Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമസ്കാരത്തില്‍ ചെയ്യാവുന്ന സല്‍പ്രവൃത്തികള്‍

മലയാളം ഹദീസുകള്‍


1) അബ്ദുല്ല(റ) നിവേദനം: നമസ്കാരത്തിലായിരിക്കുമ്പോള്‍ ഞങ്ങള്‍ നബി(സ)ക്ക് സലാം പറയുകയും മറുപടിയായി നബി(സ) സലാം പറയുകയും പതിവായിരുന്നു. ഞങ്ങള്‍ നജ്ജാശിയുടെ അടുത്തുനിന്ന് തിരിച്ചു വന്നപ്പോള്‍ നമസ്കാരത്തില്‍ ഞങ്ങള്‍ നബി(സ)ക്ക് സലാം പറഞ്ഞു. അപ്പോള്‍ നബി(സ) ഞങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. (നമസ്കാരശേഷം)നബി(സ) പറഞ്ഞു: നമസ്കാരത്തില്‍ (അതിന്റേതായ) ചില ജോലികളുണ്ട്. (ബുഖാരി. 2. 22. 290)
 
2) സൈദ്ബ്നു അര്‍ഖം(റ) പറയുന്നു: ഞങ്ങളില്‍ ചിലര്‍ തിരുമേനിയുടെ കാലത്ത് നമസ്കാരത്തിനിടയില്‍ കൂട്ടുകാരനോട് സംസാരിക്കുക പതിവായിരുന്നു. പിന്നീട് എല്ലാ നമസ്കാരങ്ങളേയും പരമോല്‍കൃഷ്ടമായ നമസ്കാരത്തേയും നിഷ്ഠതയോടെ നിലനിര്‍ത്തിപ്പോരുക. അല്ലാഹുവിന്റെ മുമ്പില്‍ വിനയത്തോടു കൂടി നില്‍ക്കുക എന്ന ഖുര്‍ആന്‍ സൂക്തം അവതരിക്കപ്പെട്ടപ്പോള്‍ മൌനം ദീക്ഷിക്കുവാന്‍ ഞങ്ങളോട് കല്‍പ്പിക്കപ്പെട്ടു. (ബുഖാരി. 2. 22. 292)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പുരുഷന്മാര്‍(ഇമാമിനെ ഉണര്‍ത്താന്‍)തസ്ബീഹ് ചൊല്ലുകയും സ്ത്രീകള്‍ കൈ അടിക്കുകയും ചെയ്യണം. (ബുഖാരി. 2. 22. 295)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: തന്റെ പ്രാര്‍ത്ഥനമുറിയില്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു മാതാവ് അവളുടെ പുത്രനെ ജുറൈജേ! എന്ന് പേര് വിളിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: അല്ലാഹുവേ! എന്റെ മാതാവ്, എന്റെ നമസ്കാരം(ഇതില്‍ ഏതിന് ഞാന്‍ പരിഗണന നല്‍കണം?) വീണ്ടും അവള്‍ രണ്ട് പ്രാവശ്യം വിളിക്കുകയും അവന്‍ ഇപ്രകാരം രണ്ടു പ്രാവശ്യവും മറുപടി പറയുകയും ചെയ്തു. അവള്‍ പറഞ്ഞു. അല്ലാഹുവേ! വേശ്യാസ്ത്രീകളുടെ മുഖത്തേക്ക് നോക്കുന്നതുവരെ ജുറൈജിനെ നീ മരിപ്പിക്കരുതേ. ജുറൈജിന്റെ പ്രാര്‍ത്ഥന മുറിയുടെ അടുത്തായി ഒരു സ്ത്രീ ആടുകളെ മേയ്ക്കാറുണ്ട്. അവള്‍ ഒരു കുട്ടിയെ പ്രസവിച്ചു. ഈ കുട്ടിയുടെ പിതാവ് ആരാണെന്ന് അവളോട് ചോദിക്കപ്പെട്ടപ്പോള്‍ ജുറൈജാണെന്ന് അവള്‍ പറഞ്ഞു. അവന്‍ പ്രാര്‍ത്ഥനാമുറിയില്‍ നിന്ന് ഇറങ്ങി വരികയുണ്ടായി. ജുറൈജ് പറഞ്ഞു. ഞാനാണ് ആ കുട്ടിയുടെ പിതാവെന്ന് ജല്‍പിക്കുന്നവള്‍ എവിടെ? കുട്ടീ! ആരാണ് നിന്റെ പിതാവ്? അവന്‍ പറഞ്ഞു. ആട്ടിടയനാണ്. (ബുഖാരി. 2. 22. 297)
 
5) മുഐഖിബ്(റ) നിവേദനം: സുജൂദിന്റെ സ്ഥാനത്തുനിന്നും മണ്ണ് നിരപ്പാക്കിയ ഒരു മനുഷ്യനോട് നബി(സ) പറഞ്ഞു. നീ അങ്ങനെ ചെയ്യുന്ന പക്ഷം ഒരൊറ്റ പ്രാവശ്യം മാത്രമേ ചെയ്യാവൂ. (ബുഖാരി. 2. 22. 298)
 
6) ആയിശ(റ) നിവേദനം: ഞാന്‍ നബി(സ)യുടെ മുമ്പില്‍ കിടന്നുറങ്ങാറുണ്ട്. എന്റെ രണ്ടു കാലും നബി(സ)യുടെ മുമ്പില്‍ നീണ്ടു കിടക്കും. എന്നിട്ട് തിരുമേനി സൂജൂദ് ചെയ്യുമ്പോള്‍ എന്റെ കാല്‍ പിടിച്ചു പിച്ചും. അന്നേരം കാല്‍ ഞാന്‍ ഒതുക്കി വെക്കും. നബി(സ) സുജൂദില്‍ നിന്ന് എഴുന്നേറ്റ് കഴിഞ്ഞാല്‍ ഞാന്‍ പിന്നേയും കാല്‍നീട്ടും. (ബുഖാരി. 2. 22. 300)
 
7) അസ്റഖ്(റ) പറയുന്നു: അഹ്വാസ് എന്ന സ്ഥലത്തുവെച്ച് ഖവാരിജികളോട് ഞങ്ങള്‍ യുദ്ധം ചെയ്യുകയായിരുന്നു. പുഴ വെള്ളം കൊണ്ട് ഇടിഞ്ഞുപോയ ഒരു കരയുടെ തീരത്ത് വെച്ച് ഒരാള്‍ നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. അയാളുടെ മൃഗത്തിന്റെ(കുതിരയുടെ) കടിഞ്ഞാണ്‍ അയാളുടെ കയ്യില്‍ തന്നെയായിരുന്നു. മൃഗമാണെങ്കില്‍ അദ്ദേഹത്തെ പിടിച്ചുവലിക്കുന്നു. അദ്ദേഹം വിടാതെ(നമസ്കരിക്കുന്നവനായി കൊണ്ടുതന്നെ) മൃഗത്തിന്റെ പിന്നാലെ തന്നെ പോയി. ശുഅ്ബ്: പറയുന്നു: അദ്ദേഹം അബൂബക്കര്‍ സത്തൂല്‍ അസ്ളമി(റ) എന്ന സഹാബിവര്യന്മാരായിരുന്നു. നമസ്കാരത്തില്‍ ഇപ്രകാരം ചെയ്തതില്‍ ഒരു ഖവാരിജി അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവേ! ഈ കിഴവനെ നീ നശിപ്പിക്കേണമേ! അദ്ദേഹം നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇപ്രകാരം പ്രത്യുത്തരം നല്‍കി. നിങ്ങളുടെ വിമര്‍ശനം ഞാന്‍ കേള്‍ക്കുകയുണ്ടായി. ഞാന്‍ നബി(സ) യോടൊപ്പം ആറോ ഏഴോ എട്ടോ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നബി(സ)യുടെ വിട്ടുവീഴ്ചയുള്ള നടപടികള്‍ ഞാന്‍ കണ്ടിട്ടുമുണ്ട്. മൃഗത്തെ അതിന്റെ ആലയിലേക്ക് പോകാന്‍ വിടുകയും എനിക്ക് വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതിനേക്കാള്‍ കുതിരയുടെ കടിഞ്ഞാണ്‍ വിടാതെ അതിന്റെ പിന്നാലെ പോകുന്നതാണ് എനിക്ക് കൂടുതലിഷ്ടം. (ബുഖാരി. 2. 22. 302)
 
8) സഹ്ല്(റ) നിവേദനം:(കുട്ടികള്‍ ചെയ്യാറുള്ളത് പോലെ)തങ്ങളുടെ തുണിയുടെ തല അതിന്റെ നീളക്കുറവ് കാരണം പിരടിയില്‍ കെട്ടിക്കൊണ്ട് ചില ആളുകള്‍ നബി(സ) യോടൊപ്പം നമസ്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്മാര്‍ സുജൂദില്‍ നിന്ന് എഴുന്നേറ്റിരിക്കും മുമ്പ് സ്ത്രീകള്‍ സുജൂദില്‍ നിന്ന് തല ഉയര്‍ത്തരുതെന്ന് സ്ത്രീകളോട് പറയപ്പെട്ടു. (ബുഖാരി. 2. 22. 306)
 
9) ജാബിര്‍(റ) നിവേദനം: നബി(സ) എന്നെ ഒരിക്കല്‍ ഒരിടത്തേക്ക് ഒരാവശ്യാര്‍ത്ഥം അയച്ചു. അക്കാര്യം നിര്‍വ്വഹിച്ച് നബി(സ)യുടെ അടുക്കല്‍ ചെന്ന് നബി(സ)ക്ക് സലാം ചൊല്ലി. എന്റെ സലാമിന് മറുപടിയായി നബി(സ) സലാം ചൊല്ലിയില്ല. എന്റെ മനസ്സില്‍ അത് വേദനയുണ്ടാക്കി. അതിന്റെ അഗാധത അല്ലാഹുവിനേ അറിയുകയുള്ളൂ. ഞാനെന്റെ മനസ്സില്‍ വിചാരിച്ചു. തിരിച്ചെത്താന്‍ താമസിച്ചത് കൊണ്ട് നബി(സ) കോപിച്ചിട്ടുണ്ടായിരിക്കാമെന്ന്. പിന്നെയും ഞാന്‍ സലാം ചൊല്ലി നോക്കി. അപ്പോഴും നബി(സ) സലാം മടക്കിയില്ല. അന്നേരം ആദ്യത്തെ പ്രാവശ്യത്തേക്കാള്‍ എനിക്ക് കൂടുതല്‍ വേദനയുണ്ടായി. വീണ്ടും ഞാന്‍ സലാം ചൊല്ലി. അപ്പോള്‍ എന്റെ സലാമിന് നബി(സ) മറുപടി നല്‍കി. നബി(സ) അരുളി: ഞാന്‍ നമസ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് നിങ്ങളുടെ സലാമിന് മറുപടി നല്‍കാന്‍ കഴിയാതിരുന്നത്. നബി(സ) തന്റെ വാഹനത്തിലായിരുന്നു. ഖിബ്ലയുടെ ഭാഗത്ത് നിന്ന് കൊണ്ടാണ് നബി(സ) നമസ്കരിച്ചിരുന്നത്. (ബുഖാരി. 2. 22. 308)
 
10) അബൂഹുറൈറ(റ) നിവേദനം: അരക്കെട്ടിന്മേല്‍ കൈവെച്ച് കൊണ്ട് നമസ്കരിക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 2. 22. 310)
 
11) അബൂഹുറൈറ(റ) നിവേദനം: അബൂഹുറൈറ(റ) ഹദീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് ചില ജനങ്ങള്‍ ആക്ഷേപിക്കുന്നു. ഞാന്‍ അവരില്‍ ഒരാളെ കണ്ടുമുട്ടി. കഴിഞ്ഞ രാത്രി ഇശാ നമസ്കാരത്തില്‍ നബി(സ) ഏത് സൂറത്താണ് ഓതിയതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. എനിക്ക് ഓര്‍മയില്ലെന്ന് അയാള്‍ പറഞ്ഞു: അപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു. നീ നബി(സ) യോടൊപ്പം അതില്‍ പങ്കെടുത്തിരുന്നില്ലേ? അതെയെന്ന് അയാള്‍ മറുപടി പറഞ്ഞു: എന്നാല്‍ എനിക്ക് അതിനെക്കുറിച്ച് ഓര്‍മ്മയുണ്ട്. ഇന്ന സുറത്തുകളാണ് നബി(സ) ആ നമസ്കാരത്തില്‍ പാരായണം ചെയ്തത്. (ബുഖാരി. 2. 22. 314)