ദേശിച്ചാല്‍ ഒഴികെ. വെള്ളിയുടെ സക്കാത്ത് രണ്ടര ശതമാനമാണ്. നൂറ്റിതൊണ്ണൂറ് ദിര്‍ഹം മാത്രമേയുള്ളുവെങ്കിലോ അതിന് സക്കാത്ത് കൊടുക്കേണ്ടതില്ല. ഉടമസ്ഥന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കൊടുക്കാം. (ബുഖാരി. 2. 24. 534)
 
39) അനസ്(റ) നിവേദനം: അല്ലാഹുവും നബി(സ)യുടെ കല്‍പ്പിച്ചത് അബൂബക്കര്‍ അനസിന് എഴുതിക്കൊടുത്തതില്‍ ഇപ്രകാരം ഉണ്ടായിരുന്നു. വയസ്സ് കൂടിയതും അംഗവൈകല്യമുള്ളതുമായ മൃഗങ്ങളും മുട്ടാടും സക്കാത്തായി കൊടുക്കരുത്. സക്കാത്ത് പിരിക്കുന്നവന്‍ അത് ഇഷ്ടപ്പെടുകയാണെങ്കില്‍ വിരോധമില്ല. (ബുഖാരി. 2. 24. 535)
 
40) അബൂഹുറൈറ(റ) നിവേദനം: അബൂബക്കര്‍(റ) പറഞ്ഞു: അല്ലാഹു സത്യം! നബി(സ)ക്ക് അവര്‍ നല്‍കിയിരുന്ന ഒരു ആട്ടിന്‍ കുട്ടിയെങ്കിലും എനിക്ക് തരാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ അതിന്റെ പേരില്‍ അവരോട് യുദ്ധം ചെയ്യും. ഉമര്‍(റ) പറയുന്നു: അബൂബക്കറിന്റെ ഹൃദയത്തിന് അല്ലാഹു വിശാലത നല്‍കിയതാണ്. ഇപ്രകാരം പ്രഖ്യാപിക്കുവാന്‍ കാരണമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. നിശ്ചയം അത് സത്യമായിരുന്നുവെന്ന് ഞാന്‍ ഗ്രഹിച്ചു. (ബുഖാരി. 2. 24. 536)
 
41) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) മുആദ്നെ യമനിലേക്ക്(ഗവര്‍ണ്ണറായി)നിയോഗിച്ചുകൊണ്ട് അദ്ദേഹത്തോട് അരുളി: ലാഇലാഹ ഇല്ലല്ലാഹു എന്നതിലേക്ക് ക്ഷണിക്കുക. അതവര്‍ അനുസരിച്ചു കഴിഞ്ഞാല്‍ എല്ലാ ദിവസവും രാവും പകലുമായി അഞ്ച് നേരത്തെ നമസ്കാരം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് അവരെ അറിയിക്കുക. അതും അവര്‍ അനുസരിച്ചാല്‍ അല്ലാഹു നിങ്ങളുടെ ധനത്തില്‍ സകാത്തു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. ആ സക്കാത്തു അവരുടെ ധനികന്‍മാരില്‍ നിന്ന് പിരിച്ചെടുത്തു അവരില്‍ തന്നെയുള്ള അഗതികളിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യേണ്ടത്. (ബുഖാരി. 2. 24. 537)
 
42) അബൂദര്‍റ്(റ) നിവേദനം: വല്ല മനുഷ്യനും അവന്റെ അടുത്തു ഒട്ടകം, പശു, ആട് എന്നിവയില്‍ നിന്ന് ഏതെങ്കിലും ഒന്നു ഉണ്ടാവുകയും ശേഷം അതിന്റെ സകാത്ത് അവന്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ അന്ത്യദിനത്തില്‍ ആ മൃഗത്തെ ഏറ്റവും വലിയതും തടിച്ചതുമായ രൂപം നല്‍കിക്കൊണ്ട് അവന്റെ അടുത്തു അതിനെ കൊണ്ടു വരും. ശേഷം അതിന്റെ കുളമ്പുകള്‍ കൊണ്ട് അതു അവനെ ചവിട്ടുകയും കൊമ്പുകള്‍ കൊണ്ട് കുത്തുകയും ചെയ്യും. അവസാനത്തേത് അവനെ വിട്ട് കടക്കുമ്പോള്‍ ആദ്യത്തേതിനെ മടക്കപ്പെടും. ജനങ്ങളുടെ ഇടയില്‍ വിധിക്കപ്പെടുന്നത് വരെ. (ബുഖാരി. 2. 24. 539)
 
43) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ബലി പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ഒരു ചെറിയ പെരുന്നാള്‍ ദിവസം മൈതാനത്തേക്കു പുറപ്പെട്ടു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ജനങ്ങളെ ഉപദേശിച്ചു. അവരോട് ദാനധര്‍മ്മം ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. അവിടുന്ന് അരുളി: അല്ലയോ ജനങ്ങളെ, നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍. നബി(സ) സ്ത്രീകളുടെ അടുത്തു ചെന്നു. എന്നിട്ടു സ്ത്രീ സമൂഹമേ! നിങ്ങളും ധര്‍മ്മം ചെയ്യുവീന്‍. നരകത്തില്‍ നിങ്ങളെയും വര്‍ദ്ധിച്ച നിലക്ക് ഞാന്‍ ദര്‍ശിക്കുകയുണ്ടായി. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! എന്തുകൊണ്ടാണിത്? നബി(സ) പറഞ്ഞു: നിങ്ങള്‍ ശപിക്കുന്നതിനെ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കുകയും ചെയ്യും. ബുദ്ധിയും ദീനും കുറഞ്ഞവരായിട്ടും ഉറച്ച മനസ്സുള്ള പുരുഷന്റെ മനസ്സിനെ നീക്കിക്കളയുവാന്‍ നിങ്ങളെക്കാള്‍ കഴിവുള്ള ഉറച്ച മനസ്സുള്ള മറ്റാരുമില്ല. ശേഷം നബി(സ) പിരിഞ്ഞു പോയി. തന്റെ വീട്ടില്‍ പ്രവേശിച്ചു. അപ്പോള്‍ ഇബ്നുമസ്ഊദിന്റെ ഭാര്യ സൈനബ നബി(സ)യുടെ മുന്നില്‍ വരാന്‍ സമ്മതം ചോദിച്ചു. ചിലര്‍ ഉണര്‍ത്തി: പ്രവാചകരേ! സൈനബ. ഇബ്നു മസ്ഊദിന്റെ ഭാര്യ എന്ന് ഒരാള്‍ പറഞ്ഞു. ശരി. അവള്‍ക്കനുവാദം നല്‍കുവീന്‍ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. അപ്പോഴവര്‍ക്ക് അനുവാദം ലഭിച്ചു. അവള്‍ പറഞ്ഞു. നബി(സ) യേ! അങ്ങുന്ന് ഇന്ന് ദാനം ചെയ്യാന്‍ കല്‍പ്പിച്ചല്ലോ. എന്റെയടുക്കല്‍ ഒരാഭരണമുണ്ട്. ഞാനത് ദാനം ചെയ്യാനുദ്ദേശിക്കുന്നു. അപ്പോള്‍ ഇബ്നു മസ്ഊദ് ഇപ്രകാരം പറഞ്ഞു. നിന്റെ ദാനം വാങ്ങാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ ഞാനും പുത്രനുമാണ്. നബി(സ) അരുളി: ഇബ്നു മസ്ഊദ് പറഞ്ഞത് ശരി തന്നെയാണ്. നിന്റെ ദാനം വാങ്ങാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ നിന്റെ ഭര്‍ത്താവും മകനും തന്നെയാണ്. (ബുഖാരി. 2. 24. 541)
 
44) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം തന്റെ കുതിരക്കും അടിമക്കും സക്കാത്ത് കൊടുക്കേണ്ടതില്ല. (ബുഖാരി. 2. 24. 542)
 
45) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ദിവസം മിമ്പറിന്മേല്‍ ഇരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റും ഇരുന്നു. അങ്ങനെ തിരുമേനി(സ) അരുളി: എന്റെ കാലശേഷം നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്നത് ഐഹികമായ ആര്‍ഭാടങ്ങളുടേയും അലങ്കാരങ്ങളുടേയും വാതിലുകള്‍ നിങ്ങളുടെ മുന്നില്‍ തുറന്നു വെക്കപ്പെടുമോ എന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ? നന്മയില്‍ നിന്ന് തിന്മ ഉടലെടുക്കുമോ? നബി(സ) മൌനം പാലിച്ചു. സദസ്യരില്‍ ചിലര്‍ ആ മനുഷ്യനോട് ചോദിച്ചു. നിനക്കെന്തായിപ്പോയി. നീ ഇതാ നബി(സ)യോട് സംസാരിക്കുന്നു. നബി(സ) നിന്നോട് സംസാരിക്കുന്നില്ല താനും! നബി(സ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പു തുടച്ചു നീക്കിയ ശേഷം ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ചോദ്യകര്‍ത്താവിനെ നബി(സ) അഭിനന്ദിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) അരുളി: നിശ്ചയം. നന്മയില്‍ നിന്ന് തിന്മ ഉടെലെടുക്കുകയില്ല. ഇതു ശരിതന്നെ. പക്ഷെ വസന്തകാലത്ത് മുളക്കുന്ന സസ്യങ്ങളിലും പുല്ലിലും നാല്‍ക്കാലികള്‍ക്ക് ജീവഹാനി വരുത്തുകയോ അവയെ രോഗത്തിലകപ്പെടുത്തുകയോ ചെയ്യുന്നവയുമുണ്ട്. ചില നാല്‍ക്കാലികളെ അത്തരം വിപത്തുകളൊന്നും ബാധിക്കുകയില്ല. ആ നാല്‍ക്കാലികള്‍ പച്ചപ്പുല്ലും സസ്യങ്ങളും വയറു നിറയെ തിന്നുന്നു. സൂര്യന്റെ മുമ്പില്‍ നിന്നു വെയില്‍ കൊണ്ടിട്ട് കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്നു. വീണ്ടും അവ മേഞ്ഞു തിന്നുന്നു. നിശ്ചയം നിങ്ങളോര്‍ക്കണം. ഇതേ പ്രകാരം ഈ ധനം പച്ച പിടിച്ചതും മധുരമുള്ളതുമാണ്. അപ്പോള്‍ അഗതിക്കും അനാഥകുട്ടിക്കും വഴിയാത്രക്കാരനും കൊടുക്കുന്ന കാലത്തോളം മുസ്ളിമിന്റെ നല്ല കൂട്ടുകാരനാണ് സമ്പത്ത്. അല്ലെങ്കില്‍ നബി(സ) ഇപ്രകാരം കൂടി പറഞ്ഞു. അന്യായമായ നിലയില്‍ ധനം വല്ലവനും കരസ്ഥമാക്കിയാല്‍ അവന്റെ സ്ഥിതി തിന്നിട്ട് വയറു നിറയാത്തവനെപ്പോലെയാണ്. ആ ധനം പരലോകത്ത് അവന്നെതിരില്‍ സാക്ഷി പറയാന്‍ ഹാജരാകും. (ബുഖാരി. 2. 24. 544)
 
46) ഉമ്മുസല(റ) യുടെ പുത്രി സൈനബു നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! അബുസലമയുടെ സന്താനങ്ങള്‍ക്ക് ഞാന്‍ ദാനം ചെയ്താല്‍ എനിക്ക് പ്രതിഫലം ലഭിക്കുമോ? അവര്‍ എന്റെയും സന്താനങ്ങളാണ്. നബി(സ) അരുളി: നീ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുക. നീ ചിലവ് ചെയ്തതിന്റെ പ്രതിഫലം നിനക്ക് കിട്ടും. (ബുഖാരി. 2. 24. 546)
 
47) അബൂഹുറൈറ(റ) നിവേദനം: നബി(സ) സക്കാത്തു പിരിച്ചെടുക്കാന്‍ കല്‍പ്പിച്ചു. അപ്പോള്‍ ഇബ്നുജമീല്‍, ഖാലിദ്ബ്നു വലീദ്, അബ്ബാസ്ബ്നു അബ്ദില്‍ മുത്തലിബ് എന്നിവര്‍ സക്കാത്ത് കൊടുക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന് നബിക്ക് ലഭിച്ചു. നബി(സ) പറഞ്ഞു: ഇബ്നു ജമീല്‍ മുമ്പൊരു അഗതിയായിരുന്നു. അല്ലാഹുവും അവന്റെ ദൂതനുമാണ് അദ്ദേഹത്തെ ധനികനാക്കിയത്. ആ വെറുപ്പാണ് അദ്ദേഹത്തിനുള്ളത്! ഖാലിദാണെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ അനീതിയാണ് കാണിക്കുന്നത്. കാരണം അദ്ദേഹം തന്റെ കവചങ്ങളെയും യുദ്ധോപകരണങ്ങളേയും ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യാന്‍ ഉഴിഞ്ഞുവെച്ചിരിക്കുന്നു. അബ്ബാസാകട്ടെ ദൈവദൂതന്റെ പിതൃവ്യനാണ്. അതുകൊണ്ട് അദ്ദേഹം തന്റെ പേരിലുള്ള സാധാരണ സക്കാത്തു അത്രയും തുക വേറെയും നല്‍കണം. (ബുഖാരി. 2. 24. 547)
 
48) അബൂസഈദ്(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ചിലര്‍ നബി(സ)യോട് യാചിച്ചു. നബി(സ) അവര്‍ക്ക് ധര്‍മ്മം നല്‍കി. വീണ്ടും അവര്‍ യാചിച്ചു. അപ്പോഴും നബി(സ) അവര്‍ക്ക് കൊടുത്തു. വീണ്ടും അവര്‍ യാചിച്ചു. നബി(സ) വീണ്ടും അവര്‍ക്ക് ധര്‍മ്മം ചെയ്തു. അവസാനം നബി(സ)യുടെ അടുക്കലുണ്ടായിരുന്ന ധനം മുഴുവനും തീര്‍ന്നു. ശേഷം അവിടുന്ന് അരുളി: എന്റെയടുക്കല്‍ വല്ല ധനവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞാനത് സൂക്ഷിച്ചുവെക്കുകയില്ല. വല്ലവനും മറ്റുള്ളവരോട് യാചിക്കാതെ അഭിമാനം പുലര്‍ത്തിക്കൊണ്ട് ജീവിച്ചാല്‍ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ രഹിതനായി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവനും തന്റെ കഷ്ടപ്പാടുകള്‍ മനസ്സില്‍ ഒതുക്കി നിര്‍ത്തിയാല്‍ അല്ലാഹു അവന് ആത്മനിയന്ത്രണശക്തി നല്‍കും. ക്ഷമയേക്കാള്‍ വിശാലവും ഉല്‍കൃഷ്ടവുമായ ഒരു ദാനം അല്ലാഹുവില്‍ നിന്ന് ആര്‍ക്കും ലഭിക്കാനില്ല. (ബുഖാരി. 2. 24. 548)
 
49) അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കാന്‍ തന്നെ സത്യം. നിങ്ങളില്‍ ഒരാള്‍ കയറെടുത്ത്(മലയില്‍ കയറി) വിറക് വെട്ടി തന്റെ മുതുകില്‍ ചുമന്നുകൊണ്ട് വരുന്നതാണ് മറ്റൊരു പുരുഷന്റെയടുക്കല്‍ ചെന്ന് യാചിക്കുന്നതിനേക്കാള്‍ ഉത്തമം. അവന്‍ ചോദിച്ചിട്ട് മനുഷ്യര്‍ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ രണ്ടാണെങ്കിലും ശരി. (ബുഖാരി. 2. 24. 549)
 
50) സുബൈര്‍(റ) നിവേദനം: നബി(സ) അരുളി. നിങ്ങളില്‍ ഒരാള്‍ക്ക് തന്റെ കയറെടുത്ത് ഒരു വിറകുകെട്ട് തന്റെ മുതുകില്‍ ചുമന്നുകൊണ്ട് വരികയും ശേഷം അത് വില്‍ക്കുകയും ചെയ്തു. തന്റെ അഭിമാനം വില്‍ക്കുന്നതില്‍ നിന്ന് അല്ലാഹു അവനെ സംരക്ഷിച്ചു നിറുത്തുകയും ചെയ്യുന്നതാണ് മനുഷ്യരോട് യാചിക്കുന്നതിനേക്കാള്‍ ഉത്തമം. അവര്‍ ചോദിച്ചിട്ട് അവന്‍ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ. (ബുഖാരി. 2. 24. 550)
 
51) ഹാക്കിം(റ) നിവേദനം: ഒരിക്കല്‍ ഞാന്‍ നബി(സ)യോട് ധനസഹായം ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) എനിക്കതു തന്നു. ശേഷം വീണ്ടും ഞാന്‍ യാചിച്ചു. നബി(സ) അപ്പോഴും എനിക്ക് നല്‍കി. വീണ്ടും ഞാന്‍ യാചിച്ചു. അപ്പോഴും നബി(സ) എനിക്ക് നല്‍കി. ശേഷം നബി(സ) അരുളി: ഹക്കീം! ഈ ധനം പച്ച പിടിച്ചതും മാധുര്യമുള്ളതുമാണ്. വല്ലവനും പരോപകാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ ധനം കരസ്ഥമാക്കിയാല്‍ അവന് അതില്‍ നന്മയുണ്ടാകുന്നതാണ്. വല്ലവനും ധനത്തെ അത്യാഗ്രഹത്തോടെ കരസ്ഥമാക്കിയാല്‍ അവന് അതില്‍ നന്മയുണ്ടാവില്ല. എത്ര തിന്നാലും വയറു നിറയാത്തവനെപ്പോലെ ആയിരിക്കും അവന്റെ അവസ്ഥ. മേലേക്കയ്യാണ് താഴെക്കയ്യിനേക്കാള്‍ ഉത്തമം. ഹക്കീം(റ) പറയുന്നു: അപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രവാചകരേ! സത്യവുമായി താങ്കളെ സമീപിച്ചാല്‍ തന്നെയാണ് സത്യം. താങ്കള്‍ക്ക് ശേഷം ഒരാളോടും ഞാന്‍ യാതൊന്നും വാങ്ങുകയില്ല. ഞാന്‍ ഇഹലോകവാസം വെടിയുന്നവരേക്കും. പിന്നീട് അബൂബക്കര്‍(റ) ഭരണാധികാരിയായപ്പോള്‍ വേതനം നല്‍കുവാന്‍ ഹക്കീമിനെ വിളിച്ചു. അപ്പോഴും ഹക്കീം അത് നിരസിച്ചു. ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും മുസ്ളീം സമുദായമേ! ഹക്കീമിന്റെ മുമ്പില്‍ അദ്ദേഹത്തിന്റെ അവകാശം ഞാന്‍ വെച്ചുകാട്ടി. അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ഈ യാഥാര്‍ത്ഥ്യത്തിന് ഞാനിതാ നിങ്ങളെ സാക്ഷി നിറുത്തുന്നു. ഹക്കീം നബി(സ)ക്ക് ശേഷം ഒരു മനുഷ്യന്റെ പക്കല്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 2. 24. 551)
 
52) ഇബ്നു ഉമര്‍(റ) നിവേദനം: ഉമര്‍(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) എനിക്ക് ചില സമ്മാനങ്ങള്‍ (മുന്‍ ത്യാഗിവര്യന്മാര്‍ക്കുള്ള വേതനം) നല്‍കും. ഞാന്‍ പറയും. എന്നെക്കാള്‍ വലിയ ആവശ്യക്കാരന് കൊടുത്താലും. അപ്പോള്‍ നബി(സ) അരുളും. നീ അതു സ്വീകരിക്കുക. മനസ്സില്‍ അത്യാഗ്രഹമോ യാചിക്കുകയോ ചെയ്യാതെ വല്ല ധനവും നിങ്ങള്‍ക്ക് കിട്ടിയാല്‍ അത് സ്വീകരിച്ചു കൊള്ളുക. അങ്ങനെ ലഭിക്കാത്ത ധനമാണെങ്കിലോ നിങ്ങള്‍ അതിന്റെ പിന്നാലെ നടക്കരുത്. (ബുഖാരി. 2. 24. 552)
 
53) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന്‍ ജനങ്ങളോട് യാചിച്ചുകൊണ്ടിരിക്കും. അങ്ങനെ പരലോകത്ത് അവന്‍ വരുമ്പോള്‍ അവന്റെ മുഖത്ത് മാംസത്തിന്റെ ഒരു ചെറിയ കഷ്ണം പോലും അവശേഷിക്കുകയില്ല. നബി(സ) അരുളി: പരലോകത്ത് തീര്‍ച്ചയായും സൂര്യന്‍ മനുഷ്യന്റെ അടുത്ത് വരും. വിയര്‍പ്പ് ഒലിച്ച് അവന്റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവര്‍ ആദം(അ)ന്റെയും മൂസാ(അ)യുടെയും പിന്നീട് മുഹമ്മദ്(സ)യുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യും. അവിടുന്ന് നടന്ന് സ്വര്‍ഗ്ഗവാതിലിന്റെ വട്ടക്കണ്ണി പിടിക്കും. ആ ദിവസം അല്ലാഹു നബിയെ സ്തുത്യര്‍ഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി. 2. 24. 553)
 
54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ആഹാരമോ മറ്റോ ലഭിച്ചാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ആളുകള്‍ക്കിടയില്‍ ചുറ്റി നടക്കുന്നവനല്ല മിസ്കീന്‍. പിന്നെയോ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. ജനങ്ങളോട് അവന്‍ തീരെ ചോദിക്കുകയുമില്ല. അവനാണ്. (ബുഖാരി. 2. 24. 554)
 
55) മുഅവിയ്യ:(റ) നിവേദനം: അദ്ദേഹം മുഗീറ(റ) ക്ക് താന്‍ നബി(സ) യില്‍ നിന്ന് കേട്ടതായ ചിലത് എഴുതി അയയ്ക്കുവാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം ഇപ്രകാരം എഴുതി. നബി(സ) അരുളിയത് ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് മൂന്ന് സംഗതികള്‍ വെറുത്തിരിക്കുന്നു. ഖീലയും ഖാലയും പറയല്‍. ധനം പാഴാക്കല്‍. യാചനയെ വര്‍ദ്ധിപ്പിക്കല്‍. (ബുഖാരി. 2. 24. 555)
 
56) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ഇത്തപ്പഴമോ കിട്ടിയാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ജനങ്ങള്‍ക്കിടയില്‍ ചുറ്റിനടക്കുന്നവനല്ല മിസ്കീന്‍. എന്നാല്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. അവന്റെ യഥാര്‍ത്ഥ നിലപാട് ഗ്രഹിച്ച് അവന് ആരും ദാനം ചെയ്യുന്നില്ല. മനുഷ്യരുടെ മുന്നില്‍ നിന്ന് യാചിക്കുകയുമില്ല. ഇവനാണ് മിസ്കീന്‍. (ബുഖാരി. 2. 24. 557)
 
57) അബൂഹുമൈദ്(റ) നിവേദനം: ഞങ്ങള്‍ നബി(സ) യോടൊപ്പം തബൂക്ക് യുദ്ധത്തിന് പുറപ്പെട്ടു. അവിടുന്ന് വാദിന്‍കുറായിലെത്തിയപ്പോള്‍ അതാ ഒരു സ്ത്രീ അവളുടെ തോട്ടത്തില്‍ നബി(സ) തന്റെ അനുയായികളോട് പറഞ്ഞു. ഈ തോട്ടത്തിലെ ഉല്‍പ്പന്നം മതിച്ചു കണക്കാക്കുവീന്‍. അവസാനം അത് പത്ത് വസ്കുണ്ടാകുമെന്ന് നബി(സ) മതിപ്പിട്ടു. അങ്ങനെ നബി(സ) അവളോട് പറഞ്ഞു. ഈ തോട്ടത്തില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നത്തിന് നീ കണക്ക് വെക്കുക. തബൂക്കിലെത്തിയപ്പോള്‍ നബി(സ) അരുളി: എന്നാല്‍ ഇന്ന് രാത്രി ഒരു കൊടുങ്കാറ്റടിക്കും. ആരും താനിരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കരുത്. വല്ലവന്റെയും കൂടെ ഒട്ടകമുണ്ടെങ്കില്‍ അതിനെ അവന്‍ കെട്ടിയിടട്ടെ. അപ്പോള്‍ ഞങ്ങള്‍ അവയെ കെട്ടിയിട്ടു. ശക്തമായ കാറ്റ് അടിച്ചുവീശി. ഒരു മനുഷ്യന്‍ എഴുന്നേറ്റു നിന്നു. ഉടനെ ആ കാറ്റ് അയാളെ കൊണ്ടുപോയി തയ്യിഅ ഗോത്രത്തിന്റെ മലയില്‍ ഇട്ടു. നബി(സ)ക്ക് ഐല രാജ്യത്തെ രാജാവ് ഒരു വെളുത്ത കോവര്‍ കഴുത സമ്മാനിച്ചു. ഒരു വസ്ത്രം നബി(സ)യെ ധരിപ്പിച്ചു. നബി(സ) ആ രാജാവിനെ അദ്ദേഹത്തിന്റെ ദേശത്തിലെ ഭരണാധികാരിയായി അംഗീകരിച്ചുകൊണ്ട് എഴുതികൊടുത്തു. നബി(സ) യാത്ര തിരിച്ചു. വാതില്‍കുറായിലെത്തി ആ തോട്ടക്കാരിയോടു ചോദിച്ചു. നിന്റെ തോട്ടത്തിലെ ഉല്‍പ്പന്നം എത്രയുണ്ടായിരുന്നു? അവള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ മതിച്ചതുപോലെ പത്ത് വസ്കുണ്ടായിരുന്നു. അപ്പോള്‍ നബി(സ) അരുളി: എനിക്ക് മദീനയിലേക്ക് വേഗം പോകേണ്ടതുണ്ട്. എന്റെ കൂടെ വേഗം പുറപ്പെടാന്‍ ആര്‍ക്കെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ അവന്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്നും എന്റെ കൂടെ പോന്നുകൊള്ളട്ടെ. അങ്ങനെ നബി(സ) മദീനയെ ദര്‍ശിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെ അരുളി: ഇത് തൌബയാണ്. ഉഹ്ദ്മല നബി(സ) ദര്‍ശിച്ചപ്പോള്‍ പറഞ്ഞു. ഇതൊരു മലയാണ്. ഈ മല നമ്മെ സ്നേഹിക്കുന്നു. നാം ഇതിനെയും സ്നേഹിക്കുന്നു. അന്‍സാരികളുടെ ഭവനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായ ഭവനം ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? അവര്‍ പറഞ്ഞു. അതെ, നബി(സ) പ്രത്യുത്തരം നല്‍കി. ബനൂനജ്ജാര്‍ ഗോത്രത്തിലെ ഭവനങ്ങള്‍. പിന്നീട് ബനൂഅബ് ദുല്‍ അശ്ഹല്‍ ഗോത്രത്തിലെ ഭവനങ്ങള്‍. ശേഷം ബനൂസാഇദ് ഗോത്രത്തിന്റെ അല്ലെങ്കില്‍ ബനൂല്‍ ഹാരിസ് ഗോത്രത്തിന്റെ ഭവനങ്ങള്‍. എല്ലാ അന്‍സാരികളുടെ ഭവനങ്ങളിലും നന്മയുണ്ട്. (ബുഖാരി. 2. 24. 559)
 
58) സാലിം(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി(സ) അരുളി: മഴ വെള്ളമോ നദീജലമോ ഉപയോഗിച്ച് വളര്‍ന്ന ഫലവൃക്ഷങ്ങള്‍ക്കും വെറുതെ ഉണ്ടായതിനും പത്ത് ശതമാനം സക്കാത്ത് കൊടുക്കണം. തേവി നനച്ചതാണെങ്കില്‍ അഞ്ച് ശതമാനവും നല്‍കണം. (ബുഖാരി. 2. 24. 560)
 
59) അനസ്(റ) നിവേദനം: അബൂത്വല്‍ഹ:യുടെ മകന്‍ അബുദുല്ലക്ക് മധുരം തൊട്ടു കൊടുപ്പിക്കാന്‍ ഒരു ദിവസം പ്രഭാതത്തില്‍ ഞാന്‍ നബി(സ)യുടെയടുക്കല്‍ ചെന്നു. ചൂട് വെക്കാനുപയോഗിക്കുന്ന ഇരുമ്പു കോലുകൊണ്ട് സക്കാത്തിന്റെ ഒട്ടകങ്ങള്‍ക്ക് ചൂട് വെക്കുകയായിരുന്നു. (ബുഖാരി. 2. 24. 578)
 
60) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാര്‍ലിയോ ആണ് നല്‍കേണ്ടത്. മുസ്ളിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി(സ) കല്‍പ്പിക്കാറുണ്ട്. (ബുഖാരി. 2. 25. 579)
 
61) അബൂസഈദ്(റ) നിവേദനം: ബാര്‍ലിയില്‍ നിന്ന് ഒരു സ്വാഅ് ആണ് ഞങ്ങള്‍ ഫിത്വര്‍ സക്കാത്തായി തീറ്റിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 25. 581)
 
62) അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വര്‍ സക്കാത്തു ആഹാര സാധനങ്ങളില്‍ നിന്ന് ഒരു സ്വാഅ് ആയിരുന്നു ഞങ്ങള്‍ പിടിച്ചെടുത്തിരുന്നത്. അതായത് ബാര്‍ലി, ഈത്തപ്പഴം, പാല്‍ക്കട്ടി, മുന്തിരി മുതലായവയില്‍ നിന്ന് ഒരു സ്വാഅ് വീതം. (ബുഖാരി. 2. 25. 582)
 
63) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ഈത്തപ്പഴത്തില്‍ നിന്നും ബാര്‍ലിയില്‍ നിന്നും ഒരു സ്വാഅ് വീതം ഫിത്വര്‍സക്കാത്ത് നല്‍കുവാന്‍ കല്‍പ്പിക്കുകയുണ്ടായി. ജനങ്ങള്‍ അതിനെ ഗോതമ്പാണെങ്കില്‍ അര സ്വാഅ് സമമായി കണ്ടു. (ബുഖാരി. 2. 25. 583)
 
64) അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വര്‍ സക്കാത്ത് ആഹാര പദാര്‍ത്ഥത്തില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ നല്‍കിയിരുന്നത്. അതായത് ഈത്തപ്പഴത്തില്‍ നിന്നും ബാര്‍ലി, മുന്തിരി എന്നിവയില്‍ നിന്നും ഒരു സ്വാഅ് വീതം. അങ്ങനെ മുആവിയയുടെ ഭരണകാലം വരികയും മേല്‍തരം ഗോതമ്പ് രംഗത്ത് വരികയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു. രണ്ട് മുദ്ദിന്ന് ഇത് ഒരു മുദ്ദ് തുല്യമാകുന്നതാണ്. (ബുഖാരി. 2. 25. 584)
 
65) ഇബ്നു ഉമര്‍(റ)നിവേദനം: ജനങ്ങള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്യാന്‍ നബി(സ) ശാസിക്കാറുണ്ട്. (ബുഖാരി. 2. 25. 585)
 
66) അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ആഹാര വസ്തുക്കളില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ പിരിച്ചെടുക്കാറുള്ളത്. അന്ന് ഞങ്ങളുടെ ആഹാരം ബാര്‍ലി, മുന്തിരി, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നിവയായിരുന്നു. (ബുഖാരി. 2. 25. 586)
 
67) ഇബ്നുഉമര്‍(റ) നിവേദനം: അദ്ദേഹം മദീനക്കാര്‍ക്ക് ഈത്തപ്പഴം ലഭിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ബാര്‍ലി ഫിത്വര്‍ സക്കാത്തായി നല്‍കി. ഇബ്നുഉമര്‍(റ) ഫിത്വര്‍ സക്കാത്ത് ശേഖരിക്കുവാന്‍ വരുന്നവര്‍ക്കാണ് നല്‍കാറുള്ളത്. (യാചിച്ച് വരുന്നവര്‍ക്ക് നല്‍കാറില്ല)സക്കാത്ത് ശേഖരിക്കുന്നവര്‍ പെരുന്നാളിന്റെ ഓന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അവകാശിക്ക് അത് വിതരണം ചെയ്യും. (ബുഖാരി. 2. 25. 587)
 
68) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് ബാര്‍ലി, ഈത്തപ്പഴം എന്നിവയില്‍ ഒരു സ്വാഅ് വീതം നിര്‍ബന്ധമാക്കി. ചെറിയവര്‍ക്കും വലിയവര്‍ക്കും സ്വതന്ത്രന്മാര്‍ക്കും അടിമകള്‍ക്കും അതു നല്‍കണം. (ബുഖാരി. 2. 25. 588)
 
69) ജാബിര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: എല്ലാ സല്‍പ്രവൃത്തികളും സദഖയാകുന്നു. നിങ്ങളുടെ സഹോദരനെ പ്രസന്നവദനനായി കാണുന്നതും നിങ്ങളുടെ തൊട്ടിയില്‍ നിന്നു സഹോദരന്റെ പാത്രത്തില്‍ വെള്ളമൊഴിച്ചു കൊടുക്കുന്നതും സല്‍പ്രവൃത്തിയാകുന്നു. (അഹ്മദ്)
 
73) ഉമ്മുസല്‍മ(റ) പറഞ്ഞു: ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാറു പതിവുണ്ടായിരുന്നു। അതിനാല്‍, ഞാന്‍ പറഞ്ഞു. അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഇതു പൂഴ്ത്തിവെക്കലാണോ? അവിടുന്നു പറഞ്ഞു: നിങ്ങള്‍ സക്കാത്തു കൊടുക്കുവാന്‍ ബാദ്ധ്യസ്ഥമായ അതിര്‍ത്തി എത്തുന്നതേതോ അതിനു സക്കാത്തു കൊടുത്താല്‍ അതു പൂഴ്ത്തിവെക്കലല്ല. (അബൂദാവൂദ്)
 
76) സഹല്‍(റ) നിവേദനം ചെയ്തു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ അഭി പ്രായം രൂപികരിച്ച് കഴിഞ്ഞാല്‍, പിന്നീട്(സക്കാത്തു)എടുക്കുകയും, മൂന്നില്‍ ഒന്നു വിടുന്നില്ലെ ങ്കില്‍ നാലില്‍ ഒരു ഭാഗം വിട്ടേക്കുക. (തിര്‍മിദി)
 
71) അലി(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: സവാരിക്കുള്ള കുതിരകള്‍ക്കും ജോലിക്കുള്ള അടിമകള്‍ക്കും ഞാന്‍ സക്കാത്തു ചുമത്തുന്നില്ല. എന്നാല്‍, വെള്ളിക്ക് ഓരോ നാല്പതു ദിര്‍ഹമിന് ഓരോ ദിര്‍ഹം സക്കാത്തുകൊടുക്കുക. 190 ദിര്‍ഹം ഉള്ളുവെങ്കില്‍ സക്കാത്തില്ല: എന്നാല്‍ അതു ഇരുനൂറെത്തിയാല്‍ അതില്‍ നിന്നു അഞ്ചു ദിര്‍ഹം സക്കാത്തായി കൊടുക്കണമെന്ന് അല്ലാഹുവിന്റെ ദൂതന്‍(സ) ഞങ്ങളോട് കല്പിച്ചു. (അബൂദാവൂദ്)
 
74) സമുറഃ(റ) നിവേദനം ചെയ്തു: കച്ചവടത്തിനായി ഞങ്ങള്‍ സംഭരിച്ചിട്ടുള്ളതില്‍ നിന്നു സക്കാത്തുകൊടുക്കണമെന്ന് അല്ലാഹുവിന്റെ ദൂതന്‍(സ) ഞങ്ങളോട് കല്പിച്ചു. (അബൂദാവൂദ്)
 
70) ഫാത്തിമഃ ബിന്തുഖയ്സ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒരാളുടെ സ്വത്തില്‍ സക്കാത്തുകൂടാതെ ഒരു ബാദ്ധ്യതയുണ്ട്. പിന്നീട് അവിടുന്ന് ഇതു ഓതി: നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ കിഴക്കോട്ടോ, പടിഞ്ഞാട്ടോ, തിരിക്കുന്നതല്ല പുണ്യം. (തിര്‍മിദി)
 
72) ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ആരു സ്വത്തു സമ്പാദിക്കുന്നുവോ, അതിന് ഒരു കൊല്ലം കഴിയാതെ സക്കാത്തില്ല. (തിര്‍മിദി)
 
75) അംറ്ഇബ്നു ഷുഅയ്ബു(റ) തന്റെ പിതാമഹനെ പ്രമാണമാക്കി നിവേദനം ചെയ്തു: പ്രവാചകന്‍(സ) ജനങ്ങളെ അഭിസംബോധന ചെയ്യുകയും പറയുകയും ചെയ്തു. സൂക്ഷിക്കുക! സ്വത്തുള്ള അനാഥക്കുട്ടിയുടെ രക്ഷകര്‍ത്താവ് ആരോ, അവര്‍ അതുകൊണ്ട് വ്യാപാരം ചെയ്യണം. സക്കാത്തു അതു ഭക്ഷിച്ച് കളയുവാന്‍ ഇടയാകുമാറ് അതു(അഭിവ്യദ്ധിപ്പെടുത്താതെ)ഇട്ടേക്കരുത്. (തിര്‍മിദി)