1) ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347) |
|
2) മുഹമ്മദ്ബ്നു മുന്‍കദിര്‍ പറയുന്നു. ഒരിക്കല്‍ ജാബിര്‍ തന്റെ തുണി പിരടിയില്‍ബന്ധിച്ച് നമസ്കരിച്ച് തന്റെ തട്ടം വസ്ത്രം തൂക്കിയിടുന്ന വടിയില്‍ വെച്ചിട്ടുണ്ട്. അപ്പോള്‍ ഒരാള്‍ ചോദിച്ചു. തട്ടമുണ്ടായിട്ടും താങ്കള്‍ ഒരു വസ്ത്രം ധരിച്ച് നമസ്ക്കരിക്കുകയാണോ? ഉടനെ അദ്ദേഹം മറുപടി പറഞ്ഞു. അതെ, ഞാനിത് ചെയ്തത് നിന്നെപ്പോലെയുള്ള വിഡ്ഢികള്‍ എന്നെ കണ്ടു പഠിക്കുവാനാണ്. നബി(സ)യുടെ കാലത്തു ഞങ്ങളില്‍ ആര്‍ക്കാണ് രണ്ടു വസ്ത്രം ഉണ്ടായിരുന്നത്. (ബുഖാരി. 1. 8. 348) |
|
3) മുഹമ്മദ്ബ്നു മുന്‍കദിര്‍ പറയുന്നു: ജാബിര്‍(റ) ഒരു വസ്ത്രം മാത്രം ധരിച്ചു കൊണ്ടു നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹം പറയും. തിരുമേനി(സ) ഒരു വസ്ത്രം ധരിച്ച് നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 349) |
|
4) ഉമറുബ്നു അബീസലമ:(റ) നിവേദനം: തിരുമേനി(സ) ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിച്ചു. അന്നേരം അതിന്റെ രണ്ടു തലയും രണ്ടു കൈചട്ടകളുടെ മുകളിലേക്ക് ഇടത്തോട്ടും വിപരീതമായി ഇട്ടിരിക്കയായിരുന്നു. (ബുഖാരി. 1. 8. 350) |
|
5) ഉമറ്ബ്നു അബീസലമ:(റ) നിവേദനം: ഉമ്മുസലമ: യുടെ വീട്ടില്‍ വെച്ച് ഒരു വസ്ത്രം മാത്രം ധരിച്ചു കൊണ്ട് തിരുമേനി(സ) നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ രണ്ടറ്റവും അവിടുത്തെ ഇരു ചുമലിലും ഇട്ടിട്ടുണ്ട്. (ബുഖാരി. 1. 8. 351) |
|
6) ഉമറ്ബ്നുഅബീസലമ:(റ) നിവേദനം: തിരുമേനി(സ) ഒരു വസ്ത്രം ചുറ്റിപ്പുതച്ച് ഉമ്മുസലമ: യുടെ വീട്ടില്‍ വച്ച് നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ രണ്ടറ്റവും തന്റെരണ്ട് ചുമലിലും ഇട്ടിട്ടുണ്ട്. (ബുഖാരി. 356) |
|
7) ഉമ്മുഹാനിഅ്(റ) നിവേദനം: മക്കാവിജയ വര്‍ഷം തിരുമേനി(സ)യുടെ അടുത്ത് ഞാന്‍ ചെന്നു. അവിടുന്നു കുളിക്കുന്നതായി ഞാന്‍ കണ്ടു. ഫാത്വിമ: ഒരു മറ നബി(സ)ക്ക് പിടിച്ച്കൊണ്ടിരിക്കുന്നു. ഞാന്‍ നബി(സ)ക്ക് സലാം പറഞ്ഞു. ഇതാരെന്ന് നബി(സ) ചോദിച്ചു. അബൂത്വാലിബിന്റെ മകള്‍ ഉമ്മുഹാനിഅ ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉമ്മുഹാനിഅക്ക് സ്വാഗതം എന്ന് നബി(സ) അരുളി: അവിടുന്ന് കുളിയില്‍ നിന്ന് വിരമിച്ചപ്പോള്‍ എട്ട് റക്അത്തു നിന്ന് നമസ്കരിച്ചു. ഒരു വസ്ത്രം മാത്രം ചുറ്റി പുതച്ച്കൊണ്ട് നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! ഞാന്‍ അഭയം നല്കിയിരിക്കുന്ന ഇന്ന ആളെ കൊന്ന്കളയുമെന്ന് എന്റെ സഹോദരന്‍ അലി ഭീഷണിപ്പെടുത്തുന്നുവെന്ന്. അപ്പോള്‍ തിരുമേനി(സ) അരുളി: ഓ ഉമ്മു ഹാനിഅ്! നീ അഭയം നല്കിയവന് ഞാനും അഭയം നല്കിയിരിക്കുന്നു ഉമ്മു ഹാനിഅ് പറയുന്നു. അതു ളുഹാ നമസ്കാരമായിരുന്നു. (ബുഖാരി. 1. 8. 353) |
|
8) അബൂഹുറൈറ(റ) നിവേദനം: ഒരു വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിക്കുന്നതിനെക്കുറിച്ച് ഒരാള്‍ നബി(സ) യോട് ചോദിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു. നിങ്ങളെല്ലാവര്‍ക്കും ഈ രണ്ടു വസ്ത്രമുണ്ടോ? (ബുഖാരി. 1. 8. 354) |
|
9) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്. (ബുഖാരി. 1. 8. 355) |
|
10) സഈദ് പറയുന്നു. ഒരു വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിക്കുന്നതിനെ സംബന്ധിച്ച് ജാബിറി(റ)നോട് ഞങ്ങള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യുടെ കൂടെ ഒരു യാത്രയില്‍ പുറപ്പെട്ടു. എന്നിട്ട് ഒരിക്കല്‍ എന്റെ ഒരാവശ്യത്തിന് രാത്രിയില്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. തിരുമേനി(സ) നമസ്കരിക്കുന്നതായി ഞാന്‍ കണ്ടു. എന്റെ ശരീരത്തില്‍ ഒരൊറ്റ വസ്ത്രമാണ് ഉണ്ടായിരുന്നത്. ഞാനാ വസ്ത്രം ചുറ്റിപ്പുതച്ച് തിരുമേനി(സ)യുടെ ഒരു ഭാഗത്ത് നിന്ന് നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ തിരുമേനി(സ) ചോദിച്ചു. ജാബിര്‍! എന്തിനാണീ രാത്രിയില്‍ വന്നത്? അപ്പോള്‍ എന്റെ ആവശ്യം തിരുമേനി(സ)യെ ഉണര്‍ത്തി. ഞാന്‍ വിരമിച്ചപ്പോള്‍ തിരുമേനി(സ) ചോദിച്ചു. ഞാന്‍ കാണുന്ന ഈ ചുറ്റിപ്പുതക്കലെന്താണ്? ഞാന്‍ പറഞ്ഞു. വസ്ത്രം ഇടുങ്ങിയതാണ്. തിരുമേനി(സ) അരുളി: വസ്ത്രം വീതിയുള്ളതാണെങ്കില്‍ അത് ചുറ്റിപ്പുതച്ചുകൊള്ളുക. വീതിയില്ലാത്തതാണെങ്കില്‍ അത് ഉടുക്കുകയും ചെയ്യുക. (ബുഖാരി. 1. 8. 357) |
|
11) സഹ്ല്(റ) നിവേദനം: കുട്ടികള്‍ ചെയ്യാറുള്ളത് പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില്‍ കെട്ടിക്കൊണ്ടു ചില ആളുകള്‍ തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്മാര്‍ സുജൂദില്‍ നിന്നും എഴുന്നേറ്റ് ഇരിക്കും മുമ്പ് സ്ത്രീകള്‍ സുജൂദില്‍ നിന്നും തല ഉയര്‍ത്തരുതെന്ന് തിരുമേനി(സ) സ്ത്രീകളോട് കല്‍പ്പിച്ചു. (ബുഖാരി. 1. 8. 358) |
|
12) മൂഗീറ(റ) നിവേദനം: ഞാനൊരിക്കല്‍ ഒരു യാത്രയില്‍ തിരുമേനി(സ)യുടെ കൂടെയുണ്ടായിരുന്നു. മുഗീറ! നി വെള്ളപാത്രമെടുക്കൂ എന്ന് തിരുമേനി(സ) അരുളി: അപ്പോള്‍ ഞാന്‍ വെള്ളപാത്രമെടുത്തു കൊടുത്തു. തിരുമേനി(സ) അതു കൊണ്ടുപോയി എന്റെ ദൃഷ്ടിയില്‍ നിന്ന് മറയുന്നതുവരെ. എന്നിട്ട് അവിടുന്നു മലമൂത്രവിസര്‍ജനം ചെയ്തു. അന്നേരം ഒരു ശാമിജുബ്ബ അവിടുന്ന് ശരീരത്തില്‍ ധരിച്ചിരുന്നു ആ ജുബ്ബയുടെ കൈ മേല്‍പ്പോട്ടുകയറ്റാന്‍ തിരുമേനി(സ) ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. അതിന്റെ കൈ വളരെ ഇടുങ്ങിയിരുന്നു. അതിനാല്‍ തന്റെ കൈ തിരുമേനി(സ) ഉള്ളിലേക്ക് ഊരിയെടുത്തു. ഞാന്‍ നബി(സ)ക്ക് വെള്ളമൊഴിച്ചുകൊടുത്തു. നമസ്കാരത്തിന് എന്നതുപോലെ അവിടുന്നു വുളു എടുത്തു. ഇരുകാലുകളും രണ്ട് ബൂട്ട്സിന്മേലായി തടവി. ശേഷം അവിടുന്നു നമസ്കരിച്ചു. (ബുഖാരി. 1. 8. 359) |
|
13) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) ഖുറൈശികളോടൊപ്പം കഅ്ബ: പുനരുദ്ധരിക്കാന്‍ കല്ല് ചുമന്നു കൊണ്ടുപോവുകയായിരുന്നു. ഒരു ഉടുതുണി മാത്രമേ തിരുമേനി(സ)യുടെ ശരീരത്തിലുണ്ടായിരുന്നുള്ളൂ. അന്നേരം പിതൃവ്യന്‍ അബ്ബാസ് തിരുമേനി(സ) യോടു പറഞ്ഞു: സഹോദരപുത്രാ! നീ നിന്റെ വസ്ത്രമഴിച്ച് ചുരുട്ടി ചുമലില്‍ വെച്ച് അതിന്മേല്‍ കല്ല് വെച്ചുകൊണ്ട് പോന്നാല്‍ നന്നായിരുന്നു. ജാബിര്‍ പറയുന്നു. ഉടനെ നബി(സ) വസ്ത്രമഴിച്ച് ചുമലില്‍ വെച്ചു. താമസിയാതെതന്നെ ബോധം കെട്ടുവീഴുകയും ചെയ്തു. അതിനുശേഷം തിരുമേനി(സ)യെ നഗ്നനായി ഒരിക്കലും കണ്ടിട്ടില്ല. (ബുഖാരി. 1. 8. 360) |
|
14) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഒരു വസ്ത്രം മാത്രം ധരിച്ചുകൊണ്ട് നമസ്കരിക്കാമോ എന്ന് നബി(സ) യോട് ചോദിച്ചു. അവിടുന്ന് അരുളി: നിങ്ങളില്‍ എല്ലാവര്‍ക്കും രണ്ടു വസ്ത്രം ലഭിക്കുമോ? പിന്നീട് ഉമര്‍(റ)നോട് (അദ്ദേഹത്തിന്റെ ഭരണകാലത്ത്) ഒരാള്‍ ഇതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു. അല്ലാഹു നിങ്ങള്‍ക്ക് വിശാലമാക്കിയാല്‍ നിങ്ങളും വിശാലമാക്കുവീന്‍. തന്റെ വസ്ത്രം ഒരാള്‍ ശേഖരിച്ച് നമസ്കരിക്കട്ടെ, തുണിയും തട്ടവും, തുണിയും കുപ്പായവും, തുണിയും നീളക്കുപ്പായവും, പാന്റ്സും കുപ്പായവും പാന്റ്സും നീളക്കുപ്പായവും, കാലുറയും നീളക്കുപ്പായവും കാലുറയും കുപ്പായവും കാലുറയും തട്ടവും, ധരിച്ച് നമസ്ക്കരിക്കട്ടെ. (ബുഖാരി. 1. 8. 361) |
|
15) അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: നെഞ്ചും കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ട് മൂടിപ്പുതക്കുക. അപ്രകാരം തന്നെ, കണങ്കാലുകള്‍ കുത്തി നിറുത്തിയിട്ട് ചന്തി നിലത്തൂന്നിക്കൊണ്ടിരിക്കുകയും ഗുഹ്യസ്ഥാനത്ത് വസ്ത്രത്തില്‍ നിന്നും ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം കൊണ്ട് ശരീരം മൂടിപ്പുതച്ചിരിക്കുകയും ചെയ്യുക. ഇവ രണ്ടും തിരുമേനി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1. 8. 363) |
|
16) അബൂഹുറൈറ(റ) നിവേദനം: തിരുമേനി രണ്ടു തരം കച്ചവടത്തെ വിരോധിച്ചിരിക്കുന്നു. ഇന്നതിന്മേല്‍ തൊട്ടാല്‍ ആ തൊട്ട ആള്‍ക്കു ആ സാധനം കിട്ടുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇന്ന സാധനം ഇന്നവിധത്തില്‍ എറിഞ്ഞാല്‍ ആ സാധനം ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇപ്രകാരം തന്നെ നെഞ്ചും കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ടു മൂടിപ്പുതപ്പിക്കുക, കണങ്കാലുകള്‍ കുത്തിനിറുത്തിയിട്ട് ചന്തി നിലത്തൂന്നി ഗുഹ്യസ്ഥാനം മറക്കാതെ ഒരൊറ്റ വസ്ത്രവും കൊണ്ട് ശരീരം മൂടിപ്പുതച്ചിരിക്കുക എന്നീ വസ്ത്ര രീതിയും തിരുമേനി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1. 8. 364) |
|
17) അബൂഹുറൈറ(റ) നിവേദനം: (അബൂബക്കര്‍(റ)നെ നേതാവായി നിയോഗിച്ചിരുന്ന) ആ ഹജ്ജില്‍ ബലിയുടെ ദിവസം മിനായില്‍ വെച്ച് വിളിച്ചുപറയാന്‍ നിയോഗിച്ചയച്ചിരുന്നവരുടെ കൂട്ടത്തില്‍ അബൂബക്കര്‍(റ) എന്നെയും അയച്ചിരുന്നു. ഇക്കൊല്ലത്തിനുശേഷം ഒരു ബഹുദൈവവിശ്വാസിയും ഹജ്ജ് ചെയ്യാന്‍ പാടില്ല. നഗ്നരായിക്കൊണ്ട് ആരും കഅ്ബയെ പ്രദക്ഷിണം വെക്കാനും പാടില്ല എന്ന് പരസ്യമായി വിളിച്ചു പറയാന്‍ ഹുമൈദ്(റ) പറയുന്നു. പിന്നീട് ഖുര്‍ആനിലെ ബറാഅത്തു സൂറത്തു വിളംബരം ചെയ്യാന്‍ പിന്നാലെ അലി(റ)നെയും തിരുമേനി(സ) അയച്ചു. അബൂഹുറൈറ(റ) പറയുന്നു. അങ്ങനെ അലി(റ) യും മിനായിലെ ജനക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് ഞങ്ങളുടെ കൂടെ വിളിച്ചു പറഞ്ഞു. ഇക്കൊല്ലത്തിന് ശേഷം ഒരു ബഹുദൈവവിശ്വാസിയും ഹജ്ജ് ചെയ്യരുത്. ഒരാളും നഗ്നരായിക്കൊണ്ട് കഅ്ബയെ പ്രദക്ഷിണം ചെയ്യരുത്. (ബുഖാരി. 1. 8. 365) |
|
18) മുഹമ്മദ്ബ്നുമുന്‍കദര്‍ നിവേദനം: ഞാന്‍ ജാബിര്‍(റ)ന്റെ അടുക്കല്‍ ഒരിക്കല്‍ പ്രവേശിച്ചു. അദ്ദേഹം തന്റെ ഒരു വസ്ത്രം ചുറ്റിപ്പുതച്ച് നമസ്കരിക്കുകയാണ്. മേല്‍മുണ്ട് വസ്ത്രം തൂക്കിയിടുന്ന വടിമേല്‍ വെച്ചിട്ടുണ്ട്. അദ്ദേഹം നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: അബൂഅബ്ദില്ലാ! താങ്കള്‍ മേല്‍മുണ്ട് ഉപയോഗിക്കാതെ നമസ്കരിക്കുകയാണോ? അദ്ദേഹം പറഞ്ഞു. അതെ, നിന്നെപ്പോലെയുള്ള വിഡ്ഢികള്‍ ഇതു കാണും ഞാന്‍ ആഗ്രഹിച്ചു. തിരുമേനി(സ) ഇപ്രകാരം നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 366) |
|
19) ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി. 1. 8. 368) |
|
20) ആയിശ(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരു വിരിപ്പില്‍ നമസ്കരിച്ചു. അതില്‍ ചില ചിത്രപ്പണികളുണ്ടായിരുന്നു. തിരുമേനി(സ)യുടെ ദൃഷ്ടി അതില്‍ പതിഞ്ഞു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടുന്ന് അരുളി: എന്റെ ഈ വിരിപ്പ് അബൂജഹ്മിന് കൊടുത്തിട്ട് അബൂജഹ്മിന്റെ അംബിജാനിയ്യ: വിരിപ്പ് എനിക്ക് നിങ്ങള്‍ കൊണ്ടുവരൂ. നിശ്ചയം. ഇത് ഇപ്പോള്‍ എന്റെ ശ്രദ്ധയെ തിരിച്ചുകളഞ്ഞു നമസ്കാരത്തില്‍ നിന്നും. (ബുഖാരി. 1. 8. 369) |
|
21) അനസ്(റ) നിവേദനം: ആയിശയുടെ അടുക്കല്‍ ഒരു വിരിയുണ്ടായിരുന്നു. അവരുടെ വീട്ടിന്റെ ഒരു ഭാഗം അതുകൊണ്ടവര്‍ മറച്ചിരുന്നു. തിരുമേനി(സ) അരുളി: നീ ഞങ്ങളുടെ മുമ്പില്‍ നിന്ന് നിന്റെ ഈ വിരി നീക്കം ചെയ്യുക. അതിലെ ചിത്രങ്ങള്‍ നമസ്ക്കാരവേളയില്‍ എന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. (ബുഖാരി. 1. 8. 371) |
|
22) ഉഖ്ബത്തു(റ) നിവേദനം: തിരുമേനി(സ)ക്ക് പട്ടിന്റെ ഒരു ജുബ്ബ ചിലര്‍ സമ്മാനിച്ചു. അവിടുന്ന് അത് ധരിച്ച് നമസ്ക്കരിച്ചു. നമസ്ക്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞ ശേഷം വെറുത്തിട്ടെന്നവണ്ണം വളരെ ശക്തിയോടെ അത് ഊരിയിട്ട് തിരുമേനി(സ) അരുളി: ഭയഭക്തന്മാര്‍ക്ക് ഇത് യോജിക്കുകയില്ല. (ബുഖാരി. 1. 8. 372) |
|
23) അബൂജുഹൈഫ(റ) നിവേദനം: തിരുമേനി തോലിന്റെ ഒരു ചുമന്ന കൂടാരത്തില്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു. ബിലാലിനെ ഞാന്‍ കണ്ടതു തിരുമേനി(സ)ക്ക് വുളു എടുക്കുവാനുള്ള വെള്ളം കയ്യില്‍ പിടിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്. ആ വുളുവിന്റെ അവശേഷിച്ച വെള്ളം കരസ്ഥമാക്കുവാന്‍ വേണ്ടി ആളുകള്‍ ധൃതി കാണിക്കുന്നവരായും ഞാന്‍ കണ്ടു. എന്നിട്ട് അതില്‍ നിന്ന് അല്പം വെള്ളം കിട്ടിയവന്‍ ആ വെള്ളം ശരീരത്തില്‍ തടവി. തീരെ ലഭിക്കാത്തവന്‍ തന്റെ സ്നേഹിതന്റെ കയ്യിലെ നനവ് തൊട്ടിട്ടു അത് സ്വശരീരത്തില്‍ തടവാന്‍ തുടങ്ങി. പിന്നീട് ബിലാല്‍ ഒരു ചെറിയ കുന്തം എടുത്തിട്ട് അത് നിലത്തു നാട്ടുന്നതായി ഞാന്‍ കണ്ടു. തിരുമേനി(സ) കണങ്കാലിന് മുകളില്‍ ഒരു ചുവന്ന വസ്ത്രം ധരിച്ചുകൊണ്ടു പുറത്തുവന്നിട്ട് ആ കുന്തത്തിന്റെ നേരെ തിരിഞ്ഞു ജനങ്ങളുടെ ഇമാമായി നിന്നുകൊണ്ട് രണ്ട് റക്അത്തു നമസ്ക്കരിച്ചു. മനുഷ്യരും മൃഗങ്ങളുമെല്ലാം ആ കുന്തത്തിന്റെ മുമ്പിലൂടെ നടക്കുന്നതു ഞാന്‍ കണ്ടു. (ബുഖാരി. 1. 8. 373) |
|
24) അബൂഹാസിം(റ) നിവേദനം: സഹ്ല്ബ്നു സഅ്ദ്(റ)നോട് നബി(സ)യുടെ മിമ്പറ എന്തുകൊണ്ടായിരുന്നുവെന്ന് അവര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് എന്നെക്കാള്‍ അറിവുള്ളവരാരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. ഗാബ എന്ന സ്ഥലത്തെ അസല്‍ മരം കൊണ്ടാണതുണ്ടാക്കിയത് തിരുമേനി(സ)ക്ക് വേണ്ടി അത് പണിതതാവട്ടെ ഇന്ന സ്ത്രീയുടെ കൈക്ക് സ്വാതന്ത്യ്രം നേടിയ അടിമ ഇന്നവനുമാണ്. അങ്ങനെ അത് പണിത് അതിന്റെ സ്ഥാനത്തുകൊണ്ടുവന്നു വെച്ച് കഴിഞ്ഞപ്പോള്‍ തിരുമേനി(സ) അതിന്മേല്‍ കയറിയിട്ട് ഖിബ്ലയുടെ നേരെ തിരിഞ്ഞ് നിന്നു. എന്നിട്ട് അവിടുന്ന് തക്ബീര്‍ ചൊല്ലി. ജനങ്ങള്‍ പിന്നിലും നിന്നു. അങ്ങനെ അവിടുന്നു ഓതി. റുകൂഅ് ചെയ്തപ്പോള്‍ ജനങ്ങളും റുകൂഅ് ചെയ്തു. പിന്നീട് തിരുമേനി(സ) തല ഉയര്‍ത്തി. അനന്തരം തിരുമേനി(സ) കാല്‍ പിന്നോട്ടുവെച്ചുകൊണ്ട് താഴെ ഇറങ്ങി ഭൂമിയില്‍ സുജൂദ് ചെയ്തു. അനന്തരം മിമ്പറിലേക്ക് തന്നെ മടങ്ങി. പിന്നീട് റുകൂഅ് ചെയ്തു. അവിടുത്തെ തല ഉയര്‍ത്തി. അനന്തരം കാല്‍ പിന്നോട്ട് വെച്ചുകൊണ്ട് കീഴ്പോട്ടിറങ്ങി. ഭൂമിയില്‍ സുജൂദ് ചെയ്തു. ഇതാണ് മിമ്പറിന്റെ പ്രശ്നം. അബൂഅബ്ദില്ല പറയുന്നു. അലിയ്യ്ബ്നു അബ്ദില്ല(റ) പറഞ്ഞു. ഈ ഹദീസിനെക്കുറിച്ച് അഹമദ്ബ്നുഹമ്പല്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു നബി(സ) ജനങ്ങളേക്കാള്‍ ഉയര്‍ന്ന സ്ഥലത്തായിരുന്നു എന്ന് ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. അതിനാല്‍ ഇമാമ് ജനങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതിന് വിരോധമില്ല. അലി, അഹമ്മദിനോട് പറഞ്ഞു. സുഫ്യാന്‍ ഇതിനെക്കുറിച്ച് ചോദിക്കപ്പെടാറുണ്ട്. താങ്കള്‍ ഇതു അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടില്ലേ? അഹമ്മദ്(റ) പറഞ്ഞു. ഇല്ല. (ബുഖാരി. 1. 8. 374) |
|
25) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ തന്റെ കുതിരപ്പുറത്തുനിന്നു വീഴുകയും അവിടുത്തെ കാല് അല്ലെങ്കില്‍ ചുമല് ചതഞ്ഞു. അതിനാല്‍ ഒരു മാസം ഭാര്യമാരില്‍ നിന്നും അകന്ന് ജീവിക്കാന്‍ തീരുമാനിച്ചു. അനന്തരം തന്റെ ഉയര്‍ന്ന മുറിയില്‍ കയറി ഇരുന്നു. ഈത്തപ്പനതടികൊണ്ടുള്ളതായിരുന്നു അതിന്റെ ചവിട്ടുപടികള്‍. അവിടുത്തെ അനുയായികള്‍ സന്ദര്‍ശിക്കുവാന്‍ വന്ന സന്ദര്‍ഭത്തില്‍ ഇരുന്നു കൊണ്ട് അവര്‍ക്ക് ഇമാമായി നമസ്കരിച്ചു. അവര്‍ നിന്നുകൊണ്ട് പിന്‍തുടര്‍ന്നു. തിരുമേനി(സ) നമസ്കാരത്തില്‍ നിന്നും സലാം വീട്ടിയപ്പോള്‍ പറഞ്ഞു. നിശ്ചയം ഇമാമ് നിശ്ചയിക്കപ്പെടുന്നത് അദ്ദേഹത്തെ പിന്‍തുടരുവാന്‍ വേണ്ടിയാണ്. അതിനാല്‍ അദ്ദേഹം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുവീന്‍. റുകൂഅ് ചെയ്താല്‍ നിങ്ങളും റുകൂഅ് ചെയ്യുവീന്‍, സുജൂദ് ചെയ്താല്‍ നിങ്ങളും സുജൂദ് ചെയ്യുവീന്‍. അദ്ദേഹം നിന്നു നമസ്കരിച്ചാല്‍ നിങ്ങളും നിന്നു നമസ്കരിക്കുവീന്‍ മാസം 29 ദിവസം കഴിച്ചപ്പോള്‍ നബി(സ) ഇറങ്ങി. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! താങ്കള്‍ ഒരു മാസം അകലുവാനാണ് തീരുമാനിച്ചത്. തിരുമേനി(സ) അരുളി: നിശ്ചയം മാസം 29 ദിവസമാണ്. (ബുഖാരി. 1. 8. 375) |
|
26) മൈമൂന(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍(സ) നമസ്കരിക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി ക്കൊണ്ട് അവിടുത്തെ വിലങ്ങ് കിടക്കും. ചിലപ്പോള്‍ അവിടുത്തെ വസ്ത്രം എന്റെ ശരീരത്തില്‍ സുജൂദ് ചെയ്യുമ്പോള്‍ സ്പര്‍ശിക്കാറുണ്ട്. മൈമൂന(റ) പറയുന്നു. തിരുമേനി(സ) വിരിപ്പില്‍ നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 376) |
|
27) അനസ്(റ) നിവേദനം: അദ്ദേഹത്തിന്റെ ഉമ്മൂമ്മ മുലൈക്കത്തു, തിരുമേനി(സ)ക്ക് വേണ്ടി ഒരു വിരുന്നു ഒരുക്കിയിട്ട് വിളിച്ചു. എന്നിട്ട് അല്‍പം ആഹാരം തിരുമേനി(സ) കഴിച്ചു. ശേഷം അവിടുന്നു അരുളി: എഴുന്നേല്‍ക്കുവീന്‍. ഞാന്‍ നിങ്ങളെയും കൊണ്ട് നമസ്കരിക്കാം. അനസ്(റ) പറയുന്നു. അന്നേരം ദീര്‍ഘകാലത്തെ ഉപയോഗം കാരണം കറുത്തുപോയിരുന്ന ഞങ്ങളുടെ ഒരു പായ എടുക്കാന്‍ ഞാന്‍ എഴുന്നേറ്റു. അങ്ങനെ ഞാന്‍ അതില്‍ വെള്ളം തളിച്ചു. തിരുമേനി(സ) എഴുന്നേറ്റു നിന്നു. ഞാനും ഒരനാഥക്കുട്ടിയും തിരുമേനി(സ)യുടെ പിന്നില്‍ ഒരു വരിയില്‍ നിന്നു. കിഴവി ഞങ്ങളുടെ പിന്നിലും അങ്ങനെ തിരുമേനി(സ) ഞങ്ങളെയും കൂട്ടിയിട്ട് രണ്ട് റക്അത്തു നമസ്കരിച്ചു. അനന്തരം പിരിഞ്ഞുപോയി. (ബുഖാരി. 1. 8. 377) |
|
28) മൈമൂന(റ) നിവേദനം: തിരുമേനി(സ) പരമ്പില്‍ നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 378) |
|
29) ആയിശ(റ) നിവേദനം: ഞാന്‍ തിരുമേനി(സ)യുടെ മുമ്പില്‍ കിടന്നുറങ്ങാറുണ്ട്. എന്റെ രണ്ടു കാലും തിരുമേനി(സ)യുടെ മുമ്പില്‍ വീണു കിടക്കും. എന്നിട്ട് തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ എന്റെ കാല്‍ പിടിച്ച് പിച്ചും. അന്നേരം എന്റെ കാല്‍ ഞാന്‍ ഒതുക്കിവെക്കും. തിരുമേനി(സ) സുജൂദില്‍ നിന്നെഴുന്നേറ്റു കഴിഞ്ഞാലോ ഞാന്‍ പിന്നേയും കാല്‍ നീട്ടും. ആയിശ(റ) പറയുന്നു. അന്നു വീടുകളില്‍ വിളക്കുണ്ടായിരുന്നില്ല. (ബുഖാരി. 382) |
|
30) ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രി നമസ്കരിക്കുമ്പോള്‍ തിരുമേനി(സ)യുടെ വീട്ടുകാരുടെ വിരിപ്പില്‍ നിന്നുകൊണ്ട് തന്നെയാണ് നമസ്കരിച്ചിരുന്നത.് അന്നേരം അവര്‍ നബി(സ) ക്കും ഖിബ്ലക്കുമിടയില്‍ മയ്യത്തിനെ കിടത്തിയത് പോലെ കിടക്കും. (ബുഖാരി. 1. 8. 380) |
|
31) ഉര്‍വ്വ(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ ആയിശ(റ) ഖിബ്ലക്കും തിരുമേനി(സ) ക്കും ഇടയിലായി അവര്‍ രണ്ടുപേരും കിടന്നുറങ്ങാറുള്ള വിരിപ്പില്‍ കിടക്കാറുണ്ട്. (ബുഖാരി. 1. 8. 381) |
|
32) അനസ്(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോള്‍ ഞങ്ങളില്‍ ചിലര്‍ ഉഷ്ണത്തിന്റെ കാഠിന്യം നിമിത്തം സുജൂദിന്റെ സ്ഥലത്ത് ഞങ്ങള്‍ ധരിച്ച വസ്ത്രത്തിന്റെ ഒരറ്റം വിരിച്ചിട്ട് അതില്‍ സുജൂദ് ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 8. 382) |
|
33) സഈദ് നിവേദനം: തിരുമേനി(സ) ചെരിപ്പ് ധരിച്ച് നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ അനസ്(റ)നോട് ചോദിച്ചു. അപ്പോള്‍ അതെയെന്ന് അദ്ദേഹം മറപടി നല്കി. (ബുഖാരി. 1. 8. 383) |
|
34) ഹമ്മാമ്(റ) നിവേദനം: ജരീര്‍(റ) ഒരിക്കല്‍ മൂത്രിക്കുകയും ശേഷം വുളു എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ടു ബൂട്സിന്മേന്‍ തടവി. അനന്തരം എഴുന്നേറ്റു നിന്ന് രണ്ടു റക്അത്തു നമസ്കരിച്ചു. അപ്പോള്‍ അതിനെപ്പറ്റി അദ്ദേഹത്തോട് ചിലര്‍ ചോദിച്ചു. തിരുമേനി(സ) ഇങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇബ്രാഹിം പറയുന്നു. ആളുകളെ ഈ ഹദീസ് തൃപ്തിപ്പെടുത്തിയിരുന്നു. കാരണം തിരുമേനിയുടെ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഇസ്ലാം മതം സ്വീകരിച്ചവരില്‍ ഒരാളായിരുന്നു ജരീര്‍(റ). (ബുഖാരി. 1. 8. 384) |
|
35) മുഗീറ:(റ) നിവേദനം: തിരുമേനി(സ) വുളു എടുക്കുകയും അങ്ങനെ ബൂട്സിന്മേല്‍ തടവി നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 1. 8. 385) |
|
36) അബ്ദുല്ലാഹിബ്നു മാലിക്(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ (സുജൂദില്‍) തന്റെ രണ്ടു കയ്യും (പാര്‍ശ്വങ്ങളില്‍ നിന്ന്) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ. (ബുഖാരി. 1. 8. 385) |
|
37) അനസ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ല: യെ ഖിബ്ലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്. (ബുഖാരി. 1. 8. 386) |
|
38) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ജനങ്ങള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു പ്രഖ്യാപിക്കുന്നത് വരെ അവരോട് യുദ്ധം ചെയ്യാന്‍ എന്നോട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അവരതു പ്രഖ്യാപിക്കുകയും നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ലയെ അഭിമുഖീകരിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്താല്‍ അവരുടെ രക്തവും ധനവും എന്റെ മേല്‍ നിഷിദ്ധമാണ്. അവകാശത്തിനല്ലാതെ, അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്. (ബുഖാരി. 1. 8. 387) |
|
39) അനസ്(റ) നിവേദനം: ഒരു മനുഷ്യന്റെ രക്തവും ധനവും നിഷിദ്ധമാക്കുന്നത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ലാഇലാഹ ഇല്ലല്ലാഹു എന്നതിന് വല്ലവനും സാക്ഷി നില്‍ക്കുകയും നമ്മുടെ ഖിബ്ല: യെ അഭീമുഖീകരിക്കുകയും നാം നമസ്കരിച്ചത് പോലെ നമസ്കരിക്കയും നാം അറുത്തത് ഭക്ഷിക്കയും ചെയ്താല്‍ അവന്‍ മുസ്ലീമാണ്. മുസ്ലീമിന്ന് ലഭിക്കുന്ന അവകാശങ്ങള്‍ അവനുണ്ട്. ബാധ്യതകളും ഉണ്ട്. (ബുഖാരി. 1. 8. 387) |
|
40) അബൂഅയ്യൂബ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ മലമൂത്രവിസര്‍ജ്ജനത്തിന് പുറപ്പെട്ടാല്‍ ഖിബ്ലയെ അഭീമുഖീകരിക്കയോ പിന്നിടുകയോ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിയുക. അബൂഅയ്യൂബ്(റ) പറയുന്നു: ഞങ്ങള്‍ ശാമില്‍ ചെന്നപ്പോള്‍ പരിഷ്കൃത കക്കൂസുകള്‍ ഖിബ്ലക്ക് അഭിമുഖമായി നിര്‍മ്മിച്ചതു കണ്ടു. ഞങ്ങള്‍ തെറ്റിയിരിക്കുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യും. (ബുഖാരി. 1. 8. 388) |
|
41) അനസ്(റ) നിവേദനം: ഉമര്‍(റ) പറഞ്ഞു: മൂന്ന് പ്രശ്നങ്ങളില്‍ എന്റെ രക്ഷിതാവിനോട് എന്റെ അഭിപ്രായം യോജിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ! മഖാമുഇബ്രാഹിമിനെ നാം നമസ്കാരസ്ഥലമാക്കിയിരുന്നുവെങ്കില്‍ നന്നായിരുന്നു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. മഖാമു ഇബ്രാഹിമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കി വെക്കുവീന്‍, പര്‍ദ്ദയുടെ ആയത്തിലും യോജിച്ചു. ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ അങ്ങയുടെ പത്നിമാരോട് ജനദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കാന്‍ അങ്ങുന്നു കല്‍പിച്ചെങ്കില്‍ നന്നായിരുന്നു. കാരണം അവരോട് ഇന്ന് ദുഷ്ടനും നല്ലവനും സംസാരിക്കുന്നു. അപ്പോള്‍ പര്‍ദ്ദയുടെ ആയത്തു അവതരിപ്പിച്ചു. തിരുമേനി(സ)യുടെ പത്നിമാര്‍ തിരുമേനി(സ) ക്കെതിരില്‍ ഞങ്ങളുടെ അഭിമാനം പൊക്കിപ്പിടിച്ചുകൊണ്ട് സംഘടിച്ചു. അപ്പോള്‍ തിരുമേനി(സ) നിങ്ങളെ വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളേക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിന് പകരം നല്‍കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ഇപ്രകാരം തന്നെ ആയത്തു അവതരിപ്പിച്ചു. (ബുഖാരി. 1. 8. 395) |
|
42) ഇബ്നുഉമര്‍(റ) നിവേദനം: ഖുബാഇല്‍ ജനങ്ങള്‍ സുബ്ഹ് നമസ്കരിച്ച്കൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തു ഒരാള്‍ വന്നു പറഞ്ഞു: നിശ്ചയം ഇന്നു രാത്രിയില്‍ തിരുമേനി(സ)ക്ക് ഖൂര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്ബാലയത്തെ ഖിബ്ല: യാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ (നമസ്കാരത്തില്‍ തന്നെ) അതിന്റെ നേരെ തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്റെ നേരെ തിരിഞ്ഞാണ് നമസ്കരിച്ചിരുന്നത്. അങ്ങനെ അവര്‍ കഅ്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു. (ബുഖാരി. 1. 8. 397) |
|
43) അബ്ദുല്ല(റ) നിവേദനം: തിരുമേനി ഒരിക്കല്‍ ളുഹ്ര്‍ അഞ്ച് റക്അത്തു നമസ്കരിച്ചു. അപ്പോള്‍ സഹാബി വര്യന്മാര്‍ പറഞ്ഞു. നമസ്കാരത്തില്‍ (റക്അ്ത്ത്) വര്‍ദ്ധിപ്പിക്കപ്പെട്ടുവോ? അവിടുന്ന് ചോദിച്ചു: എന്താണത്? അവര്‍ പറഞ്ഞു: താങ്കള്‍ അഞ്ച് റകഅത്ത് നമസ്കരിച്ചു. ഉടനെതിരുമേനി തന്റെ ഇരുകാലുകളും ചുരുട്ടിവെച്ച് രണ്ടു സുജൂദ് ചെയ്തു. (ബുഖാരി. 1. 8. 308) |
|
44) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഖിബ്ലയുടെ ഭാഗത്ത് അല്‍പം കഫം കണ്ടു. തിരുമേനി(സ) ക്കത് അസുഖകരമായിത്തോന്നി. അതിന്റെ ലക്ഷണം അവിടുത്തെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ് സ്വന്തം കൈകൊണ്ട് അതവിടെ നിന്ന് നീക്കം ചെയ്തു എന്നിട്ട് അവിടുന്ന് അരുളി: നിങ്ങളില്‍ വല്ലവനും നമസ്കരിക്കാന്‍ നിന്നാല്‍ അവന്‍ തന്റെ നാഥനോട് രഹസ്യസംഭാഷണം നടത്തുകയാണ്. അല്ലെങ്കില്‍ അവന്റെ നാഥന്‍ അവന്റെയും ഖിബ്ലയുടെയും ഇടയിലുണ്ട്. അതുകൊണ്ട് നിങ്ങളില്‍ ആരും തന്നെ തന്റെ ഖിബ്ലയുടെ നേരെ തുപ്പിപ്പോകരുത്. എന്നാല്‍ ഇടതുഭാഗത്തേക്ക് തുപ്പട്ടെ. അല്ലെങ്കില്‍ കാലിന്റെ താഴ്ഭാഗത്തേക്ക്. ഇത് പറഞ്ഞിട്ട് തിരുമേനി തന്റെ തട്ടമെടുത്തു അതില്‍ അല്‍പം തുപ്പി. അനന്തരം അതിന്റെ ഒരു ഭാഗം മറ്റേ ഭാഗത്തിന്മേല്‍ പിടിച്ചമര്‍ത്തി. എന്നിട്ട് അല്ലെങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യട്ടെ എന്നരുളി. (ബുഖാരി. 1. 8. 399) |
|
45) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) ഖിബ്ലയുടെ ചുമരില്‍ ആരോ തുപ്പിയതുകണ്ടു. അവിടുന്ന് അത് നീക്കം ചെയ്തു. ശേഷം ജനങ്ങളെ അഭീമുഖീകരിച്ച്കൊണ്ട് പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും നമസ്കരിക്കുകയാണെങ്കില്‍ അവന്റെ മുഖത്തിന് നേരെ അവന്‍ തുപ്പരുത്. കാരണം അവന്‍ നമസ്കരിക്കുമ്പോള്‍ അല്ലാഹു അവന് അഭിമുഖമായിട്ടുണ്ട്. (ബുഖാരി. 1. 8. 400) |
|
46) ആയിശ:(റ) നിവേദനം: തിരുമേനി(സ) ഖിബ്ലയുടെ ചുമരില്‍ കഫമോ അല്ലങ്കില്‍ തുപ്പലോ അല്ലെങ്കില്‍ മൂക്ക് കറന്നതോ കണ്ടു. അപ്പോള്‍ അവിടുന്ന് അത് നീക്കിക്കളഞ്ഞു. (ബുഖാരി. 1. 8. 401) |
|
47) അബ്ഹുറൈറ(റ) യും അബൂസഈദുല്‍ഖുദ്രി(റ) യും നിവേദനം ചെയ്യുന്നു: തിരുമേനി(സ) പള്ളിയിലെ ചുമരില്‍ ഒരു കഫം കണ്ടു. അവിടുന്ന് ഒരു കല്ലുകൊണ്ട് അത് നീക്കം ചെയ്തു. എന്നിട്ട് അവിടുന്ന് അരുളി: നിങ്ങളില്‍ ആരെങ്കിലും തുപ്പിയാല്‍ തന്റെ മുഖത്തിന് നേരെ തുപ്പരുത്. അതു പോലെ വലതുഭാഗത്തേക്കും. എന്നാല്‍ ഇടതുഭാഗത്തേക്കോ തന്റെ ഇടതുകാലിന്റെ ചുവട്ടിലേക്കോ തുപ്പട്ടെ. (ബുഖാരി. 1. 8. 402) |
|
48) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരും തന്നെ തന്റെ മുമ്പിലേക്കും വലതുഭാഗത്തേക്കും തുപ്പരുത്. എന്നാല്‍ തന്റെ ഇടതുഭാഗത്തേക്കോ കാലിന് താഴ്ഭാഗത്തേക്കോ തുപ്പട്ടെ. (ബുഖാരി. 1. 8. 404) |
|
49) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: പള്ളിയില്‍ തുപ്പുന്നത് ഒരു കുറ്റമാണ്. എന്നാല്‍ അതിന്റെ പ്രായശ്ചിത്തം അതു പള്ളിയില്‍ കുഴിച്ചുമൂടുന്നതാണ് (ബുഖാരി. 1. 8. 407) |
|
50) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ശ്രദ്ധ ഞാന്‍ ഇങ്ങോട്ടു മാത്രം തിരിച്ചിരിക്കുകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അല്ലാഹു സത്യം. നിങ്ങളുടെ ഭയഭക്തിയും നിങ്ങളുടെ റുക്കൂഉം എനിക്ക് ഗോപ്യമാകുന്നില്ല. എന്റെ പിന്‍ഭാഗത്ത് നിന്ന് തന്നെ നിങ്ങളെ എനിക്ക് കാണാന്‍ കഴിയും. (ബുഖാരി. 1. 8. 410) |
|
51) ഇബ്നുഉമര്‍(റ) നിവേദനം: ശരീരം മെലിയിച്ച് പാകപ്പെടുത്തിയ ചില കുതിരകളെ സംഘടിപ്പിച്ചിട്ട് ഒരിക്കല്‍ തിരുമേനി(സ) ഒരു പന്തയം നടത്തി. ഓട്ടമാരംഭിച്ചത് ഹൈഫായില്‍ നിന്നാണ്. ഓട്ടം അവസാനിപ്പിക്കേണ്ടത് സനിയ്യത്തൂല്‍ വദാഅ് ആയിരുന്നു. ഇപ്രകാരം തന്നെ ശരീരം മെലിയിച്ചിട്ടില്ലാത്ത ചില കുതിരകളെ സംഘടിപ്പിച്ചും അവിടുന്നു പന്തയം നടത്തി. സനിയ്യത്തൂല്‍ വദാഇല്‍ നിന്ന് മസ്ജിദുമ്പനീസുറൈക്ക് (ബനൂസുറൈഖിന്റെ പള്ളി) വരേയായിരുന്നു ഓട്ടത്തിന്റെ അതിരു നിശ്ചയിച്ചിരുന്നത്. ഇബ്നുഉമറും ആ കുതിരപ്പന്തയത്തില്‍ പങ്കെടുത്തിരുന്നു. (ബുഖാരി. 1. 8. 412) |
|
52) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു സംഘം ആളുകളുടെ കൂടെ പള്ളിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. തിരുമേനി(സ) എന്നോട് ചോദിച്ചു. അബൂത്വല്‍ഹ: നിന്നെ അയച്ചതാണോ? അതെയെന്ന് ഞാന്‍ മറുപടി നല്‍കി. തിരുമേനി(സ) : ഭക്ഷണത്തിന് ക്ഷണിക്കുവാനാണോ? അതെയെന്ന് ഞാന്‍ മറുപടി നല്‍കി. ഉടനെ തിരുമേനി(സ) തന്റെ കൂടെയുള്ളവരോട് പറഞ്ഞു: എഴുന്നേല്‍ക്കുവീന്‍. അങ്ങനെ നബി(സ) പുറപ്പെട്ടു. ഞാന്‍ മുമ്പിലായി നടന്നു. (ബുഖാരി. 1. 8. 414) |
|
53) സഹ്ല്(റ) നിവേദനം: ഒരു മനുഷ്യന്‍ തിരുമേനി(സ) യോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! ഒരാള്‍ തന്റെ ഭാര്യയുടെ കൂടെ മറ്റൊരു പുരുഷനെ കണ്ടാല്‍ അവനെ വധിക്കട്ടെയോ? അങ്ങനെ അവര്‍ പള്ളിയില്‍ വെച്ച് ശാപ പ്രാര്‍ത്ഥന നടത്തി. ഞാന്‍ അതിന്ന് സാക്ഷിയായിരുന്നു. (ബുഖാരി. 1. 8. 415) |
|
54) ഇത്ബാന്‍(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു. എന്നിട്ട് ചോദിച്ചു. നിന്റെ വീട്ടില്‍ എവിടെ വെച്ച് നമസ്കരിക്കുവാനാണ് നീ ഉദ്ദേശിക്കുന്നത്. അദ്ദേഹം പറയുന്നു: അപ്പോള്‍ ഒരു സ്ഥലം ഞാന്‍ ചൂണ്ടിക്കാണിച്ചു. ഉടനെ തിരുമേനി(സ) തക്ബീര്‍ ചൊല്ലി നമസ്കാരത്തില്‍ പ്രവേശിച്ചു. ഞങ്ങള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിന്നു. അവിടുന്നു രണ്ടു റക്ക്അത്ത് നമസ്കരിച്ചു. (ബുഖാരി. 1. 8. 416) |
|
55) ആയിശ(റ) നിവേദനം: നബി(സ)യുടെ മിക്ക പ്രശ്നങ്ങളിലും വലതുഭാഗത്തെ മുന്തിപ്പിക്കുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു. അവിടുത്തെ ശുദ്ധീകരണം, മുടി ചീകല്‍, ചെരുപ്പ് ധരിക്കല്‍ മുതലായവയില്‍ (ബുഖാരി. 1. 8. 418) |
|
56) ആയിശ(റ) നിവേദനം: അബ്സീനിയായിലെ കനീസയില്‍ ഉമ്മു ഹബീബയും ഉമ്മു സലമ:(റ) യും കണ്ട ചില രൂപങ്ങളെക്കുറിച്ച് അവര്‍ തിരുമേനി(സ) അരുളി: അക്കൂട്ടരില്‍പ്പെട്ട ഒരു നല്ല മനുഷ്യന്‍ മൃതിയടഞ്ഞാല്‍ അയാളുടെ ഖബറിന്മല്‍ അവര്‍ പള്ളി പണിയും. എന്നിട്ട് അതില്‍ ആ രൂപങ്ങള്‍ നിര്‍മ്മിക്കും. അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ദുഷ്ടന്മാര്‍ ഇവരത്രെ. (ബുഖാരി. 1. 8. 419) |
|
57) അനസ്(റ) നിവേദനം: പള്ളി നിര്‍മ്മിക്കുന്നതിന് മുമ്പ് തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന സ്ഥലത്ത് നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 421) |
|
57) അനസ്(റ) നിവേദനം: പള്ളി നിര്‍മ്മിക്കുന്നതിന് മുമ്പ് തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന സ്ഥലത്ത് നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 8. 421) |
|
58) നാഫിഅ്(റ) നിവേദനം: ഇബ്നുഉമര്‍(റ) തന്റെ ഒട്ടകത്തിന്റെ നേരെ തിരിഞ്ഞു നിന്നിട്ട് നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തിരുമേനി(സ) അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. (ബുഖാരി. 1. 8. 422) |
|
59) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ സൂര്യനു ഗ്രഹണം ബാധിച്ചു. അപ്പോള്‍ തിരുമേനി(സ) നമസ്കരിച്ചു. ശേഷം അവിടുന്നു പറഞ്ഞു. അഗ്നി എനിക്ക് ദര്‍ശിപ്പിക്കപ്പെട്ടു. മുമ്പ് ഇതുപോലെ വികൃതമായ ഒരു കാഴ്ച ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 1. 8. 423) |
|
60) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: കരഞ്ഞും കൊണ്ട് അല്ലാതെ ശിക്ഷ ഇറക്കപ്പെട്ട സ്ഥലത്ത് നിങ്ങള്‍ പ്രവേശിക്കരുത്. നിങ്ങള്‍ കരയുന്നില്ലെങ്കില്‍ അവിടെ പ്രവേശിക്കരുത്. അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്കും അവര്‍ക്ക് ബാധിച്ചതുപോലെ ബാധിക്കാതിരിക്കുവാന്‍. (ബുഖാരി. 1. 8. 425) |
|
61) ആയിശ(റ) യും ഇബ്നുഅബ്ബാസും(റ) നിവേദനം: അവര്‍ രണ്ടുപേരും പറയുന്നു: തിരുമേനി(സ)ക്ക് മരണരോഗം ആരംഭിച്ചപ്പോള്‍ തന്റെ തട്ടം തിരുമേനി(സ) മുഖത്തിന്മേല്‍ ഇട്ടുകൊണ്ടിരുന്നു. കുറെ കഴിഞ്ഞു വിഷമം അതു മൂലം തോന്നിയാല്‍ മുഖത്ത് നിന്ന് അത് നീക്കം ചെയ്യും. അന്നേരം തിരുമേനി(സ) ഇങ്ങനെ പറഞ്ഞിരുന്നു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാക്കി വെച്ചുകളഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങളെ അനുകരിക്കരുതെന്ന് സ്വന്തം അനുയായികളെ താക്കീതു ചെയ്യുകയായിരുന്നു. തിരുമേനി(സ)യുടെ ഉദ്ദേശ്യം. (അല്ലാതെ അവരെ ശപിക്കല്‍ മാത്രമായിരുന്നില്ല) (ബുഖാരി. 1. 8. 427) |
|
62) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ജൂതന്മാരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രാവാചകന്മാരുടെ ഖബറുകള്‍ പള്ളികളാക്കി. (ബുഖാരി. 1. 8. 428) |
|
63) ആയിശ(റ) നിവേദനം: ഒരറബിക്കുടുംബത്തിന് ഒരു നീഗ്രോ അടിമപ്പെണ്ണുണ്ടായിരുന്നു. അവളെ ആ കുടുംബം സ്വതന്ത്രയാക്കി. എന്നിട്ടും അവള്‍ അവരുടെ കൂടെ താമസിച്ചു. അവള്‍ പറയുന്നു. ആ കുടുംബത്തിലെ ഒരു പെണ്‍കുട്ടി ഒരിക്കല്‍ വീട്ടില്‍ നിന്ന് പുറത്തുപോയി. അവളുടെ ശരീരത്തില്‍ രത്നം പതിച്ചതും തോലുകൊണ്ടുണ്ടാക്കിയതുമായ ഒരു ചുകന്ന ഏത്താപ്പുപട്ടയുണ്ടായിരുന്നു. ആ കുട്ടി ആ ഏത്താപ്പുപട്ട സ്വയം ഊരി നിലത്തിട്ടു. അല്ലെങ്കില്‍ കുട്ടിയുടെ പക്കല്‍ നിന്ന് അത് താഴെ വീണു പോയി. ഉടനെ അതിനടുത്തുകൂടി ഒരു പരുന്ത് വട്ടമിട്ട് പാറിവന്നു. മാംസമെന്ന് ധരിച്ചിട്ട് പരുന്ത് അത് റാഞ്ചിയെടുത്തുകൊണ്ടുപോയി. ആ സ്ത്രീ പറയുന്നു: എന്നിട്ടും ആ കുടുംബം ആ ഏത്താപ്പുപട്ട അന്വേഷിച്ചു. അവര്‍ക്കത് കിട്ടിയില്ല. അപ്പോള്‍ എന്നെ അവര്‍ തെറ്റിദ്ധരിച്ചു. എന്നിട്ട് അവളുടെ ശരീരം ആകമാനം പരിശോധിച്ചു. ജനനേന്ദ്രിയം പോലും അവര്‍ പരിശോധിച്ചു നോക്കാതിരുന്നില്ല. അവള്‍ പറയുന്നു: അല്ലാഹുസത്യം! ഞാന്‍ അവരോടൊപ്പം നില്‍ക്കുകയായിരുന്നു. അന്നേരം ആ പരുന്ത് അതിലെ പാറിവന്നു. ആ ഏത്താപ്പ് പട്ട പരുന്ത് താഴെയിട്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇതാ നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കാനിടവരുത്തിയ മാല. നിങ്ങള്‍ എന്റെ പേരില്‍ കുറ്റം ചുമത്തി. ഞാന്‍ ഒരപരാധവും ചെയ്തിട്ടില്ല. ഇപ്പോള്‍ ആ മാല ഇതാ. ആയിശ(റ) പറയുന്നു: പിന്നീട് അവള്‍ തിരുമേനി(സ)യുടെ മുമ്പില്‍ വന്നു ഇസ്ളാം സ്വീകരിച്ചു. അവള്‍ക്ക് പള്ളിയില്‍ ഒരു കൂടാരം അല്ലെങ്കില്‍ മറച്ചുകെട്ടിയ ചെറിയൊരു മുറിയുണ്ടായിരുന്നു. അവള്‍ എന്റെ അടുക്കല്‍ വന്നിട്ട് സാധാരണ വര്‍ത്തമാനം പറയാറുണ്ടായിരുന്നു. എപ്പോള്‍ വന്നിരുന്നാലും ഈ ഒരു വരി പാട്ട് അവള്‍ പാടാതിരിക്കുകയില്ല. ഏത്താപ്പുപട്ടയുടെ (രഹസ്യം പുലര്‍ന്ന) ദിവസം നമ്മുടെ രക്ഷിതാവിന്റെ അത്ഭുതങ്ങളിലൊന്നാണ്. നിങ്ങളോര്‍ക്കണം, സത്യനിഷേധികളുടെ നാട്ടില്‍ നിന്ന് എന്നെ മോചിപ്പിച്ചത് അവനാണ്. ആയിശ(റ) പറയുന്നു. ഒരിക്കല്‍ ഞാനവളോട് ചോദിച്ചു. എന്താണ് നിന്റെ ചരിത്രം? നീയെന്റെ കൂടെ ഇരിക്കുന്ന ഒരവസരത്തിലും ഇത് പാടാതിരുന്നിട്ടില്ലല്ലോ. ആയിശ(റ) പറയുന്നു: അന്നേരം ഈ സംഭവങ്ങളെല്ലാം അവള്‍ എനിക്ക് വിശദീകരിച്ചുതന്നു. (ബുഖാരി. 1. 8. 430) |
|
64) അബ്ദുല്ല(റ) നിവേദനം: അദ്ദേഹം യുവാവും അവിവാഹിതനുമായിരുന്ന കാലത്ത് നബി(സ)യുടെ പള്ളയിലാണ് കിടന്നുറങ്ങാറുള്ളത്. (ബുഖാരി. 1. 8. 431) |
|
65) സഹ്ല്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഫാത്തിമ: യുടെ വീട്ടില്‍ വന്നു. അപ്പോള്‍ അലി(റ) യെ തിരുമേനി(സ) ചോദിച്ചു. നിന്റെ പിതൃവ്യപുത്രനെവിടെ? അവര്‍ പറഞ്ഞു. എനിക്കും അദ്ദേഹത്തിനുമിടയില്‍ ഒരു ചെറിയ വഴക്കുണ്ടായി. എന്നിട്ട് എന്നോട് കോപിച്ച് അദ്ദേഹം പുറത്തു പോയിക്കളഞ്ഞു. എന്റെ കൂടെ അദ്ദേഹം ഉച്ചക്ക് ഉറങ്ങിയിട്ടില്ല. അന്നേരം ഒരു മനുഷ്യനോട് തിരുമേനി(സ) അരുളി: അലി എവിടെയുണ്ടെന്ന് നീ അന്വേഷിക്കുക. അയാള്‍ തിരിച്ചുവന്നു പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! അദ്ദേഹം പള്ളിയില്‍ ഉറങ്ങിക്കിടക്കുകയാണ്. ഉടനെ തിരുമേനി(സ) അവിടെ വന്നു. അദ്ദേഹം കിടക്കുകയാണ്. ശരീരത്തില്‍ നിന്ന് തട്ടം താഴെ വീണുപോയിട്ടുണ്ട്. ശരീരത്തില്‍ മണ്ണു ബാധിച്ചിട്ടുമുണ്ട്. തിരുമേനി(സ) അദ്ദേഹത്തിന്റെ ശരീരത്തിലെ മണ്ണ് തട്ടിനീക്കിക്കൊണ്ട് അബാതുറാബ് (മണ്ണിന്റെ പിതാവേ!) എഴുന്നേല്‍ക്കൂ എന്ന് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങി. (ബുഖാരി. 1. 8. 432) |
|
66) അബൂഹുറൈറ(റ) നിവേദനം: പള്ളിയിലെ മൂലയില്‍ താമസിച്ചവരായ എഴുപതില്‍ അധികം പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ ആര്‍ക്കും തന്നെ തട്ടമുണ്ടായിരുന്നില്ല. ചിലര്‍ക്ക് തുണിമാത്രവും മറ്റുചിലര്‍ക്ക് പിരടിയില്‍ ബന്ധിച്ച പുതപ്പ് മാത്രവും ഉണ്ടായിരുന്നുള്ളു. ചിലത് കാല്‍തണ്ടിന്റെ പകുതി വരെ എത്തുന്നതും ചിലത് നെരിയാണി വരെ എത്തുന്നതുമായിരുന്നു. നഗ്നത വെളിവാക്കാതിരിക്കുവാന്‍ വേണ്ടി അവരുടെ കൈ കൊണ്ട് അത് ചേര്‍ത്തിപ്പിടിക്കാറുണ്ട്. (ബുഖാരി. 1. 8. 433) |
|
67) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) പള്ളിയിലിരിക്കവേ, അവിടുത്തെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു. തിരുമേനി(സ) അരുളി: നീ രണ്ടു റക്അത്തു നമസ്കരിക്കുക. തിരുമേനി(സ) എനിക്ക് കടം തരാനുണ്ടായിരുന്നു. അവിടുന്ന് അത് വര്‍ദ്ധിപ്പിച്ചുതന്നു. (ബുഖാരി. 1. 8. 434) |
|
68) അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ അവന്‍ ഇരിക്കുന്നതിന് മുമ്പായി രണ്ട് റക്അത്തു നമസ്കരിക്കട്ടെ. (ബുഖാരി. 1. 8. 435) |
|
69) അബൂഹുറൈറ(റ) നിവേദനം: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ചസ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും. അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തുകൊടുക്കേണമേ. (ബുഖാരി. 1. 8. 436) |
|
70) ഇബ്നുഉമര്‍(റ) നിവേദനം: (മദീന: ) പള്ളി തിരുമേനി(സ)യുടെ കാലത്ത് ചുടാത്ത ഇഷ്ടികകൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. അതിന്റെ മേല്‍പ്പുര ഈത്തപ്പനപട്ട കൊണ്ടും തൂണുകള്‍ ഈത്തപ്പനയുടെ താഴ്ത്തടികൊണ്ടും നിര്‍മ്മിക്കപ്പെട്ടതായിരുന്നു. പിന്നീട് അബൂബക്കര്‍(റ)ന്റെ കാലത്ത് അതിലൊന്നും കൂട്ടിച്ചേര്‍ത്തില്ല. ഹ: ഉമര്‍(റ)ന്റെ ഭരണകാലത്ത് അതില്‍ കുറച്ചൊക്കെ കൂട്ടിച്ചര്‍ത്തു. തിരുമേനി(സ)യുടെ കാലത്തുണ്ടായിരുന്ന തറയിന്മേല്‍ത്തന്നെ ചുടാത്ത ഇഷ്ടികയും ഈത്തപ്പനപട്ടയുംകൊണ്ട് അദ്ദേഹം പള്ളി പുതുക്കിപ്പണിതു. അന്നേരം തൂണുകള്‍ മാത്രം മരത്തിന്റേതാക്കി. പിന്നീട് ഉസ്മാന്‍(റ) അതില്‍ വലിയ മാറ്റങ്ങള്‍ വരുത്തി അത് വിപുലീകരിച്ചു. പള്ളിയുടെ ചുമര്‍ ചിത്രപണികളുള്ള കരിങ്കല്ലുകള്‍കൊണ്ടും കുമ്മായംകൊണ്ടും കെട്ടി. തൂണുകള്‍ കെട്ടിയതും, ചിത്രപണികളോടുകൂടിയ കരിങ്കല്ലുകള്‍ കൊണ്ടാണ്. മേല്‍പ്പുര തേക്കുകൊണ്ടും. (ബുഖാരി. 1. 8. 437) |
|
71) ഇക്രിമ(റ) നിവേദനം: ഇബ്നുഅബ്ബാസ്(റ) എന്നോടും അദ്ദേഹത്തിന്റെ പുത്രനോടും പറഞ്ഞു: നിങ്ങള്‍ അബൂസഈദുല്‍ഖുദ്രി(റ)യുടെ അടുക്കല്‍ പോയി അദ്ദേഹത്തിന്റെ ഹദീസുകള്‍ പഠിക്കുവിന്‍. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹം ഒരു തോട്ടത്തില്‍ അതു നനച്ചുകൊണ്ടിരിക്കയായിരുന്നു. ഉടനെ തന്റെ വസ്ത്രം എടുത്തു ശരീരം ചുറ്റിപ്പൊതിഞ്ഞു. അനന്തരം ഞങ്ങളോട് ഹദീസ് പറയുവാന്‍ തുടങ്ങി. അങ്ങനെ പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഓരോ ഇഷ്ടിക മാത്രമേ ചുമന്നുകൊണ്ടുപോയിരുന്നുള്ളു. അമ്മാര്‍ ഈരണ്ട് ഇഷ്ടികകളാണ് ചുമന്നുകൊണ്ട് പോയിരുന്നത്. അതുകണ്ടപ്പോള്‍ അമ്മാറിന്റെ ശരീരത്തിലെ മണ്ണ് തുടച്ചുനീക്കിക്കൊടുത്തിട്ട് തിരുമേനി(സ) അരുളി: ഹാ! അമ്മാര്‍ അതിക്രമികളായ ഒരു സംഘക്കാര്‍ അവനെ വധിച്ചുകളയും. അവന്‍ അവരെ സ്വര്‍ഗ്ഗത്തിലേക്കാണ് വിളിക്കുക. അവര്‍ അവനെ നരകത്തിലേക്കും. ഇക്രിമ(റ) പറയുന്നു: അമ്മാര്‍(റ) പറയാറുണ്ട്. കുഴപ്പത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു. (ബുഖാരി. 1. 8. 438) |
|
72) സഹ്ല്(റ) നിവേദനം: തിരുമേനി(സ) ഒരു സ്ത്രീയുടെ അടുക്കലേക്ക് നീ നിന്റെ അടിമയായ ആശാരിയോടു എനിക്കു ഇരിക്കുവാന്‍ പടികള്‍ ഉള്ള മിമ്പറ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നു ആവശ്യപ്പെട്ടുകൊണ്ട് ഒരാളെ നിയോഗിച്ചയച്ചു. (ബുഖാരി. 1. 8. 439) |
|
73) ജാബിര്‍(റ) നിവേദനം: നിശ്ചയം ഒരു സ്ത്രീ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ക്ക് ഇരിക്കുവാന്‍ ഞാന്‍ എന്തെങ്കിലും നിര്‍മ്മിക്കട്ടെയൊ? എനിക്ക് ആശാരിയായ ഒരടിമയുണ്ട്. തിരുമേനി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളുക. അങ്ങനെ അവള്‍ മിമ്പറ നിര്‍മ്മിച്ചു. (ബുഖാരി. 1. 8. 440) |
|
74) ഉസ്മാന്‍(റ) നിവേദനം: മസ്ജിദുന്നബവി പുതുക്കിപ്പണിതപ്പോള്‍ മനുഷ്യര്‍ (സഹാബിമാര്‍) അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവസാനം അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എന്നെ വളരെയധികം വിമര്‍ശിച്ചു. നിശ്ചയം. തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹുവിന്റെ മാത്രം പ്രീതി ഉദ്ദേശിച്ചുകൊണ്ട് ഒരു പള്ളി പണിതാല്‍ തത്തുല്യമായൊരു മന്ദിരം അല്ലാഹു അവന്ന് വേണ്ടി സ്വര്‍ഗ്ഗത്തില്‍ പണിതുകൊടുക്കും. (ബുഖാരി. 1. 8. 441) |
|
75) ജാബിര്‍(റ) നിവേദനം: ഒരാള്‍ പള്ളിയിലൂടെ നടക്കുമ്പോള്‍ അയാളുടെ കയ്യില്‍ അമ്പുകള്‍ ഉണ്ടായിരുന്നു. അന്നേരം തിരുമേനി(സ) അയാളോട് അരുളി: നീ അവയുടെ മുനകള്‍ കൂട്ടി പിടിക്കുക. (ബുഖാരി. 1. 8. 442) |
|
76) അബൂബര്‍ദ(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു; തിരുമേനി(സ) അരുളി: നമ്മുടെ ഏതെങ്കിലും പള്ളിയിലൂടെയോ അല്ലെങ്കില്‍ അങ്ങാടിയിലൂടെയോ വല്ലവനും അമ്പും കയ്യില്‍ പിടിച്ചുകൊണ്ട് നടക്കുന്ന പക്ഷം അവയുടെ മുനകളിന്മേല്‍ അവന്‍ കൈവെക്കട്ടെ. തന്റെ കൈകൊണ്ട് ഒരു മുസ്ളിമിനെ മുറിപ്പെടുത്താന്‍ ഇട വരാതിരിക്കട്ടെ. (ബുഖാരി. 1. 8. 443) |
|
77) ഹസ്സാനുബ്നുസാബിത്ത്(റ) നിവേദനം: അദ്ദേഹം അബൂഹുറൈറ(റ)നോട് സാക്ഷ്യം വഹിക്കുവാനാവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു. അല്ലാഹുവിനെ മുന്‍ നിറുത്തിക്കൊണ്ട് ഞാനിതാ നിങ്ങളോട് ചോദിക്കുന്നു. ഹസ്സന്‍! നീ ദൈവദൂതന്റെ പക്ഷത്തുനിന്ന് ഇസ്ളാമിന്റെ ശത്രുക്കള്‍ക്ക് മറുപടി നല്‍കുക. (കവിത ചൊല്ലിക്കൊണ്ട്) അല്ലാഹുവേ! പരിശുദ്ധാത്മാവിനെക്കൊണ്ട് നീ ഹസ്സനു പിന്‍ബലം നല്‍കേണമേയെന്നു തിരുമേനി(സ) അരുളുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ? അപ്പോള്‍ അതെ എന്ന് അബൂഹുറൈറ(റ) മറുപടി നല്‍കുക. (ബുഖാരി. 1. 8. 444) |
|
78) ആയിശ(റ) നിവേദനം: ഒരു ദിവസം തിരുമേനി(സ) എന്റെ മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അബ്സീനിയക്കാര്‍ അന്നേരം പള്ളിയില്‍ ആയുധാഭ്യാസപ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തിരുമേനി(സ) തന്റെ തട്ടവും കൊണ്ട് എന്നെ മറച്ചിരുന്നു. ഞാന്‍ അവരുടെ ആയുധാഭ്യാസ പ്രദര്‍ശനം നോക്കിക്കൊണ്ടുമിരുന്നു. (ബുഖാരി. 1. 8. 445) |
|
79) ആയിശ(റ) നിവേദനം: ഹിറാബ് (കുന്തം പോലെ ഒരു ആയുധം) കൊണ്ട് അബ്സീനിയക്കാര്‍ കളിക്കുമ്പോള്‍ നബി(സ) അവ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 1. 8. 445) |
|
80) ആയിശ(റ) നിവേദനം: ബറീറ എന്ന പെണ്‍കുട്ടി തന്നെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ മോചനപത്രം എഴുതിക്കൊടുക്കുവാന്‍ വേണ്ടി ആയിശ(റ) യോട് ആവശ്യപ്പെട്ടു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നിന്റെ യജമാനന് ഞാന്‍ അതിനുള്ള സംഖ്യ നല്‍കാം. എന്നാല്‍ വലാഅ് എനിക്കായിരിക്കും. ബറീറയുടെ യജമാനന്‍ പറഞ്ഞു. ആയിശ(റ) ഉദ്ദേശിക്കുന്നുവെങ്കില്‍ നിന്നെ അവള്‍ മോചിപ്പിച്ചുകൊള്ളട്ടെ എന്നാല്‍ വലാഅ് ഞങ്ങള്‍ക്ക് തന്നെയായിരിക്കും. തിരുമേനി(സ) വന്നപ്പോള്‍ ആയിശ(റ) ഈ വിഷയം അദ്ദേഹത്തോട് പറഞ്ഞു. ഉടനെ തിരുമേനി(സ) അരുളി: നീ അവളെ വില കൊടുത്തുവാങ്ങി മോചിപ്പിച്ചുകൊള്ളുക. നിശ്ചയം വലാഅ് അടിമയെ മോചിപ്പിക്കുന്നവര്‍ക്കുള്ളതാണ്. അനന്തരം നബി(സ) മിമ്പറന്മേല്‍ കയറി ഇപ്രകാരം പ്രസംഗിച്ചു. എന്താണ് ചില മനുഷ്യരുടെ അവസ്ഥ? അല്ലാഹുവിന്റെ മതത്തില്‍ ഇല്ലാത്ത നിബന്ധനകള്‍ അവര്‍ ഉണ്ടാക്കുകയാണോ? വല്ലവനും അല്ലാഹുവിന്റെ കിതാബില്‍ ഇല്ലാത്ത നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അതവന് ലഭിക്കുകയില്ല നൂറ് നിബന്ധനകള്‍ അവന്‍ ഉണ്ടാക്കിയാലും. (ബുഖാരി. 1. 8. 446) |
|
81) കഅ്ബ്(റ) നിവേദനം: ഇബ്നു അബീഹദ്റദ് കടം വാങ്ങിയ സംഖ്യ പള്ളിയില്‍ വെച്ച് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ രണ്ടു പേരും ശബ്ദം ഉയര്‍ത്തി സംസാരിച്ചു. തിരുമേനി(സ) അവരുടെ സംസാരം കേള്‍ക്കുന്നതുവരെ അവിടുന്നു തന്റെ വീട്ടിലായിരുന്നു. ഉടനെ തിരുമേനി(സ) തന്റെ മുറിയുടെ മറ പൊക്കിയിട്ട് പുറത്ത് വന്നു. എന്നിട്ട് കഅ്ബിനെ വിളിച്ചു. ഉടനെ അല്ലാഹുവിന്റെ ദൂതരെ, ഞാനിതാ ഹാജര്‍ എന്ന് കഅ്ബ് പറഞ്ഞു. തിരുമേനി(സ) ആംഗ്യം കാണിച്ചുകൊണ്ട് നിന്റെ കടത്തില്‍ നിന്ന് പകുതി വീട്ടിക്കൊടുക്കുക എന്ന് കഅ്ബിനോട് പറഞ്ഞു. ഉടനെ കഅ്ബിനുമാലിക്ക്(റ) പറഞ്ഞു. പ്രവാചകരേ, ഞാനിതാ വിട്ടുകൊടുത്തിരിക്കുന്നു. ഉടനെ ഇബ്നുഅബീഹദ്റദിനോട് തിരുമേനി(സ) അരുളി: വേഗം പോയി അദ്ദേഹത്തിന്റെ കടം നീ വീട്ടുക. (ബുഖാരി. 1. 8. 447) |
|
82) അബൂഹുറൈറ(റ) നിവേദനം: നീഗ്രോ വംശജനായ ഒരു പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ തിരുമേനി(സ)യുടെ കാലത്ത് പള്ളി അടിച്ചുവാരി വൃത്തിയാക്കാറുണ്ടായിരുന്നു. അതിനിടക്ക് അയാള്‍ മരിച്ചു. (കാണാതായപ്പോള്‍) അയാളെക്കുറിച്ച് തിരുമേനി(സ) ചോദിച്ചു. അയാള്‍ മരിച്ചുപോയെന്ന് അവര്‍ പറഞ്ഞു. അവിടുന്നു പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ മരണവാര്‍ത്ത അറിയിക്കാമായിരുന്നില്ലേ? ശരി, ഇനി അയാളുടെ ഖബര്‍ അല്ലെങ്കില്‍ അവളുടെ ഖബര്‍ നിങ്ങള്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ തിരുമേനി(സ) അയാളുടെ ഖബറിന്റെ അടുക്കല്‍ ചെന്നു മയ്യിത്ത് നമസ്കരിച്ചു. (ബുഖാരി. 1. 8. 448) |
|
83) ആയിശ:(റ) നിവേദനം: അല്‍ബഖറ: യിലെ പലിശ സംബന്ധിച്ചുള്ള വാക്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ തിരുമേനി(സ) പള്ളിയിലേക്ക് പുറപ്പെട്ടു. എന്നിട്ട് ആ കല്‍പ്പനകള്‍ ഓതിക്കേള്‍പ്പിച്ചു. പിന്നീട് പള്ളിയില്‍വെച്ച് തന്നെ മദ്യവ്യാപാരം നിഷിദ്ധമാക്കിക്കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. (ബുഖാരി. 1. 8. 449) |
|
84) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ജിന്നുകളില്‍ പെട്ട ഒരു മല്ലന്‍ ഇന്നലെ രാത്രി എന്റെ മുമ്പില്‍ വന്നു ചാടി - അല്ലെങ്കില്‍ അതുപോലെ ഒരു വാക്കാണ് നബി(സ) അരുളിയത് - എന്റെ നമസ്കാരം മുറിച്ചുകളയാനാണ് അവനങ്ങനെ ചെയ്തത്. എനിക്ക് അവനെ പിടികൂടാന്‍ അല്ലാഹു സൌകര്യം ചെയ്തുതന്നു. എന്നിട്ട് പള്ളിയിലെ ഒരു തൂണിന്മേല്‍ അവനെ പിടിച്ചുകെട്ടാന്‍ ഞാനുദ്ദേശിച്ചു. എന്നാല്‍ നിങ്ങളെല്ലാവര്‍ക്കും പ്രഭാതത്തില്‍ അവനെ കാണാന്‍ കഴിയുമായിരുന്നു. പക്ഷെ, എന്റെ സഹോദരന്‍ സുലൈമാന്‍ നബി (അ) യുടെ പ്രാര്‍ത്ഥന ഞാന്‍ ഓര്‍മ്മിച്ചുപോയി. രക്ഷിതാവേ! എനിക്കു ശേഷം മറ്റാര്‍ക്കും പിടിച്ചടക്കുക ക്ഷിപ്രസാധ്യമല്ലാത്ത ഒരാധിപത്യം എനിക്ക് നീ പ്രദാനം ചെയ്യേണമേ (38:35) എന്നത്. അതിനാല്‍ ഞാനവനെ ആട്ടി ഓടിച്ചു കൊണ്ട് വിട്ടയച്ചു. (ബുഖാരി. 1. 8. 450) |
|
85) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) നജ്ദിന്റെ നേരെ ഒരു കുതിരപട്ടാളത്തെ നിയോഗിച്ചു. ബനൂഹനീഫ ഗോത്രത്തില്‍പെട്ട സുമാമത്തുബ്നുഅസാല്‍ എന്നൊരു മനുഷ്യനെ അവര്‍ പിടിച്ചുകൊണ്ടുവന്നു. എന്നിട്ട് അവനെ പള്ളിയിലെ ഒരു തൂണിന്മേല്‍ ബന്ധിച്ചു. തിരുമേനി(സ) അവന്റെ അടുത്തു പ്രവേശിച്ചു. എന്നിട്ട് സുമാമത്തിനെ നിങ്ങള്‍ മോചിപ്പിക്കുവിന്‍ എന്ന് അരുളി. അനന്തരം സുമാമത്തു ഒരു ചെറിയ കുളത്തിന്റെ നേരെ പുറപ്പെട്ടു. അതില്‍ നിന്ന് കുളിച്ച് പള്ളിയില്‍ പ്രവേശിച്ചു. എന്നിട്ട് ലാഇലാഹ ഇല്ലല്ലാഹു വഅന്നമുഹമ്മദന്‍ റസൂലില്ലാഹി എന്ന് സാക്ഷ്യം വഹിച്ചു. (ബുഖാരി. 1. 8. 451) |
|
86) ആയിശ:(റ) നിവേദനം: ഖന്തക്ക് യുദ്ധത്തില്‍ സഅ്ദുബ്നു മുആദ്(റ) ന്ന് കൈക്ക് മുറിവ് പറ്റി. കയ്യിലെ പ്രധാന രക്തധമനി അറ്റു. അപ്പോള്‍ തന്റെ അടുത്തുതന്നെ കിടത്തിയിട്ട് രോഗശുശ്രൂഷയുടെ മേല്‍നോട്ടം വഹിക്കുവാന്‍ വേണ്ടി തിരുമേനി(സ) പള്ളിയില്‍ തന്നെ ഒരു തമ്പ് കെട്ടി അദ്ദേഹത്തെ അതില്‍ കിടത്തി. മറ്റൊരു തമ്പും ബനൂഗിഫാര്‍ ഗോത്രത്തിന്റെ വകയായി പള്ളിയിലുണ്ടായിരുന്നു. സഅ്ദിന്റെ ശരീരത്തില്‍ നിന്ന് ഒലിച്ചുകൊണ്ടിരുന്ന രക്തം ആ തമ്പിലേക്ക് പെട്ടെന്ന് ഒഴുകിചെന്നത് കണ്ടപ്പോള്‍ മാത്രമാണ് അവര്‍ പരിഭ്രമിച്ചത്. അങ്ങനെ ഞെട്ടിയിട്ട് അവര്‍ വിളിച്ചുചോദിച്ചു. തമ്പിലുള്ളവരേ! നിങ്ങളുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ അടുക്കലേക്ക് ഈ ഒഴുകിക്കൊണ്ടിരിക്കുന്നതെന്താണ്? നോക്കുമ്പോള്‍ സഅ്ദിന്റെ മുറിവില്‍ നിന്ന് രക്തമതാ ശക്തിയായി ഒഴുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ അതില്‍ അദ്ദേഹം മരണപ്പെട്ടു. (ബുഖാരി. 1. 8. 452) |
|
87) ഉമ്മുസലമ(റ) നിവേദനം: എനിക്കു ദേഹസുഖമില്ലെന്നു ഞാന്‍ നബി(സ) യോട് ആവലാതിപ്പെട്ടു. തിരുമേനി(സ) അരുളി: നീ ജനങ്ങളുടെ പിന്നില്‍ വാഹനത്തിലിരുന്നു കൊണ്ടു ത്വവാഫ് ചെയ്തുകൊള്ളുക. അങ്ങനെ തന്നെ ഞാന്‍ ത്വവാഫ് ചെയ്തു. തിരുമേനി(സ) വത്തൂരി വകിതാബിമ്മസ്ത്തൂര്‍ എന്ന സൂറത്ത് ഓതിക്കൊണ്ട് കഅ്ബയുടെ ഒരു ഭാഗത്തുനിന്ന് നമസ്കരിക്കുകയായിരുന്നു. (ബുഖാരി. 1. 8. 453) |
|
88) അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ ശിഷ്യന്മാരില്‍ രണ്ടുപേര്‍ ഒരു ഇരുള്‍ മുറ്റിയ രാവില്‍ തിരുമേനി(സ)യുടെ അടുക്കല്‍ നിന്നു പുറപ്പെട്ടു. മുമ്പിലേക്ക് വെളിച്ചം കാണിക്കാന്‍ ഉതകുന്ന വിളക്കുപോലെയുള്ള രണ്ടു സാധനങ്ങള്‍ അവരുടെ കൂടെയുണ്ടായിരുന്നു. അവസാനം അവര്‍ രണ്ടുപേരും പിരിഞ്ഞുപോയപ്പോള്‍ കുടുംബത്തിലെത്തും വരേക്കും ഓരോരുത്തരോടൊപ്പവും ഓരോ വിളക്കുണ്ടായിരുന്നു. (ബുഖാരി. 1. 8. 454) |
|
89) ഇബ്നു ഉമര്‍(റ) നിവേദനം: തിരുമേനി(സ) മക്കയില്‍ പ്രവേശിച്ചപ്പോള്‍ ഉസ്മാനുബ്നു ത്വല്‍ഹയെ വിളിച്ച് കഅ്ബയുടെ വാതില്‍ തുറന്നു. അനന്തരം തിരുമേനി, ബിലാല്‍, ഉസാമ: ഉസ്മാനുബ്നുത്വല്‍ഹ എന്നിവര്‍ അതില്‍ പ്രവേശിച്ചു. ശേഷം വാതിലടച്ചു ഒരു മണിക്കൂര്‍ നേരം അവിടെ താമസിച്ചു പുറത്തു കടന്നു. ഇബ്നുഉമര്‍(റ) പറയുന്നു. ഞാന്‍ ധൃതിപ്പെട്ടു ബിലാലിനെ സമീപിച്ചുകൊണ്ട് നബി(സ) നമസ്കരിച്ചുവോ? എന്നു ചോദിച്ചു. അതെ എന്ന് അദ്ദേഹം മറുപടി നല്‍കി. എവിടെ വെച്ച് എന്ന് ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ രണ്ടു തൂണുകള്‍ക്കിടയില്‍ എന്ന് ബിലാല്‍ പ്രത്യുത്തരം നല്‍കി. ഇബ്നുഉമര്‍(റ) പറയുന്നു; എത്ര നമസ്കരിച്ചുവെന്ന് ചോദിക്കാന്‍ ഞാന്‍ മറന്നുപോയി. (ബുഖാരി. 1. 8. 457) |
|
90) സാത്തുബ്(റ) നിവേദനം: ഞാന്‍ പള്ളിയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ എന്നെ ഒരു ചെറിയ കല്ല് കൊണ്ട് എറിഞ്ഞു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അതു ഉമര്‍(റ) ആയിരുന്നു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: നീ പോയി ഈരണ്ടു പുരുഷന്‍മാരെ വിളിച്ചുകൊണ്ടുവരിക. അങ്ങനെ ഞാന്‍ അവരെയുമായി ഉമര്‍(റ)ന്റെ അടുത്തുവന്നു. ഉമര്‍(റ) ചോദിച്ചു. നിങ്ങള്‍ എവിടെനിന്ന് വരുന്നു? അവര്‍ പറഞ്ഞു: ത്വാഇഫില്‍ നിന്ന്, ഉമര്‍(റ) പറഞ്ഞു: നിങ്ങള്‍ ഈ നാട്ടിലെ നിവാസികള്‍ ആയിരുന്നുവെങ്കില്‍ നിങ്ങളെ ഞാന്‍ വേദനിപ്പിക്കുമായിരുന്നു. നബി(സ)യുടെ പള്ളിയില്‍ വെച്ച് നിങ്ങള്‍ ശബ്ദം ഉയര്‍ത്തുകയോ? (ബുഖാരി. 1. 8. 459) |
|
91) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) മിമ്പറിന്മല്‍ നില്‍ക്കുമ്പോള്‍ തിരുമേനി(സ) യോട് ഒരാള്‍ ചോദിച്ചു. രാത്രി നമസ്കാരത്തെക്കുറിച്ച് അങ്ങയുടെ നിര്‍ദ്ദേശമെന്താണ്? തിരുമേനി(സ) അരുളി: ഈരണ്ട് റക്ക്അത്ത് നമസ്കരിക്കണം. പിന്നീട് പ്രഭാതത്തെക്കുറിച്ച് സംശയം തോന്നിയാല്‍ അവസാനം ഒരൊറ്റ റക്ക്അത്ത് നമസ്കരിച്ച് ഇതുവരെ നമസ്കരിച്ചതിനെ നീ വിത്റാക്കുക. രാത്രിയുടെ അവസാനം നീ വിത്റാക്കുക എന്ന് നബി പറഞ്ഞതിനാല്‍ ഇബ്നുഉമര്‍(റ) പറയാറുണ്ട്. (ബുഖാരി. 1. 8. 462) |
|
92) ഉബാദ്(റ) തന്റെ പിതൃവ്യനില്‍ നിന്ന് ഉദ്ധരിക്കുന്നു. ഒരു കാല്‍ മറ്റേ കാലിന്മേല്‍ വെച്ചുകൊണ്ട് തിരുമേനി(സ) പള്ളിയില്‍ മലര്‍ന്ന് കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും ഇപ്രകാരം ചെയ്യാറുണ്ടെന്ന് സഈദ്ബ്നു മുസൈയ്യബ്(റ) പറയുന്നു. (ബുഖാരി. 1. 8. 464) |
|
93) ആയിശ(റ) നിവേദനം: എനിക്ക് ബുദ്ധി ഉറച്ചത് മുതല്‍ ഇസ്ലാം മതം അനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്റെ മാതാപിതാക്കളെ (അബൂബക്കര്‍, ഉമ്മുറുമ്മാന്‍) ഞാന്‍ കണ്ടിട്ടില്ല. എല്ലാപകലിന്റെയും രണ്ടറ്റമായ പ്രഭാതത്തിലും വൈകുന്നേരവും നബി(സ) ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു അനന്തരം വീട്ടിന്റെ മുറ്റത്ത് ഒരു പള്ളി നിര്‍മ്മിക്കാന്‍ അബൂബക്കര്‍ തീരുമാനിച്ചു. അദ്ദേഹം ഖുര്‍ആന്‍ ഉറക്കെ ഓതിക്കൊണ്ട് അതില്‍ വെച്ച് നമസ്കരിക്കും. അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും പാരായണം ആകര്‍ഷിച്ചുകൊണ്ടും മുശ്രിക്കുകളുടെ സ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച് കൂടും. ഖുര്‍ആന്‍ ഓതുമ്പോള്‍ തന്റെ ഇരുനേത്രങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കാതെ കൂടുതല്‍ കരയുന്ന പ്രകൃതിയായിരുന്നു അബൂബക്കറിന്റെത്. മുശ്രിക്കുകളായ ഖുറൈശീ നേതാക്കന്മാരെ ഇത് പരിഭ്രമിപ്പിച്ചു. (ബുഖാരി. 1. 8. 465) |
|
94) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം വീട്ടില്‍ വെച്ചോ അങ്ങാടിയില്‍ വെച്ചോ നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തഞ്ചിരട്ടി പുണ്യമുണ്ട്, പള്ളിയില്‍ വെച്ചുള്ള ജമാഅത്തിന്. നിങ്ങളിലാരെങ്കിലും നന്നായി വുളു ചെയ്തു എന്നിട്ടവന്‍ പള്ളിയില്‍ വന്നു നമസ്കാരമല്ലാതെ മറ്റൊരു ഉദ്ദേശവും അവനില്ലതാനും - എന്നാല്‍ അവന്‍ മുമ്പോട്ട് വെക്കുന്ന ഓരോ ചവിട്ടടിയുടെയും എണ്ണം കണ്ടു ഓരോപടി അല്ലാഹു അവനെ ഉയര്‍ത്താതിരിക്കുകയില്ല. അപ്രകാരം തന്നെ ഓരോ കുറ്റവും അവനു പൊറുത്തു കൊടുക്കാതിരിക്കുകയുമില്ല. പള്ളിയില്‍ പ്രവേശിക്കും വരേക്കും ആ അവസ്ഥ തുടരുന്നതാണ്. പള്ളിയില്‍ അവന്‍ പ്രവേശിച്ച് കഴിഞ്ഞാലോ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ പ്രതിഫലത്തില്‍ നമസ്കാരത്തില്‍ തന്നെയായിരിക്കും. നമസ്കാരത്തിന് വേണ്ടി ചെന്നിരിക്കുന്ന ആ സദസ്സില്‍ അവനുണ്ടായിരിക്കുന്ന സമയമത്രയും മലക്കുകള്‍ അവന്ന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. 'അല്ലാഹുവേ! അവന്ന് നീ പൊറുത്തുകൊടുക്കണമേ, അല്ലാഹുവേ! അവന് നീ കൃപ ചെയ്യേണമേ, ' എന്ന് മലക്കുകള്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കും. അവന്റെ വുളു ദുര്‍ബ്ബലപ്പെടുത്താതിരിക്കുന്ന സമയമത്രയും ആ നിലപാട് തുടര്‍ന്നു കൊണ്ടിരിക്കും. (ബുഖാരി. 1. 8. 466) |
|
95) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: അബ്ദുല്ല! ജനങ്ങളുടെ ഇടയിലുള്ള ചികളുടെ കൂട്ടത്തില്‍ നീ (ഇടകലര്‍ന്നു) ജീവിക്കുമ്പോള്‍ നിന്റെ അവസ്ഥ എങ്ങിനെയായിരിക്കും? തുടര്‍ന്ന് അവിടുന്ന് വിരലുകള്‍ കോര്‍ത്തുപിടിച്ചു. (ബുഖാരി. 1. 8. 467) |
|
96) അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്. അതിന്റെ ഒരു വശത്തിന്ന് മറ്റേ വശം പിന്‍ബലം നല്‍കുന്നു. ശേഷം തിരുമേനി(സ) തന്റെ വിരലുകളെ തമ്മില്‍ കോര്‍ത്തു. (ബുഖാരി. 1. 8. 468) |
|
97) മൂസ(റ) നിവേദനം: ഇബ്നുഉമര്‍(റ)ന്റെ പുത്രന്‍ സാലിമ്(റ) വഴിയില്‍ ചില സ്ഥലത്തുവെച്ച് നമസ്കരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഈ സ്ഥലങ്ങളില്‍ നമസ്കരിച്ചിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. പിതാവ് നബി(സ) പ്രസ്തുത സ്ഥലത്തു നമസ്കരിച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്ന് പറയാറുണ്ട്. നാഫിഅ്(റ) ഇബ്നുഉമര്‍(റ) നിന്നും പ്രസ്തുത സ്ഥലങ്ങളില്‍ നമസ്കരിച്ചതായി നിവേദനം ചെയ്യുന്നുണ്ട്. സാലിമും നാഫിഈ എല്ലാ സ്ഥലത്തിന്റെയും പ്രശ്നത്തില്‍ യോജിക്കാനും ശറഫുല്‍ റൌഹാഈലെ പള്ളിയുടെ പ്രശ്നത്തില്‍ മാത്രമാണ് അവര്‍ പരസ്പരം ഭിന്നിക്കുന്നത്. (ബുഖാരി. 1. 8. 470) |
|
98) ഇബ്നു ഉമര്‍(റ) നിവേദനം: തിരുമേനി(സ) ഉംറക്കും അവിടുന്ന് നിര്‍വ്വഹിച്ച് ഹജ്ജിനും പുറപ്പെട്ടു പോയപ്പോള്‍ ദുല്‍ഹുലൈഫായില്‍ ഇന്നു സ്ഥിതിചെയ്യുന്ന പള്ളിയുടെ സ്ഥാനത്തുള്ള സമുറ മരത്തിന്റെ ചുവട്ടില്‍ ഇറങ്ങാറുണ്ടായിരുന്നു. അപ്രകാരം തന്നെ തിരുമേനി(സ) ഒരു യുദ്ധം കഴിഞ്ഞു മടങ്ങി എന്നിട്ടു ആ വഴിക്കു വന്നു. എന്നാല്‍ താഴ്വരയുടെ അടിയില്‍ തിരുമേനി(സ) വന്നിറങ്ങും. പിന്നീട് താഴ്വരയുടെ അടിയില്‍ നിന്ന് മേല്പോട്ട് കയറിയാലോ, ആ താഴ്വരയുടെ കിഴക്കേ വക്കിലുള്ള വിശാലമായ ചരല്‍ പ്രദേശത്ത് തിരുമേനി(സ) ഒട്ടകങ്ങളെ നിറുത്തി വാഹനത്തില്‍ നിന്ന് ഇറങ്ങും. എന്നിട്ട് രാവിന്റെ അന്ത്യദശയില്‍ പ്രഭാതം വരേക്കും അവിടെ ഒന്നു വിശ്രമിക്കും. കല്‍കൂട്ടത്തിന്മേല്‍ ഇന്നു സ്ഥിതി ചെയ്യുന്ന പള്ളിയുടെ അടുത്തല്ല തിരുമേനി(സ) ഇറങ്ങിയിരുന്ന ആ സ്ഥലം. അപ്രകാരം തന്നെ ഇന്നു പള്ളി നിലകൊള്ളുന്ന ആ കുന്നിന്മേലുമായിരുന്നില്ല. അവിടെ ഒരു ചോല (അരുവി) ഉണ്ടായിരുന്നു. അതിനടുത്തു വച്ച് ഇബ്നുഉമര്‍(റ) നമസ്കരിക്കാറുണ്ടായിരുന്നു. ആ ചോലയില്‍ ചില മണല്‍ കൂമ്പാരങ്ങളുണ്ടായിരുന്നു. തിരുമേനി(സ) അവിടെ വച്ച് നമസ്കരിക്കാറുണ്ടായിരുന്നു. പിന്നീട് മലവെള്ളം വന്നപ്പോള്‍ അവിടെ ചരക്കല്ലുകള്‍ വന്നു നിറഞ്ഞു. എന്നിട്ട് ഇബ്നുഉമര്‍ നമസ്കരിച്ചിരുന്ന ആ സ്ഥലത്തെ ചരക്കല്ലുകള്‍ മൂടിക്കളഞ്ഞു. (ബുഖാരി. 1. 8. 472) |
|
99) ഇബ്നുഉമര്‍(റ) തുടരുന്നു: രൌഹായിലെ ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പള്ളിക്കടുത്ത് നിലകൊള്ളുന്ന ചെറിയ പള്ളി നില്ക്കുന്ന സ്ഥലത്ത് വച്ച് തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്നു. തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്ന സ്ഥലങ്ങളെക്കുറിച്ച് ഇബ്നുഉമര്‍(റ) അറിവുള്ളവനായിരുന്നു. നീ പള്ളിയില്‍ നിന്നുകൊണ്ട് നമസ്കരിക്കുമ്പോള്‍ ആ സ്ഥലം നിന്റെ വലതുഭാഗത്തായിരിക്കും. നീ മക്കത്തേക്കു പോകുമ്പോള്‍ ആ പള്ളി വഴിയുടെ വലത്തെ ഓരത്തു സ്ഥിതിചെയ്യുന്നത് കാണാം. അതിനും വലിയ പള്ളിക്കുമിടയില്‍ ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്തുന്ന ദൂരമേ ഉള്ളൂ. അതുപോലെയുള്ള ദൂരം. (ബുഖാരി. 1. 8. 472) |
|
100) ഇബ്നുഉമര്‍(റ) നാഫിഇനോട് പറയുന്നു: തിരുമേനി(സ) ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ ഇറങ്ങാറുണ്ടായിരുന്നു. റുവൈസത്തിന്റെ അടുത്താണ് ആ സ്ഥലം. വഴിയുടെ വലതുഭാഗത്തും വഴിയുടെ മുമ്പിലുമായി വിശാലമായിക്കിടക്കുന്ന ഒരു മണല്‍പ്രദേശമാണത്. ദുവൈസത്തിന്റെ രണ്ടു മൈല്‍ അടുത്തുള്ള കുന്ന് തിരുമേനി(സ) കടന്ന് പോകും മുമ്പുള്ള സ്ഥലമാണിത്. ആ മരത്തിന്റെ തല പോട്ടിയിട്ടുണ്ട്. അത് ആ മരത്തിന്റെ ഉള്ളിലേക്ക് ചുരുണ്ട് നില്ക്കുകയാണ്. തായ്ത്തടി മാത്രമായിക്കൊണ്ട് ആ മരം നില്ക്കുന്നു. അതിന്റെ താഴ്ഭാഗത്ത് അനവധി മണല്‍കൂമ്പാരങ്ങളുണ്ട്. (ബുഖാരി. 1. 8. 472) |
|
101) ഇബ്നുഉമര്‍(റ) നാഫിഈ(റ)നോട് പറയുന്നു: തിരുമേനി(സ) ഒരു കുന്നിന്റെ ഓരത്ത് നിന്നുകൊണ്ട് നമസ്കരിച്ചുകൊണ്ട് നീഹള്ബായിലേക്ക് പോകുമ്പോള്‍ അത് അറിജിന്റെ അപ്പുറത്തായിരിക്കും. ആ പള്ളിയുടെ അടുത്ത് രണ്ടോ മൂന്നോ ഖബറുകളുണ്ട്. അവയിന്മേല്‍ വലിയ കല്ലുകള്‍ വെച്ചിട്ടുമുണ്ട്. അവ വഴിയുടെ വല ഭാഗത്താണ്. വഴിയിലെ കല്ലുകള്‍ക്കടുത്ത് ആ കല്ലുകള്‍ക്കിടയിലൂടെ ഉച്ചനേരത്ത് സൂര്യന്‍ ആകാശമധ്യത്തില്‍ നിന്നും തെറ്റിയശേഷം അബ്ദുല്ല യാത്ര പുറപ്പെടും. എന്നിട്ട് ളുഹ്റ് ആ പള്ളിയില്‍വെച്ച് നമസ്കരിക്കും. (ബുഖാരി. 1. 8. 472) |
|
102) ഇബ്നുഉമര്‍(റ) നാഫിഈ(റ)നോട് പറയുന്നു: ബഹര്‍ശക്കടുത്തുള്ള വെള്ളച്ചാലില്‍ വഴിയുടെ ഇടതുഭാഗത്ത് സ്ഥിതിചെയ്യുന്ന വൃക്ഷങ്ങള്‍ക്കടുത്ത് തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. ആ വെള്ളച്ചാല്‍ ഹര്‍ശയുടെ ഓരത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. ആ വെള്ളച്ചാലിനും വഴിക്കുമിടയില്‍ ഏതാണ്ട് ഒരമ്പെയ്താല്‍ എത്തുന്ന ദൂരമേയുള്ളു. അപ്രകാരം തന്നെ വഴിയിലേക്ക് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഒരു മരത്തിന്റെ നേരെ തിരിഞ്ഞ് നിന്നുകൊണ്ടും ഇബ്നു ഉമര്‍(റ) നമസ്കരിക്കാറുണ്ട്. അവിടുത്തെ ഏറ്റവും വലിയ മരം അതായിരുന്നു. (ബുഖാരി. 1. 8. 472) |
|
103) ഇബ്നുഉമര്‍(റ) നാഫി ഇനോട് പറയുന്നു: മര്‍റുള്ളഹ്റാന്റെ താഴ്ഭാഗത്തുള്ള വെള്ളച്ചാലില്‍ തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. നീ സഫറാവാത്തില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ മദീനയുടെ ഭാഗത്ത് ആ സ്ഥലം സ്ഥിതിചെയ്യുന്നതായി കാണാം. വെള്ളച്ചാലിന്റെ കേന്ദ്രത്തില്‍ തിരുമേനി(സ) ഇറങ്ങാറുണ്ടായിരുന്നു. വഴിയുടെ ഇടഭാഗത്താണത്. നീ മക്കയിലേക്ക് പോകുമ്പോള്‍ തിരുമേനി(സ)യുടെ താവളത്തിനും വഴിക്കുമിടയില്‍ കല്ലേറിലെത്തുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. (ബുഖാരി. 1. 8. 472) |
|
104) ഇബ്നുഉമര്‍(റ) നാഫിഈ(റ)നോട് പറയുന്നു: തിരുമേനി(സ) മക്കയിലേക്ക് വരുമ്പോള്‍ ദീത്തുവായില്‍ ഇറങ്ങി രാത്രി താമസിക്കും. പ്രഭാതം വരെ. എന്നിട്ട് സുബ്ഹി നമസ്കരിക്കും. തിരുമേനി(സ) നമസ്കരിച്ച സ്ഥലം കല്ലുകളാല്‍ നിറയപ്പെട്ട ഒരു കുന്നിന്മേലാണ്. അല്ലാതെ അവിടെ എടുക്കപ്പെട്ടുകാണുന്ന പള്ളിയില്ല. ആ പള്ളിയുടെ താഴെ കല്ലുകള്‍ നിറഞ്ഞ ആ കുന്നിന്മേലാണ്. (ബുഖാരി. 1. 8. 472) |
|
105) ഇബ്നുഉമര്‍(റ) നാഫിഈ(റ)നോട് പറഞ്ഞു: തിരുമേനി(സ) ക്കും വളരെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന മലകളുടെ രണ്ടു ശിഖരങ്ങളുടെ നേരെയും അതെയവസരത്തില്‍ കഅ്ബത്തിന്നഭിമുഖമായും തിരിഞ്ഞു നിന്നുകൊണ്ട് അവിടുന്ന് നമസ്കരിച്ചിട്ടുണ്ട്. എന്നിട്ട് ഇബ്നു ഉമര്‍(റ) നമസ്കരിച്ചപ്പോള്‍ അവിടെ നിര്‍മ്മിച്ച പള്ളി കുന്നിന്റെ അറ്റത്തിലുള്ള പള്ളിയുടെ ഇടതുഭാഗത്താക്കിക്കൊണ്ട് നിന്നു. തിരുമേനി(സ) നമസ്കരിച്ച സ്ഥലമാവട്ടെ അതിന് താഴെയായി. ആ കറുത്ത കുന്നിന്മേലാണ് കഅ്ബത്തിനും നിനക്കുമിടയില്‍ സ്ഥിതിചെയ്യുന്ന മലയുടെ രണ്ടു ശിഖരങ്ങളുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട് നീ നമസ്കരിക്കുമ്പോള്‍ പത്തുമുഴമോ അല്ലെങ്കില്‍ ഏതാണ് അത്രയും അകലമോ കുന്നില്‍ നിന്ന് വിട്ടിട്ട് നീ നില്‍ക്കുന്ന പക്ഷം അതുതന്നെയാണ് തിരുമേനി(സ) നമസ്കരിച്ച സ്ഥലം. (ബുഖാരി. 1. 8. 472) |
|
106) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) പെരുന്നാള്‍ ദിവസം (മൈതാനത്തേക്ക് പുറപ്പെടുമ്പോള്‍ ഒരു ചെറിയ കുന്തം കൊണ്ട് വരാന്‍ കല്‍പിക്കും. അങ്ങനെ അത് തിരുമേനി(സ)യുടെ മുമ്പില്‍ നാട്ടും. എന്നിട്ട് തിരുമേനി(സ) അതിലേക്ക് തിരിഞ്ഞു നിന്ന് നമസ്കരിക്കും. ആളുകള്‍ തിരുമേനി(സ)ക്ക് പിന്നിലും, യാത്രയിലും തിരുമേനി(സ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു. അക്കാരണം കൊണ്ടാണ് ഭരണമേധാവികള്‍ ചെറിയ കുന്തം കൊണ്ട് പോകല്‍ പതിവാക്കിയത്. (ബുഖാരി. 1. 8. 473) |
|
107) അബീജുഹൈഫ(റ) നിവേദനം: തിരുമേനി(സ) സഹാബികളെയും കൊണ്ട് മക്കയിലെ ബത്ത്ഹാഇല്‍ വെച്ച് നമസ്കരിച്ചു. തിരുമേനി(സ)യുടെ മുമ്പില്‍ ഒരു വടി നാട്ടിയിരുന്നു. ളുഹ്റും അസറും ഈ രണ്ട് റക്ക്അത്തുകളായിട്ടാണ് അവിടുന്ന് നമസ്കരിച്ചത്. ആ വഴിയുടെ മറുവശത്ത്കൂടി സ്ത്രീകളും കഴുതയും നടക്കുന്നുണ്ടായിരുന്നു. (ബുഖാരി. 1. 8. 474) |
|
108) സഹ്ല്(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കാന്‍ നില്‍ക്കുന്ന സ്ഥലത്തിനും ചുമരിന്നുമിടയില്‍ ഒരാടിന് നടന്നുപോകാന്‍ ഒഴിവുണ്ടായിരുന്നു. (ബുഖാരി. 1. 8. 475) |
|
109) സലമ:(റ) നിവേദനം: മിമ്പറയുടെ അടുത്തുള്ള പള്ളിയുടെ ചുമര് ഒരു ആടിന് കടന്നുപോകുവാന്‍ മാത്രം ഒഴിവുണ്ടായിരുന്നു. (ബുഖാരി. 1. 8. 476) |
|
110) അബ്ദുല്ല(റ) നിവേദനം: നബി(സ) ക്കുവേണ്ടി ചെറിയ കുന്തം തറക്കപ്പെടുകയും ശേഷം അവിടുന്ന് അതിന്റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി. 1. 8. 477) |
|
111) അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനത്തിന് പോകുമ്പോള്‍ ഞാനും ഒരു ചെറിയ കുട്ടിയും തിരുമേനി(സ)യുടെ പിന്നാലെ പോകും. ഞങ്ങളുടെ കൂടെ ഒരു സാധാരണ വടിയോ അല്ലെങ്കില്‍ കുന്തമോ ഉണ്ടായിരിക്കും. ഒരു വെള്ളപ്പാത്രവും. അങ്ങനെ തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ വെള്ളപ്പാത്രം തിരുമേനി(സ)ക്ക് ഞങ്ങള്‍നല്‍കും. (ബുഖാരി. 1. 8. 479) |
|
112) സലമ:(റ) നിവേദനം: മുസ്ഹഫ് സൂക്ഷിച്ച പെട്ടിയുടെ അടുത്തുള്ള തൂണിന്റെ നേരെ നിന്നുകൊണ്ട് അദ്ദേഹം നമസ്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു: അബൂമുസ്ലിം! നിങ്ങള്‍ തൂണിന്നടുത്ത് നിന്നുകൊണ്ട് നമസ്കരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ? അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഈ തൂണിന്നടുത്തുനിന്നു കൊണ്ട് നമസ്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 481) |
|
113) അനസ്(റ) നിവേദനം: മഗ്രിബ് നമസ്കാരത്തിനു മുമ്പ് സുന്നത്ത് നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്മാരില്‍ പ്രഗല്‍ഭന്മാര്‍ തൂണുകള്‍ക്ക് നേരെ ധൃതിപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മറ്റൊരു നിവേദനത്തില്‍ നബി(സ) വരുന്നത് വരെ എന്നു ഉദ്ധരിക്കുന്നു. (ബുഖാരി. 1. 8. 482) |
|
114) ഇബ്നു ഉമര്‍(റ) നിവേദനം: തിരുമേനി(സ), ഉസാമബിലാല്‍, ഉസ്മാന്‍(റ) മുതലായവര്‍ കഅ്ബയില്‍ പ്രവേശിച്ചു. എന്നിട്ട് അതിന്റെ വാതിലടച്ചു. അതില്‍ കുറച്ചു സമയം കഴിച്ചുകൂട്ടി. ബിലാല്‍ പുറത്തുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എന്താണ് നബി(സ) അവിടെ ചെയ്തത്? അദ്ദേഹം പറഞ്ഞു: ചില തൂണുകളെ വലതുഭാഗത്തും ചില തൂണുകളെ ഇടതു ഭാഗത്തും ചില തൂണുകളെ പിന്‍ഭാഗത്തും ആക്കികൊണ്ട് തിരുമേനി നമസ്കരിച്ചു. അന്ന് കഅ്ബ:ക്ക് ആറു തൂണുകളാണുണ്ടായിരുന്നത്. ഒരു റിവായത്തില്‍ രണ്ടു തൂണുകളെ വലതുഭാഗത്താക്കിക്കൊണ്ട് നമസ്കരിച്ചുവെന്നും പറയുന്നു. (ബുഖാരി. 504) |
|
115) ഇബ്നുഉമര്‍(റ) നിവേദനം: അദ്ദേഹം കഅ്ബ:യില്‍ പ്രവേശിച്ചാല്‍ തന്റെ മുന്നിലേക്ക് നടന്ന് വാതിലിനെ തന്റെ പിന്നിലേക്കാക്കും. ചുമരിന്റെയും അദ്ദേഹത്തിന്റെയും ഇടയില്‍ മൂന്നു മുഴം അകലം ഉണ്ടാവും. നബി(സ) നമസ്കരിച്ചുവെന്ന് ബിലാല്‍ പ്രസ്താവിച്ച സ്ഥലത്തെ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം പറയും. കഅ്ബയുടെ ഏതു ഭാഗത്തേക്ക് തിരിഞ്ഞു നമസ്കരിക്കുന്നതിനും വിരോധമില്ല. (ബുഖാരി. 1. 8. 483) |
|
116) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) തന്റെ വാഹനത്തെ വിലങ്ങില്‍ കിടത്തിയിട്ട് അതിന്റെ നേരെ തിരിഞ്ഞുകൊണ്ട് നമസ്കരിക്കാറുണ്ട്. അന്നേരം ആ വാഹനം എഴുന്നേറ്റുകളഞ്ഞെങ്കിലോ എന്ന് ഞാന്‍ (നിവേദകന്‍) ചോദിച്ചു. അന്നേരം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) ഒട്ടകകട്ടില്‍ പിടിച്ച് തിരിക്കും. എന്നിട്ട് അതിന്റെ പിന്‍ഭാഗത്തേക്ക് തിരിഞ്ഞു നിന്നു നമസ്കരിക്കും. ഇബ്നു ഉമര്‍(റ) അങ്ങനെ തന്നെയാണ് ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 1. 8. 485) |
|
117) ആയിശ(റ) നിവേദനം: അവര്‍ ഒരിക്കല്‍ ചോദിച്ചു. എന്ത്? നിങ്ങള്‍ ഞങ്ങളെ നായ്ക്കളോടും കഴുതകളോടും തുല്യപ്പെടുത്തുകയോ? ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നുണ്ട്. ഞാന്‍ കട്ടിലിന്മേല്‍ കിടക്കുന്നുണ്ടായിരിക്കും. അന്നേരം തിരുമേനി(സ) വന്നിട്ട് കട്ടിലിന്റെ നടുവിലേക്ക് തിരിഞ്ഞുനിന്നു കൊണ്ട് നമസ്കരിക്കും. അന്നേരം തിരുമേനി(സ)യുടെ മുമ്പില്‍ കിടക്കാന്‍ ഞാന്‍ മടിക്കും. ഉടനെ കട്ടിലിന്റെ രണ്ടു കാലുകളുടെ ഭാഗത്തേക്ക് ഞാന്‍ മെല്ലെ നീങ്ങും. ഒടുവില്‍ എന്റെ പുതപ്പില്‍ നിന്ന് പൂര്‍ണ്ണമായും ഞാന്‍ പുറത്തുവന്നിട്ടുണ്ടായിരിക്കും. (ബുഖാരി. 1. 8. 486) |
|
118) അബൂസഈദ്(റ) നിവേദനം: വെള്ളിയാഴ്ച ദിവസം മനുഷ്യരില്‍ നിന്ന് തന്നെ മറക്കുന്ന ഒരു മറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് അദ്ദേഹം നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അബൂമുഐത്ത് കുടുംബത്തിലെ ഒരു യുവാവ് തന്റെ മുമ്പിലൂടെ കടന്നുപോകാനുദ്ദേശിച്ചു. അബൂസഈദ് ഉടനെ ആ യുവാവിന്റെ നെഞ്ചില്‍ കൈ വെച്ച് കൊണ്ട് യുവാവിനെ തട്ടിനീക്കി. അവസാനം യുവാവ് നോക്കുമ്പോള്‍ അബൂസഈദുല്‍ ഖുദ്രിയുടെ മുമ്പിലൂടെയല്ലാതെ കടന്നുപോകാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല. ആ യുവാവ് അതേ വഴിക്ക് തന്നെ കടന്നുപോകാനുദ്ദേശിച്ചുകൊണ്ട് തിരിച്ചു വന്നു. അബൂസഈദ് ആദ്യത്തെക്കാള്‍ കൂടുതല്‍ ഊക്കോടെ യുവാവിനെ തള്ളി നീക്കി. അന്നേരം യുവാവ് അബൂസഈദിനെ ശകാരിച്ചു. അനന്തരം മര്‍വാന്റെ അടുക്കല്‍ ചെന്നിട്ട് അബൂസഈദില്‍ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് ആവലാതിപ്പെട്ടു. പിന്നാലെ അബൂസഈദും ചെന്ന് മര്‍വാന്റെ അടുത്ത് പ്രവേശിച്ചു. മര്‍വാന്‍ ചോദിച്ചു: അബൂസഈദ്! നിങ്ങള്‍ക്കും നിങ്ങളുടെ സഹോദരപുത്രനും തമ്മിലെന്താണ് വഴക്ക്? അബൂസഈദ്(റ) പറഞ്ഞു തിരുമേനി(സ) ഇങ്ങനെ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളിലാരെങ്കിലും മനുഷ്യരില്‍ നിന്ന് തന്നെ മറക്കുന്ന ഒരു മറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് നമസ്കരിച്ചിട്ടും അന്നേരം അവന്റെ മുമ്പിലൂടെ കടന്നുപോകാന്‍ ഒരാള്‍ ഉദ്ദേശിച്ചു. എന്നാല്‍ അവനെ നമസ്കരി ക്കുന്നവന്‍ തടയട്ടെ. അവന്‍ തിരസ്കരിക്കുകയാണെങ്കിലോ അവനുമായി പൊരുതട്ടെ. നിശ്ചയം അവന്‍ ശൈത്താനാണ്. (ബുഖാരി. 1. 8. 488) |
|
119) അബൂജഹ്മ്(റ) നിവേദനം: നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ ഒരാള്‍ നടന്നാല്‍ അവനെക്കുറിച്ച് തിരുമേനി(സ) പ്രസ്താവിച്ചത് എന്താണെന്ന് അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കുന്നവന്റെ പേരിലുള്ള കുറ്റമെന്തെന്ന് അവന്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കുന്നതിനേക്കാള്‍ അവിടെ നാല്‍പത് നില്‍ക്കുന്നതാണ് അവന് ഉത്തമമാക്കുക. അബൂല്‍നള്റ് പറയുന്നു. നാല്‍പത് ദിവസമാണോ അതല്ല നാല്‍പത് മാസമാണോ അതല്ല നാല്‍പത് കൊല്ലമാണോ തിരുമേനി(സ) പറഞ്ഞതെന്ന് എനിക്കുമറിയുകയില്ല. (ബുഖാരി. 1. 8. 489) |
|
120) ആയിശ(റ) നിവേദനം: നായ, കഴുത, സ്ത്രീകള്‍ എന്നിവ നമസ്കാരത്തെ മുറിക്കുമെന്ന് ആയിശ(റ)യുടെ അടുത്തുവെച്ച് ചിലര്‍ പറഞ്ഞു. അപ്പോള്‍ ആയിശ(റ) അരുളി: നിശ്ചയം ഈ അഭിപ്രായം പ്രകടിപ്പിച്ച് നിങ്ങള്‍ ഞങ്ങളെ പട്ടികളാക്കിയിരിക്കുന്നു. നിശ്ചയം നബി(സ) നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിനും ഖിബ്ലക്കും മധ്യത്തിലായി തന്നെ കട്ടിലിന്മേല്‍ കിടക്കാറുണ്ട്. എനിക്ക് പുറത്തുപോവേണ്ട ആവശ്യം നേരിടും. അപ്പോള്‍ അവിടുത്തെ മുമ്പിലൂടെ അഭിമുഖീകരിക്കുന്നതിനെ ഞാന്‍ വെറുക്കും. അതിനാല്‍ ഞാന്‍ മെല്ലെ നീങ്ങും. (ബുഖാരി. 1. 8. 490) |
|
121) ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വിരിപ്പില്‍ ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അതിന്റെ നടുവിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട് തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്നു. അവസാനം തിരുമേനി(സ) വിത്ത്ര്‍ നമസ്ക്കരിക്കാനൊരുങ്ങിയാല്‍ എന്നെ ഉണര്‍ത്തും എന്നിട്ട് ഞാന്‍ തിരുമേനി(സ) യോടൊപ്പം വിത്ത്ര്‍ നമസ്ക്കരിക്കും. (ബുഖാരി. 1. 8. 491) |
|
122) ആയിശ(റ) നിവേദനം: ഖിബ്ല:യുടെ നേരെ എന്റെ രണ്ടു കാലുകളും നീട്ടിക്കൊണ്ടു നബി(സ) നമസ്കരിക്കുമ്പോള്‍ ഞാന്‍ കിടക്കാറുണ്ട്. അവിടുന്നു സുജൂദ് ചെയ്യുമ്പോള്‍ എന്നെ പിച്ചും. അപ്പോള്‍ ഞാന്‍ കാല്‍ ചുരുട്ടും. അവിടുന്ന് എഴുന്നേറ്റാല്‍ വീണ്ടും ഞാന്‍ കാല് നീട്ടിവെക്കും. അന്നു വീടുകളില്‍ വിളക്ക് കത്തിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 1. 8. 492) |
|
123) അബൂഖത്താദ(റ) നിവേദനം: നിശ്ചയം തിരുമേനി(സ) തന്റെ പുത്രി സൈനബ:യുടെ മകള്‍ ഉമാമത്തിനെ ചുമന്നുകൊണ്ട് നമസ്കരിക്കാറുണ്ടായിരുന്നു. അബുല്‍ആസ്വിക്ക് സൈനബ:യില്‍ ജനിച്ച കുട്ടിയായിരുന്നു അത്. എന്നിട്ടു തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ കുട്ടിയെ താഴെ വെക്കും. എഴുന്നേറ്റ് നിന്നാല്‍ കുട്ടിയെ വഹിക്കുകയും ചെയ്യും. (ബുഖാരി. 515) |
|
124) മൈമൂന(റ) നിവേദനം: എന്റെ വിരിപ്പ് ചിലപ്പോള്‍ നബി(സ)യുടെ നമസ്കാര സ്ഥലത്തിന്റെ പാര്‍ശ്വഭാഗത്തായിരിക്കും. അവിടുത്തെ വസ്ത്രം ചില സന്ദര്‍ഭത്തില്‍ എന്റെ ശരീരത്തില്‍ വീഴാറുണ്ട്. ഞാന്‍ എന്റെ വിരിപ്പില്‍ കിടക്കുകയായിരിക്കും. (ബുഖാരി. 516) |
|
125) മൈമൂന(റ) നിവേദനം: നബി(സ) നമസ്കരിക്കുമ്പോള്‍ അശുദ്ധിയുള്ളവളായി ഞാന്‍ അവിടുത്തെ അടുത്തുതന്നെ കിടന്നുറങ്ങാറുണ്ട്. സുജൂദ് ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം എന്റെ ശരീരത്തില്‍ സ്പര്‍ശിക്കാറുണ്ട്. (ബുഖാരി. 517) |
|
126) ആയിശ:(റ) നിവേദനം: അവര്‍ പറഞ്ഞു: പട്ടിയുടെയും കഴുതയുടെയും വിഭാഗത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തി എത്ര ചീത്ത തുലനപ്പെടുത്തലാണ് സ്ത്രീകള്‍ക്ക് നിങ്ങള്‍ നല്‍കുന്നത്? നബി(സ) നമസ്ക്കരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെയും ഖിബ്ലയുടെയും മധ്യത്തില്‍ കിടക്കുകയും സുജൂദ് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ എന്നെ പിച്ചുകയും ചെയ്യാറുണ്ട് അപ്പോള്‍ ഞാന്‍ എന്റെ ഇരുകാലുകളും വലിക്കും. (ബുഖാരി. 518) |
|
128) അനസ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒന്നാമത്തെ നിര (സഫഫ്) പൂര്‍ത്തിയാക്കുക: പിന്നീട്, അതിനടുത്ത നിര; തികയാതെവരുന്നതേതോ, അത് അവസാനത്തെ നിരയില്‍ ആയിക്കൊള്ളട്ടെ. (അബൂദാവൂദ്) |
|
130) ഇബ്നു ഉമര്‍(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദൂത(സ) നൊന്നിച്ചു വീട്ടില്‍ താമസിക്കുമ്പോഴും യാത്രയിലും നമസ്കരിച്ചു. വീട്ടില്‍ താമസിക്കുമ്പോള്‍, അവിടുന്നു ളുഹ്ര്‍ നമസ്കാരം നാലു റകഅത്തും അതിന് പിറകെ രണ്ടു റകഅത്തും, അസര്‍ നമസ്കാരം നാലു റകഅത്തും നമസ്കരിക്കയും അതിന് പുറകെ ഒന്നുമില്ലാതിരിക്കയും, അവിടന്നു മഗരിബ് നമസ്കാരം മൂന്നു റകഅത്തു നമസ്കരിക്കയും അതിന് പുറകെ രണ്ടു റകഅത്തും, ഇഷാ നമസ്കാരം നാല് റകഅത്തു നമസ്കരിക്കയും;യാത്രയില്‍ ളുഹ്ര്‍ നമസ്കാരം രണ്ടു റകഅത്തും അതിന് പിറകെരണ്ട് റകഅത്തും, അസര്‍ രണ്ട് റകഅത്തും അതിന് പുറകെ ഒന്നുമില്ലാതിരിക്കയും, മഗരിബ്മൂന്ന് റകഅത്തും, അതിന് പുറകെ രണ്ട് റകഅത്തും, ഇഷാ രണ്ടു റകഅത്തും അതിന് പിറകെ രണ്ടു റകഅത്തും നമസ്കരിച്ചു. (അഹ്മദ്) |
|
131) അബുഹുറയ്റ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: തന്റെ നാഥനോട് ദാസന്‍ ഏറ്റവും അടുത്തിരിക്കുന്നത്, അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്: അതുകൊണ്ട്, ഏറ്റവും കൂടുതല്‍ അര്‍ത്ഥനകള്‍ (സുജൂദില്‍) ചെയ്യുക. (മുസ്ലിം) |
|
135) സൌബാന്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) നമസ്കാരത്തില്‍ നിന്ന് മാറുമ്പോള്‍, മൂന്ന് പ്രാവശ്യം ഇസ്തിഗിഫാര്‍ ചെയ്തു പറഞ്ഞു: അല്ലാഹുവെ, നീ സമാധാനത്തിന്റെ നാഥന്‍, നിന്നില്‍ നിന്നാകുന്നു സമാധാനം. മഹത്വത്തിന്റെയും ബഹുമാന്യതയുടെയും നാഥാ, നീ പരിശുദ്ധനാകുന്നു. (അബൂദാവൂദ്) |
|
136) അബുസഈദ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ക്ക് തന്റെ നമസ്കാരത്തില്‍ സംശയമുണ്ടാകുകയും താന്‍ എത്ര റകഅത്തു - മൂന്നോ നാലോ -കഴിഞ്ഞുവെന്ന് സംശയമുണ്ടാകുകയും ചെയ്താല്‍ അവന്‍ സംശയത്തെ ത്യജിച്ച് നിസ്സംശയമായതില്‍ തുടരുകയും അതിന് ശേഷം തസ്ലിം പറയുന്നതിന് മുമ്പ് രണ്ട് സുജൂദ് ചെയ്കയും ചെയ്തു കെള്ളട്ടെ. (മുസ്ലിം) |
|
139) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) ശഠിച്ചു പറഞ്ഞു. വല്ലവനും തന്റെ വീട്ടില്‍ വെച്ച് വുളുചെയ്തുകൊണ്ട് അല്ലാഹുവിന്റെ ഭവനങ്ങളില്‍പെട്ട ഒരു ഭവനത്തില്‍ ഫര്‍ളുനിര്‍വ്വഹിക്കാന്‍ വേണ്ടി ചെന്നുവെങ്കില്‍ തന്റെ ചവിട്ടടികളില്‍ ഒന്ന് ഒരു പാപമകറ്റുന്നതും മറ്റേത് ഒരു പദവി ഉയര്‍ത്തുന്നതുമാകുന്നു. (മുസ്ലിം) |
|
157) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ മുമ്പിലുള്ള സഫ്ഫുകളെ (ആദ്യമാദ്യം) പൂര്‍ത്തീകരിക്കുക. വല്ല അപൂര്‍ണ്ണതയുമുണ്ടെങ്കില്‍ അത് അവസാനത്തെ അണിയിലായിക്കൊള്ളട്ടെ. (അബൂദാവൂദ്) |
|
158) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹു അണികളില്‍ നിന്ന് വലതുഭാഗത്തുള്ളവരുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്) |
|
161) റംല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. എല്ലാ ദിവസവും ഫര്‍ളിനുപുറമെ പന്ത്രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിക്കുന്ന ഓരോ മുസ്ളീമിനും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഓരോ ഭവനമുണ്ടാക്കാതിരിക്കുകയില്ല. (മുസ്ലിം) |
|
170) അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ) അസറിനുമുമ്പ് നാല് റക്അത്ത് നമസ്കരിച്ചിരുന്നു. അവര്‍ക്കിടയില്‍ (രണ്ട് റക്അത്തിനുശേഷം) മുക്കര്‍റബായ മലക്കുകള്‍ക്കും അവരെ അനുധാവനം ചെയ്ത മുസ്ളീംകള്‍ക്കും മുഅ്മിനുകള്‍ക്കും സലാം ചൊല്ലുമായിരുന്നു. (തിര്‍മിദി) (ഇടയില്‍ സലാം ചൊല്ലി ഈരണ്ട് റക്അത്തായി കൊണ്ടാണ് നമസ്കരിച്ചിരുന്നത്) |
|
174) അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങളാരെങ്കിലും ജൂമുഅ നമസ്കരിച്ചാല്‍ അതിനുശേഷം അവന്‍ നാല് റക്അത്ത് സുന്നത്ത് നമസ്കരിച്ചുകൊള്ളട്ടെ.! (മുസ്ലിം) |
|
175) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും സ്ഥലം വിടുന്നതുവരെ ജുമുഅക്കു ശേഷം നബി(സ) സുന്നത്ത് നമസ്കരിക്കാറില്ല. സ്ഥലം വിട്ടതിനുശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കാറുണ്ട്. (മുസ്ലിം) |
|
178) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) നാല് റക്അത്ത് ളുഹാ നമസ്കരിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്നുദ്ദേശിക്കുന്നത്ര റക്അത്തുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. (മുസ്ലിം) |
|
179) സൈദുബ്നു അര്‍ഖമി(റ)ല്‍ നിന്ന് നിവേദനം: (ആദ്യ സമയത്ത്) ളുഹാ നമസ്കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതല്ലാതെ സമയത്ത് നമസ്കരിക്കലാണ് ഏറ്റവും ഉത്തമമെന്ന് അവര്‍ക്കറിഞ്ഞുകൂടെ? നിശ്ചയം, റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. അവ്വാബീങ്ങളുടെ (പാപങ്ങളില്‍ നിന്ന് സദാപശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ) (ളുഹാ) നമസ്കാരം ഒട്ടകക്കുഞ്ഞുങ്ങള്‍ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊള്ളുന്ന സമയമത്രെ.! (മുസ്ലിം) |
|
181) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: ജനങ്ങളെ! നിങ്ങള്‍ സലാം വ്യാപിപ്പിക്കുകയും ആഹാരം നല്‍കുകയും ജനങ്ങള്‍ രാത്രി നിദ്രയിലാണ്ടു കഴിയുന്നസമയം നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയും. (തിര്‍മിദി) |
|
182) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: റമസാനിലേതല്ലാത്തനോമ്പുകളില്‍വെച്ച് ഏറ്റവും ഉത്തമമായത് മുഹറ മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫര്‍ളു നമസ്കാരത്തിനുശേഷം നമസ്കാരങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്കാരമാകുന്നു. (മുസ്ലിം) |
|
183) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. നമസ്കാരങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളതേതാണ്? അവിടുന്ന് ഉത്തരം നല്‍കി: നിറുത്തം കൂടുതല്‍ ദീര്‍ഘിപ്പിക്കുന്ന നമസ്കാരമാണത്. (മുസ്ലിം) |
|
190) ആയിശ(റ)യില്‍ നിന്ന് നിവേദനം: മറ്റേത് മാസങ്ങളിലുമില്ലാത്ത പരിശ്രമമാണ് റമസാനില്‍ റസൂല്‍(സ) ചെയ്യാറ്. അപ്രകാരം മറ്റേത് ദിവസങ്ങളിലുമില്ലാത്ത പരിശ്രമം റമസാന്റെ അവസാനത്തെ പത്തില്‍ അവിടുന്ന് ചെയ്യാറുണ്ട്. (മുസ്ലിം) |
|