Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിത്ര്‍

മലയാളം ഹദീസുകള്‍


1) ഇബ്നു ഉമര്‍(റ) നിവേദനം: ഒരു മനുഷ്യന്‍ രാത്രിയിലെ നമസ്കാരത്തെക്കുറിച്ച് നബി(സ) യോട് ചോദിച്ചു. നബി(സ) അരുളി: രാത്രിയിലെ നമസ്കാരം ഈ രണ്ട് റക്അത്തുകളായിട്ടാണ് നമസ്കരിക്കേണ്ടത്. സുബ്ഹ് നമസ്കാരത്തെ നിങ്ങളില്‍ ആരെങ്കിലും ഭയപ്പെട്ടാല്‍ അവന്‍ ഒരൊറ്റ റക്അത്തു നമസ്കരിക്കട്ടെ. അതുവരെ അവന്‍ നമസ്കരിച്ചു കഴിഞ്ഞതിനെ അത് അവന് വിത്റാക്കി മാറ്റും. നാഫിഅ്(റ) നിവേദനം: ഇബ്നു ഉമര്‍(റ) വിത്റില്‍ രണ്ട് റക്അത്തിന്റെയും ഒരു റക്അത്തിന്റെയും ഇടയില്‍ സലാം വീട്ടുകയും തന്റെ ചില ആവശ്യങ്ങള്‍ക്ക് കല്‍പ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 2. 16. 105)
 
2) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: രാത്രി നമസ്കാരം ഈ രണ്ടു റക്അത്തു വീതമാണ്. നീ അവസാനിപ്പിക്കുവാന്‍ ഉദ്ദേശിച്ചാല്‍ ഒരു റക്അത്തു നമസ്കരിച്ച് നീ നമസ്കരിച്ചതിനെ വിത്റാക്കുക. ഖാസിം പറയുന്നു. എനിക്ക് പ്രായപൂര്‍ത്തിയായ ശേഷം ജനങ്ങള്‍ മൂന്ന് റക്അത്തു കൊണ്ട് വിത്റാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രണ്ട് രീതിയും വിശാലമാണ്. ഒന്നിനും കുഴപ്പമില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 2. 16. 107)
 
3) ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രിയില്‍ പതിനൊന്ന് റക്അത്താണ് നമസ്കരിച്ചിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്കാരം. നിങ്ങളില്‍ ഒരാള്‍ ഖുര്‍ആനിലെ 50 സൂക്തങ്ങള്‍ ഓതാന്‍ എടുക്കുന്ന സമയം ആ നമസ്കാരത്തില്‍ നബി(സ) ഒരു സുജൂദിന് എടുക്കാറുണ്ടായിരുന്നു. ശേഷം സുബ്ഹ് നമസ്കാരത്തിന് മുമ്പ് നബി(സ) രണ്ടു റക്അത്തു നമസ്കരിക്കും. പിന്നീട് തന്റെ വലതു വശത്തേക്ക് ചരിഞ്ഞു കിടക്കും. നമസ്കാരത്തിന് വിളിക്കുന്നവന്‍ (ഇഖാമത്ത് കൊടുക്കുന്നവന്‍) നബി(സ)യുടെ അടുത്തു വരുന്നതുവരെ ആ നിലക്ക് കിടക്കും. (ബുഖാരി. 2. 16. 108)
 
4) ഇബ്നുസീറിന്‍ പറയുന്നു: ഇബ്നു ഉമര്‍(റ)നോട് ഞാന്‍ ചോദിച്ചു. സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്തില്‍ എനിക്ക് ഖുര്‍ആന്‍ ദീര്‍ഘമായി പാരായണം ചെയ്യുവാന്‍ പറ്റുമോ? അപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: നബി(സ) രാത്രിയില്‍ ഈ രണ്ട് റക്അത്തു വീതം നമസ്കരിക്കും. ഒരു റക്അത്ത് കൊണ്ട് വിത്റ് നമസ്കരിച്ചശേഷം സുബ്ഹിന്റെ രണ്ട് റക്അത്ത് നമസ്കരിക്കും. വിളി (ഇഖാമത്ത്) അദ്ദേഹത്തിന്റെ രണ്ടു ചെവിയിലും ആയതുപോലെ. (ബുഖാരി. 2. 16. 109)
 
5) ആയിശ(റ) നിവേദനം: രാത്രിയുടെ എല്ലാ ദിശകളിലും നബി(സ) വിത്റ് നമസ്കരിച്ചിട്ടുണ്ട്. അവിടുത്തെ വിത്ത്ര്‍ അത്താഴ സമയം വരെയും എത്താറുണ്ട്. (ബുഖാരി. 2. 16. 110)
 
6) ആയിശ(റ) നിവേദനം: നബി(സ) രാത്രിയില്‍ നമസ്കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിരിപ്പില്‍ ഞാന്‍ വിലങ്ങനെ കിടക്കാറുണ്ട്. വിത്ത്റാക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തുകയും ഞാന്‍ വിത്റാക്കുകയും ചെയ്യും. (ബുഖാരി. 2. 16. 111)
 
7) അബ്ദുല്ലാഹിബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: രാത്രിയിലെ നിങ്ങളുടെ അവസാനത്തെ നമസ്കാരം നിങ്ങള്‍ വിത്റാക്കുവീന്‍. (ബുഖാരി. 2. 16. 112)
 
8) സഈദ്(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ ഇബ്നുഉമര്‍(റ)ന്റെ കൂടെ മക്കയിലെ ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. സഈദ് പറയുന്നു: സുബ്ഹ് നമസ്കാരത്തെ ഞാന്‍ ഭയപ്പെട്ടപ്പോള്‍ വാഹനപ്പുറത്തു നിന്ന് ഇറങ്ങി വിത്ര്‍ നമസ്കരിച്ചശേഷം ഇബ്നു ഉമര്‍(റ)നെ അഭിമുഖീകരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു; നീ എവിടെയായിരുന്നു? ഞാന്‍ പറഞ്ഞു: സുബ്ഹ് നമസ്കാരത്തെ ഞാന്‍ ഭയപ്പെട്ടപ്പോള്‍ വാഹനപ്പുറത്തുനിന്ന് ഇറങ്ങുകയും വിത്ര്‍ നമസ്കരിക്കുകയും ചെയ്തു. അപ്പോള്‍ ഇബ്നു ഉമര്‍(റ) പറഞ്ഞു: നിനക്ക് അല്ലാഹുവിന്റെ ദൂതനില്‍ മാതൃകയില്ലേ? അതെ, എന്ന് ഞാന്‍ പ്രത്യുത്തരം നല്‍കി. ഇബ്നു ഉമര്‍(റ) പറഞ്ഞു. എന്നാല്‍ നിശ്ചയം പ്രവാചകന്‍ ഒട്ടകപ്പുറത്തു വെച്ച് വിത്റാക്കിയിട്ടുണ്ട്. (ബുഖാരി. 2. 16. 113)
 
9) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) രാത്രി നമസ്കാരം തന്റെ ഒട്ടകപ്പുറത്ത് ഇരുന്നുകൊണ്ട് അത് എവിടേക്കാണോ അഭിമുഖീകരിച്ചത് അവിടേക്ക് തിരിഞ്ഞുകൊണ്ട് നമസ്കരിക്കാറുണ്ട്. അവിടുന്ന് ആംഗ്യം കാണിക്കും. ഒട്ടകപ്പുറത്തുവെച്ച് തന്നെ വിത്ത്റാക്കുകയും ചെയ്യും. നിര്‍ബ്ബന്ധ നമസ്കാരം ഒഴികെ. (ബുഖാരി. 2. 16. 114)
 
10) ആസ്വിം പറയുന്നു: അനസ്സ്(റ)നോട് ഖുനൂത്തിനെ സംബന്ധിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ആദ്യകാലത്തു ഉണ്ടായിരുന്നു. റുകൂഇന്ന് മുമ്പാണോ അതല്ല ശേഷമോ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അദ്ദേഹം പറഞ്ഞു: റുകൂഇന്ന് മുമ്പ്. അപ്പോള്‍ പറഞ്ഞു: നിശ്ചയം ഇന്നവന്‍ എന്നോട് ഖുനൂത്ത് റുകൂഇന്റെ ശേഷമായിരുന്നുവെന്ന് താങ്കള്‍ പറഞ്ഞതായി പ്രസ്താവിക്കുകയുണ്ടായി. അനസ്സ്(റ) പറഞ്ഞു: അയാള്‍ പറഞ്ഞതു കളവാണ്. നിശ്ചയം നബി(സ) റുകൂഇന്റെ ശേഷം ഒരു മാസം ഖുനൂത്തു ചൊല്ലി. അവിടുന്ന് ഏകദേശം എഴുപതു പേര്‍ക്കുള്ള ഒരു സംഘം ഓത്തുകാരെ മുശ്രിക്കുകളുടെ ഒരു വിഭാഗത്തിലേക്ക് നിയോഗിച്ചു. അവരുടെയും നബി(സ)യുടെയും ഇടയില്‍ ഒരു കരാര്‍ ഉണ്ടായിരുന്നു. (അവര്‍ കരാര്‍ ലംഘിച്ചു അവരെ വധിച്ചു) അപ്പോള്‍ നബി(സ) അവര്‍ക്കെതിരെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസം ഖുനൂത്തു ചൊല്ലി. (ബുഖാരി. 2. 16. 115, 116)
 
11) അനസ്(റ) നിവേദനം: നബി(സ) റിഅ്ല്, ദക്ക്വാന്‍ എന്നീ രണ്ടു ഗോത്രങ്ങള്‍ക്കെതിരായി പ്രാര്‍ത്ഥിച്ചുകൊണ്ടു ഒരു മാസം ഖുനൂത്ത് ഓതി. (ബുഖാരി. 2. 16. 117)
 
12) അനസ്(റ) പറയുന്നു: മഗ്രിബ് നമസ്കാരത്തിലും സുബ്ഹ് നമസ്കാരത്തിലും നബി(സ) ഖുനൂത്തു ഓതിയിരുന്നു. (ബുഖാരി. 2. 16. 117)
 
14) അബുസഈദി(റ)ല്‍ നിന്ന് നിവേദനം: നേരം പുലരുന്നതിനുമുമ്പാണ് നിങ്ങള്‍ വിത്റ് നമസ്കരിക്കേണ്ടത്. (മുസ്ലിം)
 
15) ആയിശ(റ)യില്‍ നിന്ന് നിവേദനം: ആയിശ(റ) തിരുദൂതന്റെ(സ) മുമ്പില്‍ വിലങ്ങായിക്കിടക്കെ റസൂല്‍(സ) രാത്രി സുന്നത്ത് നമസ്കരിക്കാറുണ്ട്. അങ്ങനെ വിത്റ് മാത്രം അവശേഷിച്ചാല്‍ അവരെയും വിളിച്ചുണര്‍ത്തും. അനന്തരം അവര്‍ വിത്ര്‍ നമസ്കരിക്കും. (മുസ്ലിം)
 
17) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയില്ലെന്ന് ഭയപ്പെടുന്നവര്‍ രാത്രിയുടെ ആദ്യസമയത്ത് വിത്റ് നമസ്കരിച്ചുകൊള്ളട്ടെ. ഇനി അവസാനയാമത്തില്‍ ഉണരുമെന്ന് വല്ലവനും പ്രതീക്ഷയുണ്െടങ്കില്‍ അവസാനയാമത്തില്‍ മലക്കുകള്‍ പങ്കെടുക്കും. അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമമായ സമയം. (മുസ്ലിം)
 
13) അലി(റ)യില്‍ നിന്ന് നിവേദനം: ഫര്‍ള് നമസ്കാരംപോലെ നിര്‍ബന്ധമുള്ളതല്ല വിത്റ്. പക്ഷേ, റസൂല്‍(സ) സുന്നത്താക്കി നിശ്ചയിച്ചതാണത്. അവിടുന്ന് പറയുകയുണ്ടായി അല്ലാഹു വിത്റും (ഏകനും) വിത്റിനെ (ഒറ്റയെ) ഇഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് ഖുര്‍ആനില്‍ വിശ്വസിച്ചവരെ! നിങ്ങള്‍ വിത്ര്‍ നമസ്കരിക്കൂ! (അബൂദാവൂദ്, തിര്‍മിദി)
 
16) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സുബ്ഹിക്കുമുമ്പ് നിങ്ങള്‍ വിത്റ് നമസ്കരിക്കണം (അബൂദാവൂദ്, തിര്‍മിദി)